കാലനെയും,കാലത്തിയെയും,ചിത്രഗുപ്തനേയും പറ്റിച്ച്,കശുവണ്ടി മോഷ്ടിക്കുന്ന കഥ വായിക്കാന്‍ മുന്‍ഭാഗം (കാലന്‍ കഥകള്‍ (ഭാഗം 10)) വായിക്കുക. മോഷ്ടാവിനെ പൊക്കാന്‍ അവര്‍ മൂന്നും തയാറാവുന്നു....ബാക്കി വായിക്കുക.
==============================
മാക്രി ഒരു പോക്രി
നീണ്ട് വരുന്ന പരുപരുത്ത, വൃത്തിഹീനമായ ആ വസ്തു ഒരു നാവാണെന്ന് മനസ്സിലാക്കിയ ചിത്രപ്പന്‍, അതിന്മേല്‍ "കശുവണ്ടി ചൊന" തേച്ചുകൊടുത്തു.കൂടാതെ,കാന്താരി അരച്ചതെടുത്ത് കാലത്തി ഒറ്റ കമഴ്ത്ത്.കാലന്‍ കുറച്ച് ചൂട് വെള്ളമെടുത്തു മറിച്ചു.നീണ്ട് വന്ന നാവ് അണ്ടി തിന്നാതെ പിന്‍വലിഞ്ഞു.തിരിച്ച് പോകുന്ന നാവില്‍ പിടിച്ച് മൂവരും ചേര്‍ന്നൊരോറ്റ.......വലി. എല്ലാം കൂടി ആയപ്പോ,സംഗതി വഷളായി.നാവുപോള്ളി മുള്ളിയ പോത്തന്‍ മൂക്കും കുത്തി താഴെ!!
“ഊത്ത” പിടുത്തത്തിനടില്‍ രണ്ടാംക്ലാസ്സില്‍ പോയ ഗുപ്തപ്പന്‍, ഏന്തി വലിഞ്ഞു പത്താം ക്ലാസ്സ് കടന്നിട്ടും മടങ്ങി വരാത്തത് കൊണ്ട്,തപ്പി വന്നതാ പാവം പോത്തന്‍.അപ്പൊ ദേ മൂവരും കൂടി ഇരുന്ന് കശുവണ്ടി ചുട്ടടിക്കുന്നു.പിന്നെ ഒന്നും നോക്കിയില്ല,ചുമരിനു മറഞ്ഞിരുന്ന് നാക്ക് നീട്ടി "ചുട്ടണ്ടി" അടിച്ച് മാറ്റി.
അണ്ടി കട്ട പോത്തന്‍, ചണ്ടി പോലെ കിടന്ന് കാറിക്കൊണ്ടിരുന്നപ്പോഴാണ്, മഴകാരണം വൈകി എത്തിയ പേപ്പറും കക്ഷത്തില്‍ വച്ചോണ്ട് കോരപ്പന്‍ ആ വഴി വന്നത്.പത്രം വായിക്കാഞ്ഞതിനാല്‍ രണ്ടാം ക്ലാസ്സില്‍ പോയിരുന്നു “താമസ്സമെന്തേ..... വരൂ..വാന്‍” പാടാന്‍ പറ്റാത്ത വിമ്മിഷ്ടത്തില്‍ കഴിഞ്ഞ കാലന്‍, പേപ്പര്‍ വലിച്ചുപറിച്ച് വായന തുടങ്ങി.
“കൊടുത്ത യുദ്ധം!!”
“കടുത്ത”...(കാലത്തി തിരുത്തി)
"ങാ അതന്നെ!!"
"രാമ-രാവണ യുദ്ധം!!"
ബാക്കി വായിക്കാന്‍ നിന്നില്ല.രണ്ടാംകാസ്സു ലക്ഷ്യമാക്കി കാലന്‍ ഓട്ടം തുടങ്ങി.ഓടുന്ന ഓട്ടത്തില്‍ വിളിച്ച് പറഞ്ഞു.
“കളസ്സംകീറി മാസ്സത്തിലെ ദാരിദ്ര്യം തീരാന്‍ വഴി തെളിഞ്ഞു.പോത്തച്ചന്‍ ആന്‍ഡ് പാര്‍ട്ടീസ്സിനോട് റെഡി ആകാന്‍ പറയൂ.ഞാനിപ്പോ വരാം.”
രണ്ടാംക്ലാസ്സില്‍ നിന്നും ഫസ്റ്റ് ക്ലാസ്സോടെ പാസ്സായി തിരികെ എത്തിയ കാലന്‍ ഓടിനടന്ന് ചാക്കുകള്‍ പെറുക്കി കൊണ്ടുവന്ന് വണ്ടിയില്‍ അടുക്കി വച്ചു. "ചുട്ടണ്ടി" മുഴുവന്‍ കൊടുക്കാമെന്നു പറഞ്ഞപ്പോ പോത്തച്ചന്‍ വണ്ടിയുടെ സാരഥി ആയി.അങ്ങനെ 5-6 ബോഗികള്‍ ഉള്ള, പോത്തച്ചന്‍ നയിക്കുന്ന പോത്തും വണ്ടി യുദ്ധക്കളം ലക്ഷ്യമാക്കി, കാലനെയും കയറ്റി പാഞ്ഞു. പോകുന്ന പോക്കില്‍, വണ്ടിയിലിരുന്നു കാലന്‍ ആക്രി വ്യാപാരികളെ വിളിച്ച് വില ചോദിച്ചു.ഇത് കാലന്‍റെ സൈഡ് ബിസ്സിനസ്സ്- ആക്രി പെറുക്കല്‍.
യുദ്ധം നടക്കുന്ന സ്ഥലങ്ങളില്‍ ചെന്ന്, ഒടിഞ്ഞു വീഴുന്ന വാള്‍,കുന്തം,അമ്പ്,പരിച,ഗദ,കിരീടം,രഥ ചക്രം,മലപ്പുറം കത്തി,പാക്കുവെട്ടി,കോളാമ്പി,ചെവിത്തോണ്ടി...... അങ്ങനെ കിട്ടുന്നതെന്തും പെറുക്കി കൂട്ടി ചാക്കിലാക്കി,ചാക്കോടെ എടുത്തു പോത്തിന്‍വണ്ടിയില്‍ കയറ്റും.എന്നിട്ടും മിച്ചമുള്ളത്, ഓരോ കെട്ടാക്കി ആത്മാക്കളുടെ തലയില്‍ വച്ച്,അവരേയും കൂട്ടി യമപുരിയിലേയ്ക്ക്!!
പോകുന്ന വഴി ആക്രി മൊത്തം, മൊത്തവ്യാവാരികള്ക്ക് മറിച്ച് വില്‍ക്കും.അതാണു പതിവ്.
പിന്നെ കുറേ നാളത്തേയ്ക്ക് കാലന്‍ “മുതലാളി” ആയി മാറും.ചാക്ക് കണക്കിന് പിണ്ണാക്ക് വാങ്ങി കൊടുക്കുന്നതിനാല്‍ പോത്തന്‍സ്സും ഹാപ്പി,കാഞ്ചിപുരം പട്ടുസാരി കൊടുക്കുന്നതിനാല്‍ കാലത്തി “ധൂമോർണ്ണ” ഹാപ്പി, എള്ളുണ്ട കൊടുക്കുന്നതിനാല്‍ ചിത്രഗുപ്തന്‍ ഹാപ്പി,വിരയ്ക്കുള്ള ഗുളിക കൊണ്ട് പോകുന്നതിനാല്‍ കോരപ്പന്‍ ഹാപ്പി, ഊണിനു 2 പപ്പടം കൂടുതല്‍ കൊടുക്കുന്നതിനാല്‍ മറ്റെല്ലാവരും ഹാപ്പി.അങ്ങനെ "ഹാപ്പിജാം" സ്വപ്നം കണ്ടുകൊണ്ട്,എല്ലാരും ചേര്‍ന്ന് കാലനും പോത്തനും നല്ലൊരു ആക്ക്രി ഭാഗ്യത്തിനായി കര്‍ത്താവിനോടു മുട്ടിപ്പായി നിസ്ക്കരിച്ചു.
*********************************************
കാലനും പോത്തനും ചെല്ലുമ്പോള്‍ യുദ്ധം സെമി ഫൈനല്‍ കഴിഞ്ഞ് ഫൈനലില്‍ എത്തി നില്‍ക്കുന്നു.രാവണന്‍റെ മച്ചാന്‍മാര്‍ പലരും കൊരങ്ങന്‍മാരുടെ മുന്നില്‍ തോറ്റ് തുന്നം പാടി, തൊപ്പി കച്ചവടത്തിന് പോയി.കൊരങ്ങന്‍മാര്‍ ആകട്ടെ, "ചാടി കളിക്കടാ കുഞ്ചി......രാമ" എന്ന രാമ മന്ത്രം ഉരുവിട്ടുകൊണ്ട് എന്തിനെന്നറിയാതെ ചാടി കളിച്ചോണ്ടിരുന്നു.
ബാലിയെ "ശശി" ആക്കിയതിന് കിട്ടിയ "കൊരങ്ങുരാജന്" പട്ടത്തിനു പ്രത്യുപകാരമായി സുഗ്രന്‍ മര്‍ക്കടന്‍ ആണ് യുദ്ധ തന്ത്രം രാമന് ഓതികൊടുത്തത്.
"കൊരങ്ങന്‍മാരെ ഇറക്കി ,യുദ്ധത്തിനു വരുന്ന രാക്ഷസ്സന്‍മാരെ കൊഞ്ഞനം കുത്തിക്കാണിച്ചും,ഗോഷ്ടി കാണിച്ചും പ്രകോപിതരാക്കുക.പിടിക്കാന്‍ വരുമ്പോള്‍,എല്ലാ മങ്കന്‍മാരും ഓടി മരത്തില്‍ കേറി മറയുക.പല തവണ ആവര്‍ത്തിക്കുമ്പോള്‍ രാക്ഷസ തീവ്രവാദികള്‍ തളരും.അപ്പോള്‍ അവരെ പുളിങ്കുരുവിനെറിഞ്ഞു വീഴ്ത്താം!!"
"കൊരങ്ങുരാജന്‍റെ" പുത്തി കുറിക്കു കൊണ്ടു.അതുകണ്ട രാമന്‍ സന്തോഷ പ്രകടനത്തിനിടയില്‍, കാശിക്ക് പോയ ഏതോ ഒരണ്ണാറകണ്ണന്‍റെ പുറത്ത് മാന്തി.മാന്തു കൊണ്ട മൂന്നു പാടുമായി അണ്ണാറകണ്ണന്‍, വാലുതല്ലി കരഞ്ഞും കൊണ്ട് നൂറ്റാണ്ടുകള്‍ താണ്ടി യാത്രതുടര്‍ന്നു.
*********************************************
യുദ്ധ ഭൂമിയിലെത്തിയ കാലന്,ഓടി നടന്ന് ആക്രി പെറുക്കി.ഉടല് പോയ തലകളില്‍ നിന്നും കീരീടം വലിച്ചൂരി ചാക്കിലിട്ടു.ബാക്കി വന്ന തലകള്‍ കുറ്റികാട്ടിലെറിഞ്ഞു."തവിട് ഷേക്ക് വാങ്ങി തരാം" എന്ന കലന്‍റെ ഓഫറില്‍ ചവുട്ടി തെന്നി വീണ പോത്തന്‍, നിറ വണ്ടിയുമായി ആക്രി കടയിലേയ്ക്ക് പാഞ്ഞു മടങ്ങിയെത്തി.ചത്തു വീണവരുടെ ആത്മാക്കളുടെ തലയിലും വച്ചു കൊടുത്തു പറ്റാവുന്ന പോലെ ആക്രി കെട്ടുകള്‍.രണ്ടു മൂന്ന്‍ ലോഡ് ആക്രി പെറുക്കി, കളമൊന്നു തെളിഞ്ഞപ്പോളാണ്.......
എന്തോ ചാടി മറയുന്നത് കാലന്‍റെ കണ്ണില്‍ പെട്ടത്.
പടച്ചോനേ......... മാക്രി!!!
മാക്രി കണ്ട കാലന് "നോസ്റ്റ്, അലര്‍ജി" ആയി കേറി വന്നു.സന്തോഷത്താല്‍ വെളിച്ചപ്പാടായ "ആക്രി കാലന്‍" ,ആക്രി പെറുക്കല്‍ ആത്മാക്കളെ ഏല്‍പ്പിച്ച്, പഴയഓര്‍മ്മകള്‍ ചവച്ചിറക്കിക്കൊണ്ട് "മാക്രി കാലനായി" മാറി.മാക്രീടെ പുറകെ, ചാടി ചാടി യുദ്ധകളത്തിനു നടുവിലെത്തിയത് കാലന്‍ അറിഞ്ഞില്ല.
അപ്പോഴേയ്ക്കും ഫൈനല്‍ തുടങ്ങി കഴിഞ്ഞിരുന്നു.തന്‍റെ പ്രജകളെ കൊന്നൊടുക്കിയതിന്‍റെ വീറും വാശിയും രാവണനെ തടുക്കാന്‍ പറ്റാത്ത അത്രയും ഉഗ്രമൂര്‍ത്തി ആക്കി മാറ്റിയിരുന്നു.രാമ- ലക്ഷ്മണന്‍മാര്‍ ഓതിരം മാറി "കടുകമ്മ"യെ മനസ്സില്‍ ധ്യാനിച്ച് കടുക് വറുത്ത്,ഒലക്ക കൊണ്ട് കുത്തി നോക്കിയിട്ടും ങേ ഹേ!! കുരങ്ങന്‍മാര്‍ ഓരോന്നായി സ്ഥലം വിട്ടു തുടങ്ങി.രാവണനോട് എതിരിട്ട പലരുടെയും വീര്യം "സ്നഗ്ഗി" ക്കിടയിലൂടെയും ചോര്‍ന്നൊലിച്ചോണ്ടിരുന്നു.ചോര്‍ച്ചഅടയ്ക്കാന്‍ ഡാം കമ്മറ്റി വന്നെങ്കിലും, ഫലം നാസ്തി.
അങ്ങനെ രാക്ഷസ സൈന്യം മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ്, കാലന് മാക്രിയെ തേടി അവിടെത്തിയത്.
തുടയില്‍ രണ്ടു തട്ടും തട്ടി, സുമോ ഗുസ്തിക്കാരനെ പോലെ തന്‍റെ പിന്നാലെ വരുന്ന കാലനെ കണ്ട്, മാക്രി തൊട്ടടുത്ത രഥത്തില്‍ ചാടി കയറി.
മാക്രി കേറിയതറിയാതെ, രാവണന് യുദ്ധം തുടര്‍ന്നു.
"നിന്നെ അല്ല, നിന്‍റെ അപ്പൂപ്പനെ വരെ പിടിക്കും" എന്നും പറഞ്ഞ് കൊണ്ട് കാലനും രഥത്തില്‍ കയറി കൂടി.
യുദ്ധത്തില്‍ മുഴുകിയിരുന്ന പത്ത് തലയന്‍ ഇതൊന്നും അറിയാതെ കത്തിക്കയറി.കാലനെ കണ്ട മാക്രി ഒറ്റ ചാട്ടം.ചട്ടം പിഴച്ചില്ല,നേരേ ലങ്കാതിപന്‍റെ കളസ്സത്തിനുള്ളിലേക്ക്.അതുകണ്ട കാലന്‍,കുത്തിയിരുന്നോണ്ട് രാവണന്‍റെ കളസ്സം പൊക്കി നോക്കി.
"കര്‍ത്താവേ......,ദേ രണ്ട് മാക്രി !! "
പട്ടുകളസ്സത്തിനുള്ളില്‍ ഒന്നിന് പകരം രണ്ടു മാക്രികളെ കണ്ട കാലന് ആവേശം മൂത്തു.കണ്ണടച്ച്കൊണ്ട് ചാടികേറി ഒരൊറ്റ പിടുത്തവും,കൂടെ ഒരു വലിയും ഒപ്പം കഴിഞ്ഞു.
**********************
കാലന്‍റെ പ്രയോഗം ശരിക്കേറ്റു.രാഫണന്‍റെ ബാലന്‍സ്സ് തെറ്റി.ആക്രാന്തം മൂത്ത കാലന്‍ പിടിച്ചു വലിച്ചത് മാക്രിയെ അല്ല, പകരം കളസ്സത്തിന്‍റെ "വള്ളിയേല്‍" ആയിരുന്നു.കളസ്സം ഊരി താഴെ വീണു.കളസ്സം പോയ ഉടന്‍, ഒരു മാക്രി ചാടി മറഞ്ഞു. മറ്റേ മാക്രി!!!???
കിട്ടിയ അവസ്സരം പാഴായില്ല.പ്ലക്കോ... പ്ലക്കോ എന്ന് ദേ കിടക്കുന്നു 9 തലകള്‍ താഴെ.അതിലൊരു തല കാലന്‍റെ മണ്ടയ്ക്ക് തന്നെ വീണു.അപ്പോളാണ് കക്ഷിക്ക് പരിസര ബോധം വന്നത്.നോക്കുമ്പോള്‍,തുറിച്ച കണ്ണുകളുമായി, കലിതുള്ളി രാവണന്‍ തന്‍റെ മുന്നില്‍.
“അതു... പിന്നെ...., ഞാന്‍... ഈ.... മാക്രിപിടിക്കാന്‍......”
“ഫ്ഹൂൂൂൂൂ.... എന്‍റെ ...........ല്‍ ആണോടാ പരട്ടെ നിന്‍റെ മാക്രി............”
പിന്നെ അവിടെ ഒരു ഭരണിപാട്ടുത്സവം തന്നെ ആയിരുന്നു.ഉത്സവം കൊടിയിറങ്ങും മുന്‍പേ തന്നെ,
“ഓം........ ശൂം....... ന..ശൂം.....” എന്ന മന്ത്രം ചൊല്ലി രാമനൊരു കോലെടുത്തെറിഞ്ഞു- "കൊരങ്ങുമോറന്‍ അസ്ത്രം!!"
വലിയ വായില്‍ “അയ്യട പുളുസ്സോ” എന്ന് പറഞ്ഞ്, രാവണന്‍ പോസ്റ്റായി.
യുദ്ധം തോറ്റതും,തല പോയതും ക്ഷമിച്ച രാവണന്,പക്ഷെ പൊതു മദ്ധ്യത്തില്‍ തന്‍റെ കളസ്സം ഊരിയത് സഹിക്കാനാവില്ലാരുന്നു.രാവണ പ്രേതം, കാലന് നേരെ തിരിഞ്ഞു.
“നിന്‍റെ കളസ്സം ഊരി ഞാന്‍ ചാണകത്തില്‍ താഴ്ത്തുമെടാ”
എന്ന് പറഞ്ഞ് തന്‍റെ നേരെ വരണ പ്രേതത്തെ കണ്ട കാലന്‍ മുങ്ങി.പിന്നെ, പൊങ്ങിയത് കാക്കകൂട്ടത്തിനിടയില്‍.കലനുടനെ ഒരു കാക്ക ആയി കണ്ണും അടച്ചങ്ങിരുന്നു.കാലനെ തപ്പി വന്ന രാവണ പ്രേതം,കണ്ണടച്ച് അനങ്ങാതിരിക്കുന്ന കാലനെ കണ്ട്, "കരി ഓയില്‍" അടിക്കുന്ന ബ്രഷ് ഉണങ്ങാന്‍ വച്ചേക്കുവാ എന്ന് കരുതി എങ്ങോ പോയി.പിന്നീട്, ഗുരുവായൂരെ “അപ്പന്‍ തമ്പുരാന്‍” വന്ന് രാവണനെ തളച്ച് തന്‍റെ മൂക്കിപ്പൊടി ഡപ്പിയിലാക്കി കൊണ്ടോയി.
*******************************
ആക്രി പണം കൊണ്ട് കാലപുരിക്ക് തിരിക്കും മുന്‍പേ, കാക്കകളോടുള്ള പ്രത്യുപകാരമായി, “ബലി ചോറുണ്ണാനുള്ള” അധികാരം കാക്കകളുടെ പേരില്‍ തീറാധാരമാക്കി, നീക്ക്പോക്ക് നടത്തി കൊടുത്തു കാലന്‍.
കൈനിറയെ കാശുമായി കാലപുരിക്ക് മടങ്ങിയ കാലന്‍റെ മനസ്സില്‍ രണ്ടു കാര്യങ്ങള്‍ ഉത്തരം കിട്ടാതെ അപ്പോഴും ചാടി ചാടി നടന്നിരുന്നു– "രാവണന്‍റെ കളസ്സത്തില്‍ നിന്നും ചാടി പോയ ആദ്യത്തെ മാക്രി എങ്ങോട്ട് പോയി എന്നതും, ആ രണ്ടാമത്തെ മാക്രി എവിടുന്ന് വന്നു എന്നതും!!"
(ഫിങ്ങ്...ഫിംഗ്)
****************************************************************
മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന് കോഴി”
ഭാഗം 3- “കേശുമ്മാവന്”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
No comments:
Post a Comment