Sunday, 14 June 2015

ആഘോഷങ്ങള്‍ !!

                                    വണ്ടിയുടെ ഡിക്കി തുറന്ന്, വളരെ ശ്രദ്ധയോടെ ഏതാനും കാര്‍ഡ്ബോര്‍ഡ് പെട്ടികള്‍ എടുത്ത്കൊണ്ട് അവര്‍ ബാല്‍ക്കണിയ്ക്കടുത്തുള്ള ആ മുറിയില്‍ കൊണ്ടുപോയി അടുക്കി വച്ചു.ആ പെട്ടികളില്‍ നിറയെ മദ്യ കുപ്പികള്‍ ആണ്.അവിടെ ഒരു കള്ള് സഭയ്ക്കുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.ബാല്‍ക്കണിയില്‍ ഒരു ചെറിയ ക്ലബിന്‍റെയോ,ബാറിന്‍റേയോ ഒക്കെ മട്ടും ഭാവവും.ഷീറ്റുമേഞ്ഞ മേല്‍കൂര എങ്കിലും,മേശകളും അതിനു ചുറ്റിനുമായി കസേരകളും ഭംഗിയായി നിരത്തി ഇട്ടിരിക്കുന്നു.അതേസമയം ആ വീടിന്‍റെ താഴത്തെ നിലയില്‍ ഏതാനും സ്ത്രീകള്‍ ചേര്‍ന്ന് എന്തൊക്കെയോ പാചകവും അതോടൊപ്പം നാട്ടുവര്‍ത്തമാനങ്ങളും എല്ലാം കൂടി എന്തോ ആഘോഷത്തിനുള്ള ചട്ടകൂടിലാണെല്ലാവരും.അടുക്കളയ്ക്ക് വെളിയിലുള്ള വരാന്തയില്‍, മൂന്നു നാലു സ്ത്രീകള്‍ ചേര്‍ന്ന്, അല്‍പ്പം ഉള്ളി ഒരുക്കുന്ന വ്യാജേന പരദൂഷണ കമ്മറ്റി ചേര്‍ന്ന് കഴിഞ്ഞു.മുറ്റത്തുള്ള അലക്ക് കല്ലിനു മുകളിലായി 2 സ്ത്രീകള്‍ നെയ്‌മീന്‍ വെട്ടി ഒരുക്കുന്നു.മുറ്റത്തെ പൈപ്പിന് ചുവട്ടിലായി ഒരു വലിയ പത്രത്തില്‍ ആരോ ചിക്കന്‍ കഴുകി വൃത്തിയാക്കുന്നുണ്ടാരുന്നു.

ഇതൊരു കല്യാണ വീടോ അല്ലെങ്കില്‍ മറ്റേതെങ്കിലും മംഗള കര്‍മ്മങ്ങള്‍  നടക്കാന്‍ പോകുന്ന വീടോ അല്ല, മറിച്ച് ഒരു സുഹൃത്തിന്‍റെ വീട്ടില്‍ നടക്കാന്‍ പോകുന്ന ഒരു പെണ്ണുകാണല്‍ ചടങ്ങിന്‍റെ പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്കുള്ള വേദി മാത്രമാണ്.ഇവിടെ കൂടിയിരിക്കുന്നവര്‍, പെണ്ണുകാണല്‍ ചടങ്ങിന്‍റെ പേരില്‍ കള്ള്കുടിക്കാനും, ചീട്ടുകളിക്കാനും വന്നവരുടെ കുടുംബാംഗങ്ങളും!! ഇത്തരം ആഘോഷങ്ങള്‍ക്കായി കാരണങ്ങള്‍ കണ്ടെത്തുവാന്‍ ഈ വീട്ടുടമസ്ഥനും കൂട്ടുകാര്‍ക്കും ഒരു പ്രത്യേക കഴിവ് തന്നാണ്. ഇതിനായി ചിലവഴിക്കുന്നതിന്‍റെ എത്രയോ ഇരട്ടി തന്‍റെ കെട്ടിയവന്‍ കുടിപാര്‍ട്ടിക്കൊപ്പം നടക്കുന്ന ചീട്ടുകളിയിലൂടെ നേടിയെടുക്കും എന്ന ഉറപ്പുള്ളതിനാല്‍,കുടുംബ നാഥയും ഇതിനൊക്കെ സമ്മതം മൂളും.അല്ലെങ്കിലും ഭര്‍ത്താവിന്‍റെ ഇഷ്ടങ്ങള്‍ക്ക് എതിര് പറഞ്ഞോ,ചെയ്തോ ശീലമില്ലാത്ത ആളാകുമ്പോള്‍ വേറെന്ത് ചെയ്യാന്‍!!??
കുടിപാര്‍ട്ടിക്കായി മദ്യകുപ്പികള്‍ ശേഖരിച്ച് വച്ചിരിക്കുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ നിന്നും ആണ് മാസങ്ങള്‍ക്ക് മുന്‍പ് അവര്‍ വല്യച്ചായനെ ഇറക്കി വിട്ടത്.അതിന് ശേഷം ആ വീട്ടില് പല ആഘോഷങ്ങളും നടന്നു.വല്യച്ചായനെ ഇറക്കി വിട്ടതിന്‍റെ,വല്യച്ചായന്‍റെ സ്വത്ത് കിട്ടിയതിന്‍റെ,വല്യച്ചായന്‍ സുഖമില്ലാതെ ആയതിന്‍റെ, അങ്ങനെ പലതും.
**************************
മൂന്നു നാളുകള്‍ക്ക് മുന്‍പുള്ള പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റത് മുതല്‍ എന്തൊക്കെയോ അസ്വസ്ഥതകള്‍ തോന്നിയ വല്യച്ചായന്‍,തന്‍റെ സാരഥിയെ വിളിച്ച്‌ വരുത്തി.
“എടാ,നമുക്ക് ആശുപത്രി വരെ ഒന്ന് പോകണം.എനിക്ക് എന്തൊക്കെയോ ഒരു വല്ലായ്മ.നീ വേഗം വണ്ടിയുമായി വാ.അപ്പോളേയ്ക്കും ഞാന്‍ റെഡി ആയി നില്‍ക്കാം.”
ബാബു വേഗം പോയി ഓട്ടോയുമായി വന്നു.അന്ന് പതിവിന് വിപരീതമായി,സ്ഥിരമായി പോകുന്ന ആശുപത്രിക്ക് പകരം, കുറേ കൂടി സൌകര്യങ്ങള്‍ ഉള്ള ഒരു വലിയ ആശുപത്രിയില്‍ ആണ് അവര്‍ പോയത്.രണ്ട് നാളുകള്‍ അവിടെ അഡ്മിറ്റ്‌ ആയി.അപ്പോളേയ്ക്കും വല്യച്ചായനെ അവര്‍ ഐ.സി.യു വിലേയ്ക്ക് മാറ്റിയിരുന്നു.ആ രണ്ട് നാളുകളില്‍ ബാബു മാത്രം.മൂന്നാം നാള്‍ രാവിലെ ആരോ പറഞ്ഞ് അറിഞ്ഞ വല്യച്ചായന്‍റെ അനിയന്‍റെ മക്കളില്‍ ചിലര്‍ കാണുവാന്‍ വന്നു.അവരോടൊന്നും ഒരുവക്കുപോലും മിണ്ടുവാനോ, ഒന്ന് കാണുവാനോ വല്യച്ചായന്‍ തയാറായില്ല.തന്നെ ഇറക്കി വിട്ടതല്ലേ എന്ന ചിന്ത ആയിരിക്കാം.

അന്ന് രാത്രി,ആരോടും കീഴടങ്ങാത്ത ആ വൃദ്ധന്‍,തന്‍റെ ജീവിത പോരാട്ടങ്ങള്‍ അവസാനിപ്പിച്ചുകൊണ്ട്,തന്‍റെ കണ്ണുകള്‍ എന്നന്നേയ്ക്കുമായി അടച്ച്കൊണ്ട് യാത്രയായി.

അപ്പോള്‍ അവരുടെ വീട്ടില് കുടിപാര്‍ട്ടി തുടങ്ങിയിരുന്നു.ബാബുവിന്‍റെ വാക്കുകളിലൂടെ വല്യച്ചായന്‍റെ വിയോഗ വാര്‍ത്ത അറിഞ്ഞ അവര്‍ ആകെ അസ്വസ്ഥമായി.വല്ലാത്തൊരു പ്രതിസന്ധി.നാളത്തെ പാര്‍ട്ടി മുടങ്ങുമല്ലോ!! ഇനിയെന്തുചെയ്യും?? ഒരുക്കങ്ങള്‍ എല്ലാം പഴാകുമല്ലോ.

അവരെല്ലാം ചേര്‍ന്ന് ഒരു കുടുംബയോഗം.പിന്നെ തീരുമാനമായി.വല്യച്ചായന്‍റെ മരണം ആരും അറിയണ്ട.കൂട്ടുകാരന്‍റെ മകളുടെ പെണ്ണുകാണല്‍ ചടങ്ങും അതെ തുടര്‍ന്നു തങ്ങളുടെ വീട്ടില് നടക്കുന്ന കള്ളുകുടി,ചീട്ടുകളി ആഘോഷങ്ങള്‍ കഴിഞ്ഞ ശേഷം മാത്രം എല്ലാവരോടും വല്യച്ചായന്‍റെ മരണ വാര്‍ത്ത അറിയിക്കാം.സ്വത്തുക്കള്‍ മുഴുവനും തങ്ങള്‍ക്ക് കിട്ടി,വല്യച്ചായന്‍റെ ശല്യവും തീര്‍ന്നു.മരണത്തിന്‍റെ പേരില്‍ ആഘോഷങ്ങള്‍ മുടക്കണ്ട എന്ന തീരുമാനത്തില്‍ വല്യച്ചായന്‍റെ ശരീരം ഫ്രീസ്സറിലേയ്ക്ക് മാറ്റപ്പെട്ടു.അന്ന് രാത്രി വല്യച്ചായന്‍ മരിച്ചതിന്‍റെ പേരില്‍, അപ്രതീക്ഷിതമായി കിട്ടിയ സന്തോഷം അവര്‍ മദ്യം ഒഴുക്കി ആഘോഷിച്ചു.
*****************
പിറ്റേന്ന് കൂട്ടുകരന്‍റെ വീട്ടിലെ ചടങ്ങുകള്‍ തീര്‍ന്ന ഉടന്‍ തിരികെ എത്തി മദ്യ സഭ തുടര്‍ന്നു.
“ഹഹഹ എന്തൊക്കെ ആയിരുന്നു, കിളവന്‍ ഇപ്പൊ ദേ അവിടെ ആ മോര്‍ച്ചറിയിലെ തണുപ്പില്‍  ഐസ് ആയി കിടപ്പുണ്ടാവും” എന്നാരോ വല്യച്ചായനെ കുറിച്ച് വിളിച്ച്‌ പറയുന്നത് കേട്ട് അവിടെ ചിരി പടര്‍ന്നു.ഇറച്ചിയും മീനും ഒക്കെ ആയി അവര്‍ ശരിക്കും അന്നത്തെ ദിവസം ഒരു ആഘോഷമാക്കി മാറ്റിയിരുന്നു.
*******************
പിറ്റേന്ന്, രണ്ട് നാള്‍ മുന്നേ തന്നെ മരിച്ച വല്യച്ചായന്‍റെ മരണം “ഇന്ന് പുലര്‍ച്ചേ” നടന്നു എന്ന വാര്‍ത്ത, അവര്‍ നാട്ടില്‍ പാട്ടാക്കി.വല്യച്ചായന്‍ അവസാന നാളുകള്‍ കഴിഞ്ഞ വീട്ടില്‍ തന്നെ അവര്‍ വല്യച്ചായന്‍റെ ശരീരം പ്രദര്‍ശന വസ്തു ആക്കി.കോടീശ്വരനായിരുന്ന ആ മനുഷ്യനെ അവസാനമായി കുളിപ്പിക്കാന്‍ വരെ മടിച്ചു നിന്നിരുന്ന അവര്‍ക്ക് മുന്നില്‍ ചില നാട്ടുകാര്‍ ചേര്‍ന്ന് വല്യച്ചായനെ കുളിപ്പിച്ച്, അവിടെ ഉണ്ടായിരുന്ന പഴയൊരു പെട്ടിയില്‍ നിന്നും ആകെ കിട്ടിയ പഴയ ഒരു ഷര്‍ട്ട്‌ ധരിപ്പിച്ച ശേഷം,കോലായിലായി കൊണ്ടുവന്ന് കിടത്തി.പിന്നെ പൊതു സ്മശാനത്തില്‍ കൊണ്ട് പോയി ശവദാഹം നടത്തി.
മരണാനത്തര ചടങ്ങുകള്‍ നടത്തുവാനോന്നും തങ്ങള്‍ക്ക് വിശ്വാസമില്ല എന്ന് പറഞ്ഞ് അദ്ദേഹത്തിന്‍റെ ശവദാഹത്തിനുള്ള പൈസയും കൊടുത്ത ശേഷം അവര്‍ തിരികെ എത്തി അടുത്ത ആഘോഷം തുടങ്ങി.വല്യച്ചായനനെ ദഹിപ്പിച്ചത്തിന്‍റെ ആഘോഷം ആണത്രേ!!!
*****************
പിന്നെയും രണ്ട് നാളുകള്‍ക്ക് ശേഷമാണ്,അപ്രതീക്ഷിതമായി രഘുറാമിന്  നാട്ടില്‍ വരേണ്ടി വന്നത്. അതിനു മുന്നേ തന്നെ വിവരങ്ങള്‍ അമ്മ വഴി അവന്‍ അറിഞ്ഞിരുന്നു.നാട്ടില്‍ എത്തിയ അന്നുതന്നെ അവന്‍ വല്യച്ചായന്‍റെ വീട്ടിലേയ്ക്ക് പുറപ്പെട്ടു.അവിടെ എത്തുമ്പോള്‍,മരണം അറിഞ്ഞ് എത്തിച്ചേര്‍ന്നവരില്‍, കുടിയും പാര്‍ട്ടിയും ഒക്കെ താല്പര്യമുള്ള ചിലര്‍ ഒഴികെ ബന്ധുക്കള്‍ എല്ലാരും പോയി കഴിഞ്ഞിരുന്നു.
“രഘു... നിന്‍റെ കാരണവര്‍ പോയല്ലോ, എന്നിട്ട് ഇപ്പോളാണോ വരുന്നത്?” വാക്കുകളില്‍ ഒരു കളിയാക്കല്‍ ഭാവം.പിന്നാലെ ഒരു ചിരിയും!! 
മരണം ആഘോഷിക്കുന്നത് കാണാന്‍ തല്പര്യമില്ലാരുന്നു.അതാ വരാതിരുന്നെ.സാരമില്ല,നിങ്ങളുടെ മരണത്തിനും ഇതുപോലെ ആഘോഷങ്ങള്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും വരാട്ടോ”
പിന്നീട്‌ ചോദ്യങ്ങള്‍ ഒന്നും ഉണ്ടായില്ല.
“എന്‍റെ ചില പുസ്തകങ്ങള്‍ ഉണ്ടിവിടെ.വല്യച്ചായാനു വായിക്കാന്‍ കൊടുത്തതാണ്.അതെനിക്ക് തിരിച്ച്  വേണം.വല്യച്ചായന്‍റെ പുസ്തകങ്ങള്‍ എവിടാ എന്നറിയോ?” രഘുവിന്‍റെ ചോദ്യത്തിന് മറുപടി എന്നോണം ഒരു പഴയ താക്കോല്‍ക്കൂട്ടം എടുത്ത് തന്നിട്ട് പറഞ്ഞു,
“വല്യച്ചായന്‍റെ പഴയ ഒരു അലമാരി മുകളില്‍ ഉണ്ട്.കിട്ടിയ പുസ്തകങ്ങള്‍ ഒക്കെ അതില്‍ എടുത്ത് വച്ചിട്ടുണ്ട്.”
***********
അലമാരി തുറക്കുമ്പോള്‍, പഴകിയ പുസ്തകങ്ങളുടെ മണം പുറത്തേയ്ക്ക് വരുന്നുണ്ടാരുന്നു.എല്ലാ പുസ്തകങ്ങളും ഓരോന്നായി എടുത്ത് നോക്കി. അവയ്ക്കിടയില്‍ നിന്നും,തന്‍റെ പുസ്തകങ്ങള്‍ കണ്ടുപിടിച്ച്,അതും കൊണ്ട് തിരികെ വീട്ടിലെത്തി രഘു.
അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍, വല്യച്ചായന്‍ ആയിരുന്നു അവന്‍റെ മനസ്സില്‍ നിറയെ. മരിക്കുമ്പോള്‍ പോലും ആരുടെ മുന്നിലും തല കുനിക്കാതെ, ആരെയും ബുദ്ധിമുട്ടിക്കാതെ, ഒരു ധീരമായ മരണം!!

എങ്കിലും അദ്ദേഹം കുറേ കൂടി മാന്യതയും , സ്നേഹവും,പരിഗണനയും  അര്‍ഹിച്ചിരുന്നില്ലേ എന്ന ചിന്ത അവനെ അസ്വസ്ഥനാക്കി.തന്‍റെ പുസ്തകങ്ങള്‍ എടുത്തതിനോപ്പം, വല്യച്ചായന്‍റെ എന്ന് തോന്നിയ ഒരു നോട്ട്ബുക്ക് കൂടി അവന്‍ എടുത്തിരുന്നു. അവനതെടുത്ത് തുറന്ന് നോക്കി.പഴയ ലിപിയില്‍ എന്തൊക്കെയോ എഴുതിയിരിക്കുന്നു.ചില കവിതകളും,ഏതൊക്കെയോ പഴയ പാട്ടുകളും ആണ് എന്ന് മനസ്സിലായി.എങ്കിലും വായിക്കുവാന്‍ നല്ല പ്രയാസം കാരണം രഘു അതു മടക്കി വച്ചശേഷം  തന്നെ ചൊല്ലി   കേള്പ്പിക്കാറുണ്ടായിരുന്ന   “മലയാളത്തിന്‍റെ പ്രീയ കവിതകള്‍” എന്ന ആ പുസ്തകം എടുത്ത് വെറുതെ ഒന്ന് നോക്കിയപ്പോള്‍, ഒരു പേജില്‍ എന്തോ അടയാളം വച്ചിരിക്കുന്നത് കണ്ടു.തുറന്ന് നോക്കിയപ്പോള്‍ ഇടശ്ശേരിയുടെ ഒരു കവിത.

“കഥകള്‍ പറഞ്ഞു പറഞ്ഞു തീര്‍ന്നു
കവിതകള്‍ പാടിയും ഞാന്‍ തളര്‍ന്നു
...................................................................
.....................................................................
ഇമകളിലെന്തോ കനത്തപോലെ
ചെവികളിലേതാണ്ടിരമ്പല്‍പോലെ
മുതുകു നിവര്ത്തിക്കിടന്നു വേഗം
മുത്തച്ഛനോന്നുറങ്ങാതെ വയ്യ.
നാളെപ്പുലരുമ്പോളെല്ലാമെല്ലാ........"

വല്യച്ചായനും ആയി  അവസാനം നേരില്‍ കണ്ടു പിരിയുമ്പോള്‍, മനസ്സില്‍ ഉണ്ടായിരുന്ന  ആ തീരുമാനം  അല്ലെങ്കില്‍  ഒരു ആഗ്രഹം - അത് പൂര്‍ത്തീകരിക്കുവാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ രഘു തന്‍റെ കണ്ണുകള്‍ പൂട്ടി കൊണ്ട് , ഉറക്കത്തിനായി  ഒരു പാഴ് ശ്രമം തുടങ്ങുമ്പോഴും  
"സ്വന്തം മകനോ അല്ലെങ്കില്‍ മകളോ ഉണ്ടായിരുന്നു എങ്കില്‍, എന്തൊക്കെ ആയാലും, വല്യച്ചായാന്‍ മരിച്ച ശേഷം എങ്കിലും അദ്ദേഹത്തിനല്പം സ്നേഹം കിട്ടുമായിരുന്നോ???" എന്ന ഒരു ചോദ്യം അവന്‍റെ മനസ്സില്‍ ഉത്തരം കിട്ടാതെ അലയുന്നുണ്ടാരുന്നു.

********************************************************************************************************
 ****************************************************************************************
***********************************************************************
************************************
**********
*
**********
************************************
***********************************************************************
 *************************************************************************************************************
**********************************************************************************************************************************

1 comment: