Saturday, 27 June 2015

കുഴിമടി

                                        അമ്മയുടെ വയറ്റില്‍ സുഖമായി കിടന്നുറങ്ങിയിരുന്ന അവനെ പിടിച്ചു പുറത്തേയ്ക്ക് തള്ളിക്കൊണ്ട്, അമ്മ പ്രസവ വേദനയില്‍ പുളഞ്ഞപ്പോലാണ് ആദ്യമായി അവനില്‍ ഈ അസുഖം ഉടലെടുത്തത്.അവന്‍റെ മടി കാരണം, ആ പാവം അമ്മയുടെ ശരീരം കീറി മുറിച്ച്,അവനെ പുറത്തെത്തിച്ചു.മനുഷ്യത്വം നഷ്ടപെട്ട ഒരു ലോകത്തിലേയ്ക്ക് കണ്ണ് തുറക്കാനുള്ള മടി കാരണം ഉറക്കെ കരഞ്ഞ്കൊണ്ട് അവന്‍ പുറത്തെത്തി.അവന്‍റെ കരച്ചില്‍ കണ്ട്, അവന്‍റെ അമ്മ ചിരിച്ച ആദ്യത്തെയും അവസാനത്തേയും ദിവസം.

പിന്നീടവന്‍റെ മടി കൂടി കുഴിമടി ആയി മാറി.വിശപ്പ് സഹിക്കാനുള്ള മടികാരണം, അവന്‍ അമ്മയുടെ മാറില്‍ തന്നെ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങി.ഉറങ്ങാന്‍ മടി, ഉണരാന്‍ മടി,മലരാന്‍ മടി,എണീക്കാന്‍ മടി, നടക്കാന്‍ മടി,.... അങ്ങനെ പല മടികള്‍ക്കൊപ്പം വര്‍ഷങ്ങള്‍ പോയ്മറഞ്ഞു.

ഒരുനാള്‍ രാവിലെ അവനെ കുളിപ്പിച്ച്,പുതിയ കുപ്പായം ഇടുവിച്ച് സ്കൂളില്‍ പറഞ്ഞയച്ചു.അപ്പോളും അവന് അമ്മയെ വിട്ട് പോകാനൊരു മടി.പിന്നെ പിന്നെ മടി എന്ന അസുഖം കുറയുന്നതായി കണ്ട അവന്‍റെ അമ്മ സന്തോഷിച്ചു.അവനീ ലോകവുമായി പൊരുത്തപ്പെടുകയായിരുന്നു.

കൌമാരം കടന്ന് വളര്‍ന്ന അവനില്‍ പിന്നെ ഉണ്ടായ ചില കുഴിമടികള്‍ ഒരുപാടു വൈകി ആണു അമ്മ അറിഞ്ഞത്.ചുണ്ടില്‍ പുകയുന്ന സിഗാറിന്‍റെയും,സിരയില്‍ നുരയുന്ന മദ്യത്തിന്‍റെയും ഒപ്പം രതിയുടെ കാണാകയങ്ങളിലേയ്ക്ക് ഊളിയിട്ടെത്തിക്കുവാന്‍ ചില കോലങ്ങളും.അവരെയെല്ലാം വിട്ടുപോരുവനുള്ള മടി, അവന്‍റെ അമ്മയെ തളര്‍ത്തികളഞ്ഞു.തളര്‍ന്ന അമ്മയെ വീട്ടില് നിര്‍ത്തുവാനുള്ള മടി മുത്തുപാകമായപ്പോള്‍, വൃദ്ധസദനത്തില്‍ കൊണ്ടോയി വിറ്റു.

പിന്നെ,കെട്ടിയ പെണ്ണിനോടൊപ്പം അന്തിയുറങ്ങാന്‍ മടി തോന്നിയത് മുതല്‍,അന്യന്‍റെ ഭാര്യമാര്‍ക്കൊപ്പമായി കിടത്തം.

അമ്മ പോയി,ഭാര്യ പോയി,പണം പോയി,മാനം പോയി.ഒടുവില്‍ ജീവിക്കാനുള്ള മടി കൂടിക്കൊണ്ടിരുന്ന നാളുകളിലൊന്നില്‍,നേര്‍വഴി സഞ്ചരിക്കാന്‍ കാണിച്ച മടികളില്‍ തോന്നിയ കുറ്റബോധത്താലോ എന്തോ.....
കുഴിമടിയനായിരുന്ന അവന്‍, മടി കൂടതൊരു കയറില്‍ തൂങ്ങി നിന്നാടി.....

No comments:

Post a Comment