Sunday, 31 January 2016

അച്ഛന്‍ !!

                          

             

                           ക്ത ബന്ധം എന്നത് കാറ്റില്‍ പറത്തികളഞ്ഞുകൊണ്ട്, ഗ്ലാസ്സില്‍ നിറഞ്ഞ ലഹരിക്കൊപ്പം നുരഞ്ഞ് പൊങ്ങിയ കാമാഗ്നിയില്‍ എരിക്കപ്പെട്ടത് ഒരു മകള്‍ക്കുണ്ടായിരുന്ന "അച്ഛന്‍" എന്ന പദത്തിന്‍റെ വ്യാഖ്യായനങ്ങള്‍ ആയിരുന്നു.

                          ഇനി അച്ഛനില്ല , അയാള്‍ മാത്രം !!

Friday, 29 January 2016

ഗുണ്ടയ്ക്കൊപ്പം !!


കിട്ടിയാ ഊട്ടി
       പോയാല്‍ ചട്ടി” 
എന്ന ആപ്തവാക്യമെടുത്ത് പതിവുപോലെ പല്ല്തേച്ചുമിനുക്കി,ജീവിതത്തില്‍  36 ആമത്തെ ചട്ടിയും പോയ ദിനം പൂര്‍ത്തിയാകുന്ന അന്ന് പുലര്‍ച്ചെ തന്നെ  ഒറ്റപ്പാലം തീവണ്ടി ആപ്പീസ്സില്‍ കാല്കുത്തുമ്പോള്‍, പ്രതിക്ഷേധഭാവേന പ്രകൃതി ചൂട്കാറ്റൂതി തള്ളി വിട്ടുന്നുണ്ടാരുന്നു.ബാംഗ്ലൂരിലെ തണുപ്പിനോട് കൊഞ്ഞനംകുത്തി വലിച്ചുവാരി കയറ്റിയ മേല്കുപ്പയങ്ങളില്‍ ചിലത് വലിച്ചൂരി ബാഗില്‍ തള്ളിയ ശേഷം, മ്ണാ..ക്ക്  മ്ണാ..ക്കെന്നും പറഞ്ഞ് ബാഗും തൂക്കി ബസ്സ്‌സ്റ്റാന്‍ഡിലേയ്ക്ക്!!

ആറുമണിക്ക് വീട്ടില്‍ എത്തുമ്പോള്‍, പതിവുപോലെ അമ്മ പടിക്കല്‍ തന്നെ കത്ത് നില്‍പ്പുണ്ട്.അമ്മയുടെ ഒറ്റശ്വാസത്തില്‍ ഉള്ള വിശേഷം അറിയലും, പറയലും ഒക്കെ കഴിഞ്ഞ് പ്രാഥമിക കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞ് വന്നപ്പോളേയ്ക്കും സ്നേഹവും വാത്സല്യവും ഒക്കെ ചേര്‍ത്ത് ചൂടുള്ള ചായയും കൊണ്ട് അമ്മ എത്തി.പിന്നെ , ഒരുനാള്‍ അമ്മയ്ക്കൊപ്പം .

പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണ ശേഷം കിട്ടിയ വണ്ടിയില്‍ കയറി തൃശൂര്‍ക്ക്.അവിടെ ചെന്ന് ഒരുമണിക്കൂര്‍ കറങ്ങി നടന്നിട്ടും, വരാം എന്ന് പറഞ്ഞവന്‍ വന്നില്ല, വിളിച്ചിട്ട് എടുക്കുന്നും ഇല്ല.

അതിനിടയില്‍ പുസ്തകശാലയില്‍ കയറി ചില പുസ്തകങ്ങള്‍ വാങ്ങി.ഇനിയും നിന്നാല്‍, കൈയിലെ കാശ്മുഴുവന്‍ പുസ്തകങ്ങള്‍ ആയി മാറും എന്ന് വന്നപ്പോള്‍ അവിടുന്നിറങ്ങി.വരാമെന്ന് പറഞ്ഞവനെ വിളിച്ചു.അനക്കമില്ല.
ഇനിയെന്ത് ചെയ്യും?

അപ്പോളാണ് ആ മണ്ടന്‍ ഐഡിയ വലിഞ്ഞു കയറി വന്നത്.

നേരെ നടന്നൊരു പരിചയമുള്ളൊരു  കെട്ടിടത്തിന്‍റെ മുന്നില്‍ ചെന്ന് നിന്നു.എന്‍റെ ആജന്മ ശത്രു-“പടികള്‍” ഞെളിഞ്ഞ് കിടന്നെന്നെ ഒന്ന് പുച്ഛിച്ച് നോക്കുന്നത് കണ്ട ഞാന്‍ മുകളിലോട്ടു കയറണ്ട എന്ന് തീരുമാനിച്ചു കൊണ്ട് ഫോണ്‍ എടുത്ത് കുത്തി.
“ഹലോ....”

മറുതലയ്ക്കല്‍ പശു ചവിട്ടിയ തവള കണക്കെ ഒരു അരോചക ശംബ്ദം!!

കേക്ക്, ബിരിയാണി, ഐസ്സ്ക്രീം,കോലുമുട്ടായി,ജീരകമുട്ടായി തുടങ്ങിയ പലതും ഓഫര്‍ ചെയ്തിട്ടും പശുചവിട്ടില്‍ നിന്നും മാറാന്‍ തവള കൂട്ടാക്കിയില്ല.
താഴോട്ടിറങ്ങില്ല, വേണേല്‍ മുകളിലോട്ട് പോര്” എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് മറുതല മുറിഞ്ഞു.
പഴയ അനുഭവം കുരു ആക്കി ,സ്വന്തമായി  കഴിക്കാന്‍ വേണ്ട ഉഴുന്ന് വട പൊതിഞ്ഞു വാങ്ങി, പടികള്‍ കയറി ചെന്നപ്പോള്‍....,

ഉടമസ്ഥന്‍ ഇല്ലാത്ത സമയം നോക്കി ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്തു ആ പൈസ മുഴുവന്‍ അടിച്ചു മാറ്റുന്ന തിരക്കില്‍ തൃശൂര്‍ന്‍റെ സ്വന്തം മത്സ്യമന്ത്രി- ഒലക്ക ആബി !!

ചെന്ന ഉടന്‍ പൊതി തട്ടിപറിച്ച് വാങ്ങി പൊതിഞ്ഞ പേപ്പര്‍ അടക്കം തിന്നശേഷം,തല്ലുകൊണ്ട പന്നികണക്കെ ഒരു നോട്ടവും, ഒപ്പം ഒരു ചോദ്യവും “ഇനീണ്ട ??

അപ്പോളേയ്ക്കും കാത്തുനിന്ന വിളി വന്നു.മറുതലയ്ക്കല്‍ ഭരണിപാട്ട്.എന്നാല്‍ ശരി ഗഡി, നുമ്മ പോണു എന്ന് പറഞ്ഞ്, ഒലക്ക ആബിയെ സഹിക്കുന്ന പാവം ബിന്ദുവേച്ചിയുടെ ഒപ്പം ഒരു ഫോട്ടോ എടുത്ത് പടികള്‍ ഇറങ്ങി.

തിരിഞ്ഞ് നോക്കുമ്പോള്‍, ഒലക്ക ആബി പുറകെയുണ്ട്. "കൂരി” സുരേഷ്നെ തിരികെ വിളിക്കാനുള്ള തെറികള്‍ പഠിക്കാന്‍ ഉള്ള വരവാണ്!!
റോഡില്‍ ഒരു ബൈക്കില്‍ മുന്‍ വിപ്പ് കുപ്പ.
ഒലക്ക മാടം, അന്നത്തേയ്ക്കു വേണ്ട മരുന്നുകള്‍ കുറിച്ച് വാങ്ങി ചെവി പൊത്തി തിരികെ നടന്നു.

പല പല കഥകള്‍ പറഞ്ഞുകൊണ്ട്,ഞങ്ങള്‍ അവിടുന്ന് അടുത്ത സ്വീകരണ സ്ഥലത്തേയ്ക്കും.
 ******************
മണ്ണിട്ട വഴി അവസാനിക്കുന്നിടത്ത് വണ്ടി നിര്‍ത്തി മുറ്റത്തെത്തിയപ്പോളെ കേട്ടു, ഒരു കൊടിച്ചി പട്ടി ഏറുകൊണ്ട് നിലവിളിക്കുന്ന ശബ്ദം!!

വാതിലില്‍ മുട്ടി, അനക്കമില്ല.ഇടിച്ചു കയറിയപ്പോ കരയുന്നത് പട്ടി അല്ല!!

അഞ്ചില്‍ പഠിക്കുന്ന ഏതോ ചെറുക്കന്‍ തല്ലി എന്നും പറഞ്ഞു,  ഒരു മൂലയ്ക്കിരുന്നു മൂക്ക് പിഴിഞ്ഞ് ചുമരില്‍ തേച്ചുകൊണ്ട് ഉറക്കെ ഉറക്കെ കരയുന്ന ഒരുവന്‍- ഗ്രാമം മുഴുവന്‍ വിറപ്പിക്കുന്ന ഗുണ്ടവിനു!!

തൊട്ടടുത്തായി വടിവാള്‍, അരിവാള്‍,പേനാകത്തി,മലപ്പുറം കത്തി,മഴു,അമ്പും വില്ലും.... അങ്ങിനെ പല മാരക ആയുധങ്ങളും കൂട്ടി ഇട്ടിരിക്കുന്നു.മുറിയുടെ മൂലയിലായി ഒരു അടുപ്പ് കൂട്ടി എന്തോ വച്ചിരിക്കുന്നു.പിന്നെ ആണ് മനസ്സിലായത്‌ സംഭവം “നാടന്‍ വാറ്റ്” ആണെന്ന്.

ഞങ്ങളെ കണ്ട വഴി, കരച്ചില്‍ നിര്‍ത്തി ഗൌരവം ആയി.

“ഹും... എന്താ രണ്ടും കൂടി??”
"അല്ല, ഞങ്ങള്‍ വെറുതെ ...."
“വെറുതെ വരാന്‍ ഇതെന്താ സത്രമോ ?? തല അരിഞ്ഞുകളയും രണ്ടിന്‍റെയും” എന്നും പറഞ്ഞ് കത്തിയുമായി ചാടി എണീറ്റു ഗുണ്ട.അതുകണ്ട് പേടിച്ച കുപ്പയുടെ കൈകൊണ്ട് തുറന്നിട്ട കതകു “ടപ്പേ” എന്ന ശബ്ധത്തില്‍ പെട്ടെന്നടഞ്ഞു.ഒപ്പം ഒരു നിലവിളിയും!!
നോക്കുമ്പോള്‍, “അയ്യയോ എന്നെ തല്ലല്ലേ...” എന്ന് പറഞ്ഞ് പേടിച്ചു വിറച്ചുകൊണ്ട് കട്ടിലിന്‍റെ മുകളില്‍ കുത്തിയിരിക്കുന്നു പാവം ഗുണ്ട.
അതുകണ്ട ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.അപ്പൊ ഇത്രേ ഉള്ളു ഗ്രാമം ഗുണ്ട അല്ലെ ?

പിന്നെ വിശേഷങ്ങള്‍ ചോദിക്കല്‍ ആയി, കെട്ടിപിടിക്കല്‍ ആയി.അപ്പോളേയ്ക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.കുപ്പയ്ക്കൊരാഗ്രഹം “എന്തായാലും വന്നതല്ലേ , വെണ്ണകള്ളനെ കൂടി കണ്ടേയ്ക്കാം??”
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ചാടി ബൈക്കില്‍ കയറി.ഇപ്പോള്‍ പോയാല്‍ നല്ല കിളികളെ കൂടി കാണാന്‍ പറ്റും എന്നതാരുന്നു എന്‍റെ മനസ്സില്‍!!
പോകും വഴി ഗ്രാമത്തിലെ ഷാന്‍ എന്ന പുതിയ ഗുണ്ടയെ കൂടി കാണാം എന്ന് കരുതി പലരെയും വിളിച്ചു നമ്പര്‍ ചോദിച്ചു.
ഒടുവില്‍,ഒലക്ക മാടം പറഞ്ഞതനുസരിച്ച് സുജാജി വഴി “ഈ നമ്പര്‍ വേറെ എവിടെയും ഉപയോഗിക്കില്ല എന്ന ഉറപ്പില്‍” അധികാരിടെ കൈയില്‍ നിന്നും നമ്പര്‍ കിട്ടി - "98 98 98 98 98" 

അത് കണ്ടപ്പോളേ ഇതൊരു "നമ്പര്‍" ആണെന്ന് മനസ്സിലായി എങ്കിലും വിളിച്ചു നോക്കി.
“നിന്നോടല്ലേടാ ഈ നമ്പറില്‍ ഉള്ളവന്‍ എനിക്ക് പണം തരാതെ മുങ്ങി ....@#$%^ എന്ന് പറഞ്ഞത്....." എന്നൊക്കെ ഏതോ ഒരു തള്ള ഹിന്ദിയില്‍ പറഞ്ഞു കൊണ്ടേ ഇരുന്നു”

ഒടുവില്‍ ആ ശ്രമം ഓടയില്‍ ഉപേക്ഷിച്ച് അമ്പല ദര്‍ശനവും കഴിഞ്ഞ് തിരികെ ഗുണ്ട സങ്കേതത്തില്‍.

നീ ബാംഗ്ലൂര്‍ നിന്നൊന്നും കൊണ്ട് വന്നില്ലേ” എന്ന് കിറിയുടെ രണ്ടറ്റത്തൂടെയും ഒലിപ്പിച്ചു കൊണ്ട് ഗുണ്ട.
കൊണ്ടുവന്നത് എടുത്തു കൈയില്‍ കൊടുത്തപ്പോള്‍ എന്തോ കണ്ട കൊച്ചുപന്നിയുടെ സന്തോഷം ആ മുഖത്ത് തെളിയുന്നത് കണ്ടു.ഒപ്പം 
"എന്‍റെമ്മെച്ചിയേ..." എന്നൊരു സന്തോഷ പ്രകടന നിലവിളിയും.

ഞങ്ങടെ ആ സന്തോഷം അധിക നേരം നിന്നില്ല.കൊടുത്തത് കഴിച്ച ഗുണ്ട, പിന്നെ അഭിഷേകം തന്നെ ആയിരുന്നു.ഇടയ്ക്കെപ്പോളോ കേരളാനീയമ സഭയില്‍ നിന്നും “തെറി” റീചാര്‍ജ്ജ് ചെയ്യാന്‍ ആരൊക്കെയോ വിളിച്ച തക്കം നോക്കി, ഞങ്ങള്‍ രക്ഷപെട്ട് മുറിയുടെ പുറത്തെത്തി.അപ്പോളാണ് കോഴിക്കോട് നിന്നും ഒരു വിളി- മണിലാല്‍ മാഷ്!!

സാഹിത്യം നിപ്പനായി അടിച്ച് കയറ്റി , മാഷ് നല്ല ഫിറ്റ്!!

“കവിത, കവിത.... “എന്നിടയ്ക്കിടെ പറയുന്നുണ്ട്.അതിനനുസരിച്ച് “ആരാടോ തന്‍റെ ഈ കവിത ?? സത്യം പറഞ്ഞോ “ എന്നും പറഞ്ഞു ചേച്ചി ചിരവയ്ക്കടിക്കുന്നത് മുഴങ്ങി കേള്‍ക്കുന്നുമുണ്ട്.ചിരവ പണി കൊടുത്ത ഏതോ നിമിഷത്തില്‍ മാഷിന്റെ ബോധം പോയി, ഫോണ്‍ കട്ട് ആയി.

അപ്പോളേയ്ക്കും കള്ളിന്‍റെ മണം പിടിച്ച് വിനോദ് ഭായി പ്രവാസ ലോകത്ത് നിന്നും വിളിച്ചു.
ക്ലാ ക്ലാ ക്ലാ....
ക്ലേ.. ക്ലേ...ക്ലേ...

അതും കട്ട്‌ ആയി.അതില്‍ മനം നൊന്ത് ഞങ്ങള്‍ വീണ്ടും ഗുണ്ട സങ്കേതത്തില്‍ കയറി.പിന്നവിടെ നടന്നത് ഒരു സംവാദം ആയിരുന്നു.വാളും കത്തിയും കോടാലിയും കൊണ്ടൊക്കെ ഗുണ്ട ആഞ്ഞുവെട്ടി.ഒടുവില്‍ പുലര്‍ച്ചെ നാല്മണിക്ക് എല്ലാരും തളര്‍ന്നുറങ്ങി.

ഉച്ചയോടു കൂടി ഉറങ്ങുന്ന ഗുണ്ടയെ വിളിച്ചുണര്‍ത്തി ടാറ്റ പറഞ്ഞ് ഞങ്ങള്‍ തിരികെ യാത്രയായി.തൃശൂര്‍ വച്ച് തമ്മില്‍ പിരിഞ്ഞ്, പ്രഭ ആലപ്പുഴയ്ക്കും ഞാന്‍ തിരുവില്വമാലയ്ക്കും!!

വീട്ടില്‍ ചെന്നഉടന്‍ മരുമകനെയും കൊണ്ട് പാലക്കാട് വരെ എത്തിയ “താജ്മഹല്‍” കാണുവാന്‍ യാത്രയായി.അവിടെ എത്തി എല്ലാം കണ്ടു തിരികെ വീട്ടില്‍ എത്തുമ്പോള്‍ രാത്രി പത്ത്മണി.


*******************************************
മിക്ക മാസങ്ങളിലും വരാറുണ്ടെങ്കിലും, തിരികെയുള്ള യാത്രകള്‍ എന്നും വേദനാ ജനകം തന്നെ!!
എങ്കിലും അമ്മ കെട്ടിതന്ന- വാഴയിലയില്‍ പൊതിഞ്ഞ പൊതിച്ചോറും എടുത്ത്, ബാഗും പിടിച്ചു ഇറങ്ങുമ്പോള്‍ അമ്മ ഒരു കവര്‍ കൂടി തന്നു.

വണ്ടിയില്‍ വച്ച് കുടിക്കുവാനുള്ള വെള്ളവും പിന്നെ ഒന്നോ രണ്ടോ ചേമ്പിന്‍ കഷ്ണങ്ങളോ,കൂര്‍ക്കയോ അല്ലെങ്കില്‍ വഴക്കയോ....
പവയ്ക്കയോ, തേങ്ങയോ,ചമ്മന്തി പൊടിയോ,അച്ചാറോ ....അങ്ങിനെ എന്തെങ്കിലും ഒക്കെ ആയിരിക്കും അതിലെന്നറിയാം.

എല്ലാം ബാംഗ്ലൂര്‍ സുലഭമായി കിട്ടുന്നവ തന്നെ!!

എങ്കിലും ആ പൊതി വാങ്ങി ഭദ്രമായി കൈയില്‍ പിടിച്ചു.കാരണം ആ പൊതിയില്‍ ബാംഗ്ലൂര്‍ എന്നല്ല, ലോകത്ത് മറ്റെവിടെയും കിട്ടാത്ത ഒന്നുണ്ട്... ഒരമ്മയുടെ സ്നേഹം!!


ബാംഗ്ലൂര്‍ നിന്നും എന്ന് വന്നാലും പടിക്കല്‍ തന്നെ സന്തോഷത്തോടെ കാത്ത്നില്‍ക്കുന്ന ആ രണ്ടു കണ്ണുകള്‍, പോകുമ്പോഴും പടിക്കല്‍ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

പക്ഷെ ആ കണ്ണുകളില്‍ അപ്പോള്‍ സന്തോഷം ആയിരുന്നില്ല എന്ന് മാത്രം!!

************************

Friday, 22 January 2016

ഒറ്റ വാക്യ കഥകള്‍ അഥവാ നിപ്പനടി കഥകള്‍

                                                   ആശയം മുഴുവന്‍ ഒറ്റ വാക്യത്തില്‍ തന്നെ പറഞ്ഞുകൊണ്ട്, ഒറ്റവായനയില്‍ തന്നെ മനസ്സിലാവണ തരം കുട്ടികഥകള്‍ ആണ് ഒറ്റവാക്യകഥകള്‍.
എന്നാല്‍, ആലോചിക്കുംതോറും പല പല അര്‍ഥങ്ങള്‍ അനാവരണം ചെയ്യുന്നതായും ചിലപ്പോള്‍ തോന്നിയേക്കാം.
“ആലോചിച്ചാലോരു അന്തോമില്ല....
ആലോചിച്ചില്ലേലൊരു കുന്തോമില്ല” എന്നാണല്ലോ?
ആലോചിക്കാതെ വായിക്കുവാനും, വായിച്ചിട്ടാലോചിക്കുവാനും ഒക്കെ ആയി നിപ്പനടി കഥകള്‍ സമര്‍പ്പിക്കുന്നു.

                                                  ഇന്നത്തെ കഥകള്‍ 
വിലക്കുറവ് :
               തൊട്ടടുത്ത മലയാളി ഹോട്ടലില്‍ ചെന്ന് അന്നത്തെ സാമ്പാറിലെ കഷ്ണങ്ങള്‍ ഏതാണെന്നറിഞ്ഞ ശേഷം,പച്ചക്കറികള്‍ വാങ്ങുവാനായി ചന്ത ലക്ഷ്യമാക്കി അവന്‍ നടന്നകന്നു.
ആനവാല്‍മോതിരം:
               പേടിമാറ്റാനുള്ള മോതിരത്തിന്നുടമ ആനയ്ക്കിന്നും ഉറുമ്പിനെ പേടിയാണ്.
വര്‍ക്ക്ഷോപ്പ്‌:
              കേടില്ലാത്തൊരു വണ്ടി നന്നാക്കാന്‍ വരുമെന്ന് വര്‍ക്ക്ഷോപ്പും വെറുതേ കൊതിച്ചിരുന്നു.
മുലയൂട്ടല്‍:
              മുലയൂട്ടലിന്‍റെ പ്രാധാന്യം മനസ്സിലാക്കിക്കാന്‍ വേണ്ടി ചില സ്ത്രീകള്‍ നഗ്നത പ്രദര്‍ശനം ഒരു ശീലമാക്കി.
വെള്ളിക്കരണ്ടി:
                വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചവനും,
                                          വിശന്നപ്പോള്‍
                              ഭക്ഷണം തേടി പുറപ്പെട്ടു.
പുച്ഛം:
            ചീഞ്ഞളിഞ്ഞ്‌ പുഴുവരിക്കും മനസ്സുമായി നടക്കുമ്പോഴും , മുന്നില്‍ കണ്ട കുഷ്ഠരോഗിയെ പുച്ഛത്തോടെ തന്നെ ഞാനോന്നു നോക്കി.

ദൈവം :
മനുഷ്യന്‍റെ ശല്യം സഹിക്കവയ്യാതെ ദൈവം തന്‍റെ  പേര് മാറ്റുവാനുള്ള പരസ്യവുമായി  പത്രമാപ്പീസിനു മുന്നില്‍ ക്യു നിന്നു.

മനുഷ്യന്‍ എന്നാ അച്ഛന് , വിശ്വാസം എന്ന ദൌര്‍ബല്യത്തില്‍ പിറന്ന മക്കളായ ദൈവവും ചെകുത്താനും തമ്മില്‍ കണ്ടുമുട്ടിയപ്പോള്‍, അച്ഛനായ മനുഷ്യനെ തങ്ങളുടെ പേരില്‍ തല്ലിപ്പിച്ചു പൂര്‍ണമായും നശിപ്പിക്കുന്നതെങ്ങനെ എന്ന് ചര്‍ച്ച ചെയ്തശേഷം ,കെട്ടിപ്പിടിച്ച് ഉമ്മകള്‍ കൈമാറി തമ്മില്‍ പിരിഞ്ഞുപോയി .

ദൈവവും ചെകുത്താനും ഒരുമിച്ചിരുന്നു ചീട്ടുകളിക്കുമ്പോള്‍, മനുഷ്യര്‍ തമ്മില്‍ ദൈവത്ത്ന്റെ പേരില്‍ തമ്മില്‍തല്ലും കൊലയും ചെയ്തു കളിക്കുവാരുന്നു.


സ്വസ്ഥമായി ഇരിക്കുവാന്‍, ഒരിടം തേടി അലഞ്ഞ്‌ മടുത്ത ദൈവം ഒടുവില്‍ ചുടല പറമ്പില്‍ കയറി സുഖമായി കിടന്നുറങ്ങി

ഇന്നലെ പെയ്ത മഴയില്‍ ഒലിച്ചുപോയ ദൈവം ഒടുവില്‍ ചെന്നെത്തിയത് പിശാചിന്‍റെ കോട്ടയില്‍ .

ദൈവ പ്രീതിക്കായുള്ള അര്‍പ്പണത്തിന് മുന്നേ തന്നെ ബലിമൃഗം ചത്തതിനാല്‍, തെരുവില്‍ കാഴ്ചകള്‍ കാണുവാനിറങ്ങിയ ദൈവത്തെ തന്നെ പിടിച്ച് കെട്ടി ബലി നടത്തിയപ്പോള്‍ , ദൈവത്തിന് പ്രസാധിക്കാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ലായിരുന്നു

വിശന്നു ചാവാറായ പൂച്ചയും, പൂച്ചയ്ക്ക് മുന്നില്‍ ഓടുന്ന എലിയും ഒരേപോലെ ജീവന് വേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍, "തന്‍" പാതി ഭംഗിയായി ചെയ്തവന്‍മാത്രം ജീവന്‍ നിലനിര്‍ത്തി.

കോരന്റെ മുറ്റത്തെ പ്രതിഷ്ഠയെ ദൈമെന്നറിയാത്ത പാണ്ടന്‍ നായ , പോകുന്ന വഴി പനിനീര് തളിച്ചാ കല്ലിലെ ദൈവത്തെ ശുദ്ധമാക്കി.

ദൈവം = വഞ്ചന 
സൂക്ഷിക്കുക 
ദൈവം നിന്നോട് കൂടെ ഉണ്ട്

തന്‍റെ പാതി ചെയ്തു നോക്കാതെ പലരും ദൈവത്തിന്‍റെ പാതി മാത്രം പ്രതീക്ഷിച്ചിരുന്നപ്പോള്‍,വഞ്ചകന്റെ രൂപത്തില്‍ പുള്ളിക്കാരന്‍ സ്കൂടായി.


ലോകം മുഴുവന്‍ തന്നെ പറ്റിപറഞ്ഞുകൊണ്ടേ ഇരിക്കുമ്പോള്‍ , സഭാകമ്പം കയറിയ ദൈവം പൊതുവേദിയില്‍ വരാതെ ഓടിയൊളിച്ചുകൊണ്ടേയിരുന്നു


തെയ്യങ്ങളുടെ കഥ പോലെ ,തഴയപ്പെട്ടവന്റെ അങ്ങീകരിക്കപ്പെടാനുള്ള മോഹം തന്നെ അല്ലെ ദൈവങ്ങളുടെ ദൈവീകതയും , പാടി പതിഞ്ഞ രൂപങ്ങളും ??

സത്യങ്ങള വിളിച്ചു പറയുന്നവരെ ഉന്മൂലനം ചെയ്യുന്ന പദ്ധതി തുടങ്ങി വച്ചതു തന്നെ ദൈവങ്ങള ആണ്
ദൈവത്തിന്‍റെ പിറന്നാളിനു ബിരിയാണി വയ്ക്കാന്‍ വേണ്ടി ആണത്രേ , പക്ഷി പനി പരത്തി , കോഴികളെയും തറാവുകളേയും കൂട്ടത്തോടെ കൊന്നൊടുക്കിയത്



Thursday, 21 January 2016

എന്റെ പുസ്തകം - രണ്ടാമൂഴം"


                                      ചില പുസ്തകങ്ങള്‍ എത്ര തവണ വായിച്ചാലും പുതുമ നഷ്ടപ്പെടാതെ വീണ്ടും വീണ്ടും വായിക്കാന്‍ കൊതി തോന്നും.എത്ര തവണ വായിച്ചു എന്നറിയില്ല, ഇനി എത്ര ആവര്‍ത്തി വായിക്കും എന്നുമറിയില്ല.അതാണ്‌ എനിക്ക് "രണ്ടാമൂഴം".




ഭീമന്‍റെ ശരീരത്തെയും, ശക്തിയേയും പുകഴ്ത്തി പാടുമ്പോഴും ഒക്കെ മറ്റാരും ആ ശരീരത്തിനുള്ളില്‍ ലളിതമായ ഒരു മനസ്സുണ്ട് എന്ന് ഓര്‍ത്തിരുന്നില്ല. ഈ നോവലിലൂടെ സഞ്ചരിക്കുക വഴി, "ഭീമന്‍" എന്ന മനുഷ്യനെ,അവന്‍റെ മനസ്സിനെ കൂടി തിരിച്ചറിയുകയാണ് ഓരോ വായനക്കാരനും.

 
പാഞ്ചാലി എന്ന സ്ത്രീ അപമാനിത ആകുന്നിടങ്ങളില്‍ എല്ലാം രൌദ്ര ഭാവം കൈകൊള്ളുന്ന , കല്യാണ സൌഗന്ധികം തേടി പുറപ്പെടുന്ന ഭീമന്‍ തന്നെ ആണ് പാഞ്ചാലിയെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചത്  !!
എന്നാല്‍ , പാഞ്ചാലി സ്നേഹിച്ചത് അര്‍ജ്ജുനനെ മാത്രം !!

 
 അർജ്ജുനനോ യുധിഷ്ഠിരനോ പിന്നിലായി എന്നും "രണ്ടാമൂഴ"ക്കാരന്‍ ആവേണ്ടി വന്നതിന്‍റെ വിഷാദം ഭീമന്‍ സ്വയം ഉള്ളില്‍ ഒതുക്കുന്നു.വായൂ പുത്രന്‍ എന്ന് സ്വയം വിശ്വസിച്ച് നടന്ന തന്‍റെ "പിതൃത്വം" വരെ കഥാന്ത്യത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോഴും, നിശബ്ധനായി  എല്ലാം സഹിക്കുകയാണ് ഭീമന്‍ !!
.
രണ്ടാമൂഴക്കാരനായി പോയ ഒരച്ഛന്‍റെ മകനായത്‌ കൊണ്ട് മാത്രം,അഭിമന്യുവിന്‍റെ നിഴലില്‍ മറഞ്ഞു പോയ ഘടോൽഘചന്‍ എന്ന തന്‍റെ മകനെ കുറിച്ച് വേദനിക്കുന്ന ഒരച്ഛനെ ഭീമനിലൂടെ നമ്മുക്ക് ഈ നോവലില്‍  കാണുവാനാകും.
.
.
***********************************************************************************
.
പ്രശസ്തമായ വരികള്‍ :
 
“കൊടുങ്കാറ്റുകളെ ചങ്ങലയ്ക്കിട്ട് നടക്കുന്ന ദേവാ, ഇവിടെ ഞാനുണ്ട്.അവിടുത്തെ മകനായ അഞ്ചുവയസ്സുള്ള ഒരുണ്ണി..."
 
"യുധിഷ്ഠിരന്‍ മുഖമുയര്‍ത്തി നോക്കി... എന്നിട്ട് വളരെ ശാന്തതയോടെ ഒരു വാക്ക് മാത്രം പറഞ്ഞു- ''യുദ്ധം'''

“ശത്രുവിനോടു ദയ കാട്ടരുത് . ദയയില്‍ നിന്നു കൂടുതല്‍ കരുത്തുനേടിയ ശത്രു വീണ്ടും നേരിടുമ്പോള്‍ അജയ്യാനാവും . മൃഗത്തെ വിട്ടുകളയാം. മനുഷ്യന് രണ്ടാമതൊരവസരം കൊടുക്കരുത്.” 
 
“കടം വീട്ടാന്‍ പലതും ബാക്കിയിരിക്കേ ആചാര്യനായാലും പിതാമഹനായാലും ഭീമന് ജയിച്ചേ പറ്റൂ...” 
 
“കുരുവംശത്തിലെ പുരുഷന്മാർ മുഴുവൻ സ്ത്രീകളുടെ കണീര് കണ്ട് രസിച്ചവരാണ്.എനിക്കറിയാം ...”


"മനസ്സ് ശാന്തം. ഈ വധം ശരിക്കും ഞാന്‍ ആസ്വദിക്കാന്‍ പോകുന്നു. ഇരുട്ടില്‍ നിയമങ്ങളില്ല. മല്ലയുദ്ധതിന്റെ ആചാര്യന്മാര്‍ അതിനെ പൈശാചികമുറയെന്ന് പറയും...."


Sunday, 17 January 2016

ഒരു ഡൈവോഴ്സ് കേസ്സ്!!

                   കാലുനക്കിയും കരഞ്ഞുകാണിച്ചും മനുഷ്യ കിടപ്പറയില്‍ പാപ്പരാസ്സി ആയ പൂച്ചയും, മനുഷ്യ സൌഹൃതം വിധേയത്വമായി അംഗീകരിച്ച പട്ടിയും തമ്മില്‍ അതെ ചൊല്ലി ഉണ്ടായ തര്‍ക്കത്തിനൊടുവില്‍ ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിച്ചുകൊണ്ട് അവര്‍ ശത്രുക്കളായി മാറി. 

കുട്ടിത്തം !!

                                "മോനെ..." എന്ന വിളി ബാക്കി വച്ചുകൊണ്ട് അച്ഛനുള്ള ലോകത്തിലേയ്ക്ക് അമ്മയും കൂടി യാത്രതിരിച്ചപ്പോള്‍ , അനാഥമാക്കപ്പെട്ടതെന്‍ കുട്ടിത്തം മാത്രം!!!
അച്ഛനും അമ്മയും ഇല്ലാത്ത ഈ ലോകത്ത് , ഇനി ഞാന്‍ കുട്ടിയല്ല !!

Wednesday, 13 January 2016

വാടകയ്ക്കൊരു കട്ടില്‍ !!



                     ടി നടന്ന് സമ്പാദിച്ചു.ഒടുവില്‍ ഉറങ്ങാന്‍ നേരം കിടക്കാന്‍ സ്ഥലമില്ല.പിന്നെ പണം കൊടുത്തൊരു കട്ടില്‍ കടം കൊണ്ടു. ആരോ പൊക്കിയെടുത്ത് വാടക കട്ടിലില്‍ നേരെ കിടത്തി. നേടിയതെല്ലാം ഇവിടുപേക്ഷിച്ചു നൊടിയിടയിലൊരുപിടി ചാരമായി മാറി. കൂടെ പോകുമെന്നാശിച്ച സമ്പാദ്യങ്ങളെല്ലാം ആ ചാരം നോക്കി ഒന്ന് നെടുവീര്‍പ്പിടുക മാത്രം ചെയ്തു.

അടുത്ത വാടകകാരനേയും കാത്ത്, കട്ടില്‍ തന്‍റെ കിടപ്പ് തുടര്‍ന്നു.


***********************************************************************

അരപ്പിരി വണ്ടി - ഒടുവില്‍ വണ്ടി വന്നു !!



ഹോണടി കേട്ട് ഉടു മുണ്ട് തലയില്‍ ചുറ്റി ചാടി എണീറ്റ്‌ വെട്ടിരുമ്പ് മത്തായി താളത്തില്‍ പാടി

പി..പ്പിരി പിരി പിരി അരപ്പിരി വണ്ടി..
വളവു തിരിഞ്ഞിതാ പാഞ്ഞു വരുന്നേ....
കലപില കൂട്ടണ മുഴു വട്ടുകള്ക്കെല്ലാം....
കുത്തിയിരിക്കാതെ... വണ്ടിയില്‍ പോകാം....

പാട്ട് പാടിയതും വെട്ടിരുമ്പ് വെട്ടിയിട്ട പോലെ ദെ കിടക്കുന്നു.
“പൊക്കോ ... പൊക്കോ” എന്ന് കേട്ട് എല്ലാരും മത്തായിച്ചനെ മറികടന്നു പോയി.അതുകണ്ട മത്തായി, “എന്നെ പൊക്കോ... എന്നെ പൊക്കോ” എന്ന് തിരുത്തി.

ഗ്രാമത്തിനെ മുഴുവന്‍ കോരിത്തരിപ്പിച്ചു കൊണ്ട് വളവുതിരിഞ്ഞ് കുണുങ്ങി കുണുങ്ങി അതാ “അരപ്പിരിവണ്ടി”!!

വണ്ടി വന്നു നിന്ന ഉടന്‍ ജനല്‍ വഴി ചാടികയറി ലേഡീസ്സ് സീറ്റിനു തൊട്ടടുത്തായ് കുത്തിയിരുന്ന “പൊട്ട മണ്‍കല”ത്തെ സ്പാനറിനെറിഞ്ഞോടിച്ചു കൊണ്ട് ഡ്രൈവര്‍ പ്ലിങ്ങന്‍ കുഞ്ഞാക്ക പുറത്തിറങ്ങി.അപ്പോളേയ്ക്കും ഗ്രാമ മന്ത്രവാദി , “ചെര്‍പ്പാടന്‍ ആദിത്യന്‍ നമ്പൂരി” ടോയലറ്റു ബ്രഷുപോലത്തെ മീശയും തടവി, കയ്യില്‍ ഒരു ഉണങ്ങിയ നാരങ്ങയും, അഞ്ചാറു ചെമ്പരത്തി പൂവും പിടിച്ചെത്തി.പൂവെറിഞ്ഞു പൂജ നടത്തി, നാരങ്ങ ടയറിനും റോഡിനുമിടയില്‍ തിരുകിയ ശേഷം,
“ഇനി വണ്ടി പുറപ്പെട്ടോളൂ” എന്ന് നീട്ടി വലിച്ചു പറഞ്ഞത് കേട്ട് എല്ലാവരും വണ്ടിയില്‍ ഇടിച്ചു കയറി.

പെണ്ണുങ്ങളായി വളര്‍ന്നോരെല്ലാം അങ്കം ജയിച്ച ഭാവേന മുന്‍ സീറ്റുകളില്‍ കുത്തിയിരുന്നു പരദൂഷണ പൊതിയഴിച്ചു.
എങ്ങാനും ബിരിയാണി കിട്ടിയാലോ എന്ന് കരുതി “പൊട്ട മണ്‍കലം” അവര്‍ക്കൊപ്പം കൂടി.

ലേഡീസ്സ് സീറ്റിന്‍ ചുറ്റുമായി, “വിജിന്‍ പുത്തനച്ചി”, ഓറഞ്ചു ജാഫര്‍”, “മെഹറിന്‍ ജീവി”, “പഞ്ചാര കുഞ്ചു”, “വെറും പൂവാലന്‍”, “സദാചാരപൂവാലന്‍, ചീയേഴ്സ്സ് മോളികാവ് ”,അഭിനവ കംസന്‍” എന്നിവര്‍ പല പല കമന്റ്‌കളുമായി പാറി നടന്നു.എല്ലാവര്‍ക്കും മുന്നിലായി, ഓട്ടുഭരണിയില്‍ വിഗ്ഗ് വച്ചപോലെ “പെടലിഭായി” തെയ്യരോ പാടി നടന്നു.
ഇതെല്ലാം കണ്ട് പല പല പുച്ഛങ്ങള്‍ വാരി വിതറി പഴയ വിപ്പ് കുപ്പയ്ക്കരികില്‍ ചൊറിഞ്ഞിരുന്നു.

നിമിഷ നേരം കൊണ്ട് വണ്ടി നിറഞ്ഞു.സീറ്റുകിട്ടാത്തവര്‍ കുത്തിയിരുന്നു ചീട്ടുകളിച്ചു.സീറ്റുവേണം എന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയ അക്കൊസ്സേട്ടനെ ഗുണ്ട പിടിച്ച് പുറത്തെറിഞ്ഞു.കഞ്ഞിവെള്ള സൂപ്പുമായി വന്ന “പഴയ മുഖ്യ” ഉരുണ്ടു വീണ് മണ്ട കലങ്ങി പഞ്ഞിക്കിടാന്‍ പോയി.റോഡില്‍ വീണ സൂപ്പ് നക്കി കുടിച്ച ഒരു പട്ടി വയറിളകികൊണ്ട് ഓടുന്നത് കാണാമായിരുന്നു.

ആളുകള്‍ നിറഞ്ഞ സമയം , പിന്നില്‍ നിന്നൊരു പതുങ്ങിയ ശബ്ദം..
കുഞ്ഞാടുകളെ... നിങ്ങള്‍ പ്രാര്‍ഥിക്കുവിന്‍!!
ദൈവം നിങ്ങളെ കൈവെടിയില്ല
നോക്കുമ്പോള്‍, നീളന്‍ കുപ്പായവും മത ഗ്രന്ധവും മറുകൈയില്‍ ചപ്പാത്തി പലകയുമായി, ഡോക്ടറുടെ ഇടിയും കുത്തും പേടിച്ച്, അടുക്കള വിട്ടു ദൈവ വിളികിട്ടി മതപ്രവാചകനായ പഴയ വിപ്ലവപാര്‍ട്ടിക്കാരന്‍ മാങ്കോയിക്കല്‍ കറുപ്പുണ്ണി!!
ദൈവമാര്‍ഗിയായ കുഞ്ഞികുറുപ്പ്, മുഖ്യനെ നോക്കി പ്രാര്‍ഥിച്ചു....
സാത്താനെ ദൂരെ പോ
പിന്നഞ്ചാറ് വചനങ്ങളും ചൊല്ലി.
കേട്ടപാതി കേള്‍ക്കാത്ത പാതി,"എന്നാ പോയേക്കാം" എന്ന് പറഞ്ഞ് മുഖ്യനും ഒപ്പം പൂക്കോട്ടുംപടി ബബ്ബബ്ബയും സ്ഥലം വിട്ടു.

നാളെയാണ് നാളെയാണ് നാളെയാണ് ഭാഗ്യം.മടിച്ചിടാതെ കടന്നു വരൂ.ഇന്നത്തെ ഊളകള്‍ നാളത്തെ റാങ്ക്കാര്‍

മണ്ണിര വില്‍പ്പന നിര്‍ത്തി ഗ്രാമ സര്‍ക്കാരിന്‍റെ  “സാഹിത്യവേദി ലോട്ടറി” കച്ചവടം തുടങ്ങിയ ഒരു മാര്‍വാടിയും, ഒപ്പം ഗ്രാമ സര്‍ക്കാരിന്‍റെ തന്നെ മാസ്റര്‍ പീസ്സു ലോട്ടറി ആയ “സംവാദ വേദി ലോട്ടറി” യുമായി മറ്റൊരു പാണ്ടിയും.

സാര്‍ , നാളെയാണ് നാളെയാണ് നാളെയാണ് നറുക്കെടുപ്പ്.ഒന്നാം സമ്മാനം ഉടനടി അപ്പ്രൂവലും പൂമുഖത്തൊരു ഫ്ലാറ്റും.!!

രണ്ടാം സമ്മാനം രാത്രീ അപ്പ്രൂവലും,നേരം വെളുക്കും വരെ പൂമുഖത്തൊരു കസ്സെരയും!!

പ്രോത്സാഹന സമ്മാനമായി തോന്നുമ്പോ അപ്പ്രൂവലും, അടുക്കള വെളിയില്‍ ഒരു കല്ലും!!

അവസാന നമ്പര്‍ സമ്മാനം “ഒതുക്കത്തില്‍ ഒരു തള്ളും, ചവറ്റു കോട്ടയില്‍ ഒരു സ്ഥാനവും!!”

ലോട്ടറി കച്ചവടം പൊടി പൊടിച്ചു.പല മണ്ടന്മാരും മണ്ടികളും ഉള്ളത് തപ്പി പെറുക്കി ലോട്ടറി വാങ്ങി.കിട്ടിയ കായും കൊണ്ട് സംഘാടകര്‍ മുങ്ങി.പോങ്ങിയതാവട്ടെ കൊച്ചിമുതലാളിയുടെ “ടിപ്പു സഭ” യിലും. ഉള്ളത് നല്‍കി അവര്‍ ടിപ്പുകള്‍ വാങ്ങി.

പത്രകച്ചവടം നിര്‍ത്തി ആക്രി കട തുടങ്ങിയ ആക്രി വാസു ,“തനിക്കാരും ആക്രി തരണില്ല,ഒറ്റയ്ക്ക് പെറുക്കി വിറ്റ് വേണം വാറ്റു വാങ്ങുവാന്‍” എന്നും പറഞ്ഞ് വണ്ടിയില്‍ കേറാതെ ആക്രി പെറുക്കാന്‍ പോയി.

“ആക്രി പെറുക്കി മടങ്ങും നേരം ...
ഓടയില്‍ നിന്നൊരു മാസിക കിട്ടി
മസാലകള്‍ പലവിധം പേജുകള്‍ നിറയെ
അമ്പട!! ഞാനിതു സംഭവമാക്കും!!”
മാസികയും ആക്രിയും കൊണ്ട് വാസു ഓടി വണ്ടിയില്‍ കയറി.


അപ്പോളേയ്ക്കും സിങ്കവും പുലിയും ഒപ്പം ഒരു കുട്ടിയാനയും എഴുന്നള്ളി വന്നത്.ആനയും അമ്പാരിയും മേളവുമായി ആദ്യ യാത്രയ്ക്കായി വണ്ടി ഒരുങ്ങി.


അപ്പോഴേയ്ക്കും RTO പണിലാല്‍ റാവുത്തര്‍ എങ്ങോ നിന്നു കിട്ടിയ വെള്ളം ചേര്‍ത്ത “അര ഉരി പാലു”മായി രംഗത്തെത്തിയത്. പാല് കുടിച്ച് പലരും ഏമ്പക്കം വിട്ടു.വിട്ടവര്‍ക്കൊക്കെ റാവുത്തര്‍ എട്ടിന്‍റെ  പണിയും കൊടുത്തു.അപ്പോളാണ് പണിലാല്‍ റാവുത്തരുടെ പിന്നിലായി ഒരു മണികിലുക്കം കേട്ടത്. 

                                     (ജും ..ജും..)

Sunday, 10 January 2016

അവള്‍

       വിധിയുടെ വിളയാട്ടത്തില്‍ ഒരുന്നാള്‍ പെട്ടെന്ന് അനാഥയാക്കപ്പെട്ടപ്പോള്‍, ലോകത്തിനു മുന്നില്‍ പകച്ചു നിന്ന അവളിലേക്ക്‌ നീട്ടപ്പെട്ട കച്ചിത്തുരുമ്പായിരുന്നു അവൻ. പ്രണയത്തിന്റെ മാധുര്യമുള്ള ആ കൈകള്‍ സ്വീകരിക്കുമ്പോള്‍,പക്ഷെ അവള്‍ അറിഞ്ഞിരുന്നില്ല അത് തന്‍റെ എല്ലാമെല്ലാമായ പലതും പിച്ചി ചീന്തപ്പെടാന്‍ ഇടയാക്കും എന്ന യാഥാർത്ഥ്യം!!
ഒരിക്കലും രക്ഷപെടാന്‍ പറ്റാതെ.....സ്വയം ഒടുക്കുവാന്‍ പോലുമാകാതെ പൊട്ടിക്കരയുവാന്‍ മാത്രം വിധിക്കപ്പെട്ട്,ഓരോരുത്തര്‍ക്കായി വഴങ്ങികൊടുക്കുമ്പോഴും,“എന്നെ ഒന്നും ചെയ്യരുതേ...എന്നെ രക്ഷിക്കണേ....”
എന്ന് അവളുടെ കണ്ണുകള്‍ കേഴുകയായിരുന്നു.

പിന്നീടെന്നോ ഒരുനാള്‍,കാമശമനം തേടി വന്നൊരാള്‍ അവളുടെ കണ്ണുകളിലെ തേങ്ങല്‍ കാണുകയുണ്ടായി.ആ രാത്രി കാമകേളികളുടെതായിരുന്നില്ല.തന്റെതല്ലാത്ത തെറ്റില്‍ നിന്നും HIV ആണുബാധ ഏല്‍ക്കേണ്ടി വന്ന അയാള്‍,സ്ത്രീ ശരീരം ഒരിക്കലെങ്കിലും അറിയണം എന്ന മോഹത്താൽ എത്തപ്പെട്ടത് ഇവളില്‍.

പണം നല്കി മുറിയില്‍ കടന്നപ്പോള്‍ മുതല്‍ മനസ്സില്‍ ഉണ്ടായ കുറ്റബോധം,അന്നത്തെ രാവിനോടുവില്‍,അങ്ങകലെ ഉള്ള ഒരു ഗ്രാമത്തില്‍ ആണ് അവനെ എത്തിച്ചത്.പുലരുവാന്‍ ഇനിയും സമയം ഏറെ!!
അവന്‍റെ കാലടികളെ പിന്തുടർന്ന്,ഇരുള്‍ വീണ വഴിയിലൂടെ അവളും!!

അഴുക്കുപുരണ്ട ഭൂതകാലങ്ങള്‍ ചവുട്ടി മെതിച്ച്....വരാന്‍ പോകുന്ന ഭാവിയും മറന്ന് കൊണ്ട്....
പുതിയൊരു ജീവിതം അവിടെ തളിരിടുകയായിരുന്നു.
മറ്റുള്ളവരുടെ ശരികള്‍ക്കോ വാക്കുകള്‍ക്കോ അവിടെ സ്ഥാനമുണ്ടായിരുന്നില്ല!!