Monday, 6 July 2015

എഴുത്തിലെ കുലപതികൾ !! - ഭാഗം 5

വൈലോപ്പിള്ളി ശ്രീധരമേനോന്‍
==============================================================================


കാല്പനികതയുടെ പിടിയില്‍ വല്ലാതെ അമര്‍ന്നുപോയ മലയാള കവിതാ ശാഖയെ ആധുനികതയുടെ നിറവസന്തത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയ ഒരു കവിയെയാണ്‌ ഇന്നത്തെ കുലപതിയില്‍ അവതരിപ്പിക്കുന്നത്‌. എറണാകുളത്തെ കലൂരില്‍ 1911 മെയ് 11ന്, കൊച്ചുകുട്ടൻ കർത്താവിന്‍റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി ജനിച്ചു.മാടകുഴിപറമ്പില്‍ കണ്ടനാശാന്‍റെ അടുത്ത് നിന്നും അക്ഷരം പഠിച്ച അദ്ദേഹത്തിന്‍റെ ആദ്യപുസ്തകം ഒരു ശാസ്ത്രഗ്രന്ഥമായിരുന്നു. 18-ആം വയസ്സില്‍ “ശ്രീ” എന്ന തൂലികാ നാമത്തില്‍ കവിതകള്‍ എഴുതിത്തുടങ്ങിയ അദ്ദേഹത്തിന്‍റെ ആദ്യ കാവ്യ സമാഹാരം, 1947 ല്‍ പ്രസിദ്ധീകരിച്ച കന്നിക്കൊയ്ത്താണ്. വിഖ്യാതമായ 'മാമ്പഴം', 'സഹ്യന്റെ മകന്‍', 'കാക്ക', 'ആസാം പണിക്കാര്‍' തുടങ്ങിയ രചനകള്‍ ഈ സമാഹാരത്തിലാണ്. ആധുനികമായ ജിവിതബോധത്തിന്‍റെ വെളിച്ചത്തില്‍ കേരളീയനുഭവങ്ങളുടെ ആഴവും സങ്കീര്‍ണ്ണതയും ആവിഷ്കരിച്ച, വൈലോപ്പിള്ളി ശ്രീധരമേനോന്‍ - കനവും കാതലുമുള്ള കവിതകളിലൂടെ മലയാളികളുടെ മനം കവര്‍ന്നു എന്ന് തന്നെ പറയാം.

പുരോഗമന കലാസാഹിത്യ സംഘത്തിന്‍റെ ആദ്യ പ്രസിഡന്‍റായിരുന്ന അദ്ദേഹത്തിന്‍റെ കടല്‍ക്കാക്കകള്‍യുഗപരിവര്‍ത്തനംകണ്ണീര്‍പ്പാടം തുടങ്ങിയ കവിതകള്‍ കേരളത്തിലെ സാമൂഹ്യ പരിവര്‍ത്തനത്തെ ആന്തികാനുഭൂതികളോടെ ആവിഷ്കരിച്ചവയാണ്. കാവ്യാത്മകമായ അച്ചടക്കവും സുനിയന്ത്രിതത്വവുമാണ് വൈലോപ്പിള്ളിക്കവിതകളുടെ പ്രത്യേകത. കാച്ചിക്കുറുക്കിയ കവിത എന്നാണു വൈലോപ്പിള്ളി കവിതകള്‍ അറിയപ്പെടുന്നത്. അനാവശ്യമായി ഒരൊറ്റ വാക്കു പോലും ഉപയോഗിക്കാതിരിക്കുക എന്നതാണ് വൈലോപ്പിള്ളിയുടെ രീതി.
മാമ്പഴം
അങ്കണ തൈമാവിൽ‌നിന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതൻ നേത്രത്തിൽ നിന്നുതിർന്നൂ ചുടുകണ്ണീർ
നാലുമാസത്തിൻ മുൻപിലേറെനാൾ കൊതിച്ചിട്ടീ
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ
അമ്മതൻ മണിക്കുട്ടൻ പൂത്തിരികത്തിച്ചപോൽ
അമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തീ
ചൊടിച്ചൂ മാതാവപ്പോൾ ഉണ്ണികൾ വിരിഞ്ഞ‌-
പൂവൊടിച്ചു കളഞ്ഞില്ലെ കുസൃതിക്കുരുന്നേ നീ
മാങ്കനി വീഴുന്നേരം ഓടിച്ചെന്നെടുക്കേണ്ടോൺ
പൂങ്കുല തല്ലുന്നതു തല്ലുകൊള്ളാഞ്ഞിട്ടല്ലേ
പൈതലിൻ ഭാവം മാറി വദനാംബുജം വാടീ
കൈതവം കാണാ‍ക്കണ്ണു കണ്ണുനീർത്തടാകമായ്
മാങ്കനി പെറുക്കുവാൻ ഞാൻ വരുന്നില്ലെന്നവൻ
മാൺപെഴും മലർക്കുലയെറിഞ്ഞു വെറും മണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ
തുംഗമാം മീനച്ചൂടാൽ തൈമാവിൻ മരതക-
ക്കിങ്ങിണി സൗഗന്ധികം സ്വർണ്ണമായ് തീരും മുൻപേ
മാങ്കനി വീഴാൻ കാത്തു നിൽക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടും വിട്ടു പരലോകത്തെ പൂകി
വാനവർക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
ക്രീഡാരസ ലീലനായവൻ വാഴ്‌കെ
അയൽ‌പക്കത്തെ കൊച്ചുകുട്ടികളുത്സാഹത്തോ-
ടവർതൻ മാവിൻ‌ചോട്ടിൽ കളിവീടുണ്ടാക്കുന്നു
പൂവാലനണ്ണാർക്കണ്ണാ മാമ്പഴം തരികെന്നു
പൂവാളും കൊതിയോടെ വിളിച്ചുപാടീടുന്നു
വാസന്തമഹോത്സവമാണവർക്കെന്നാൽ
അവൾക്കാ ഹന്ത! കണ്ണിരിനാൽ അന്ധമാം വർഷക്കാലം
പൂരതോനിസ്തബ്ദയായ് തെല്ലിട നിന്നിട്ടു തൻ
ദുരിത ഫലം പോലുള്ളപ്പഴമെടുത്തവൾ
തന്നുണ്ണിക്കിടാവിന്റെ താരുടൽ മറചെയ്ത
മണ്ണിൽ താൻ നിക്ഷേപിച്ചു മന്ദമായ് ഏവം ചൊന്നാൾ
ഉണ്ണിക്കൈക്കെടുക്കുവാൻ ഉണ്ണിവായ്ക്കുണ്ണാൻ വേണ്ടി
വന്നതാണീ മാമ്പഴം; വാസ്തവമറിയാതെ
പിണങ്ങിപ്പോയീടിലും പിന്നെ ഞാൻ വിളിക്കുമ്പോൾ
കുണുങ്ങിക്കുണുങ്ങി നീ ഉണ്ണുവാൻ വരാറില്ലെ
വരിക കണ്ണാൽ കാണാ‍ൻ വയ്യത്തൊരെൻ കണ്ണനേ
സരസാ നുകർന്നാലും തായ തൻ നൈവേദ്യം നീ
ഒരു തൈകുളിർക്കാറ്റായരികത്തണഞ്ഞപ്പോൾ
അരുമക്കുഞ്ഞിൻ പ്രാണൻ അമ്മയെ ആശ്ലേഷിച്ചു
കൃതികള്‍
കവിതകൾ:
മാമ്പഴം (1936)
കന്നിക്കൊയ്ത്ത് (1927)
സഹ്യന്റെ മകൻ (1944))
ശ്രീരേഖ (1950)
കുടിയൊഴിയൽ (1952)
ഓണപ്പാട്ടുകാർ (1952)
വിത്തും കൈക്കോട്ടും (1956)
കടൽക്കാക്കകൾ (1958)
കയ്പ്പവല്ലരി (1963)
വിട (1970)
മകരക്കൊയ്ത്ത് (1980)
പച്ചക്കുതിര (1981)
കുന്നിമണികൾ(1954)
മിന്നാമിന്നി (1981)
കുരുവികൾ(1961)
വൈലോപ്പിള്ളിക്കവിതകൾ(1984)
മുകുളമാല(1984)
കൃഷ്ണമൃഗങ്ങൾ(1986)
അന്തിചായുന്നു]](1995)

മറ്റു കൃതികൾ:

ഋശ്യശൃംനും അലക്സാണ്ടറും(നാടകം-1956)
കാവ്യലോകസ്മരണകൾ (സ്മരണകൾ-1988)
അസമാഹൃത രചനകൾ(സമ്പൂണ്ണകൃതികളിൽ)
വൈലോപ്പിള്ളി സമ്പൂർണ്ണകൃതികൾ - വാല്യം 1,2 (2001)
പുരസ്കാരങ്ങള്‍

സോവിയറ്റ്‌ ലാൻഡ്‌ നെഹ്രു പുരസ്കാരം(കുടിയൊഴിക്കൽ)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം(വിട)
കേരള സാഹിത്യ അക്കാദമി പുരസ്കാരം(കയ്പ്പവല്ലരി)
വയലാർ പുരസ്കാരം(മകരകൊയ്ത്ത്)
ഓടക്കുഴൽ അവാർഡ് – (വിട)
എം.പി. പോൾ പുരസ്കാരം(ശ്രീരേഖ)
കല്യാണീ കൃഷ്ണമേനോൻ പുരസ്കാരം
സാഹിത്യനിപുണൻ ബഹുമതി
മദ്രാസ് ഗവണ്മെന്റ് അവാർഡ്
ആശാൻ പ്രൈസ്
കാവ്യപരാഗങ്ങള്‍
തുടുവെള്ളാമ്പല്‍പ്പൊയ്ക-
യല്ല ജീവിതത്തിന്റെ
കടലേ കവിതയ്ക്കു-
ഞങ്ങള്‍ക്കു മഷിപ്പാത്രം (യുഗപരിവര്‍ത്തനം)
ഹാ! വിജിഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍ (കന്നിക്കൊയ്ത്ത്)
പിറക്കാതിരുന്നെങ്കില്‍
പാരില്‍ നാം സ്‌നേഹിക്കുവാന്‍
വെറുക്കാന്‍, തമ്മില്‍ക്കണ്ടു
മുട്ടാതെയിരുന്നെങ്കില്‍ (കണ്ണീര്‍പ്പാടം)
കേവലം മണ്‍തുരുമ്പില്‍ക്കിടപ്പൂ
ദേവലോകം തുറന്നിടും താക്കോല്‍ (കുടിയൊഴിക്കല്‍)
ഉര്‍വിയെ പുഷ്പിപ്പിക്കും കലപോല്‍ നമുക്കത്ര
നിര്‍വൃതികരം സര്‍ഗവ്യാപാരമുണ്ടോ മന്നില്‍? (കയ്പവല്ലരി)
ഹാ സഖി നീയെന്നോടു
ചേര്‍ന്നു നില്ക്കുക, വീതോ
ല്ലാസമായ് മങ്ങീടുന്നൂ
ജീവിതം ജീവന്‍പോലെ. (യുഗപരിവര്‍ത്തനം)
എണ്ണീടാത്തൊരു പുരുഷായുസ്സുകള്‍
വെണ്ണീറാകാം പുകയാകാം
പൊലിമയൊടന്നും പൊങ്ങുക പുത്തന്‍
തലമുറയേന്തും പന്തങ്ങള്‍! (പന്തങ്ങള്‍)
കന്യമാര്‍ക്കു നവാനുരാഗങ്ങള്‍
കമ്രശോണസ്ഫടിക വളകള്‍
ഒന്നുപൊട്ടിയാല്‍ മറ്റൊന്നിവ്വണ്ണ-
മുന്നയിപ്പു ഞാന്‍ തത്ത്വനിരകള്‍ (കുടിയൊഴിക്കല്‍)
ഉയിരിന്‍ കൊലക്കുടു-
ക്കാവും കയറിനെ-
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍
കഴിഞ്ഞതല്ലേ ജയം (ഊഞ്ഞാലില്‍)
==============================================================================

No comments:

Post a Comment