Tuesday, 27 December 2016

പറുദീസ !!


             നെഞ്ചിലെ ഇടതൂർന്ന,
രോമങ്ങൾക്കിടയിലൂടെ അലസമായി വിരലുകൾ പായിച്ചുകൊണ്ട്, റേസ് പൂർത്തിയാക്കിയ കുതിരയുടേതുപോലെ വേഗതയിൽ മിടിക്കുന്ന അവൻ്റെ ഹൃദയ താളത്തിനായി ചെവിയോർത്തു കിടക്കുമ്പോൾ,വിയർപ്പാർന്ന ചുണ്ടുകളാൽ കിതപ്പടക്കികൊണ്ട് രേഖാചന്ദ്രന്‍ പതിയെ എന്തൊക്കെയോ മന്ത്രിക്കുന്നുണ്ടാരുന്നു.

"വിനു.."

ഉം...

"നിനക്കുവേണ്ടി മാത്രം ജീവിക്കുവാൻ ഒരു മോഹം തോന്നുന്നു....."

മഞ്ഞുതുള്ളികൾ മൂടിയ
പുലർകാല പുഷ്പങ്ങൾ പോലെ, ചുടുവിയർപ്പാൽ പൊതിഞ്ഞ 
അവളുടെ നഗ്നമായ മേനിയിലേയ്ക്ക് തളർന്നു വീണുറങ്ങുന്ന മുടിയിഴകളിൽ തലോടിക്കൊണ്ടിരിക്കെ തന്നെ, ആ വാചകങ്ങൾ വിനോദിനെ ഈന്തപ്പനയുടെ മണം നിറഞ്ഞ ഭൂമിയിൽ നിന്നും,നാട്ടിലുള്ള തന്‍റെ സഹധര്‍മ്മിണിയേയും മക്കളേയും വരെ മറികടന്നുകൊണ്ട്‌... വർഷങ്ങൾക്ക് പിന്നിലേയ്ക്ക് കൊണ്ടെത്തിച്ചു.


"നീ ആണ്  വിനു .......ഇന്നും എന്നെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം!!""

പൂച്ചകണ്ണുള്ള ....,നുണകുഴികൾ വിരിക്കുന്ന ചിരിയുള്ള.....,പോക്കിളിൽ മറുകുള്ള.....സലോമി സെബാസ്റ്റ്യന്‍!!

കണ്ണുകളിൽ പടർന്ന നനവ് ചിരിയാൽ മറച്ചുകൊണ്ട്, ആത്മഗതം പോലെ അവൾ പറഞ്ഞ ആ വാക്കുകളിൽ തറച്ചു നിന്ന വിനോദ് പതിയെ രേഖയെ അടർത്തിമാറ്റിക്കൊണ്ട്... ബാൽക്കണിലക്ഷ്യമാക്കി എണീറ്റ് നടന്നു.

ഒരു മാൽബ്രോ എടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ദീർഘമായ ഒരു പഫ് എടുത്ത് പുറത്തേയ്ക്കൂത്തിയകറ്റി!!


ജീവിതത്തിൽ ആരെ മറക്കുവാൻ വേണ്ടി ആണോ താൻ പല പല പെണ്ണുങ്ങളിൽ അഭയം തേടിയത്, അതെ ആൾ അങ്ങകലെ എവിടെയോ നിന്ന് മന്ത്രിക്കും പോലെ തോന്നി.

"വിനു നീ ഇങ്ങനെ വലിക്കരുത്, പുകവലി ആണ് എൻ്റെ അച്ഛനെ മരണത്തിൽ എത്തിച്ചത് , അതുപോലെ  നീയും ...."


ഒന്നുരണ്ട് പുക കൂടി എടുക്കുമ്പോഴേയ്ക്കും, തൻ്റെ മനസ്സ് പൂർണമായി സലോമി സെബാസ്റ്റ്യനിൽ  ഒട്ടിപ്പിടിച്ച പോലെ വിനോദിന് തോന്നി.

അവളുടെ കണ്ണിൽ അന്ന് പടർന്ന നനവ്, വർഷങ്ങൾക്കിപ്പുറമിന്നും 
തന്നെ പൊള്ളിക്കുന്നതവനറിഞ്ഞു!!

******************

ഠനം കഴിഞ്ഞു ജോലിതേടി കൊച്ചിയിൽ അലഞ്ഞ നാളുകളിൽ ആണ് സലോമി സെബാസ്റ്റ്യനെ വിനോദ് ആദ്യമായി പരിചയപ്പെടുന്നത്.
അന്ന് താമസിച്ചിരുന്ന ഗാന്ധിനഗർ കോളനിയിലെ തൻ്റെ വീട്ടുടമസ്ഥയുടെ  ഒരേ ഒരു മകൾ. വല്ലപ്പോഴും നേർക്ക് നേരെ വരുമ്പോൾ ഒന്ന് ചിരിച്ചു എന്ന് വരുത്തുന്നതൊഴികെ,അതിലപ്പുറം ഒരടുപ്പം ഒരിക്കലും അവർ തമ്മിൽ ഉണ്ടായിരുന്നില്ല.

മാസങ്ങൾക്കു ശേഷമൊരുനാൾ സലോമിക്ക് 
ചെന്നൈയിൽ ജോലി കിട്ടി.അതോടെ അവൾ ചെന്നൈയ്ക്ക് ട്രെയിൻ കയറി.
ആഴ്ചകൾക്കു ശേഷം,സലോമി ജോലി ചെയ്തിരുന്ന കമ്പനിയിൽ ഒരു കമ്പ്യൂട്ടർ ഓപ്പറേറ്ററുടെ ഒഴിവ് ഉണ്ടെന്നത് അവളുടെ 'അമ്മ വഴി അവനിലേയ്ക്കെത്തിയപ്പോൾ ആണ് സലോമിയെ പറ്റി പിന്നീടവൻ ഓർക്കുക പോലും ചെയ്തത്.

ചെന്നൈയിൽ വിനോദ് എത്തി
മാസങ്ങൾക്കു ശേഷം ആണ് അവർ കൂടുതൽ അടുക്കുന്നത്.ആ അടുപ്പം എന്നോ ഒരിക്കൽ പ്രണയത്തിലേയ്ക്ക് വഴുതി വീണു.

പിന്നീടൊരുനാൾ അവൾ തന്നെ മുൻകൈ എടുത്തുകൊണ്ട് മഹാബലിപുരത്തിലേയ്ക്ക് നടത്തിയ ഒരു ട്രിപ്പിൽ  വിനോദിനെ ഞെട്ടിച്ചുകൊണ്ട് സലോമി സെബാസ്റ്റ്യന്‍ തൻ്റെ പൊക്കിൾ ചുഴിയിലെ കറുത്ത മറുക് അവനുമുന്നിൽ മറനീക്കികൊടുത്തു.

പിന്നീടവർ പല യാത്രകൾ ഒന്നിച്ച് നടത്തി,തളർച്ചയിൽ പരസ്പരം കൂടെ നിന്നു.അവന്റെ മനസ്സിലെ രതിദേവിയ്ക്ക് സലോമി എന്ന ഒറ്റ അർത്ഥമെ ഉണ്ടായിരുന്നുള്ളു.പ്രണയ സല്ലാപങ്ങൾക്കും കാമകേളികൾക്കും അപ്പുറം വല്ലാത്തൊരു അടുപ്പം അവർക്കിടയിൽ ഉണ്ടായിരുന്നു.

"ഇവൾ തന്നെ വിനുവിൻ്റെ പെണ്ണ്" എന്ന് മനസിലുറപ്പിച്ച ഉടൻ അവൾക്കൊപ്പമൊരു കൊച്ചു ഫാമിലി ഫ്ലാറ്റിലേയ്ക്ക് താമസം മാറി.ഒരു മനവും ഇരു മെയ്യുമായി, ഭാര്യ ഭർത്താക്കന്മാരെ പോലുള്ള ജീവിതം ആസ്വദിച്ച്... സന്തോഷത്തിൽ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന നാളുകളിൽ ഒന്നിലാണ്, അവളുടെ കരൾ രോഗത്തെ കുറിച്ച് വിനോദ് അറിയുന്നത്.

വർഷങ്ങളായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്നവൾ ആണ് സലോമി എന്നറിഞ്ഞതോടെ വിനോദിന്റെ ഉള്ളിലെ "തൻ്റെ പെണ്ണ്" എന്ന ചിത്രത്തിന് നാൾക്കുനാൾ മങ്ങലേറ്റു തുടങ്ങി."ഒരു നിത്യ രോഗിയെ സ്വീകരിച്ച് ബാധ്യത ആക്കണമോ?" എന്ന ചിന്ത അവനെ വല്ലാതെ അലട്ടി.ഹൃദയവും ബുദ്ധിയും തമ്മിൽ ഉണ്ടായ  മല്പിടുത്തത്തിനൊടുവിൽ വിനോദിന് തൻ്റെ ബുദ്ധിക്കു മുന്നിൽ തലകുനിക്കേണ്ടി വന്നു.

നടുവ് മുതൽ കാലിന്റെ പെരുവിരൽ വരെ ഇടയ്ക്കിടെ 
ഉണ്ടാവാറുള്ള വേദനയും മരവിപ്പും ചികിൽസിക്കാൻ കമ്പനിപ്പടിയിൽ ഉള്ള മർമ ചികിത്സകൻ വാസുവൈദ്യരെ കാണുവാൻ പോകുന്നു എന്ന ഭാവേന വിനോദ് നാട്ടിലേയ്ക്കുള്ള ടിക്കറ്റെടുത്തു.അവൻ നാട്ടിലേക്ക് 
തിരിക്കുന്ന ദിവസം രാവിലെ,കുളിച്ച് മുല്ലപ്പൂ ചൂടി 
ഒരിളം പിങ്ക് സാരിയും ധരിച്ച് തൻ്റെ മുന്നിൽ എത്തിയ സലോമിയുടെ രൂപം നോക്കി അവൻ ഒന്ന് നെടുവീർപ്പിട്ടു.

പിന്നീടുള്ള 
മണിക്കൂറുകൾ കെട്ടിപ്പിടിച്ച് കിടന്നതിന്റെയോ അതോ അവളുടെ രോഗത്തിൻ്റെയോ അതുമല്ലെങ്കിൽ അവൻ നാട്ടിലേയ്ക്ക് പോകുന്നതിന്റെയോ എന്നറിയില്ല, അവളുടെ കണ്ണുകളിൽ പതിവില്ലാത്ത ഒരു തളർച്ച!!അവനെ യാത്രയാക്കുവാൻ പ്ലാറ്റ്ഫോമിൽ നിൽക്കുമ്പോൾ ആ തളർച്ച മറയ്ക്കുവാൻ അവൾ ശ്രമിച്ചുകൊണ്ടേയിരുന്നു.

 ജനൽ പാളികൾക്കിടയിലൂടെ........ അവൻ്റെ കൈയിൽ മുറുക്കെ പിടിച്ചുകൊണ്ട്........,നീങ്ങിതുടങ്ങിയ ട്രെയിനിനൊപ്പം പ്ലാറ്റ്ഫോമിലൂടെ വേഗത്തിൽ നടക്കുവാൻ അവൾ പാടുപെടുന്നുണ്ടായിരുന്നു.

"വിനു......

നീ വേഗം മടങ്ങിവരില്ലേ....??

ഉം!!

"നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല വിനു ..."

എന്ന അവളുടെ വാക്കുകളെ പ്ലാറ്റ്ഫോമിൽ തനിച്ചാക്കിക്കൊണ്ട് 
ട്രെയിൻ വേഗത കൈവരിക്കുവാൻ തുടങ്ങിയിരുന്നു.ചെന്നൈയിലെ നാലാം നമ്പർ പ്ലാറ്റ് ഫോമിൽ അവൾക്ക് മുന്നിൽ എല്ലാം മഞ്ഞു മൂടി പോയത് പോലെ അവൾക്ക് തോന്നി.

അവൾക്കരികിലേയ്ക്ക് തിരിഞ്ഞോടുവാൻ വെമ്പുന്ന കാലുകളെ തോൽപ്പിച്ചുകൊണ്ട് വിനോദ് തൻ്റെ വലതു കരമുയർത്തി അവൾക്കൊരു ടാറ്റ നൽകി.

************

                     ബാൽക്കണിയിൽ നിൽക്കുന്ന തന്നെ പിന്നിലൂടെ കെട്ടിപിടിച്ച് ചുംബിക്കുന്ന രേഖാചന്ദ്രൻ്റെ  സാമിപ്യം മനസ്സിൽ അസ്വസ്ഥത പടർത്തിക്കൊണ്ടിരിക്കെ തന്നെ... വല്ലാത്തോരു കുറ്റബോധം അവനിൽ പടർന്ന് കയറി!!

രേഖയുടെ ആലിംഗനത്തെ വിടുവിച്ചുകൊണ്ട്, അവൻ 
ബാൽക്കണിയിൽ നിന്നും മുറിയിൽ കടന്നു.ഫ്രിഡ്ജ്ജ് തുറന്ന് ഐസ് ക്യൂബുകൾ എടുത്ത്  ഒരുഗ്ളാസ്സിൽ പാതി നിറച്ച ശേഷം, ഷെൽഫ് തുറന്ന് "ബ്ളാക്ക് ഡോഗ് ട്രിപ്പിൾ ഗോൾഡ് റിസേർവ് ബ്ലന്റഡ്" വിസ്കി എടുത്ത്  ഗ്ളാസ്സിലെ ഐസ് ക്യൂബുകൾക്കു മുകളിൽ പകർന്ന്, സോഫയിൽ ചാരി ഇരുന്നു.മറ്റൊരു പായ്ക്കറ്റ് പൊട്ടിച്ച് അതിൽ നിന്നൊരു മാൽബറോ കൂടി എടുത്ത് ചുണ്ടോടടുപ്പിച്ചു.

എന്താ വിനു ?? എന്തു പറ്റി?? നീ പെട്ടെന്ന്
മൂഡോഫ് ആയല്ലോ!!

"നാൽപ്പതു വയസ്സുകഴിഞ്ഞാൽ സ്ത്രീകൾക്ക് സൗന്ദര്യം കൂടും" എന്ന് എവിടെയോ വായിച്ചതിനെ പുച്ഛിച്ച്‌ തള്ളിക്കൊണ്ട്, തൻ്റെ തൊട്ടടുത്തായി വന്നിരുന്ന രേഖ ചന്ദ്രനെ കണ്ടില്ല എന്ന് നടിച്ചു.
രണ്ടുവർഷത്തിൽ ഒരിക്കൽ മാത്രം എണ്ണിപെറുക്കിയ ലീവുമായി നാട്ടിൽ വന്നിറങ്ങി ഏതാനും ദിവസം കഴിയുമ്പോൾ ഭാര്യയോട് തോന്നുന്ന അതെ നിസ്സംഗത!!

മുപ്പത്തി അഞ്ചു കഴിഞ്ഞ ഭാര്യ പെങ്ങളെ പോലെ എന്ന് പറഞ്ഞ സ്കൂൾ അധ്യാപനോട് ആദ്യമായി ഒരിഷ്ടം തോന്നി.

ഒരുകൈയിൽ ഗ്ളാസ്സും മറുകൈയിൽ ഫോണും എടുത്തുകൊണ്ട്, വിനോദ് തൊട്ടടുത്ത മുറിയിൽ കയറി വാതിലടച്ച് കുറ്റിയിട്ടു.

***************

ദൂരെ ദൂരെ......

അറിയപ്പെടാത്ത നാട്ടിലെങ്ങോ............

സലോമി സെബാസ്റ്റ്യൻ്റെ അനാഥമാക്കപ്പെട്ട ചിതറിയ വാക്കുകൾ,വാക്കുകൾക്ക് മാത്രമുള്ള പറുദീസ തേടിയുള്ള യാത്രയിൽ ആയിരുന്നു.

ചാരം മൂടിയ കനലുകൾ ആ വാക്കുകളാൽ എരിഞ്ഞുകൊണ്ടേയിരുന്നു:"നീ....... നീയാണ് വിനു .......ഇന്നും എന്നെ ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഏക ഘടകം!!"







Monday, 14 November 2016

ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ...



"ആരാണ്ടാ അവിടെ വടക്കോറത്ത്...??"
"അവിടെ പരുങ്ങണ്ട"
"അവിടെ ഒന്നും കിട്ടില്ല ഹമുക്കേ, ഇജ്ജു ഇങ്ങു പോന്നോളീന്‍!!"

ചീട്ടുകളിക്കിടെ പാലാഴി കോലോത്തെ വിഷ്ണു കോയയും , വീടില്ലാ മന്‍സ്സിലിലെ പടച്ചോന്‍ തിരുമേനിയും തല തിരിച്ചുകൊണ്ട് പറഞ്ഞു.

കുരിശിന്‍മേല്‍ വിലാസം കര്‍ത്താവ് നബൂരിച്ചന്‍ വീഞ്ഞടിച്ച് കിറുങ്ങി പാള വിശറിയും വീശി, തൊട്ടടുത്ത് നാട്ടിയ കുരിശ്ശിന്‍റെ മേപ്പോട്ട് നോക്കി കുത്തിയിരിപ്പുണ്ട്.  "ഒറ്റ കുരിശ്ശ് മതി ജീവിതം മാറാൻ !!" എന്ന ആത്മഗതം വീഞ്ഞിനൊപ്പം ഇറങ്ങി പോയി.

സായാഹ്നങ്ങളില്‍ പതിവുള്ള ചീട്ടുകളി സഭ ആണ്.

കോയയും, തിരുമേനിയും, നംബൂരിച്ചനും കളികൂട്ടുകാര്‍ ആണ്.അനാഥര്‍ എന്ന് വേണമെങ്കില്‍ പറയാം.

ആ കഥ ഫ്ലാഷ് ബാക്ക് ആയി മൂന്നും കൂടി എഴുതി വച്ചിരുന്നതാണ്. കഴിഞ്ഞ മഴക്കാലത്തൊരു കട്ടന്‍ കുടിക്കാന്‍ മുട്ടിയ മുട്ടൽ സഹിക്ക വയ്യാതെ വന്നപ്പോൾ, നനഞ്ഞു കുതിര്‍ന്ന ചുള്ളിക്കമ്പിനു പകരം അതെടുത്ത് കത്തിച്ചു വെള്ളം തിളപ്പിച്ച് "കട്ടന്‍ മുട്ടല്‍" അങ്ങ് മോന്തി തീർത്തു.

ഇപ്പോള്‍ ഫ്ലാഷ്ബാക്ക് ഒരു പിടി ചാരം മാത്രം !!

ആ ചാരം ഒരോര്‍മയ്ക്ക് വേണ്ടി മൂവര്‍ സംഘം ഭസ്മകുടത്തില്‍ അടച്ചു പത്തായപ്പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

"ഇതെത്രാമത്തെയാ"
വടക്കൊറത്തെ പരുങ്ങല്‍ നിര്‍ത്തി കയറി വന്ന വരവിനു താമര വീട്ടിൽ ബ്രഹ്മാവ്‌ മൂപ്പന്‍ ചോദിച്ചു.ആ ചോദ്യം ബ്രഹ്മന്‍റെ തന്നെ മറ്റു മൂന്നു തലകള്‍ ചേര്‍ന്ന് കോറസ്സ് ആക്കി.

"അന്നോട്‌ ഞമ്മള്‍ തോനേ പറഞ്ഞെക്കാന്... ഇജ്ജ് ഇങ്ങനെ നാല് തലോണ്ടും തൊള്ള പൊളിച്ച് കോറസ്സ് പാടണ്ടാന്നു.ഒറ്റ തലോണ്ടുള്ള ശോധ്യത്തില്‍ തന്നെ ഞമ്മക്ക് മനസ്സിലാകും."

വിഷ്ണു കോയ നൂറു ഡിഗ്രിയിൽ ചൂടായി.

"അല്ല എന്താണ് മൂപ്പാ... പതിവില്ലാതെ ഇന്ന് നേരത്തെ ...?"

"അത് പിന്നെ..... നംബൂരിച്ചാ ... കായ വല്ലതും ഇരിപ്പുണ്ടോ ??

മുറുക്കാന്‍ തീര്‍ന്നു.അല്‍പ്പം ധന്വന്തരം കുഴമ്പും വാങ്ങണം."
മൂപ്പന്‍ തല ചൊറിഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു.

"ഇള്ള കായക്ക് ഞമ്മള് പത്തിരീം കോയീന്‍റെ ചാറും ബാങ്ങി നക്കീന്!!

ഇജ്ജബിടെ കുത്തിരിക്കീൻ!!"
വിഷ്ണു കോയ ചീട്ട് കശക്കി തുടങ്ങി.

"അവിടിരിക്കടോ ബ്രഹ്മാ!!
നമുക്കൊരു കൈ കളിക്കാം.അപ്പോളേക്കും ഇന്നത്തെ കളക്ഷനും കൊണ്ട് പുണ്യാളൻ വരും.എന്നിട്ടു നമുക്ക് ശരിയാക്കാടോ" പടച്ചോന്‍ തിരുമേനി കമഴ്ന്നുകിടന്ന ചീട്ട്കള്‍ ചുരണ്ടി എടുത്തോണ്ട് പുലമ്പി.

അപ്പോഴേയ്ക്കും വീഞ്ഞ് തലയ്ക്കു പിടിച്ച കർത്താവ് നമ്പൂരി,പതിവുപോലെ പൂണൂലേല്‍ തിരുപിടിച്ച് വലിച്ചോണ്ട് തന്‍റെ ജീവിതം മാറ്റി മറിച്ച കുരിശ്ശിനെ തെറി വിളി തുടങ്ങിയിരുന്നു.

അതുകേട്ട് കൊണ്ടാണ് പുണ്യാളന്‍ വന്നത്.

"എന്തൂട്ടാ നംബൂരിച്ച്ച്ചാ.... എന്തൂട്ടാണ് പ്രോബ്ലം?"
ഉത്തരം പറയാതെ ഉത്തരം നോക്കി ഒറ്റയിരിപ്പിരുന്നു കര്‍ത്താവ് നമ്പൂരി.

കൊട്ടയില്‍ മുട്ട ഇടാന്‍ കുത്തിയിരുന്ന കോഴിയെ ഓടിച്ചുവിട്ട പുണ്യാളന്‍ കോഴി ഇരുന്ന കൊട്ടയില്‍ അന്നത്തെ കളക്ഷന്‍ കമഴ്ത്തി.

കഷ്ടപ്പെട്ട് തള്ളികൊണ്ടുവന്ന "സംഗതി" അണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തത്തില്‍ പ്രതിക്ഷേധിച്ച്, അന്തം വിട്ട് കൊക്കി വിളിച്ചുകൊണ്ട് കോഴി തല്ക്കാലം സ്ക്കൂട്ടായി.

കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈകൂലി അല്ലാതെ, മനസ്സറിഞ്ഞു കിട്ടുന്ന കാണിക്കയില്‍ മാത്രം കൈയിട്ടു വാരിയിരുന്നവര്‍ അന്നത്തെ കളക്ഷന്‍ കണ്ട്  ഞെട്ടി പുണ്യാളനെ തുറിച്ചു നോക്കി.

ഒന്നിന്‍റെയും രണ്ടിന്‍റെയും അഞ്ചിന്‍റെയും ചില്ലറകള്‍ മാത്രം വീഴാറുള്ള കൊട്ടയില്‍ പതിവിന് വിപരീതമായി അഞ്ഞൂറു വോള്‍ട്ടിലും  ആയിരം വോള്‍ട്ടിലും ചിരിക്കുന്ന മൊട്ടത്തലയുള്ള ഗാന്ധിജീസ്സ്.

ദൈവഭക്തി പഴുത്ത് മൂത്ത ഭക്തരെ അവര്‍ മനസ്സറിഞ്ഞ് അനുഗ്രഹിക്കാന്‍ തന്നെ ഏകകണ്ഠമായി തീരുമാനിച്ചു.

ഗാന്ധികളെവാരികൂട്ടിയ അവര്‍ ശിങ്കടി വെങ്കിടി യെ കൈകൊട്ടി വിളിച്ചുവരുത്തി.
"വെങ്കി.. ഇങ്ക വാങ്കോ"
വെങ്കി ചങ്കിടിപ്പോടെ ഓടിവന്നു.
"ഡേയ് വെങ്കി.. ഇന്ത പണത്തേ പുടി..."

വെങ്കി തമിഴനല്ല!! എന്നാൽ വിഷ്ണുകോയക്ക് വെങ്കിയുടെ ഭാഷ അത്ര വശമില്ല.അപ്പോൾ പിന്നെ കേരളം വിട്ട എല്ലാ മലയാളികളുടെയും പോലെ തമിഴ് പോലെ എന്തോ ഒന്നങ്ങെടുത്തു വച്ച് പെരുക്കി.

"മാര്‍ക്കറ്റില് പോകവേണം.
ഒരുകിലോ വാളപളം... അരകിലോ അരി മുറുക്ക്...ഒരു പേക്കറ്റ് കാജാബീഡി.. നമ്പൂരിച്ചന് പത്ത് ബോട്ടില്‍ മുത്തിരി വൈന്‍...., പടച്ചോന്‍ തിരുമേനിക്കൊരു കോയിന്‍റെ ബിരിയാണി..... ബ്രഹ്മപ്പന് മുറുക്കാനും ധന്വന്തരം കുഴമ്പും....
.........
..............."

ലിസ്റ്റ് നീണ്ടു നീണ്ട് പോയിക്കൊണ്ടിരുന്നു.

"സരി സേട്ടാ...." എന്നും പറഞ്ഞുകൊണ്ട് ലിസ്റ്റ് മുഴുവനാകും മുന്നേ തന്നെ വെങ്കി കിട്ടിയ കെട്ടും കൊണ്ട് മാര്‍ക്കറ്റിലേയ്ക്ക് പാഞ്ഞു!!
മിച്ചമുള്ള ഗാന്ധികളെ മുഴുവൻ എണ്ണി തിട്ടപ്പെടുത്തുന്ന പണി നാല് ദിക്കിലും തലകളുള്ള ബ്രഹ്മൻ തന്നെ ഏറ്റെടുത്തു.


*********************

തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ചത് പോലെ അലറി പാഞ്ഞു വരുന്ന വെങ്കിയെക്കണ്ട പുണ്യാളൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കാര്യങ്ങളറിഞ്ഞ പുണ്യാളൻ ഉള്ള പുണ്യങ്ങൾ വാരികെട്ടി വെങ്കിയ്ക്കൊപ്പം കാശിക്കു വിട്ടു.
പോകും വഴി, ഗാന്ധിജീസ്സ്നെ തുപ്പല് തൊട്ട് എണ്ണിക്കൊണ്ടിരുന്ന ആളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു...

"ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ............."

ഇന്‍കം ടാക്സ് വക വെള്ളക്കാര്‍ ബ്രെയ്ക്കിടുന്ന ശബ്ദം കേട്ട് കാര്യങ്ങള്‍ ഊഹിച്ച പടച്ചോന്‍ അരൂപിയായി മാറി.

വിഷ്ണു കോയ ഗരുഡനില്‍ കയറി മണ്ടി.

നോട്ടെണ്ണല്‍ നിര്‍ത്തി ബ്രഹ്മന്‍ താമരയില്‍ അഭയംതേടി.

വീഞ്ഞടിച്ച് പാമ്പായ കര്‍ത്താവ് നേരെ കയറി കുരിശ്ശില്‍ തൂങ്ങി.

ഒന്നുമറിയാതെ മുട്ടയിടാന്‍ പറ്റിയ സ്ഥലം തപ്പി തപ്പി പമ്മിക്കൂടിനടന്ന കോഴിയെ ഇന്‍കംടാക്സ്സുകാര്‍ കൊട്ടയ്ക്കരികില്‍ നിന്നും പൊക്കി വണ്ടിയിലിട്ടു.

"ചക്കിനു വച്ചത് കൊക്കിന് കൊള്ളും" എന്നറിയാതെ കോഴി വണ്ടിയ്ക്കുള്ളില്‍ മുട്ടയിട്ടിട്ട് കൊക്ക് നീട്ടി കൊക്കി വിളിച്ചു.....


  കൊ കൊ കൊ ക്കൊ ക്കൊ
   കൊ..ക്കോ...............................; കൊ..ക്കോ...... 


********************








Monday, 7 November 2016

എന്‍റെ സിനിമ - ഷോ 7

ജപ്പാനിലെ ടോക്കിയോയിലെ ഷിബുയ റെയിൽവേ സ്റ്റേഷൻ പരിസരത്ത് 1934 ൽ ചിലർ ചേർന്ന് ഒരു പ്രതിമ പ്രതിമ സ്ഥാപിക്കുകയുണ്ടായി.ഒരു നായയുടെ!!


എന്തിനെന്നറിയണം എന്ന ആഗ്രഹത്തിൽ ഗൂഗിൾ മാമന്‍റെ ഉമ്മറത്ത് ഒരു കൊച്ചു കുട്ടിയുടെ മനസ്സോടെ എത്തിപ്പെട്ടപ്പോൾ ആണ് മാമൻ ആ കഥ പറഞ്ഞുതന്നത്.

ആ പ്രതിമയുടെ ജീവനുള്ള രൂപം ആയിരുന്നു "ഹാച്ചിക്കോ" എന്ന ഒരു വളർത്തു നായ.1920 ൽ യെനൊ എന്ന തന്‍റെ യജമാനനെ റെയിൽവേ സ്റ്റേഷൻ വരെ അനുഗമിച്ചിരുന്ന ഹാച്ചി, വൈകിട്ട് ജോലി കഴിഞ്ഞു ട്രെയിനിൽ വന്നിറങ്ങുന്ന യെനൊ യ്ക്ക് വേണ്ടി പകൽ മുഴുവൻ ആ സ്റ്റേഷൻ പരിസരത്ത് കാത്തിരിക്കുമായിരുന്നു.ആ പതിവ് അഞ്ചുകൊല്ലം മുടങ്ങാതെ തുടർന്നു.

എന്നാൽ 1925 ൽ ഒരുനാൾ പതിവ് പോലെ സ്റ്റേഷനിൽ വച്ച് ട്രെയിൻ കയറി ജോലിക്കു പോയ ഹാച്ചിയുടെ യജമാനൻ മടങ്ങിവരവ് സാധ്യമല്ലാത്ത ലോകത്തിലേയ്ക്ക് യാത്ര തിരിച്ചതറിയാതെ ഹാച്ചി യജമാനൻ മടങ്ങിവരുന്നതും കാത്ത് സ്റ്റേഷനിൽ തന്നെ തുടരുന്നു.

ആ കാത്തിരിപ്പിനു മുന്നിൽ മണിക്കൂറുകൾ ദിവസങ്ങൾക്ക് വഴിമാറി,ദിവസങ്ങൾ ആഴ്ചകൾക്കും, ആഴ്ചകൾ പിന്നീട് മാസങ്ങൾക്കും ഒടുവിൽ മാസങ്ങൾ വർഷങ്ങൾക്കും വഴിമാറികൊടുത്തു.ഏകദേശം പത്ത് കൊല്ലം തന്‍റെ യജമാനൻ ഒരിക്കൽ മടങ്ങിവരും എന്ന പ്രതീക്ഷയോടെ കാത്തിരുന്ന ഹാച്ചിയുടെ ശരീരം കാത്തിരിപ്പ് ആത്മാവിന് കൈമാറിക്കൊണ്ട് ഒടുവിൽ നിശ്ചലമായി.

ജാതിയുടേയോ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ നിറത്തിന്റെയോ ഒന്നും കെട്ടിമാറാപ്പുകളോ അളവുകോലുകളോ ഇല്ലാതെ നിസ്വാർത്ഥമായി സ്നേഹിക്കുവാൻ പറ്റാത്ത ഇരുകാലികൾക്കിടയിൽ, നിസ്വാർത്ഥ സ്നേഹത്തോടെ .... തന്‍റെ മരണം വരെയുള്ള കാത്തിരിപ്പു തുടർന്ന ആ നാൽക്കാലിയുടെ സ്നേഹം അറിഞ്ഞു കണ്ണുനിറഞ്ഞ ചിലർ ചേർന്ന് ആ കഥ അഭ്രപാളികളിൽ എത്തിക്കുകയുണ്ടായി.

2009 ജൂൺ മാസ്സത്തിൽ പുറത്തിറങ്ങിയ ഹാച്ചി- എ ഡോഗ്സ് ടേൽ എന്ന സിനിമ, ഹാച്ചിക്കോ എന്ന നായയുടെ യജമാന സ്നേഹത്തിന്‍റെ കഥ പറയുന്നു.



ക്ലാസ്സ് മുറിയിൽ വച്ച് തങ്ങളുടെ പ്രീയപ്പെട്ട ഹീറോകളെ പറ്റി പറയുന്ന കുട്ടികൾക്കിടയിൽ നിന്നും തന്‍റെ ഏറ്റവും വലിയ ഹീറോ ഹാച്ചിക്കോ എന്ന, തന്‍റെ മുത്തശ്ശന്‍റെ വളർത്ത് നായ ആണെന്ന് പറഞ്ഞുതുടങ്ങുന്ന റോണി എന്ന കൊച്ചു മിടുക്കനിലൂടെ സിനിമ ഹാച്ചിക്കോയുടെ ജീവിതത്തിലേയ്ക്ക് കടക്കുന്നു.

ബെഡ്റിജ്ജ് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോംമിൽ വച്ച് ആണ് പ്രൊഫസർ പാട്രിക് വിത്സൺ ആദ്യമായി കൊച്ചു ഹാച്ചിയെ കണ്ടുമുട്ടുന്നത്.

പിന്നീട്....സ്നേഹിക്കപ്പെടുവാൻ വെമ്പുന്ന ഹൃദയത്തോടെ മാത്രം കണ്ടിരിക്കാൻ പറ്റുന്ന രംഗങ്ങളിലൂടെ പ്രേക്ഷകരെ നയിക്കുന്നു ഈ സിനിമ.കാല്പനികതയോ അതിഭാവുകത്വമോ ഇല്ലാതെ.... ഹൃദയത്തിൽ തൊട്ടുകൊണ്ട് കടന്നുപോകുന്ന കഥാ സന്ദർഭങ്ങളിൽ പലതും കണ്ണിൽ ചെറുനനവോ, പറഞ്ഞറിയിക്കാൻ പറ്റാത്ത ചില നെടുവീർപ്പുകളോ പുറപ്പെടുവിച്ചെക്കാം.

 ആത്മാർത്ഥ സ്നേഹം എന്നത് ഒരു മൃഗത്തിന് സാധിക്കും എങ്കിൽ, എല്ലാം തികഞ്ഞവർ എന്നൂറ്റം കൊള്ളുന്ന മനുഷ്യർക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന ചിന്ത പ്രേക്ഷകർക്കുള്ളിൽ ജനിപ്പിക്കാൻ ഈ സിനിമയ്ക്ക് സാധിക്കുന്നു എന്നത് തന്നെ ആണ് ഈ സിനിമയുടെ വിജയവും.

ഒരുപാട് സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും, ഇനിയും ഒരുപാടു സിനിമകൾ കാണുമെങ്കിലും ഒരു കാര്യത്തിൽ ഉറപ്പുണ്ട്, ഹൃദയസ്പർശ്ശിയായ ഈ സിനിമ തന്നെ ആവും എക്കാലത്തെയും എന്‍റെ ഫേവറിറ്റ് സിനിമകളിൽ മുൻപന്തിയിൽ ഉണ്ടാവുക.


കാത്തിരിപ്പിന് ഒരു നല്ലവശം ഉണ്ട്.ഒരിക്കൽ നടക്കും എന്ന നല്ലവശം.അത്തരം  ശുഭ  പ്രതീക്ഷകൾ തന്നെയാണ്  ജീവിതത്തെ മുന്നോട്ടു നയിക്കുന്നതും.


  








Friday, 4 November 2016

എന്‍റെ പുസ്തകം !! - ഭാഗം 5

1969 ജൂൺ മാസം ഫ്രാൻസ്സിൽ ഇറങ്ങിയ ഒരു നോവൽ വെറും 9 മാസം കൊണ്ട് 10 ലക്ഷം കോപ്പികൾ വിറ്റഴിയുകയുണ്ടായി. ടോൾസ്റ്റോയിയുടെ "യുദ്ധവും സമാധാനവും", ഡാൻ ബ്രൗൺന്‍റെ "ഡാവിഞ്ചി കോഡ്" എന്നിവയെ വരെ പിന്തള്ളിക്കൊണ്ട്, ഗുഡ് റീഡ് റേറ്റിങ്ങിൽ 4.2/ 5 നേടിക്കൊണ്ട്, ഈ പുസ്തകം 2016 ലും നാലാം സ്ഥാനത്ത് നിൽക്കുന്നു.

അധോലോകത്ത് "ചിത്രശലഭം" എന്നർത്ഥം വരുന്ന "പാപ്പിയോൺ" എന്നറിയപ്പെടുന്ന "ഹെൻറി ഷാരിയർ"തന്‍റെ ഇരുപത്തഞ്ചാമത്തെ വയസ്സിൽ, ചെയ്യാത്ത ഒരു കൊലപാതകത്തിന്‍റെ പേരിൽ, 1931 ൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട്, ഫ്രഞ്ച് ജയിലിലേയ്ക്കും അവിടുന്ന് ഫ്രഞ്ച് ഗയാനയിലെ പീനൽ കോളനിയിലും അയക്കപ്പെടുന്നു. ജീവപര്യന്തം എന്നാൽ ജീവിതാവസാനം വരെ എന്നറിയാവുന്ന ഹെൻറി, "ഇത്രയും നീണ്ട ശിക്ഷ താൻ അനുഭവിക്കില്ല" എന്ന് പ്രതിജ്ഞ എടുക്കുന്നു.

ഏറ്റവും പൈശാചികവും, നിന്ദ്യവുമായ ശിക്ഷാ വിധികൾക്കിടെ സാഹസികത നിറഞ്ഞ, തുടർച്ചയായ രക്ഷപെടൽ ശ്രമങ്ങൾ. "ഏറ്റവും അപകടകാരി" എന്ന പേരിൽ ഒടുവിൽ ചെകുത്താൻ തുരുത്തിലേയ്ക്ക് മാറ്റപ്പെടുന്ന പാപ്പിയോൺ അപ്പോളും ആത്മ വിശ്വസം കൈവിട്ടിരുന്നില്ല. അവിടുന്ന് നാളികേരം നിറച്ച ചാക്കിൽ കയറി ആർത്തിരമ്പുന്ന കടൽമാർഗം രക്ഷപെട്ട് വെനിസ്യുലയിൽ എത്തിപ്പെടുന്നു.പതിനാലു വർഷം നീണ്ടു നിന്ന യാതനകൾക്കൊടുവിൽ എത്തിപ്പെട്ട നാട്ടിൽ ആയി പിന്നീടുള്ള ജീവിതം.അവിടുത്തെ പൗരത്വം സ്വീകരിച്ച അദ്ദേഹം പതിറ്റാണ്ടുകൾക്ക് ശേഷം തന്‍റെ ആത്മകഥ നോവൽ രൂപേണ എഴുതുന്നു.

ഈ നൂറ്റാണ്ടിലെ എന്നല്ല മാനവ ചരിത്രത്തിലെ തന്നെ മഹത്തായ ഇതിഹാസങ്ങളുടെ ഒപ്പം നിൽക്കാവുന്ന ഒരു രചന ആയി ഇതിനെ പലരും കാണുന്നുണ്ട്.മറ്റു ചിലർ ആവട്ടെ , വായനക്കാരെ രണ്ടായി തിരിക്കുക വരെ ചെയ്തു, "പാപ്പിയോൺ വായിച്ചവരും , പാപ്പിയോൺ വായിക്കാത്തവരും".

ഇങ്ങനെ ഒക്കെ ആണെങ്കിലും ഒരു കാര്യം ഉറപ്പാണ്.
ആവേശത്തോടെ... 
ആകാംഷയോടെ.....
ഉദ്ദ്വേഗത്തോടെ ....... മാത്രം വായിച്ച് തീർക്കുവാൻ സാധിക്കുന്ന ഒരു നോവൽ, ശ്വാസമടക്കിപിടിച്ച് മാത്രം വായിച്ച്‌ പോകാവുന്ന ചില സംഭവങ്ങൾ.
മനുഷ്യന്‍റെ അടങ്ങാത്ത ആത്മവിശ്വാസത്തിന്‍റെ...... തളരാത്ത പോരാട്ട വീര്യത്തിന്‍റെ...... ഇതിഹാസം തന്നെ ആണ് പാപ്പിയോൺ എന്ന നോവൽ എന്നത് ഏതൊരു വായനക്കാരനും സമ്മതിക്കാതെ തരമില്ല.രക്ഷപെടുവാൻ വേണ്ടി ജീവൻ പണയം വച്ച്കൊണ്ടും എന്ത് സാഹസികതയ്ക്കും തയ്യാറാവുന്ന പാപ്പിയോൺന്‍റെ കഥ എനിക്ക് ഇഷ്ടപ്പെട്ട പുസ്തകങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു.


ഈ പുസ്തകത്തെ അടിസ്ഥാനമാക്കി "പാപ്പിയോൺ" എന്ന സിനിമ 1973 ൽ ഇറങ്ങുകയുണ്ടായി.നോവൽ വായിച്ച ശേഷം കണ്ട സിനിമ ആയതു കൊണ്ടോ എന്തോ, ഏകദേശം അഞ്ഞൂറോളം പേജുകൾ വരുന്ന ഈ നോവൽ വായിക്കുന്ന സുഖമോ ആവേശമോ ആകാംഷയോ ഒന്നും തന്നെ രണ്ടര മണിക്കൂറിൽ താഴെയുള്ള ആ സിനിമയ്ക്ക് നൽകുവാൻ സാധിച്ചില്ല



പുസ്തകം വാങ്ങി വായിക്കുവാൻ ആഗ്രഹിക്കുന്നവർ  ഇവിടെ അമർത്തിക്കോ...


Monday, 24 October 2016

പൂച്ച


കെട്ടുകഥകളില്‍ മാത്രം ഉണ്ടായിരുന്ന സിംഹം,പുലി എന്നിവയുടെ ഒക്കെ തറവാട്ടില്‍ പെട്ടവന്‍ എന്ന് വീമ്പും പറഞ്ഞ് നടക്കുന്ന പെരും കള്ളന്‍.എച്ചില് തിന്നും,പാത്തും പതുങ്ങിയും, കട്ടും പെറുക്കിയും,മുട്ടി ഉരുമിയും ഒക്കെ ജീവിക്കുന്ന വെള്ളത്തില്‍ പൊങ്ങിയായ ഇവന്‍ ചില കുബുദ്ധികൾക്ക് പൊന്നോമന .

ബ്ഭുഹ്ഹഹഹഹ 

മ്യാവു ....മ്യാവു

രണ്ട് കരച്ചിലുകൾ !!


ഒരു കരയലിനും ഒരു കരയിപ്പിക്കലിനും ഇടയിലുള്ള സമയം!!

ആ സമയത്ത് ചിരിക്കാൻ താല്പര്യമില്ലാഞ്ഞതിനാൽ, സമയത്തേയും തിരക്കുകളേയും പ്രതികളാക്കി ലോക്കപ്പിൽ കയറ്റി കൂമ്പിടിച്ച് വാട്ടി എടുത്ത് ഉണങ്ങാനിട്ടു.

ആദ്യ കരച്ചിലിൻ്റെ ഓർമ്മകളും തുടർവർഷങ്ങളും വരികളിൽ കോറിയ ശേഷം ഈഗോയുടെ വർണ്ണകടലാസ്സിൽ പൊതിഞ്ഞുകെട്ടി,പഴയ ഫോട്ടോകളുടെ അകമ്പടിയോടെ സോഷ്യൽ നെറ്റ് വർക്കുകളിൽ വയറൽ ആക്കുവാൻ നോക്കി.

ഒലിച്ച് പോകുന്ന മണ്ണിന് മുകളിൽ കയറി നിന്ന് ലൈക്കുകൾ, ഷെയറുകൾ, സെൽഫികൾ ഒക്കെ വാരി വിതറി കൃഷിയിറക്കി.

കൃഷി വിളയും മുന്നേ കരയിപ്പിക്കാനുള്ള കയറുമായി "ബ്രോ" വന്നു.

തെറ്റുകൾ തിരുത്താൻ,ഈഗോയുടെ കെട്ട് പൊട്ടിച്ചെറിയാൻ....

ആത്മാര്‍ത്ഥമായി എല്ലാവരേയും ഒന്ന് സ്നേഹിക്കാന്‍ ......

മനം നിറഞ്ഞ് ഒന്നുറക്കെ ചിരിക്കാൻ....???

എല്ലാം ബാക്കി ആക്കി സോഷ്യലും പ്രൈവറ്റും ആയ എല്ലാ  നെറ്റ് വര്‍ക്കുളില്‍ നിന്നും പുറത്തേയ്ക്ക്.

സമയ ചക്രം പിന്നോട്ട് കറങ്ങാറില്ലല്ലോ!!

കരയിപ്പിക്കാൻ പോലുമാകാതെ, ചിരിക്കാൻ മറന്ന മനസ്സുമായി......

ബ്രോയോടൊപ്പം നടന്നകലുമ്പോൾ......

ചക്രവാളം ചുമന്നിരുന്നു!!



എന്‍റെ സിനിമ - ഷോ 6

           ടുത്ത ഷോ ആയി പ്രദര്‍ശിപ്പിക്കാനായി ഒരു സിനിമ പ്രൊജക്ടർ റൂമിൽ വരെ എത്തിച്ചപ്പോൾ ആണ് അപ്രതീക്ഷിതമായി ഒരു കവറുമായി ഒരാൾ!!

ആരാണപ്പാ നുമ്മക്ക് കവർ തരാൻ എന്ന് കരുതികൊണ്ട്, കവറിലേയ്ക്ക് നോക്കിയപ്പോൾ "കുടനന്നാക്കുന്ന ചോയി" മാധവന് കൈ മാറിയ ലക്കോട്ട് ആണ് മനസ്സിൽ വന്നത്. അപ്പോൾ ഏതോ ഒരു ഫോൺ വന്നു. കവർ മേശമേൽ വച്ചിട്ടു ഫോണിൽ സംസാരം കഴിഞ്ഞു വന്നപ്പോളേയ്ക്കു കവറിൻ്റെ കാര്യം മറന്നു കഴിഞ്ഞു.

പിന്നീടെപ്പോഴോ യാദൃശ്ചികമായാണ് ആ കവർ ഒന്ന് തുറന്നു നോക്കാൻ തോന്നിയത്.തുറന്നപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടി.

കവറിനുള്ളിൽ നവംബർ നാലിന് മാത്രം തീയറ്ററുകളിൽ റിലീസ് ചെയ്യുന്ന ഒരു സിനിമ ചെയ്ത സ്റ്റുഡിയോ അവരുടെ ഓഫീസിലെ ആളുകൾക്ക് വേണ്ടി മാത്രം പ്രത്യേകമായി ഒരുക്കിയിരിക്കുന്ന ഒരു ഷോ, അതുകാണുവാൻ.....

അതും ആ സിനിമയിൽ വർക്ക്‌ ചെയ്തിട്ടുള്ള കലാകാരന്മാരോടൊപ്പം തന്നെ ഇരുന്നു കാണുവാൻ ഉള്ള പ്രത്യേക ക്ഷണം.ഒപ്പം ടിക്കറ്റും!!!



അനിമേഷൻ രംഗത്ത് ജോലി ചെയ്യുന്ന ഒരാൾ എന്ന നിലയിൽ,.... ലോകത്തിലെ ഏറ്റവും മികച്ച അനിമേഷൻ സ്റ്റുഡിയോകളിൽ ഒന്നായ.....
ഹോളിവുഡ് സിനിമയിലെ സൂപ്പർസ്റ്റാർ സംവിധായകൻ "സ്റ്റീവ് സ്പിൽബർഗ്"ൻ്റെ ഉടമസ്ഥതയ്യിൽ ഉള്ള "ഡ്രീം വർക്സ്" എന്ന സ്റ്റുഡിയോയുടെ ഏറ്റവും പുതിയ ആനിമേഷൻ സിനിമ ആയ "ട്രോൾസ്" എന്ന സിനിമ ലോകമെമ്പാടും റിലീസ് ചെയ്യുന്നതിന് മുന്നേ കാണുവാൻ കിട്ടിയ അവസ്സരം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും വലിയ സന്തോഷം നൽകുന്നതായിരുന്നു.

ശനിയാഴ്ച രാവിലെ തന്നെ പ്രത്യേക ഷോ നടക്കുന്ന തീയറ്ററിൽ എത്തി ചേർന്നു.

സിനിമയിൽ വർക്ക് ചെയ്ത ആർട്ടിസ്റ്റുകളെ എല്ലാം പരിചയപ്പെട്ടുകഴിഞ്ഞപ്പോളേയ്ക്കു സിനിമ തുടങ്ങി.

ആടുകയും പാടുകയും പരസ്പരം സ്നേഹിച്ചുകൊണ്ട് ആലിംഗനം ചെയ്യുകയും ഒക്കെ ചെയ്തുകൊണ്ട് സന്തോഷകരമായി ജീവിക്കുന്ന ഇത്തിരി കുഞ്ഞന്മാരായ ജീവികൾ ആണ് ട്രോൾസ്.എന്നാൽ, ഒരിക്കലും സന്തോഷത്തോടെ ജീവിക്കുവാൻ സാധിക്കാത്ത ഭീമാകാരന്മാർ ആണ് ബെർഗെൻസ്. ട്രോൾസ് നെ ഭക്ഷിക്കുന്നതിലൂടെ മാത്രം ആണ് തങ്ങൾക്കു സന്തോഷം കണ്ടെത്താൻ സാധിക്കൂ എന്ന് ചിന്തിക്കുന്ന ബർഗെൻസ് , ഇപ്പോഴും അതിനായുള്ള ശ്രമങ്ങളിൽ ആണ്.

ബർഗൻസിൽ നിന്നും ഓടി രക്ഷപെട്ട് മറ്റൊരു സ്ഥലത്ത് ഒളിച്ചു താമസിക്കുന്ന ട്രോൾസ്കൾ ,അവർക്കിടയിലേക്ക് ഒരു നാൾ ഒരു ബർഗന്‍ കടന്നു വന്ന് അവരില്‍ ചിലരെ കൊണ്ടുപോകുന്നു.ഇരുപതു വർഷങ്ങൾക്കു ശേഷമാണ്  അവര്‍ക്കങ്ങിനെ ഒരു അപകടം സംഭവിക്കുന്നത്.അന്ന് അവരെ ഒറ്റയ്ക്ക് രക്ഷപ്പെടുത്തിയ ട്രോൾസ് രാജാവ് "പെപ്പി"ക്ക് ഇന്ന് വാർദ്ധക്യം ബാധിച്ചിരിക്കുന്നു.

ട്രോള്‍സ്സ്  രാജകുമാരി "പോപ്പി" ഒറ്റയ്ക്ക് തന്‍റെ കൂട്ടുകാരെ രക്ഷപെടുത്താന്‍ യാത്ര തിരിക്കുന്നു.യാത്രയ്ക്കിടയിൽ സംഭവിക്കുന്ന അപകടത്തിൽ നിന്നും പോപ്പിയെ രക്ഷപ്പടുത്തുന്ന "ബ്രഞ്ച്" എന്ന ട്രോൾസ് ആണ് ചിത്രത്തിലെ നായക കഥാപാത്രം.പിന്നീടങ്ങോട്ടുള്ള യാത്ര അവർ ഒന്നിച്ചായി.

 "എല്ലാവരുടെയും ഉള്ളിൽ സന്തോഷം ഉണ്ട്, അത് നമ്മൾ കണ്ടെത്തിയാൽ ജീവിതം ഹാപ്പി ആയിരിക്കും" എന്ന ഒരു സന്ദേശം നേരിട്ട് പറയാതെ പറയുന്ന മനോഹരമായ കഥാന്ത്യത്തിൽ മനസ്സുനിറഞ്ഞു തിയറ്ററിനു വെളിയിലേക്കു പോന്നപ്പോൾ സിനിമയിലെ രസകരമായ സംഭാഷങ്ങളും , രംഗങ്ങളും ആയിരുന്നു ഏവരുടെയും സംസാര വിഷയം.

ട്രോൾസ് തൊപ്പിയും, ഒരു ബാഡ്ജും , അതിലെ ഓരോ കഥാപാത്രങ്ങളുടെയും ഒക്കെ ഡ്രോയിങ്ങ്‌സ്സും മറ്റു വിവരങ്ങളും ഉള്ള ഒരു പുസ്തകവും കിട്ടി.

700 കോടിയിലധികം മുതൽമുടക്കിൽ നിർമിച്ച ഈ മനോഹരമായ ആനിമേഷൻ ചിത്രത്തിൻ്റെ പ്രൊഡക്ഷൻ നടത്തിയിരിക്കുന്നത് "ഡ്രീം വർക്ക്സ്" സ്റ്റുഡിയോ ആണ്.


ലോകത്തിലെ എല്ലാ വർണ്ണങ്ങളും ചാലിച്ച് നെയ്തു കൂട്ടിയ ഒരു മനോഹര സ്വപ്നം എന്നതുപോലെ കണ്ടിരിക്കാൻ പറ്റുന്ന,മനസ്സറിഞ്ഞു ചിരിക്കാൻ പറ്റുന്ന രംഗങ്ങളും സംഭാഷണങ്ങളും, ഹൃദയ സ്പർശ്ശിയായ സന്ദർഭങ്ങളും നിറഞ്ഞ, നല്ലൊരു കഥയുള്ള ഈ  കൊച്ചു സിനിമ നവംബർ 4 ന് ലോകമെമ്പാടും റിലീസ് ആകുന്നു.ത്രീ ഡി ഗ്ളാസ്സ് വച്ച് തീയറ്ററിൽ തന്നെ പോയി കാണുവാൻ ശ്രമിക്കും എന്ന വിശ്വാസത്തോടെ .....

(ട്രോൾസ് തൊപ്പി ധരിച്ച പാവം മീ )



Friday, 21 October 2016

ഫ്ലക്സ് കണ്ട് നാണിതനായ ഗുണ്ട!!





"ആരാണ്ടാ @#$% എന്നോട് മുട്ടാനുള്ളത് ?
ഒറ്റ കുടുംബത്തില്‍ പിറന്നവന്മാര്‍ ഉണ്ടേല്‍ വരീനെടാ ..."

ഉയര്‍ത്തി കുത്തിയ കൈലിയുടെ താഴെ പാവാട കണക്കെ മുട്ടോളം നീണ്ടു കിടന്ന കളസ്സത്തിന്‍റെ കീശയില്‍ നിന്നും ബാറ്ററി ഇട്ടു വാറ്റിയ പട്ട ചാരായം ഒരു കവിള് കുടിച്ചിറക്കി, തന്‍റെ പിച്ചാത്തി പിടിയില്‍ ഒന്ന് തൊട്ടു നക്കിക്കൊണ്ട് നാട്ടിലെ പ്രമുഖ റൗഡി മുല്ലശ്ശേരി കവലയിൽ നിന്ന് അട്ടഹസിച്ചു.

                               ബ്ഹുഹഹഹഹഹ.....!!!

നാട്ടിലെ പോക്കിരിയും കള്ളുകുടിയനും വഷളനും ചട്ടമ്പിയും ഒക്കെ ആയ ഗുണ്ട ഇറങ്ങിയത് കണ്ട് മീശയുള്ളവരെല്ലാം അതും മറച്ചു കൊണ്ട് എങ്ങോ പോയി ഒളിച്ചു.സ്ത്രീകൾ പേടിച്ചോടി വീട്ടില്‍ കയറി വാതിലടച്ച് പരധൂഷണ്‍ ചാനല ഓണ്‍ ആക്കി കണ്ടു തുടങ്ങി.

വൃദ്ധന്മാർ ശവപ്പെട്ടി കടയിൽ വിളിച്ചു തങ്ങൾക്കുള്ള ഓരോ പെട്ടികൾ ഓർഡർ കൊടുത്തു.

മുല്ലശ്ശേരി കവലയിൽ തെറുപ്പു ബീഡി കട നടത്തിയിരുന്ന വറീത് മാപ്പിള, പലക നിരത്തി കടയടച്ച് നിക്കറിൽ പനിനീര് തളിച്ച് രംഗം കുളമാക്കി .

ആരാടാ .... എൻ്റെ കള്ള് കട്ട് കുടിച്ചത് ?? കുത്തി കീറും ഞാൻ ...

എന്ന് പറഞ്ഞുകൊണ്ട് മുന്നോട്ടാഞ്ഞ ഗുണ്ടയുടെ മുണ്ട് തെട്ടടുത്ത കുറ്റിയിൽ ഉടക്കി താഴെ വീണു.


ചാണകം മുക്കി ഉണങ്ങിയ പോലുള്ള കളസ്സത്തിൽ നിന്നും, മുന്നിൽ മുളച്ച വാലുപോലെ കളസ്സ വള്ളി തൂങ്ങി നിന്നിരുന്നു.

മുണ്ട് പോയതറിയാതെ കവല ചട്ടമ്പി ആയ ഗുണ്ട വെല്ലുവിളി തുടര്‍ന്ന് പോന്നു.

അപ്പോളാണ് കുന്നിക്കുരു പോലൊരു പയ്യന്‍ മൂക്കും ഒലിപ്പിച്ച് ആ വഴി വന്നത്. പോണ പോക്കിന് മൂക്ക് പിഴിഞ്ഞ്  ഗുണ്ടയുടെ കളസ്സത്തില്‍ തേയ്ക്കാനായി തുനിഞ്ഞ കുന്നിക്കുരു പയ്യന്‍റെ കൈ കൊണ്ട് കളസ്സ വള്ളി കെട്ടഴിഞ്ഞു.

കെട്ട് പൊട്ടി കളസ്സം ഡിം!!

ഗുണ്ട കെടുതികള്‍ ഏറ്റുവാങ്ങിയ ചിലര്‍ ചേര്‍ന്ന് സംഗതി ഫ്ലക്സ് അടിച്ചു പോസ്റ്റ്‌ തോറും നിരത്തി.

അന്നൊരു ഒക്ടോബര്‍ 23 ആയിരുന്നു.

കൃത്യമായി പറഞ്ഞാല്‍ നാല്‍പ്പതു വര്‍ഷങ്ങള്‍ക്കു മുന്നേ..., ഇതേ ദിവസ്സമാണ്‌ ഗുണ്ട പത്ത് മാസത്തെ പരോള് കഴിഞ്ഞു ആദ്യമായി പുറം ലോകം കണ്ട്  ഞെട്ടി കിളി പോയി തൊട്ടിലില്‍ കിടന്ന് കരഞ്ഞത് !!

ഫ്ലക്സ് കണ്ട് നാണിതനായ ഗുണ്ട, മുല്ലശ്ശേരി കവല വിട്ട് ഒളുവില്‍ പോയി.

ഗുണ്ടയുടെ ശല്യം ഒഴിഞ്ഞ ആ ദിനം ഇന്നും നാട്ടാര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ച് പോരുന്നു.


നാട്ടാരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു കൊണ്ട് നമുക്കും ആഘോഷിക്കാം ...


ഒപ്പം ..

ഫ്ലക്സ് പേടിച്ചു കവല വിട്ട , ഒളുവിലെ ഗുണ്ടയ്ക്ക്,..... നമ്മുടെ സ്വന്തം വിനു മുല്ലശ്ശേരിക്ക്............... 




അമ്മ ഒരു ബാധ്യത !!

'അമ്മ ഒരു മണ്ടിയാ, ഒന്നും അറിയില്ല" എന്നൊക്കെ തോന്നി തുടങ്ങിയിട്ട് കാലങ്ങൾ പലത് കഴിഞ്ഞിരിക്കുന്നു.

എപ്പോൾ മുതലാണ് 'അമ്മയിൽ കുറ്റങ്ങളും കുറവുകളും നിറഞ്ഞു തുടങ്ങിയതെന്നറിയില്ല!!
.
സമൂഹ മദ്ധ്യത്തിൽ അയല്പക്കക്കാരനുമായി മത്സരിക്കുവാൻ വേണ്ടി, പുതുതായി വാങ്ങി കൊടുത്ത ഫോൺ അൺലോക്ക് ചെയ്യുവാൻ അറിയാതെ മിഴിച്ചു നിന്ന് തുടങ്ങിയപ്പോൾ മുതലോ??
.
അതോ പാർട്ടി കോമരങ്ങൾക്കൊപ്പം, കത്തിയും മുള്ളും ഉപയോഗിക്കാനറിയാതെ കൈകൾ കൊണ്ട് തിന്ന അന്ന് മുതലോ ??
.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് ഉപേക്ഷിച്ച നാൾ തന്നെ, ഏതോ ചാനലുകാർ ക്യാമറ കണ്ണുകളിൽ കൂടി, അമ്മയുടെ നരവീണ കണ്ണിലെ തുള്ളികൾ കച്ചവടത്തിനായി ഒപ്പിയപ്പോളൊ ??
.
ആവാൻ വഴിയില്ല!!
നൊന്ത് പെറ്റ തന്‍റെ കുഞ്ഞിനെ നോക്കി വേദന മറന്നു ആദ്യമായി ചിരിച്ചപ്പോൾ മുതൽ??
.
കുഞ്ഞിന്‍റെ ഭാവിക്കായി വിദേശ ജോലി വലിച്ചെറിഞ്ഞ നാൾ മുതൽ??
.
കുപ്പിപാലുകൾക്ക് നേരെ മുഖംതിരിഞ്ഞു നിന്ന് മുലക്കണ്ണുകൾ കുഞ്ഞിനെടുത്ത് നൽകിയ അന്നു  മുതൽ....??

കുഞ്ഞിന്‍റെ ഓരോ നിശ്വാസങ്ങളും നെഞ്ചിലേറ്റിയ നാൾ മുതൽ ??
.
അറിയില്ല !!
.
"അമ്മ" ഇപ്പോൾ ഒരു ബാധ്യത എന്നത് മാത്രം അറിയാം!!
.
നരവീണ കണ്ണുകളിൽ, മക്കളുടെ അവഗണനയിലും കണ്ണീരിന്‍റെ നനവുള്ള സ്നേഹം പൊഴിക്കുന്ന....
.
ഇടറുന്ന കാലടികളോടെ എന്നും മക്കളുടെ അടുത്തെത്തുന്ന.......
.
വിറയാർന്ന വാക്കുകളാൽ തന്‍റെ മക്കൾക്കായി പ്രാർത്ഥന ചൊല്ലുന്ന....
.
"മോളെ" എന്ന വിളിക്കൊപ്പം പല്ലില്ലാ മോണ കാട്ടി ചിരിക്കാൻ ശ്രമിക്കുന്ന....
മറ്റുള്ളവർക്ക് മുന്നിൽ മറയ്ക്കുവാനാവാത്ത വെറുമൊരു ബാധ്യത!!
.
ഒരിറ്റു സ്നേഹം തിരികെ നല്‍കിയാല്‍.....,
.
മക്കള്‍ മടിയില്‍ ഒന്ന് തല ചായ്ചാല്‍...., 
അവര്‍ക്കായി വാത്സല്യം ചുരത്തുന്ന മുലകളോടെ,അമ്മ എന്ന ബാധ്യത....,

ഒടുവില്‍ !!!! ..........

എന്‍റെ സിനിമ - ഷോ 5

                                           ഴിഞ്ഞ തവണ നാട്ടില്‍ ചെന്നപ്പോള്‍ ഏതോ ലോക്കല്‍ ചാനലില്‍ ഒരു കോമഡി സിനിമ. മലയാളത്തിലെ ദിലീപ് എന്ന നടന്‍ അഭിനയിച്ചു തകര്‍ക്കുന്ന ദയനീയ കാഴ്ച വീട്ടിലെ ടെലി "വിഷം", കാണിച്ചു തന്നു. വീട്ടില്‍ എല്ലാവരും ഇരുന്നു കാണുന്നു. ചില രംഗങ്ങള്‍ കണ്ടപ്പോള്‍ നല്ല പരിചയം. പണ്ടെന്നോ കണ്ട ഒരു ഇംഗ്ലീഷ്  സിനിമയുടെ കഥ പോലെ !!

ഉറപ്പിക്കാന്‍ വേണ്ടി,തൂശനിലയില്‍ പരസ്യം വിളബിയ നേരത്ത് അതുവരെ ഉള്ള കഥ ചോദിച്ചറിഞ്ഞു.അതുവരെ ഉള്ള കഥയും നല്ല പരിചിതം.

"എന്നാല്‍ പിന്നെ രണ്ടിലോന്നറിയണമല്ലോ" എന്ന് കരുതി, ടെലിവിഷത്തിനു മുന്നില്‍ കാലും നീട്ടി ഞാനും ഇരിപ്പുറപ്പിച്ചു.
ദൂരദര്‍ശനില്‍ ഞായറാഴ്ച സിനിമ കാണുവാന്‍ ഒരു കിലോമീറ്റര്‍ നടന്നു ചെന്ന്, നാട്ടില്‍ ടിവി ഉള്ള അപൂര്‍വ്വം ചില വീടുകളില്‍ ഒന്നായ "സെബാസ്റ്യന്‍ ചേട്ടായി"യുടെ വീട്ടിലെ ചുമന്നു മിനുത്ത തറയിലെ തണുപ്പാസ്വദിച്ചുകൊണ്ട്, കണ്ണും വായും തുറന്ന് നിലത്തിരുന്നു  സിനിമ കണ്ട വള്ളി നിക്കറുകാരന് കിട്ടിയിരുന്ന സുഖമൊന്നും ഇപ്പോഴത്തെ ഇരിപ്പിനില്ല!!
ഓര്‍മകളിലേയ്ക്ക് ഊളിഇടാന്‍ തുടങ്ങും മുന്നേ തന്നെ ദിലീപ് സ്ക്രീനില്‍ കോപ്രായങ്ങള്‍ തുടര്‍ന്നു.

മലപ്പുറം കത്തിയും, അമ്പും വില്ലും, വെല്ലുവിളികളും പൊങ്ങച്ചവുമൊക്കെയായി വന്ന "പവനായി" ഒടുവില്‍ ശവമായി!!

എല്ലാവീടുകളിലേയും പോലെ ഒരു ക്ലീഷേ ആയി, ടെലിവിഷം യഥാര്‍ത്ഥ വിഷമായ സീരിയലുകളിലേയ്ക്ക്  മൂക്കും കുത്തി വീണപ്പോള്‍ എണീറ്റ്‌ ഉമ്മറത്ത് ചെന്നിരുന്നുകൊണ്ട്.... ആ സിനിമയുടെ യഥാര്‍ത്ഥ സിനിമയുടെ പേരോര്‍ത്തെടുക്കുവാന്‍ ഒരു ശ്രമം നടത്തി.

ഇല്ല.... രക്ഷയില്ല!!

സിനിമകളില്‍ വര്‍ണ്ണങ്ങള്‍ പടരും മുന്നേ ഇറങ്ങിയ ഒരു സിനിമയുടെ പേരും, ഓര്‍മയുടെ വര്‍ണ്ണങ്ങള്‍ക്കപ്പുറമെങ്ങോ മറഞ്ഞുവോ ???

ഏകദേശം നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇറങ്ങിയ ആ ഒര്‍ജിനല്‍ സിനിമയ്ക്ക് സംസാര ശേഷി ഇല്ലായിരുന്നു.പശ്ചാത്തല സംഗീതവും, ചാര്‍ളി ചാപ്ലിന്‍ സിനിമകളില്‍ കൂടി നമുക്ക് പരിചിതമായ ചില വിവരണങ്ങളും, പെട്ടെന്നുള്ള ചലനങ്ങളും ഒക്കെ ആയി, ഒന്നര മണിക്കൂറില്‍ താഴെ മാത്രമുള്ള ഒരു കൊച്ചു സിനിമ.

ഇന്നത്തെ സാങ്കേതിക മികവ് മനസ്സില്‍ വച്ചുകൊണ്ട് ഒരിക്കലും കാണുവാന്‍ പാടില്ലാത്ത ഒരു സിനിമ ആണ് എങ്കിലും, അഭിനയം, സംവിധാനം തുടങ്ങി പലതും ഇന്നത്തെ പല സിനിമകളെക്കാളും മികച്ചത്!!

മലയാള വേര്‍ഷന്‍ മിക്കവരും കണ്ടതായത് കൊണ്ട് തന്നെ കഥാവിവരണം ഒഴിവാക്കിക്കൊണ്ട് സിനിമയുടെ ലിങ്ക്  താഴെ ചേര്‍ക്കുന്നു.

1923 നവംബര്‍ 19 ന് പ്രദര്‍ശനത്തിനെത്തിയ "അവര്‍ ഹോസ്പിറ്റാലിറ്റി" എന്ന ഈ ചിത്രത്തില്‍ "ബസ്‌റ്റര്‍ കേറ്റണ്‍ " പ്രധാന വേഷത്തില്‍ എത്തുന്നു. ഈ ചിത്രത്തിന്‍റെ പ്രധാന സംവിധായകന്‍ അദ്ദേഹം തന്നെ ആണ്.മൊത്തം കളക്ഷന്‍ ഏകദേശം മൂന്നര കോടിയില്‍ അധികം ആണ്.



*************************************************************************************

Thursday, 20 October 2016

എന്‍റെ സിനിമ - ഷോ 4

                          കാള്‍ ഫെഡ്രിക്സന്‍ എന്ന എട്ടുവയസ്സുകാരന്‍ സൌത്ത് അമേരിക്കയിലെ പാരഡൈസ്സ് വെള്ളചാട്ടം കാണുവാനായ അതിയായി ആഗ്രഹിക്കുന്നു.പിന്നീട് വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആ ആഗ്രഹത്തെ മനസ്സിലെവിടെയോ കൊണ്ടുനടക്കുന്നു.

വളരെ ചുറുചുറുക്കുള്ള ഏലി എന്ന കളികൂട്ടുകരിയോടൊപ്പം കളിച്ചു നടക്കുന്ന ഫെഡ്രിക്സന്‍.ഏലി എന്നും അയാള്‍ക്കൊരു അത്ഭുതമായിരുന്നു.ഒടുവില്‍ തങ്ങളുടെ ബാല്യകാല സ്വപ്‌നങ്ങള്‍ എല്ലാം ഒരുമിച്ചു നേടുവാന്‍ തീരുമാനിച്ച്കൊണ്ട് അവര്‍ വിവാഹ ജീവിതം തുടങ്ങുന്നു.

ഫെഡ്രിക്സന്‍ ബലൂണ്‍ വില്പനയിലൂടെ ഉപജീവനത്തിനുള്ള പണം ഉണ്ടാക്കുന്നു.അവരുടെ  കൊച്ചു ഭവനത്തില്‍ ഇപ്പോഴും സന്തോഷം നിറഞ്ഞു നിന്നിരുന്നു.

ഏലിയുടെയും ഫെഡ്രിക്സന്‍റെയും ജീവിതത്തില്‍ ഒരു കുഞ്ഞുണ്ടാവഞ്ഞതിന്റെ വിഷമം ഉള്ളില്‍ ഉള്ളപ്പോഴും, അവരുടെ പരസ്പര സ്നേഹവും പെരുമാറ്റവും എല്ലാം ഹൃദയത്തെ സ്പര്ശ്ശിക്കുന്നതാണ്.
പാരഡൈസ്സ് വെള്ളചാട്ടം കാണുവാന്‍ പോകാന്‍ വേണ്ടി അവര്‍ മിച്ചം വരുന്ന പണം പലപ്പോഴും കൂട്ടി വച്ചു എങ്കിലും, എപ്പോഴും അത് മറ്റാവശ്യങ്ങള്‍ക്കായി ചിലവഴിക്കേണ്ടതായി വരുകയാണുണ്ടായത്. 

ഒടുവില്‍ ഭാര്യയുടെ മരണ ശേഷം, ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വന്ന ഫെഡ്രിക്സന്‍, റിട്ടയര്‍മെന്റ് ഭാവനത്തിലെയ്ക്ക് പോകേണ്ട ഒരു സാഹചര്യം ഉടലെടുത്തപ്പോള്‍, താനും തന്‍റെ ഭാര്യയും, തങ്ങളുടെ സ്വപ്നങ്ങളും ഒക്കെ ഉറങ്ങിയിരുന്ന ആ വീടും കൊണ്ട്,വാര്‍ദ്ധക്യം തളര്‍ത്താത്ത മനസ്സുമായി, ഭാര്യക്ക്‌ കൊടുത്തിരുന്ന വാക്ക് പാലിക്കാനായി ഒരു സാഹസിക യാത്രയ്ക്ക് ഒരുങ്ങുന്നു.തങ്ങളുടെ എക്കാലത്തെയും സ്വപ്നഭൂമിയായിരുന്ന പാരഡൈസ്സ് വെള്ളചാട്ടം തന്നെ ലക്‌ഷ്യം.

ബലൂണുകളില്‍ തൂങ്ങി പറക്കുന്ന ആ വീട്ടില്‍ പക്ഷെ അദ്ദേഹത്തെ കൂടാതെ മറ്റൊരാള്‍ കൂടി  കയറി കൂടിയിരുന്നു ,അയാള്‍ പക്കത്തെ റസല്‍ എന്ന കൊച്ചു കുട്ടി!!

അവരുടെ തുടര്‍ യാത്രയില്‍ ഉണ്ടാകുന്ന  ചില സംഭവങ്ങളിലൂടെ ചിത്രം അതി വേഗം മുന്നോട്ടു പോകുന്നു.അടുത്തതായി അവര്‍ക്ക് എന്ത് സംഭവിക്കും എന്ന ആകാംക്ഷ തുടര്‍ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.

             വാള്‍ട്ട് ഡിസ്നി പിക്ചേര്‍ഴ്സും, പിക്സാര്‍ ആനിമേഷന്‍ സ്റ്റുഡിയോസ്സും ചേര്‍ന്ന് 2009 ലെ മെയ്‌ 29 ന്  പുറത്തിറക്കിയ "UP" എന്ന ഈ ആനിമേഷന്‍ സിനിമ 2010 ലെ ഓസ്കാര്‍, ഗോള്‍ഡന്‍ ഗ്ലോബ്BAFTA തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി.മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആസ്വദിപ്പിച്ചുകൊണ്ട്, ഏകദേശം 4898 കോടി രൂപ ബോക്സ്‌ഓഫീസ് കളക്ഷന്‍ വാരി കൂട്ടി.

ഏതൊരു നല്ല സിനിമ പോലെ തന്നെ മുതിര്‍ന്നവര്‍ക്കും ആസ്വദിക്കാന്‍ പറ്റുന്ന ഒന്ന് തന്നെയാണ് ആനിമേഷന്‍ സിനിമകളും എന്ന്, ഈ പംക്തിയിലെ ആദ്യ ഷോയില്‍ അവതരിപ്പിച്ച സിനിമ മുഴുവനായി കണ്ടിട്ടുള്ള ഏവര്‍ക്കും മനസ്സിലായിട്ടുണ്ടാവും.
അങ്ങിനുള്ളവരോടായി.... 
ആനിമേഷന്‍ സിനിമകള്‍ കാണുവാന്‍ ആഗ്രഹിക്കുന്നവരോടായി.....
..............
"ഒരുപാട് ആളുകളുടെ ഒരുപാടു വര്‍ഷത്തെ ശ്രമങ്ങള്‍ ആണ് ഒരു അനിമേഷന്‍ സിനിമ.അത് ഒര്‍ജിനല്‍ ക്വാളിറ്റിയില്‍ കണ്ടാല്‍ മാത്രമേ അതിന്റെ യഥാര്‍ത്ഥ ഭംഗി ആസ്വദിക്കാന്‍ കഴിയൂ. അതുകൊണ്ട്, വല്ലപ്പോഴും നല്ല ആനിമേഷന്‍ സിനിമകള്‍ നിങ്ങളുടെ കുട്ടികളോടൊപ്പം തീയറ്ററില്‍ പോയി തന്നെ കാണുവാന്‍ ശ്രമിക്കുക.അതിനു പറ്റാത്തവര്‍ ഒര്‍ജിനല്‍ പ്രിന്‍റ് എങ്കിലും കാണുവാന്‍ ശ്രമിക്കുക
*************************************************************************************

Sunday, 16 October 2016

എന്‍റെ പുസ്തകം !! - ഭാഗം 4

തിങ്ങി നിറഞ്ഞ ഏഴാം നമ്പര്‍ കോടതിമുറിയില്‍ ഹൃദയാഘാതത്തോടെ കുഴഞ്ഞുവീഴുന്ന രാജ്യത്തെ ഏറ്റവും പ്രശശ്തനായ വിചാരണ അഭിഭാഷകന്‍ ജൂലിയന്‍ മാന്റില്‍!!

പിന്നീട് ഒരുനാള്‍ അഭിഭാഷക ലോകത്തെ മുഴുവന്‍ ഞെട്ടിച്ചുകൊണ്ട്,വക്കീല്‍ വേഷം അഴിച്ചു വച്ചുകൊണ്ട്, തന്‍റെ കൊട്ടാരസമാനമായ വീടും, ജെറ്റ് വിമാനവും, ഏറ്റവും പ്രീയപ്പെട്ട ചുമന്ന ഫെരാരി കാറ് വരെ വിറ്റ ശേഷം, ജീവിതത്തില്‍ തന്നെ അലട്ടിയിരുന്ന പല ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം തേടിക്കൊണ്ട്.....പ്രാചീനസംസ്കൃതികൊണ്ടും, അതീന്ദ്രീയമായ പാരമ്പര്യങ്ങള്‍ കൊണ്ടും അത്ഭുതമായി മാറിയ അതിപുരാതനമായൊരു സംസ്കാരത്തിലെയ്ക്ക്........ അസാധാരണമായൊരു യാത്ര പുറപ്പെടുന്നു.

കിഴക്കിന്‍റെ കാലാതീതമായ ആധ്യാത്മിക ജ്ഞാനത്തെ പടിഞ്ഞാറിന്‍റെ ശക്തമായ വിജയതത്ത്വങ്ങളുമായി യോജിപ്പിക്കുന്ന ആവേശകരമായ കഥ, മൂന്നു മില്യണില്‍ അധികം കോപ്പികള്‍ വിറ്റുപോയി എന്നത് തികച്ചും സ്വാഭാവികം.അന്‍പതിലധികം രാജ്യങ്ങളില്‍ എഴുപതിലധികം ഭാഷകളില്‍ തര്‍ജ്ജമ ചെയ്യപ്പെട്ട ഈ പുസ്തകം മറ്റു പലരേയും പോലെ എന്‍റെയും എക്കാലത്തേയും ഏറ്റവും വലിയ ഫേവറെറ്റുകളില്‍ ഒന്നാണ്.

വര്‍ഷങ്ങള്‍ക്കുശേഷം ശേഷം മടങ്ങി വരുന്ന ജൂലിയന്‍ തന്‍റെ പ്രീയ ചങ്ങാതിയും, ജൂനിയറുമായിരുന്ന ജോണ്‍നെ കാണുവാന്‍ ഒരു ദിവസം അപ്രതീക്ഷിതമായി കടന്നു വരുന്നിടത്ത് വച്ച് കഥ ആവേശകരമായി മാറുന്നു.അവര്‍ തമ്മില്‍ ഉള്ള സംഭാഷണങ്ങളിലൂടെ മുന്നേറുന്ന വരികള്‍ ജീവിതത്തില്‍ നമുക്ക് ഉപകാരപ്രഥമായ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് തരുന്നു.

ഇന്ത്യയില്‍ എത്തിചേര്‍ന്ന ജൂലിയന്‍, ജീവിതത്തിന്‍റെ അര്‍ത്ഥത്തെ കുറിച്ചു ഉന്മേഷപ്രദമായ ഉള്‍കാഴ്ചകള്‍ ഉള്ള ഇന്ത്യന്‍ ജനതയെ സ്നേഹിച്ചുകൊണ്ടുള്ള യാത്രയ്ക്കൊടുവില്‍ എത്തിച്ചേരുന്നത് ഹിമാലയത്തിന്റെ മടിത്തട്ടില്‍ ഉള്ള കാശ്മീരില്‍!!

അവിടെ വച്ച് അവിചാരിതമായി കണ്ടുമുട്ടുന്ന "കൃഷ്ണന്‍" എന്ന യോഗിയില്‍ നിന്നുമാണ്, ഹിമാലയന്‍സാനുക്കളില്‍ എവിടെയോ ഉള്ള "ശിവാന" എന്ന "മഹായോഗികളുടെ" ഗ്രാമത്തെ കുറിച്ച് ആദ്യമായി കേള്‍ക്കുന്നത്.

ദീര്‍ഘനാളത്തെ കഷ്ടപാടുകള്‍ക്കൊടുവില്‍ ശിവാനയില്‍ എത്തിപ്പെടുന്നതോടെ ജൂലിയന്റെ ജീവിതം മാറുകയാണ്........!!

പലവട്ടം വായിക്കുവാനും, വായിച്ചത് ജീവിതത്തില്‍ പകര്‍ത്തുവാന്‍ ശ്രമിക്കുവാനും, അതിലൂടെ വിജയത്തിലേയ്ക്ക് പടി പടി ആയി മുന്നേറുവാനുള്ള പാത കാണിച്ചു തരുകയും ഒക്കെ ചെയ്യുന്ന, പേരുപോലെ തന്നെ "വിജയം സുനിശ്ചിതം" എന്ന് പലരും സാക്ഷ്യപ്പെടുത്തിയിരിക്കുന്ന ആ  ഗ്രന്ഥം

ഓണ്‍ലൈന്‍ വാങ്ങുവാനായി ...



Friday, 7 October 2016

എന്റെ പുസ്തകം !!- ഭാഗം 3

               മൂന്നു നാല് ആഴ്ചകളായി മുടങ്ങികിടന്ന പുസ്തക വായന വീണ്ടും തുടങ്ങുവാന്‍ പ്രേരണ ആയത് ഒരു കുഞ്ഞു നോവല്‍ ആണ്.വായിക്കുവാന്‍ വാങ്ങി കൂട്ടിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും അലസമായി തിരഞ്ഞെടുത്ത് വെറുതെ ഒരു പേജ് വായിച്ചു.

രസാവഹം!!

എന്നാല്‍ പിന്നെ ഒരദ്ധ്യായം വായിച്ച് മടക്കി വയ്ക്കാം എന്നുകരുതി ഒരദ്ധ്യായം മുഴുമിച്ചപ്പോളെയ്ക്കും കഥയില്‍ പറഞ്ഞിരിക്കുന്ന ആ ഗ്രാമത്തിലെ ഒരു താമസ്സക്കാരനായി മാറിയിരുന്നു ഞാനും.അതുകൊണ്ട് തന്നെ അടുത്ത അദ്ധ്യായം കൂടി വായിച്ചിട്ട് ഉറങ്ങാം എന്ന് കരുതി.
അത് വായിച്ചപ്പോളോ.... ??

കുട്ടിക്കാലത്തിലെ പല സംഭവങ്ങളുടെയും ആവര്‍ത്തനം!!
മണ്ണെണ്ണ വിളക്കിന്‍റെ കീഴില്‍ ഉള്ള പഠിത്തവും,വിളക്കൂതിയാല്‍, തൊട്ടടുത്തായി ഉറങ്ങാന്‍ കിടക്കുന്ന ചേച്ചിയുമായി ചില കുശു കുശുപ്പുകളും... ഒടുവില്‍ അച്ഛന്റെ രണ്ട് ചീത്ത കേട്ട് കഴിയുമ്പോള്‍ അടക്കിപിടിച്ച ചിരിയോടെ ഉറക്കത്തിലേയ്ക്കു വീഴുന്നതും, പിറ്റേന്ന് ചേച്ചിയുടെ കൂടെ സ്കൂളിലേയ്ക്ക് നടക്കുന്നതും, ഒടുവില്‍ രണ്ട് സ്കൂളിലേയ്ക്കായി പിരിയുന്നതും ഒക്കെ ആയ പല പല ഓര്‍മ്മകള്‍!!
ഓര്‍മകളുടെ ലോകം എത്ര മനോഹരം ആണല്ലേ ??

*****************

ഉറങ്ങി എണീറ്റ ഉടന്‍ മൂന്നാം അദ്ധ്യായത്തിലേയ്ക്ക്.....

വായിച്ചു തീര്‍ന്നപ്പോള്‍ രാധയെ പോലെ....  വനജേപോലെ...... മറ്റു പലരേയും പോലെ.....
പരന്ത്രീസ്സിലേയ്ക്ക് ആവികപ്പല്‍ കയറും മുന്നേ ചോയി രഹസ്യമായി മാധവനെ ഏല്‍പ്പിച്ച ആ "ലക്കോട്ടില്‍" എന്താണെന്നറിയാനുള്ള ആകാംഷ അടുത്ത അദ്ധ്യായത്തിലേയ്ക്ക് എന്നെ പിന്നേയും തള്ളിയിട്ടുകഴിഞ്ഞിരുന്നു.

അന്തോണി സായ്‌വ് മാഷും, വിദ്വാന്‍ കുഞ്ഞിരാമന്‍മാഷും, കക്കൂയിയില്‍ തോലനും, ജനപ്രതിനിധി തായക്കണ്ടി കണ്ണനും, മുച്ചിറിയന്‍ കോരനും, നുറ്കുമാരനും, പത്രാസ്സുകാരന്‍ പത്രോസുംകേളന്‍ മേസ്തിരിയും, കുഞ്ഞികുട്ടി സാറാപ്പും, മന്തുകാലന്‍ ഫെര്‍ണണ്ടാസ്സും, തന്‍റെ ജോര്‍ജ്ജ്റ്റ് സാരി വാരിച്ചുറ്റി നാട്ടാര്‍ക്ക് കണ്ണിനു കുളിരേകി തുള്ളിനടക്കുന്ന മാധവിഅമ്മായിയും, കമ്പി ശിപായി കേശവനും, കാപ്പിക്കാരന്‍ കേളുവും, പലച്ചരക്ക് കച്ചവടക്കാരന്‍ കുഞ്ഞമ്പുവും..... അങ്ങിനെ ഒരു ഗ്രാമം മുഴുവന്‍ "തന്‍റെ മരണ ശേഷമേ തുറക്കാവൂ" എന്ന് പറഞ്ഞ് ചോയി മാധവനെ ഏല്‍പ്പിച്ച ലക്കോട്ടില്‍ എന്താണെന്ന് അറിയാനായി ഓടിനടക്കുമ്പോള്‍... ആകാംഷയോടെ.... അവര്‍ക്കൊപ്പം കൂടിപോകുന്നു  വായനക്കാരും. അത്രയും മനോഹരമായി ആണ് എം.മുകുന്ദന്‍ എന്ന കഥാകൃത്ത് ഓരോ അദ്ധ്യായങ്ങളും ഒരുക്കിയിരിക്കുന്നത്.


തോലന് വേണ്ടി, മാധവനെതിരെ മുട്ടയില്‍ കൂടോത്രം ചെയ്തു കൊടുക്കുന്ന പെരുവണ്ണാനെ പോലെ വന്നുപോകുന്ന കഥാപാത്രങ്ങളും, കഥയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന വടക്കന്‍കേരളത്തിലെ തനി നാടന്‍ സംസാര ശൈലിയും, വരികള്‍ക്കിടയില്‍ ചിരിപടര്ത്തുന്ന ചില നര്‍മങ്ങളും എല്ലാം കൂടി ചേര്‍ന്ന്, ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെ നിരയിലേയ്ക്ക് ഈ പുസ്തകത്തിനേയും എത്തിക്കുക തന്നെ ചെയ്യും.
ചോയി മാധവന് അയച്ച കമ്പി എന്താണെന്നറിയാന്‍ കൂട്ടം കൂടുന്നവര്‍ക്കിടയില്‍ നിന്നും കമ്പി തട്ടിപ്പറിച്ചുകൊണ്ടോടുന്ന ജനപ്രതിനിധിയുടെ ശിങ്കിടി ഗോപാലന്‍,ലക്കോട്ട് തേടി മാധവന്‍റെ വീട്ടില്‍ കയറുന്ന ചുമന്ന തോപ്പിക്കരായ ആന്റണി പോലീസും, നാണു പോലീസും ഒക്കെ അവരവരുടെ റോളുകള്‍ ഭംഗി ആക്കിയിരിക്കുന്നു. 


ആദ്യത്തെ ലക്കോട്ടില്‍ എന്താണെന്ന് അറിയാന്‍ വെമ്പി നടക്കുന്ന നാട്ടാര്‍ക്കിടയിലേയ്ക്ക്, ചോയി കൊടുത്തയച്ച രണ്ടാമത്തെ ലക്കോട്ടുമായി പരന്തരീസ്സില്‍ നിന്നും വരുന്ന വളവില്‍ ഡക്ലസ്.!!

***********************
വായനയെ സ്നേഹിക്കുന്ന.......

പുസ്തകങ്ങളെ പ്രണയിക്കുന്ന ഏവര്‍ക്കുമായി....

  *****************************************************************************************************************************************
മുൻ ഭാഗങ്ങൾ:
എന്റെ പുസ്തകം !!- ഭാഗം 1
എന്റെ പുസ്തകം !!- ഭാഗം 2
എന്റെ പുസ്തകം !!- ഭാഗം 3
എന്റെ പുസ്തകം !!- ഭാഗം 4

Saturday, 27 August 2016

പുട്ടാലുവും കള്ളുകുടവും !!

                       ര്‍ച്ചാവേദിയില്‍ നിന്നും ഇറങ്ങി നേരെ പോയത് കൃഷ്ണരാജപുരം സ്റ്റേഷനിലേയ്ക്ക്.അവിടെ ചെന്നിറങ്ങുമ്പോൾ സഹമുറിയൻ "സിനു" നിലാവത്ത് വിട്ട കോഴിയെ പോലെ കറങ്ങിതിരിഞ്ഞു നടപ്പുണ്ട്.ഏതോ പെണ്ണിനെ വായി നോക്കി നില്‍ക്കുകയായിരുന്നു എന്ന് ആ പരുങ്ങല്‍ കണ്ടപ്പോഴേ പിടികിട്ടി.

വണ്ടിയിൽ കയറി അല്പം കഴിഞ്ഞപ്പോ RAC ആയിരുന്ന ടിക്കറ്റ് കൺഫേം ആക്കി തന്നിട്ട് ഹിന്ദിക്കാരൻ TTE സ്ഥലം വിട്ടു.വണ്ടി സേലത്ത് എത്തിയപ്പോൾ ഹിന്ദിക്കാരൻ ഇറങ്ങി പകരം ഒരു തമിഴൻ TTE പണ്ങ്ങി പതുങ്ങി വന്നു.അവന്‍റെ കൂടെ അവൻ കാശ് വാങ്ങി "സീറ്റ്‌ കൊടുക്കാം" എന്ന് പറഞ്ഞ ഏതോ ഒരു അലവലാതിയും.പണ്ടേ തമിഴന്മാരെ ഇഷ്ടമല്ലാത്തത് കൊണ്ടും,ഒരു TTE കൺഫേം ആക്കിയ സീറ്റ് കൊടുക്കുവാൻ തയ്യാറല്ലാത്തതു കൊണ്ടും പിന്നീട് മുട്ടൻ വഴക്ക് തന്നെ നടന്നു.ഒടുവിൽ TTE സ്ഥലം വിട്ടു.അപ്പോളേക്കും ഉറക്കം നഷ്ടപ്പെട്ടിരുന്നു.പിന്നെ, തിരിഞ്ഞും മറിഞ്ഞും കിടന്നു നേരം വെളുപ്പിച്ചു.ബോർ അടി മാറ്റാനായി ഓരോ മണിക്കൂർ ഇടവിട്ട് മച്ചാനെ വിളിച്ചു കൊണ്ടിരുന്നു.അങ്ങിനെ അവൻ്റെ ഉറക്കം കളയാൻ സാധിച്ച സന്തോഷം, വണ്ടിയുടെ കുടു കുടു ശബ്ദത്തിനൊപ്പം മനസ്സിൽ താളം പിടിച്ച് കൊണ്ട് ആഘോഷിച്ചു.
******************

എറണാകുളത്ത് ചെന്നപ്പോൾ മുട്ടൻ മഴ.പണ്ടേ വെള്ളം അലർജി ആയതു കൊണ്ട് മഴ പോകും വരെ ട്രെയിനിൽ തന്നെ ഇരുന്നു.എറണാകുളം വരെ ഉള്ള ട്രെയിൻ ആയത് കൊണ്ട് വണ്ടി കുറേ സമയം അവിടെ കാണും എന്നുറപ്പാരുന്നു.അതുവരെ വായും പൊളിച്ചു ഈത്തയുമൊലിപ്പിച്ച് കിടന്നുറങ്ങിയിരുന്ന സഹമുറിയൻ "എനിക്ക് വിശക്കുന്നേ" എന്ന് പറഞ്ഞു കൊണ്ട് അപ്രതീക്ഷിതമായി എണീറ്റു വന്നപ്പോൾ ആണ് അങ്ങിനെ ഒരു മുതൽ കൂടെ ഉണ്ടല്ലോ എന്ന കാര്യം ഓര്മ വന്നത്. ബാഗിൽ ഒരു മുൻകരുതൽ എന്ന നിലയിൽ വച്ചിരുന്ന "പേസ്റ്റ്" എടുത്ത് കൊടുത്തു.കിട്ടിയപാടെ പേസ്റ്റ്മുഴുവൻ തിന്നു തീർത്തു.ഇനിയും അവിടെ നിന്നാൽ ഒരുപക്ഷേ, എന്നെ തന്നെ അവൻ പിടിച്ച് തിന്നുകളയും എന്ന് കണ്ട് പുറത്തിറങ്ങി കാത്തിരിപ്പ് മുറിയ്ക്കു നേരെ നടന്നു.

അവിടെ കുറേ കിളവികൾ ഉറക്കം തൂങ്ങി ഇരിപ്പുണ്ട്.
കിളവികൾ എങ്കിൽ കിളവികൾ !! അവിടെ ഇരുന്നു വായ് നോട്ടം തുടങ്ങി.അന്നത്തെ പരുപാടി ഓർഗനൈസർ ആയ പ്രഭാഷ് മച്ചാനെ വിളിച്ചപ്പോൾ അവൻ ഏതോ പറമ്പിൽ വെളിക്കിറങ്ങാൻ പോയിട്ടേ ഉള്ളത്രെ.എങ്ങിനെ പോയാലും മച്ചാൻ വരുമ്പോൾ 2  മണിക്കൂർ കഴിയുമെന്നുറപ്പ്!!

കിളവികൾ പലരും കൊഞ്ഞനം കുത്തിക്കൊണ്ടു കടന്നു പോയി.
ഊളകൾ !!

ഒടുവിൽ, 8  മണി ആയപ്പോൾ മച്ചാൻ ഹാജർ. അവിടുന്നൊരു വൂബർ പിടിച്ച് കാക്കനാടിന്.പോകും വഴി, ഞങ്ങടെ വണ്ടിയിൽ ഒരു വയ്യാവേലി കണക്കെ ആർട്ടിസ്റ്റ് 
വിപിൻദാസ് ഇടിച്ച് കയറി.കയറിയപ്പോൾ തുടങ്ങിയ കഥ പറച്ചിൽ, തമ്മിൽ പിരിഞ്ഞൊരാഴ്ച കഴിഞ്ഞിപ്പോഴും 
തുടരുന്നതിനാൽ, ഞങ്ങളിൽ പലരും ഇപ്പോൾ വാട്ട്സ്സ് ആപ്പിൽ കയറാറില്ല എന്നതാണ് സത്യം.

കാക്കനാട് ചെന്ന്, മുകളിലുള്ള വീട്ടിലോട് കയറി ചെന്നപ്പോൾ, പടി മുകളിൽ ഒരു കുട്ടിയാന.തുമ്പികൈ ഇല്ല, നെറ്റിപട്ടമില്ല.അപ്പോഴാണ് മനസ്സിലായത് , അത് ആനയല്ല മിസ്സിസ് പ്ലിങ്ങൻ ആണെന്ന്!!

മിസ്റ്റർ പ്ലിങ്ങൻ, "ശാന്തപ്പൻ" പതിവില്ലാതെ കുളിക്കാൻ കയറിയിരിക്കുന്നു!!

കുളിമുറിയിൽ നിന്നും ക്യാബറെ നർത്തകിയുടെ പോലുള്ള ഒരു നിക്കറും ഇട്ടോണ്ട് ശാന്തപ്പൻ പുറത്തെത്തി.ഒന്നാം ക്ലാസ്സിൽ പോകാൻ നേരം മാതാപിതാക്കൾ വാങ്ങി കൊടുത്തതാണത്രെ ആ നിക്കർ!!

അപ്പോഴേയ്ക്കും പ്ലിങ്ങി , കട്ടനുമായി വന്നു.കട്ടൻ കുടിച്ച ഉടൻ ദൈവവിളി കിട്ടി.ദൈവവിളികിട്ടി മുട്ടിപ്പായി പ്രാർത്ഥനയും, കുളിയും കഴിഞ്ഞ് പുറത്തെത്തിയപ്പോളേക്കും ശാന്തപ്പനെ നോക്കി "തനിക്കുള്ളത് വന്നിട്ട് തരാട്ടാ" എന്നും പറഞ്ഞ് പ്ലിങ്ങി മുങ്ങി.
(കുട്ടിയാനയെ പേടിച്ചിരിക്കുന്ന ശാന്തപ്പൻ)


പ്ലിങ്ങി, ഒരു പറ അരിയുടെ ഇഡ്ഡലി ഉണ്ടാക്കി വച്ചിട്ടാണ് പോയത്.
"ഡാ മുഴുവൻ തീർക്കണേ... ഇല്ലേൽ നാളെ ചമ്മന്തിക്കും തേങ്ങയ്ക്ക് പകരം അവളെന്നെ എടുത്തു വച്ചരയ്ക്കും" എന്ന ശാന്തപ്പ രോദനം കേട്ട് പ്രഭാഷും ആർട്ടിസ്റ്റും കൂടി മൂക്കിൽ വരെ ഇഡലി തിരുകി കയറ്റി.മിച്ചം വന്നതെടുത്ത് ഒരു ഈർക്കിളിയിൽ കോർത്ത് ബഡ്‌സ് ആണെന്നും പറഞ്ഞു ചെവിയിലും കുത്തി കയറ്റി.

അപ്പോഴേയ്ക്കും പൂരപ്പറമ്പിൽ കഥപറയുന്നവനെ പോലൊരുവൻ എവിടുന്നോ അങ്ങോട്ട് കടന്നുവന്നു.സുഹൃത്തിലെ ആട്ടിൻകുട്ടി ഡെന്നി.ഡെന്നി വരുമ്പോൾ ശാന്തപ്പൻ തൻ്റെ മകന്റെ ഭീഷണിക്ക് വഴങ്ങി പിറ്റേന്ന് കൊണ്ടുപോകാനുള്ള ക്യാമറയുടെ പേപ്പർ മോഡൽ ഉണ്ടാക്കുകയായിരുന്നു.ക്യാമറ എന്ന് കേട്ട ഉടൻ, ഡെന്നി പല പല പോസ്സുകൾ ഇട്ടു തുടങ്ങി.ഒടുവിൽ, ഡ്രൈവർആയി ഇരിക്കുന്ന പോസ്സിൽ ഫോട്ടോ എടുത്ത് തരാം എന്നു പറഞ്ഞു പറ്റിച്ച് ഡെന്നിയെ തള്ളി വണ്ടിയിൽ കയറ്റി, ഞങ്ങൾ യാത്ര തുടങ്ങി.കഴിഞ്ഞ ജന്മത്തിൽ റോഡ് റോളർ ഡ്രൈവർ ആയിരുന്ന ഡെന്നി, വഴിയിൽ കണ്ട എല്ലാ കുഴികളിലും കയറി ഇറങ്ങികൊണ്ടു പഴയ ഓർമകളിലേക്ക് ഒരിക്കൽ കൂടി ഒളിഞ്ഞു നോക്കി തൃപ്തനായി!!

(ആർട്ടിസ്ററ് വിപിൻദാസ്,സിനു,നുമ്മ,ശാന്തപ്പൻ,ഡെന്നി)
.
.
അപ്പോളാണ്, പൊരി ചാക്കിൽ, മൺകലം വച്ച പോലൊരു രൂപം മറ്റൊരു കാറിൽ അവിടെ എത്തിയത്.നോക്കുമ്പോൾ, "കംസ രൂപേ ജെസിബി" എന്നും പറഞ്ഞുകൊണ്ട് ദിലീപ്.
വണ്ടിയിൽ നിന്നിറങ്ങിയ ജെസിബി ദിലീപിനെ കണ്ടഉടൻ ബാലരമ വായിച്ചോണ്ടിരുന്ന, അടുത്ത വീട്ടിലെ നാല് വയസ്സുകാരൻ പുട്ടാലു മാമാ എന്നും പറഞ്ഞ് പുറകേ കൂടി.

മന്ത്രം ചൊല്ലി കുട്ടിയെ മയക്കി ഞങ്ങൾ മുങ്ങി.പിന്നെ പൊങ്ങിയത് ഒരു കുളിരുള്ള ബോർഡിന് മുന്നിൽ ആണ്.
(മച്ചാൻ,നുമ്മ,ശാന്തപ്പൻ)
.
ചെന്നവഴി "ഡെന്നി" കൊതിയും വിട്ടുകൊണ്ട് നേരെ അടുക്കളയില്‍ കയറി ചെന്ന് പാചകക്കാരന്‍റെ തെറിയും കേട്ട് കരഞ്ഞോണ്ടിറങ്ങി വന്നു.കള്ളാണെന്നും പറഞ്ഞ് ഒരുഗ്ലാസ് കഞ്ഞിവെള്ളത്തില്‍ പഞ്ചസാര ഇട്ട് കൊടുത്തപ്പോള്‍ ഡെന്നി ഹാപ്പി.
.
(ഡെന്നിക്ക് കൊടുത്ത കഞ്ഞിവെള്ളം)
.
ശാന്തേട്ടന്‍റെ കൊട്ടേഷന്‍ സംഘത്തില്‍ പെട്ട "ബിജു" വന്ന് ഞങ്ങളെ ഒരു മുറിയില്‍ കൊണ്ടിരുത്തി.എന്താ എടുക്കേണ്ടതെന്ന ചോദ്യത്തിന് മെനു ചൂണ്ടി കാണിച്ചിട്ട്, അതെല്ലാം ഓരോന്നായി പോന്നോട്ടെ എന്ന് മച്ചാനും ഞാനും കോറസ്സായി പറഞ്ഞു.

ആദ്യമായി വന്നത് ഒരു മീന്‍ ആണ്.വാല് പോയ പുട്ടാലു കണക്കുള്ള ജെസിബി യെ കണ്ട് പേടിച്ച മീനിന്‍റെ ഉടല്‍, അങ്ങോട്ട്‌ വരാതെ തിരിഞ്ഞോടി.അങ്ങിനെ ആവി പറത്തിക്കൊണ്ട്,തല മാത്രം ഞങ്ങടെ  മേശമേല്‍ വന്നിരുന്നു.


 പിന്നെ ബിജുചേട്ടന് നിന്ന് തിരിയാൻ സമയമുണ്ടാരുന്നില്ല.പുട്ട് വന്നു,അപ്പം വന്നു,ബീഫ് വന്നു, താറാവ് വന്നു,ഞണ്ട് വന്നു ....അങ്ങിനെ വിഭവങ്ങൾ ഓരോന്നായി  വന്നുകൊണ്ടേയിരുന്നു.വരുന്ന വിഭവങ്ങൾ എല്ലാം ഗണപതിയെ മനസ്സിൽ ധ്യാനിച്ച് ജെസിബി ക്കു വിളമ്പിയ ശേഷം എല്ലാവരും  കൂടി പങ്കിട്ടെടുത്തു .ജെ സി ബി ആകട്ടെ, "ലോകത്ത് പഴങ്കഞ്ഞി അല്ലാതെ വേറെയും ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാൻ പറ്റും എന്ന് , ഭാര്യയെ കാണിച്ച് കൊടുക്കാൻ ആണ്" എന്നും പറഞ്ഞുകൊണ്ട് എല്ലാ വിഭവങ്ങളുടേയും ഫോട്ടോകൾ എടുത്തുകൊണ്ടേയിരുന്നു.ആ അവസ്സരം നോക്കി ഞങ്ങൾ ഞണ്ട് കറി വാങ്ങി പുട്ടാലുനെ പറ്റിച്ച് തിന്നു തീർത്തു.

(പുട്ടാലു )
.
.
"പന്നിയിറച്ചി കിട്ടിയില്ല" എന്ന് പറഞ്ഞു കരഞ്ഞ ഡെന്നിയുടെ വായിൽ ഒരു ഗ്ളാസ്സ് കള്ളൊഴിച്ചു കൊടുത്തപ്പോൾ കരച്ചിൽ മാറി, പൊട്ടിച്ചിരി ആയി.അതിനിടയില്‍ ഖത്തറിൽ അത്തറു വിറ്റ് നടന്നിരുന്ന പമ്മനും,മംഗലാപുരത്ത് മാങ്ങാ പറിച്ചുനടന്നിരുന്ന വയ്യവേലാനന്ദനും ചേട്ടനും ഫോണില്‍ വിളിച്ച് ആശംസകള്‍ അറിയിച്ചു.   അപ്പോഴേയ്ക്കും "സിനു" ക്യാമറയുമായി ചാടി വീണു.ക്യാമറ കണ്ട ഡെന്നി, പല പല പോസ്സുകൾ മാറി മാറി പ്രയോഗിച്ച് തുടങ്ങി.ഒടുവിൽ ഡെന്നിയോട് ചിരിക്കാൻ പറഞ്ഞുകൊണ്ട്, അവനെ ഒഴിവാക്കി ഞങ്ങൾ സെൽഫി എടുത്തു. 
.
(മച്ചാൻ,ശാന്തപ്പൻ,നുമ്മ,സിനു)
.
.
ഫോട്ടോയിൽ ഇല്ല എന്നറിഞ്ഞ ഡെന്നി ഒരുപ്ളേറ്റ് പന്നിഫ്രൈ ഓർഡർ ചെയ്തു ഒറ്റയ്ക്ക് തിന്നു തീർത്തു.ഒറ്റയ്ക്ക് തിന്ന പാപം പിറ്റേന്ന് ടോയ്‌ലറ്റിൽ തീർത്തു എന്നറിഞ്ഞ ഞങ്ങളെല്ലാം പന്നിയുടെ ആത്മാവിന് ശാന്തിക്കായി പ്രാർത്ഥിക്കാതിരുന്നില്ല.

പുട്ടും അപ്പവും "ബീഫ്" കറിയിൽ മുക്കി തട്ടിവിടുന്നതിനിടയിൽ താറാവിറച്ചിയെ കുറിച്ച് ആരോ പറഞ്ഞു.അപ്പോളാണ് താറാവിറച്ചി വാങ്ങിയിരുന്നു എന്ന കാര്യം ജെസിബി അറിയുന്നത്.താറാവ് കിട്ടാത്ത വാശിക്ക്, ഒറ്റയ്ക്കിരുന്നു കള്ളുസേവ തുടങ്ങിയ പുട്ടാലു, മണ്ണുമാന്തുന്ന വേഗതയിൽ കുടങ്ങൾ  കാലിയാക്കി.
.
(കള്ളുകുടവും, ചീന ഭരണിയും)


ഇനി ഒന്നും കഴിക്കാൻ പറ്റില്ല എന്ന് വന്നപ്പോൾ ആണ് ആർട്ടിസ്റ്റ്
പുതിയ ഐഡിയയുമായി വന്നത്.ഒന്ന് പോയി  വയറൊഴിച്ച് വന്നാൽ ഇനിയും കഴിക്കാം.കേട്ട പാതി കേൾക്കാത്തപാതി ഓരോരുത്തരായി വയറിലുള്ളത് ഒഴിവാക്കാൻ ഓട്ടമായി. അതോടെ ഷാപ്പ് വക ശൗചാലയമുന്നിൽ  ബീവറേജിലെ വരിപോലെ ഒന്ന് പെട്ടെന്ന് വളർന്നു വന്നു.പോയി വന്നവർ എല്ലാം പിന്നെയും പഴയ പടി തന്നെ മത്സര തീറ്റ തുടങ്ങി.ബിജു ചേട്ടൻ പല വട്ടം കയറിയിറങ്ങി.നല്ല വാഴയിലയിൽ പൊതിഞ്ഞു വറുത്ത കരിമീൻ അപ്പോളാണ് വരുന്നത്.വന്നപാടെ എല്ലാരും കൂടി അത് ഫിനിഷ് ചെയ്തു.
.
(കരിമീൻ പൊള്ളിച്ചത്)
.
.
കള്ളുകുടത്തേക്കാൾ വീർത്ത വയറുമായി, ശ്വാസം മുട്ടി തുടങ്ങിയപ്പോൾ,"എന്നാൽ പിന്നെ ബില്ലെടുക്കാം" എന്ന് കരുതി ഇരുന്നപ്പോൾ ആണ് ശാന്തപ്പന്റെ കൂടെ കരപ്പൻ പിടിച്ച് കിടന്ന ബാല്യകാല സുഹൃത്തുക്കൾ ആയ ജലീലിക്ക,അനിലേട്ടൻ എന്നിവർ എവിടുന്നോ അവിടെ എത്തി ചേർന്നത്.പിന്നെ അവർക്കൊരു കമ്പനി കൊടുക്കുവാൻ വേണ്ടി ആയി തീറ്റ.

അപ്പോളാണ് ഒരു പാവം ചേട്ടന്‍ ലോട്ടറി വില്‍ക്കുവാന്‍ വേണ്ടി വന്നത്.ലോട്ടറി എന്ന് കേട്ട ഉടന്‍ "ഉള്ള ലോട്ടറി മുഴുവൻ എടുത്തോ" എന്നും പറഞ്ഞുകൊണ്ട്  ജെസിബി ചാടിയെണീറ്റു.ലോട്ടറി വാങ്ങി പണത്തിന് പകരം, പോക്കറ്റിൽ നിന്നും മറ്റു മൂന്നു ലോട്ടറികൾ എടുത്ത് തിരിച്ചു നീട്ടുന്ന പുട്ടാലുനെ കണ്ട ലോട്ടറി കച്ചവടക്കാരന്‍ ഒന്നമ്പരന്നു.ഈശ്വരാ, ദിലീപും ഒരു ലോട്ടറി എജന്റ് ആയിരുന്നോ എന്നറിയാതെ ഞങ്ങള്‍ വായ പൊളിച്ചിരുന്നു.പിന്നീടാണ്‌ കാര്യം മനസ്സിലായത്, പുട്ടാലൂന് ലോട്ടറി അടിച്ചിരിക്കുന്നു.മൂന്നു ലോട്ടറിയില്‍ നിന്നും മുന്നൂറ് രൂപ!!
മുന്നൂറു രൂപയ്ക്ക് ലോട്ടറി അടിച്ചവന്‍ എണ്ണൂറ് രൂപയ്ക്ക് ലോട്ടറി വാങ്ങിയിട്ട്,"ഭയങ്കര ലാഭമായി പോയി മച്ചൂ " എന്നൊരു ഡയലോഗും.

ഞങ്ങള്‍ പിന്നെയും, "ബാക്കി" ഉണ്ടായിരുന്ന ഭക്ഷണത്തില്‍ ശ്രദ്ധ കൊടുത്തു.


ഒടുവിൽ,വയറ്റിൽ സ്ഥലമില്ലാഞ്ഞതിനാൽ,ബിൽ കൊടുത്ത്, എല്ലാരും കൂടി വെളിയിൽ വന്നൊരു ഫോട്ടോയും എടുത്ത്, അൽപ സമയം അവിടെ കറങ്ങി നടന്ന ശേഷം അടുത്ത സ്വീകരണസ്ഥലമായ മറൈൻ ഡ്രൈവിലേയ്ക്ക് വച്ച് പിടിച്ചു.
.

*************************


മറൈൻ ഡ്രൈവിൽ ചെന്ന് എല്ലാരും കൂടി ഒരു നാടൻ ചായകടയില്‍  ഇടിച്ച്കയറി അവിടുള്ളത് മുഴുവൻ തീർത്തു.അപ്പോളേക്കും ആരോ ബോട്ടുയാത്രയ്ക്കുള്ള ടിക്കറ്റുമായി വന്നു.
.
(ചായകട കാലിയാക്കുന്നു)
.
.
ഒരു കൊച്ചു ബോട്ട് ആണ്.ബോട്ടിന്‍റെ ഉൾവശം,വിന്ഡോ സൈഡിൽ ഇരിക്കാൻ പാകത്തിന് മര തട്ടുകള്‍ പിടിപ്പിച്ച, വെള്ളത്തോട് ചേർന്നുള്ള രണ്ട് മുറികള്‍  പോലുള്ളതാണ്.ബോട്ടിന്‍റെ മുകളിൽ നിരത്തിയ ഫൈബർ കസ്സേരകളിൽ ആണ് കാഴ്ചകൾ കാണുവാനായി മിക്ക ആളുകളും ഇരിക്കുന്നത്.ബോട്ടിന്‍റെ പിൻഭാഗത്തുള്ള കസ്സേരകളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു.
.
.
ഒരു മണിക്കൂര്‍ ആണ് യാത്ര.കായലില്‍ കൂടി ഒരു കറക്കം.ബോള്‍ഗാട്ടി പാലസ്സിന്‍റെ മുന്നില്‍ കൂടി പോയി തിരികെ കയറിയ സ്ഥലത്ത് കൊണ്ടുപോയി വിടും.അതാണ്‌ ട്രിപ്പില്‍ ഉള്ളത്.കടലില്‍ കൊണ്ടുപോയി സൂര്യ അസ്തമയം കാണിച്ചു മടക്കി കൊണ്ടുവരുന്ന, പാട്ടും ഡാന്സ്സും ഒക്കെ ഉള്ള വലിയ ബോട്ടുകളും ഉണ്ട്.മഴക്കാലമായതുകൊണ്ട്‌, അത്തരം യാത്രയ്ക് എന്തോ നിയന്ത്രണം ഉള്ളതിനാല്‍ ഇത്തരം കൊച്ചു ബോട്ടുകള്‍ മാത്രമാണ് സജീവം!!
.
.
കായല്‍പരപ്പിലൂടെ കറങ്ങുന്നതിനിടയില്‍ ചിരിയും കളിയും സെല്ഫികളും, ഗ്രൂപ്പ്‌ ഫോട്ടോകളും, കുപ്പിയില്‍ കരുതിയ "ദാഹജലം" കുടിക്കലും ഒക്കെയായി സമയം പോയതറിഞ്ഞില്ല.
.
(ഡെന്നി)
.
വയ്യാത്ത അവസ്ഥയിലും കറോടിച്ച് ഒരിക്കല്‍ കൂടി വന്ന ഡെന്നിയോടുള്ള സ്നേഹം കൂമ്പിനിടിച്ച് തന്നെ തീര്‍ക്കുവാന്‍ ഞങ്ങള്‍ തീരുമാനിച്ചു.
.
(മച്ചാന്‍സ്സ്)
.
അപ്പോളേയ്ക്കും അന്നത്തെ ഗുസ്തി അവസാനിപ്പിച്ചു കൊണ്ട് സൂര്യന്‍ മേഘങ്ങളുടെ മറവിലൂടെ കുളിസീന്‍ പിടിക്കാന്‍ പോയി തുടങ്ങിയിരുന്നു
.
.
അന്നത്തെ യാത്രാ ക്ഷീണം മാറ്റുവാന്‍ വേണ്ട അല്പം ദാഹജലം,രാത്രി കഴിക്കുവാന്‍ വേണ്ട ഭക്ഷണവും വാങ്ങിക്കൊണ്ട്, ഞങ്ങള്‍ മുറിയില്‍ ചെന്ന ഉടന്‍ ആര്‍ട്ടിസ്റ്റ് വിപിന്‍ദാസ് തന്‍റെ ടൂളുകള്‍ എടുത്ത് എന്‍റെ ഒരു ക്യാരികേച്ചര്‍ വരച്ചു.
.
.
അത് കണ്ട് ആവേശം മൂത്ത് "എന്‍റെ പടവും വരയ്ക്കണം എന്ന് പറഞ്ഞുകൊണ്ട്" പുട്ടാലുവും ഇരുന്നു കൊടുത്തു.ഒരു പപ്പേര്‍ എടുത്ത് അതില്‍ ഒരു കലവും അതിന്മേല്‍ ഒരു ചട്ടിയും വരച്ചുകൊടുത്ത് കൊണ്ട് ആര്‍ട്ടിസ്റ്റ് പുട്ടാലുനെ തേച്ചു.
.
ഇതുവരെ കേള്‍ക്കാത്ത പല പല പാട്ടുകളും പാടി വെറുപ്പിച്ചതു പോരാഞ്ഞ് പല പല പ്രശസ്ത പാട്ടുകള്‍ക്കും പുതിയ ഈണം നല്‍കികൊണ്ട് ഞങ്ങളെ കൊല്ലാകൊല ചെയ്ത ആര്ട്ടിസ്റ്റിനെ പറ്റി ശാന്തപ്പന്‍ "എല്ലാ ആര്‍ട്ടിസ്റ്റ്കളും ഊളകള്‍ ആണ്" എന്ന് പറഞ്ഞപ്പോള്‍...
"ഏയ്‌ , ഇത് ഊള ആര്‍ട്ടിസ്റ്റ് ആയതാ" എന്ന പുട്ടാലു ദിലീപിന്‍റെ വാക്കുകള്‍ ശരി തന്നെ എന്ന് എനിക്കും തോന്നാതിരുന്നില്ല.അര്ട്ടിസ്റ്റും മച്ചാനും ശാന്തപ്പനും ചേര്‍ന്ന് നടത്തിയ ഗാനമേള അക്ഷരാര്‍ത്ഥത്തില്‍ പുതുമ ഉള്ളത് തന്നെ ആയിരുന്നു.കാരണം വരികള്‍ പരിചിതം എങ്കിലും, ട്യുന്‍ ആദ്യമായി കേള്‍ക്കുന്നതായിരുന്നു.

ഭക്ഷണ ശേഷം, മിച്ചം വന്ന ഭക്ഷണം വെയ്സ്റ്റില്‍ കളയാന്‍ തുടങ്ങിയപ്പോള്‍ വാതിലില്‍ ഒരു മുട്ട് കേട്ടു.സമയം രാത്രി പന്ത്രണ്ടിനോട് അടുക്കുന്നതിനാല്‍, വല്ല പ്രേതങ്ങളും ആകുമോ എന്ന ചിന്തയില്‍ അല്‍പനേരം എല്ലാരും സംശയിച്ച് നിന്നു.അപ്പോളേയ്ക്കും, വാതില്‍ പഴുതിലൂടെ ഒരുത്തന്‍ കടന്നു വന്നു.കളയാന്‍ വച്ച ഭക്ഷണത്തിലേയ്ക്ക് കൊക്കപ്പുഴുവിന്‍റെ ആര്‍ത്തിയോടെയുള്ള ആ നോട്ടം കണ്ടപ്പോളേ ആളെ മനസ്സിലായി, "മനൂസ്സ്".പത്തായത്തിൽ നെല്ലുണ്ടേൽ ഏലി അങ്ങ് കോത്താഴത്ത് നിന്നും വരും എന്നത് എത്ര ശരിയാ അല്ലെ?? 
കവറൊടെ മിണുങ്ങി ഒരേമ്പക്കവും വിട്ട് മനൂസ്സ് പോയപ്പോളെയ്ക്ക് ശാന്തപ്പന്‍ കൂര്‍ക്കംവലി തുടങ്ങിയിരുന്നു.വെട്ടിയിട്ട വാഴപോലെ സിനു ശന്തപ്പന്‍റെ കൂര്‍ക്കംവലിക്ക് മറു കൂര്‍ക്കവും ആയി വന്നു.രണ്ടു കൂർക്കം വലി ആർട്ടിസ്റ്റുകൾക്കിടയിൽ പെട്ട് മയക്കത്തിലേയ്ക്ക് ഞാനും കണ്ണുകൾ വലിച്ചടച്ചു!!

ആര്‍ട്ടിസ്റ്റ് വിപിന്‍‌ദാസ് മാത്രം ഓരോരോ കഥകള്‍ പറഞ്ഞു കൊണ്ട് ഒരു മൂലയ്ക്കിരുന്നു ഉറക്കം തൂങ്ങി മൂക്ക് നിലത്ത് മുട്ടിച്ചുകൊണ്ടിരുന്ന മച്ചാനെ ശല്യം ചെയ്തുകൊണ്ടിരുന്നു...............

കണ്ടക ശനി കൊണ്ടേ പോകൂ!!
.
.
.
                                                                                                                                                                                                                    (ജും ജും)
*********************************************************************