Friday, 29 January 2016

ഗുണ്ടയ്ക്കൊപ്പം !!


കിട്ടിയാ ഊട്ടി
       പോയാല്‍ ചട്ടി” 
എന്ന ആപ്തവാക്യമെടുത്ത് പതിവുപോലെ പല്ല്തേച്ചുമിനുക്കി,ജീവിതത്തില്‍  36 ആമത്തെ ചട്ടിയും പോയ ദിനം പൂര്‍ത്തിയാകുന്ന അന്ന് പുലര്‍ച്ചെ തന്നെ  ഒറ്റപ്പാലം തീവണ്ടി ആപ്പീസ്സില്‍ കാല്കുത്തുമ്പോള്‍, പ്രതിക്ഷേധഭാവേന പ്രകൃതി ചൂട്കാറ്റൂതി തള്ളി വിട്ടുന്നുണ്ടാരുന്നു.ബാംഗ്ലൂരിലെ തണുപ്പിനോട് കൊഞ്ഞനംകുത്തി വലിച്ചുവാരി കയറ്റിയ മേല്കുപ്പയങ്ങളില്‍ ചിലത് വലിച്ചൂരി ബാഗില്‍ തള്ളിയ ശേഷം, മ്ണാ..ക്ക്  മ്ണാ..ക്കെന്നും പറഞ്ഞ് ബാഗും തൂക്കി ബസ്സ്‌സ്റ്റാന്‍ഡിലേയ്ക്ക്!!

ആറുമണിക്ക് വീട്ടില്‍ എത്തുമ്പോള്‍, പതിവുപോലെ അമ്മ പടിക്കല്‍ തന്നെ കത്ത് നില്‍പ്പുണ്ട്.അമ്മയുടെ ഒറ്റശ്വാസത്തില്‍ ഉള്ള വിശേഷം അറിയലും, പറയലും ഒക്കെ കഴിഞ്ഞ് പ്രാഥമിക കാര്യങ്ങള്‍ ഒക്കെ കഴിഞ്ഞ് വന്നപ്പോളേയ്ക്കും സ്നേഹവും വാത്സല്യവും ഒക്കെ ചേര്‍ത്ത് ചൂടുള്ള ചായയും കൊണ്ട് അമ്മ എത്തി.പിന്നെ , ഒരുനാള്‍ അമ്മയ്ക്കൊപ്പം .

പിറ്റേന്ന് ഉച്ചയ്ക്ക് ഭക്ഷണ ശേഷം കിട്ടിയ വണ്ടിയില്‍ കയറി തൃശൂര്‍ക്ക്.അവിടെ ചെന്ന് ഒരുമണിക്കൂര്‍ കറങ്ങി നടന്നിട്ടും, വരാം എന്ന് പറഞ്ഞവന്‍ വന്നില്ല, വിളിച്ചിട്ട് എടുക്കുന്നും ഇല്ല.

അതിനിടയില്‍ പുസ്തകശാലയില്‍ കയറി ചില പുസ്തകങ്ങള്‍ വാങ്ങി.ഇനിയും നിന്നാല്‍, കൈയിലെ കാശ്മുഴുവന്‍ പുസ്തകങ്ങള്‍ ആയി മാറും എന്ന് വന്നപ്പോള്‍ അവിടുന്നിറങ്ങി.വരാമെന്ന് പറഞ്ഞവനെ വിളിച്ചു.അനക്കമില്ല.
ഇനിയെന്ത് ചെയ്യും?

അപ്പോളാണ് ആ മണ്ടന്‍ ഐഡിയ വലിഞ്ഞു കയറി വന്നത്.

നേരെ നടന്നൊരു പരിചയമുള്ളൊരു  കെട്ടിടത്തിന്‍റെ മുന്നില്‍ ചെന്ന് നിന്നു.എന്‍റെ ആജന്മ ശത്രു-“പടികള്‍” ഞെളിഞ്ഞ് കിടന്നെന്നെ ഒന്ന് പുച്ഛിച്ച് നോക്കുന്നത് കണ്ട ഞാന്‍ മുകളിലോട്ടു കയറണ്ട എന്ന് തീരുമാനിച്ചു കൊണ്ട് ഫോണ്‍ എടുത്ത് കുത്തി.
“ഹലോ....”

മറുതലയ്ക്കല്‍ പശു ചവിട്ടിയ തവള കണക്കെ ഒരു അരോചക ശംബ്ദം!!

കേക്ക്, ബിരിയാണി, ഐസ്സ്ക്രീം,കോലുമുട്ടായി,ജീരകമുട്ടായി തുടങ്ങിയ പലതും ഓഫര്‍ ചെയ്തിട്ടും പശുചവിട്ടില്‍ നിന്നും മാറാന്‍ തവള കൂട്ടാക്കിയില്ല.
താഴോട്ടിറങ്ങില്ല, വേണേല്‍ മുകളിലോട്ട് പോര്” എന്നുറക്കെ പ്രഖ്യാപിച്ചു കൊണ്ട് മറുതല മുറിഞ്ഞു.
പഴയ അനുഭവം കുരു ആക്കി ,സ്വന്തമായി  കഴിക്കാന്‍ വേണ്ട ഉഴുന്ന് വട പൊതിഞ്ഞു വാങ്ങി, പടികള്‍ കയറി ചെന്നപ്പോള്‍....,

ഉടമസ്ഥന്‍ ഇല്ലാത്ത സമയം നോക്കി ഫോട്ടോസ്റ്റാറ്റ് എടുത്ത് കൊടുത്തു ആ പൈസ മുഴുവന്‍ അടിച്ചു മാറ്റുന്ന തിരക്കില്‍ തൃശൂര്‍ന്‍റെ സ്വന്തം മത്സ്യമന്ത്രി- ഒലക്ക ആബി !!

ചെന്ന ഉടന്‍ പൊതി തട്ടിപറിച്ച് വാങ്ങി പൊതിഞ്ഞ പേപ്പര്‍ അടക്കം തിന്നശേഷം,തല്ലുകൊണ്ട പന്നികണക്കെ ഒരു നോട്ടവും, ഒപ്പം ഒരു ചോദ്യവും “ഇനീണ്ട ??

അപ്പോളേയ്ക്കും കാത്തുനിന്ന വിളി വന്നു.മറുതലയ്ക്കല്‍ ഭരണിപാട്ട്.എന്നാല്‍ ശരി ഗഡി, നുമ്മ പോണു എന്ന് പറഞ്ഞ്, ഒലക്ക ആബിയെ സഹിക്കുന്ന പാവം ബിന്ദുവേച്ചിയുടെ ഒപ്പം ഒരു ഫോട്ടോ എടുത്ത് പടികള്‍ ഇറങ്ങി.

തിരിഞ്ഞ് നോക്കുമ്പോള്‍, ഒലക്ക ആബി പുറകെയുണ്ട്. "കൂരി” സുരേഷ്നെ തിരികെ വിളിക്കാനുള്ള തെറികള്‍ പഠിക്കാന്‍ ഉള്ള വരവാണ്!!
റോഡില്‍ ഒരു ബൈക്കില്‍ മുന്‍ വിപ്പ് കുപ്പ.
ഒലക്ക മാടം, അന്നത്തേയ്ക്കു വേണ്ട മരുന്നുകള്‍ കുറിച്ച് വാങ്ങി ചെവി പൊത്തി തിരികെ നടന്നു.

പല പല കഥകള്‍ പറഞ്ഞുകൊണ്ട്,ഞങ്ങള്‍ അവിടുന്ന് അടുത്ത സ്വീകരണ സ്ഥലത്തേയ്ക്കും.
 ******************
മണ്ണിട്ട വഴി അവസാനിക്കുന്നിടത്ത് വണ്ടി നിര്‍ത്തി മുറ്റത്തെത്തിയപ്പോളെ കേട്ടു, ഒരു കൊടിച്ചി പട്ടി ഏറുകൊണ്ട് നിലവിളിക്കുന്ന ശബ്ദം!!

വാതിലില്‍ മുട്ടി, അനക്കമില്ല.ഇടിച്ചു കയറിയപ്പോ കരയുന്നത് പട്ടി അല്ല!!

അഞ്ചില്‍ പഠിക്കുന്ന ഏതോ ചെറുക്കന്‍ തല്ലി എന്നും പറഞ്ഞു,  ഒരു മൂലയ്ക്കിരുന്നു മൂക്ക് പിഴിഞ്ഞ് ചുമരില്‍ തേച്ചുകൊണ്ട് ഉറക്കെ ഉറക്കെ കരയുന്ന ഒരുവന്‍- ഗ്രാമം മുഴുവന്‍ വിറപ്പിക്കുന്ന ഗുണ്ടവിനു!!

തൊട്ടടുത്തായി വടിവാള്‍, അരിവാള്‍,പേനാകത്തി,മലപ്പുറം കത്തി,മഴു,അമ്പും വില്ലും.... അങ്ങിനെ പല മാരക ആയുധങ്ങളും കൂട്ടി ഇട്ടിരിക്കുന്നു.മുറിയുടെ മൂലയിലായി ഒരു അടുപ്പ് കൂട്ടി എന്തോ വച്ചിരിക്കുന്നു.പിന്നെ ആണ് മനസ്സിലായത്‌ സംഭവം “നാടന്‍ വാറ്റ്” ആണെന്ന്.

ഞങ്ങളെ കണ്ട വഴി, കരച്ചില്‍ നിര്‍ത്തി ഗൌരവം ആയി.

“ഹും... എന്താ രണ്ടും കൂടി??”
"അല്ല, ഞങ്ങള്‍ വെറുതെ ...."
“വെറുതെ വരാന്‍ ഇതെന്താ സത്രമോ ?? തല അരിഞ്ഞുകളയും രണ്ടിന്‍റെയും” എന്നും പറഞ്ഞ് കത്തിയുമായി ചാടി എണീറ്റു ഗുണ്ട.അതുകണ്ട് പേടിച്ച കുപ്പയുടെ കൈകൊണ്ട് തുറന്നിട്ട കതകു “ടപ്പേ” എന്ന ശബ്ധത്തില്‍ പെട്ടെന്നടഞ്ഞു.ഒപ്പം ഒരു നിലവിളിയും!!
നോക്കുമ്പോള്‍, “അയ്യയോ എന്നെ തല്ലല്ലേ...” എന്ന് പറഞ്ഞ് പേടിച്ചു വിറച്ചുകൊണ്ട് കട്ടിലിന്‍റെ മുകളില്‍ കുത്തിയിരിക്കുന്നു പാവം ഗുണ്ട.
അതുകണ്ട ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.അപ്പൊ ഇത്രേ ഉള്ളു ഗ്രാമം ഗുണ്ട അല്ലെ ?

പിന്നെ വിശേഷങ്ങള്‍ ചോദിക്കല്‍ ആയി, കെട്ടിപിടിക്കല്‍ ആയി.അപ്പോളേയ്ക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.കുപ്പയ്ക്കൊരാഗ്രഹം “എന്തായാലും വന്നതല്ലേ , വെണ്ണകള്ളനെ കൂടി കണ്ടേയ്ക്കാം??”
കേട്ട പാതി കേള്‍ക്കാത്ത പാതി ഞാന്‍ ചാടി ബൈക്കില്‍ കയറി.ഇപ്പോള്‍ പോയാല്‍ നല്ല കിളികളെ കൂടി കാണാന്‍ പറ്റും എന്നതാരുന്നു എന്‍റെ മനസ്സില്‍!!
പോകും വഴി ഗ്രാമത്തിലെ ഷാന്‍ എന്ന പുതിയ ഗുണ്ടയെ കൂടി കാണാം എന്ന് കരുതി പലരെയും വിളിച്ചു നമ്പര്‍ ചോദിച്ചു.
ഒടുവില്‍,ഒലക്ക മാടം പറഞ്ഞതനുസരിച്ച് സുജാജി വഴി “ഈ നമ്പര്‍ വേറെ എവിടെയും ഉപയോഗിക്കില്ല എന്ന ഉറപ്പില്‍” അധികാരിടെ കൈയില്‍ നിന്നും നമ്പര്‍ കിട്ടി - "98 98 98 98 98" 

അത് കണ്ടപ്പോളേ ഇതൊരു "നമ്പര്‍" ആണെന്ന് മനസ്സിലായി എങ്കിലും വിളിച്ചു നോക്കി.
“നിന്നോടല്ലേടാ ഈ നമ്പറില്‍ ഉള്ളവന്‍ എനിക്ക് പണം തരാതെ മുങ്ങി ....@#$%^ എന്ന് പറഞ്ഞത്....." എന്നൊക്കെ ഏതോ ഒരു തള്ള ഹിന്ദിയില്‍ പറഞ്ഞു കൊണ്ടേ ഇരുന്നു”

ഒടുവില്‍ ആ ശ്രമം ഓടയില്‍ ഉപേക്ഷിച്ച് അമ്പല ദര്‍ശനവും കഴിഞ്ഞ് തിരികെ ഗുണ്ട സങ്കേതത്തില്‍.

നീ ബാംഗ്ലൂര്‍ നിന്നൊന്നും കൊണ്ട് വന്നില്ലേ” എന്ന് കിറിയുടെ രണ്ടറ്റത്തൂടെയും ഒലിപ്പിച്ചു കൊണ്ട് ഗുണ്ട.
കൊണ്ടുവന്നത് എടുത്തു കൈയില്‍ കൊടുത്തപ്പോള്‍ എന്തോ കണ്ട കൊച്ചുപന്നിയുടെ സന്തോഷം ആ മുഖത്ത് തെളിയുന്നത് കണ്ടു.ഒപ്പം 
"എന്‍റെമ്മെച്ചിയേ..." എന്നൊരു സന്തോഷ പ്രകടന നിലവിളിയും.

ഞങ്ങടെ ആ സന്തോഷം അധിക നേരം നിന്നില്ല.കൊടുത്തത് കഴിച്ച ഗുണ്ട, പിന്നെ അഭിഷേകം തന്നെ ആയിരുന്നു.ഇടയ്ക്കെപ്പോളോ കേരളാനീയമ സഭയില്‍ നിന്നും “തെറി” റീചാര്‍ജ്ജ് ചെയ്യാന്‍ ആരൊക്കെയോ വിളിച്ച തക്കം നോക്കി, ഞങ്ങള്‍ രക്ഷപെട്ട് മുറിയുടെ പുറത്തെത്തി.അപ്പോളാണ് കോഴിക്കോട് നിന്നും ഒരു വിളി- മണിലാല്‍ മാഷ്!!

സാഹിത്യം നിപ്പനായി അടിച്ച് കയറ്റി , മാഷ് നല്ല ഫിറ്റ്!!

“കവിത, കവിത.... “എന്നിടയ്ക്കിടെ പറയുന്നുണ്ട്.അതിനനുസരിച്ച് “ആരാടോ തന്‍റെ ഈ കവിത ?? സത്യം പറഞ്ഞോ “ എന്നും പറഞ്ഞു ചേച്ചി ചിരവയ്ക്കടിക്കുന്നത് മുഴങ്ങി കേള്‍ക്കുന്നുമുണ്ട്.ചിരവ പണി കൊടുത്ത ഏതോ നിമിഷത്തില്‍ മാഷിന്റെ ബോധം പോയി, ഫോണ്‍ കട്ട് ആയി.

അപ്പോളേയ്ക്കും കള്ളിന്‍റെ മണം പിടിച്ച് വിനോദ് ഭായി പ്രവാസ ലോകത്ത് നിന്നും വിളിച്ചു.
ക്ലാ ക്ലാ ക്ലാ....
ക്ലേ.. ക്ലേ...ക്ലേ...

അതും കട്ട്‌ ആയി.അതില്‍ മനം നൊന്ത് ഞങ്ങള്‍ വീണ്ടും ഗുണ്ട സങ്കേതത്തില്‍ കയറി.പിന്നവിടെ നടന്നത് ഒരു സംവാദം ആയിരുന്നു.വാളും കത്തിയും കോടാലിയും കൊണ്ടൊക്കെ ഗുണ്ട ആഞ്ഞുവെട്ടി.ഒടുവില്‍ പുലര്‍ച്ചെ നാല്മണിക്ക് എല്ലാരും തളര്‍ന്നുറങ്ങി.

ഉച്ചയോടു കൂടി ഉറങ്ങുന്ന ഗുണ്ടയെ വിളിച്ചുണര്‍ത്തി ടാറ്റ പറഞ്ഞ് ഞങ്ങള്‍ തിരികെ യാത്രയായി.തൃശൂര്‍ വച്ച് തമ്മില്‍ പിരിഞ്ഞ്, പ്രഭ ആലപ്പുഴയ്ക്കും ഞാന്‍ തിരുവില്വമാലയ്ക്കും!!

വീട്ടില്‍ ചെന്നഉടന്‍ മരുമകനെയും കൊണ്ട് പാലക്കാട് വരെ എത്തിയ “താജ്മഹല്‍” കാണുവാന്‍ യാത്രയായി.അവിടെ എത്തി എല്ലാം കണ്ടു തിരികെ വീട്ടില്‍ എത്തുമ്പോള്‍ രാത്രി പത്ത്മണി.


*******************************************
മിക്ക മാസങ്ങളിലും വരാറുണ്ടെങ്കിലും, തിരികെയുള്ള യാത്രകള്‍ എന്നും വേദനാ ജനകം തന്നെ!!
എങ്കിലും അമ്മ കെട്ടിതന്ന- വാഴയിലയില്‍ പൊതിഞ്ഞ പൊതിച്ചോറും എടുത്ത്, ബാഗും പിടിച്ചു ഇറങ്ങുമ്പോള്‍ അമ്മ ഒരു കവര്‍ കൂടി തന്നു.

വണ്ടിയില്‍ വച്ച് കുടിക്കുവാനുള്ള വെള്ളവും പിന്നെ ഒന്നോ രണ്ടോ ചേമ്പിന്‍ കഷ്ണങ്ങളോ,കൂര്‍ക്കയോ അല്ലെങ്കില്‍ വഴക്കയോ....
പവയ്ക്കയോ, തേങ്ങയോ,ചമ്മന്തി പൊടിയോ,അച്ചാറോ ....അങ്ങിനെ എന്തെങ്കിലും ഒക്കെ ആയിരിക്കും അതിലെന്നറിയാം.

എല്ലാം ബാംഗ്ലൂര്‍ സുലഭമായി കിട്ടുന്നവ തന്നെ!!

എങ്കിലും ആ പൊതി വാങ്ങി ഭദ്രമായി കൈയില്‍ പിടിച്ചു.കാരണം ആ പൊതിയില്‍ ബാംഗ്ലൂര്‍ എന്നല്ല, ലോകത്ത് മറ്റെവിടെയും കിട്ടാത്ത ഒന്നുണ്ട്... ഒരമ്മയുടെ സ്നേഹം!!


ബാംഗ്ലൂര്‍ നിന്നും എന്ന് വന്നാലും പടിക്കല്‍ തന്നെ സന്തോഷത്തോടെ കാത്ത്നില്‍ക്കുന്ന ആ രണ്ടു കണ്ണുകള്‍, പോകുമ്പോഴും പടിക്കല്‍ തന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.

പക്ഷെ ആ കണ്ണുകളില്‍ അപ്പോള്‍ സന്തോഷം ആയിരുന്നില്ല എന്ന് മാത്രം!!

************************

No comments:

Post a Comment