Monday, 20 July 2015

ഓടിനടന്നൊരു ബാംഗ്ലൂര്‍ സംഗമം!!

                             ഈദുള്‍ ഫിത്തര്‍ എന്ന ഓര്‍മപ്പെടുത്തലുമായി വാട്ട്‌സ്സ് അപ്പന്‍ പല രീതിയില്‍ തെറികള്‍ വാരി വിതറി.ഇന്ന് പെരുന്നാള്‍ അല്ലേ,എന്നാല്‍ പിന്നെ “ഒന്ന് പല്ലുതേക്കാം” എന്ന ചിന്തയില്‍ ബ്രഷ് തപ്പി.നോക്കുമ്പോള്‍ അതില്‍ മുഴുവന്‍, ചിലന്തികള്‍ വല കെട്ടി താമസം തുടങ്ങിയിരിക്കുന്നു.കുടികിടപ്പവകാശം ചോദിച്ചു കലിച്ച ഒരു ചിലന്തിയെ കാലേല്‍ പിടിച്ചു നിലത്ത് കുത്തികൊണ്ട് ഞാനെന്‍റെ മുതലാളിത്ത മനോഭാവത്തിന്‍റെ ഷട്ടര്‍ തുറന്ന് വിട്ടു.സ്പൈഡേഴ്സ്സ് സ്കൂട്ട്‌!!

പിന്നെ, വെള്ളം ഒന്ന് നനച്ച ശേഷം,ഉണങ്ങി പോയ പേസ്റ്റ്നു പകരം സര്‍ഫ് എക്സല്‍ കൊണ്ട് ഒരുവിധം അഡ്ജസ്റ്റ് ചെയത് ഇരിക്കുമ്പോള്‍, “ഇനി എന്ത്” എന്ന, ഒരു കാര്യവുമില്ലാത്ത ചിന്ത കടന്ന് വന്ന്,അധികാര ഭാവേന കാലും നീട്ടി ഇരിപ്പായി.അപ്പോളാണ് ഫോണില്‍ “കുണു കുണു” ശബ്ദം.
ഏതോ ഒരുവന്‍ എന്തോ മെസ്സേജ് അയച്ചതാ.ഇവനൊന്നും ഉറക്കം ഇല്ലേ എന്ന ചിന്തയില്‍ ഇരിക്കുമ്പോളാണ് പുതിയൊരു ഐഡിയയുമായി “സര്‍ജി” കടന്ന് വന്നത്.
“പെരുന്നാള്‍ ആശംസകള്‍ നേരില്‍ വിളിച്ച്‌ അറിയിക്കൂ”. തലേണ മന്ത്രത്തിന്‍റെ പെരുമയോടെ,സര്‍ജി  ഉരുവിട്ട ആ ഐഡിയ കേട്ട ഉടന്‍ ഫോണ്‍ എടുത്ത് ആദ്യം കണ്ട അലവലാതിയെ വിളിച്ചു.പെരുന്നാള്‍ ആശംസിക്കാം എന്നതാണ് ജീവിത ലക്‌ഷ്യം എന്ന ഭാവം ശബ്ദത്തില്‍ വരുത്തിക്കൊണ്ട്, “എലിഭായി” എന്ന പേരിലേയ്ക്ക് വിളിച്ച കാള്‍ എടുത്തത് എലി അല്ല!!

പകരം ഒരു പൂച്ച!!

നുമ്മ ബാംഗ്ലൂര് നിന്നും.... അല്ല,                ....ലി..ഭാ...യി ഇല്ലേ?”എന്നത് കേട്ട ഉടന്‍,
“മ്യാവൂ” എന്ന് പറഞ്ഞ് എട്ടര കട്ടയില്‍ മുരണ്ടുകൊണ്ട് ഒരു പറച്ചില്‍
ഇങ്ങക്കൊന്നും വേറെ ഒരു പണിയും ഇല്ലേ?? ഇവിടെ എലിഭായിയും ഇല്ല ഒരു പരട്ടയും ഇല്ല....ക്ലാ ക്ലാ ക്ലീ ക്ലീ.. ” എന്ന് പറഞ്ഞ് കൊണ്ട് ഫോണ്‍ എങ്ങോ വലിച്ചെറിയുന്നത്തിനിടയില്‍,
കുടുംബത്തിന് ഒരു ഗുണവുമില്ലാത്ത കിഴങ്ങനെ ഒക്കെ ഓരോവന്‍മാര്‍ എന്നും വിളിയാ,പെരുന്നാളായിട്ട് എന്നെ കൊണ്ട് പറയിപ്പിക്കരുത്” എന്ന ആത്മഗതവും കൂടി കേട്ടപ്പോള്‍ തന്നെ “പെരുന്നാള്‍ ആശംസകള്‍” അറിയിക്കുക എന്ന മഹത് പദ്ധതി പാടെ ഉപേക്ഷിച്ചു.എങ്കിലും, കുത്തിയിരുന്ന് ടിപ്പെഴുതുന്ന അങ്ങേര്‍ക്കിട്ട് ബീവി ചിരവയ്ക്കടിക്കുന്നത് ഓര്‍ത്തപ്പോള്‍ തെറി കേട്ട വിഷമം പോയി, പകരം ഒരു ചിരി ഇടിച്ചു കയറി വന്നു.


മനസ്സ് ഒന്ന് ഫ്രഷ്‌ ആകുന്നതിനു വേണ്ടി, കര്‍ണ്ണാടക പഞ്ചായത്തിലെ,ബാംഗ്ലൂര്‍ എന്ന നയന മനോഹരമായ,പ്രശാന്ത സുന്ദരമായ,നന്മകളാല്‍ സമൃതമായ ആ കൊച്ചു ഗ്രാമത്തിലെ, പാടവരമ്പത്ത് കൂടെ, കിഞ്ചലുകള്‍ കേട്ട് കൊണ്ട് നടക്കാന്‍ ഇറങ്ങിയപ്പോളാണ്, ആറാംതമ്പുരാന്‍ സ്റ്റൈലില്‍ ഒരു ഫോധോതയം ഉണ്ടായത്!!

എന്തോന്നാ??? റെയില്‍വേ സ്റ്റേഷനില്‍ വായി നോക്കാന്‍ പോകാം എന്നത്.നേരെ വച്ച് പിടിപ്പിച്ചു.രാവിലെ 7.10 നു സ്റ്റേഷനില്‍.പല വണ്ടികള്‍ വന്നു പോയി.അതിനിടയില്‍ നാട്ടില്‍ നിന്നൊരു വണ്ടി ചുമച്ച് കുരച്ച് കിതച്ചു വന്നു നിന്നു. ഇതില്‍ നിന്നും കുറേ കിളികള്‍ എങ്കിലും ഇറങ്ങാതിരിക്കില്ല എന്ന പ്രതീക്ഷയില്‍ ഊര്‍ജ്ജിതമായ വായി നോട്ടം തുടര്‍ന്നു. ഒരു കിളിയുടെ പുറകേ.... കണ്ണുകള്‍ പറന്ന് തുടങ്ങിയപ്പോള്‍ ആണു ഒരു കൂട്ടം ഈച്ചകള്‍ പറന്ന് വന്ന് കാഴ്ച മറച്ചത്.ഈച്ചകള്‍ക്ക് പിന്നില്‍ നിന്നും പെട്ടെന്നൊരു വിളി. “ഹലോണ്‍”

ഈശ്വരാ!! ഈച്ചകളും സംസാരിച്ച് തുടങ്ങിയോ എന്ന് ചിന്തിച്ച് തുടങ്ങിയതും, നേരത്തെ കേട്ട അതെ വൃത്തികെട്ട  ശബ്ദ്ദത്തില്‍ “മച്ചാനേ....” എന്നൊരു വിളികൂടി.

ഈച്ചകളെ എല്ലാം വകഞ്ഞു മാറ്റി നോക്കുമ്പോള്‍, വെളുക്കെ ചിരിച്ചും കൊണ്ട് ഒരുവന്‍ കൈയില്‍ ഒരു “കുപ്പത്തൊട്ടിയും” ആയി നില്‍ക്കുന്നു.അപ്പോളാണ് ഈച്ചകള്‍ എവിടെ നിന്നും വന്നു എന്നതില്‍ ഒരു തീരുമാനമായത്.

“ഈച്ചകളെ എല്ലാം കുപ്പയ്ക്കകത്തിട്ടു പൂട്ടിയാല്‍ മാത്രമേ കൂടെ കൊണ്ടുപോകു” എന്ന നിബന്ധനയില്‍ വഴങ്ങുമ്പോഴും, ഒരു 5-6 എണ്ണത്തിനെ തലയ്ക്ക് ചുറ്റും പറക്കാന്‍ അനുവദിക്കണം എന്ന് അഭ്യര്‍ത്ഥിക്കാന്‍ മറന്നില്ല ആഗതന്‍.അങ്ങനെ കുപ്പത്തൊട്ടിയും പേറി വൈറ്റ്ഫീള്‍ഡിന്.വീട്ടില്‍ ചെന്ന ഉടന്‍ ഭീഷണിപ്പെടുത്തി പല്ല് തേപ്പിച്ചു.പ്രഭാത ഭക്ഷണ ശേഷം ഒരുറക്കം.

ഉചേമുക്കാല്‍ ആയപ്പോള്‍ ഏണീറ്റ് ഭക്ഷണ ശേഷം മാര്‍ത്തഹള്ളിക്ക് പുറപ്പെട്ടു.ലക്‌ഷ്യം, മൂക്കിന്‍ തുമ്പേല്‍ "കോല്" വച്ച മനുഷ്യനെ കാണുക എന്നതാണ്.നാട്ടില്‍ നിന്ന് വന്ന, കുളിക്കാത്തവനെ കുളിപ്പിക്കാന്‍ ആണോ എന്നറിയില്ല, കനത്ത മഴ.നനഞ്ഞു കുതിര്‍ത്ത് ബസ്‌കയറി. ദേഹത്ത് വെള്ളം വീണതിന്‍റെ അലര്‍ജ്ജിയില്‍ “കുപ്പ” ബസ്സില്‍ ഇരുന്നു ഒരേ ചൊറിച്ചില്‍.പലരേയും ചൊറിയുന്നവന്‍ അല്ലേ, സ്വയം കുറേ ഇരുന്നു മാന്തട്ടെ എന്ന് കരുതി ശല്യം ചെയ്തില്ല.മര്‍ത്തഹള്ളിയില്‍ ബസ്സ്‌ ഇറങ്ങി സില്‍ക്ക്ബോര്‍ഡിനുള്ള ബസ്സ്‌ കിട്ടുന്ന സ്റ്റോപ്പിലേയ്ക്ക് പോകുമ്പോഴും മഴ തന്നെ.മഴയത്ത് കുതിര്‍ന്നു അടുത്ത ബസ്സ്‌ കയറി സില്‍ക്ക്ബോര്‍ഡില്‍.അവിടുന്ന് അടുത്ത ബസ്സില്‍ ബൊമ്മനഹള്ളി യില്‍ ഇറങ്ങി.അപ്പോളേയ്ക്കും, അത്രയും നേരം വെള്ളത്തില്‍ കുതിര്‍ന്ന കുപ്പയുടെ ദേഹം വെളുത്ത് തുടങ്ങിയിരുന്നു.

അവിടെ നിന്നും,ഫോണിലൂടെ “മൂക്കേല്‍ കോലന്‍റെ” നിര്‍ദ്ദേശപ്രകാരം,ഒരു മുച്ചക്രനില്‍ കയറി “വിഷ്ണു പ്രീയ” എന്ന സ്ഥലത്തേയ്ക്ക്.ഒരു പെണ്ണിന്‍റെ പേരുള്ള സ്ഥലത്തേയ്ക്ക് താന്‍ വരില്ല എന്ന് പറഞ്ഞ് മാറി നിന്ന കുപ്പയെ പൊക്കി മുച്ചക്രന്‍റെ പിന്‍ സീറ്റിലിട്ടു.

അവിടെ ഒരു HP ടെ പെറ്റ്രോള്‍ പമ്പ് ഉണ്ട്.അവിടെ ഇറങ്ങിയാല്‍ മതി.ഞാന്‍ നിന്നെ കണ്ട് പിടിച്ചോളാടാ...

മൂക്കേല്‍ കോലന്‍” പറഞ്ഞത് കേട്ട ഞങ്ങള്‍ മുച്ചക്ര പൈലറ്റിനെ കാര്യം ധരിപ്പിച്ചു.പല പെട്രോള്‍ പാമ്പുകള്‍ പിന്നിട്ടു. HP മാത്രം വന്നില്ല.പിന്നെ ഭരത് പെട്രോള്‍ന്‍റെ വകേല്‍ ഒരു പമ്പില്‍ ഞങ്ങളെ ഇറക്കികൊണ്ട്, ഒരു വഴി കാണിച്ച് തന്നിട്ട് അതിലേ പോയാല്‍ ഒരു HP പമ്പ് ഉണ്ടെന്നു പറഞ്ഞ്, മുച്ചക്രന്‍ സ്കൂട്ട്.

ആ വഴി മിണങ്ങസ്യ എന്നും പറഞ്ഞ് നടക്കുമ്പോള്‍, ദേ തൊട്ടു മുന്നില്‍ ഒരു പടു വൃദ്ധന്‍ ചിരിച്ചും കൊണ്ട് നില്‍ക്കുന്നു. “നിന്നെയൊക്കെ ഞാന്‍ അകലേന്നേ കണ്ടട ഉവ്വേ...” എന്നും പറഞ്ഞ്, ചെറുപ്പക്കാരുടെ ചുറുചുറുക്കും ആയി മൂക്കേല്‍ “കോല്‍” ഇല്ലാതെ, മാത്യുച്ചായന്‍!!!

അച്ചായന്‍റെ സഹധര്‍മ്മിണിക്ക് സുഖം ഇല്ല.ഹോസ്പിറ്റലില്‍ അഡ്മിറ്റ്‌ ആണ്.ഡെങ്കു ആണ് വില്ലന്‍!! പാവം, അതിനിടയിലും ഞങ്ങളെ കാണുവാനും, സൌഹൃതം പങ്കുവയ്ക്കാനും കാണിച്ച ആ സന്മനസ്സ്!! അതിനു മുന്നില്‍ മനസ്സാ നമിച്ചു കൊണ്ട്,അല്‍പ നേരം അവിടെ ചിലവഴിച്ച ശേഷം, ചേച്ചിയോടും യാത്ര പറഞ്ഞ് കൊണ്ട് മടങ്ങാന്‍ തുടങ്ങിയ ഞങ്ങളെ മാത്യു ചേട്ടനും അദ്ദേഹത്തിന്‍റെ മൂത്ത മകനും കൂടി ബോമ്മനഹള്ളി ബസ്സ്‌ സ്റ്റോപ്പില്‍ വിടാം എന്ന് പറഞ്ഞ്,അദ്ദേഹത്തിന്‍റെ 4 ചക്രനില്‍ കയറ്റി.പോരും മുന്നേ, മാത്യു ചേട്ടനോപ്പം നിന്നു ഫോട്ടോ എടുക്കാനും മറന്നില്ല. ആ കണ്ണട എടുത്തു വച്ച് കൊണ്ട് ഞങ്ങള്‍ക്ക് വേണ്ടി അല്പനേരത്തേയ്ക്കിന് “മൂക്കേല്‍ കോലന്‍” ആവാനും മാത്യു ചേട്ടന്‍ തയാറായി.
“സഹധര്‍മ്മിണിക്ക് കഴിക്കുവാന്‍ അല്‍പ്പം കഞ്ഞി ഉണ്ടാക്കട്ടെ” എന്നും പറഞ്ഞ്, തിരികെ പോരും വഴി,തന്‍റെ വീടിനടുത്ത് ഇറങ്ങി പതുക്കെ നടന്നകന്നു മാത്യു ചേട്ടന്‍.ഞങ്ങളേയും കൊണ്ട്, അദ്ദേഹത്തിന്‍റെ മകന്‍ ബൊമ്മനഹള്ളിക്കും.

10 മണി കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ സില്‍ക്ക്ബോര്‍ഡില്‍ എത്തി.അവിടെ ചെന്നപ്പോള്‍,നിറവയറും ആയി ഒരു ബസ്സ്‌.
“മച്ചാ അങ്ങു വരെ നില്‍ക്കണ്ടേ, അടുത്തതില്‍ പോകാം”
ബാംഗ്ലൂര്‍ വന്നിറങ്ങിയപ്പോള്‍ മുതല്‍,നാട്ടില്‍ വച്ച് കണ്ടപ്പോള്‍ ഉണ്ടായിരുന്ന ചുറുചുറുക്ക്, എവിടെയോ കളഞ്ഞു പോയത് പോലെ കാണപ്പെട്ട പ്രഭാഷ് ചുമ്മാ ഒന്ന് മൂളുക മാത്രം ചെയ്തു.
അന്നത്തെ "ലാസ്റ്റ് ബസിനെ" ആണു ടാറ്റ പറഞ്ഞ് വിട്ടതെന്ന്,വൈകാതെ തന്നെ മനസ്സിലായി.അവിടെ നിന്ന സമയം,നിറവയറിനുള്ളില്‍ കയറി നിന്നിരുന്നേല്‍ പണ്ടേതന്നെ വീടെത്തിയേനെ എന്ന ചിന്ത വന്നു തുടങ്ങിയപ്പോള്‍, അന്നത്തെ ഉറക്കം ബസ്‌സ്റ്റോപ്പില്‍ തന്നെ ആക്കാം എന്ന് തീരുമാനമായി.അപ്പോളേയ്ക്കും ഒരു ബസ്സ്‌ വഴിപിഴച്ച് പിഴാച്ച് ആ വഴി വന്നു.അതുകൊണ്ട് മാത്രം 11.30 യോടെ ഞങ്ങള്‍ വീടെത്തി.

*******************************************

                     പിറ്റേന്ന് രാവിലെ,ഗതാഗതത്തിനെ വിളിച്ച്‌,അന്നത്തെ ഗതാഗതം സ്പോന്‍സര്‍ ചെയാന്‍ ഏല്പിച്ചു.12മണിക്കേ താന്‍ ഫ്രീ ആകു എന്നും,നേരത്തേ തന്നെ ഏറ്റ ഒരു ഓട്ടം ഉണ്ട് എന്നും ഗതാഗത വകുപ്പില്‍ നിന്നും അറിയിപ്പ് വന്നു.ഉടന്‍,ബാംഗ്ലൂര്‍ കൂട്ടം തലതോട്ടപ്പി,പ്രീയയെ വിളിച്ച്,നേരിട്ട് കാണുവാനായി കുറച്ച് “അപ്പ് ഒയിന്‍മെന്‍റ്“ തേയ്ക്കാന്‍ തരാമോ എന്ന് ചോദിച്ചു. തേപ്പ് പണിക്ക് സിമന്‍റ് ചുമന്നോണ്ടിരുന്നതിനാല്‍, “പിന്നെ വിളിക്കാം” എന്ന് പറഞ്ഞ് തലതൊട്ടപ്പി സ്കൂട്ട്‌.

“ഇനി എന്തു ചെയും” എന്ന ചിന്തയില്‍ മണിക്കൂറുകള്‍ ഒളിച്ചോടി പേരുദോഷം കേള്‍പ്പിച്ചു.എന്നാല്‍ പിന്നെ, ബാങ്ങളൂരിന്‍റെ മാര്‍ക്കറ്റ്, കെ.ആര്‍.മാര്‍ക്കറ്റില് പോകാം എന്നായി. പട്ടി ചന്തയ്ക്ക് പോയ കഥ കേട്ട് വളര്‍ന്ന, ഞങ്ങള്‍ രണ്ടും കൂടി മാര്‍ക്കറ്റിനുള്ള ശകടത്തേല്‍ കേറി കുത്തിയിരുന്നപ്പോള്‍, ഗതാഗത വകുപ്പിന്‍റെ കോള്‍. “നേരത്തെ പറഞ്ഞ ഓട്ടം, നടന്നില്ല.നിങ്ങളുടെ ഓട്ടം എങ്കിലും എനിക്ക് തരാമോ” എന്ന്.

ഇന്നത്തെ ഫുള്‍ ചിലവും,ബാങ്ങലോര്‍ മുഴുവന്‍ കാണിക്കാം എന്ന ഉറപ്പിനു മേലും, ഓട്ടം ഗതാഗതത്തിനു മറിച്ച് വിറ്റു.

"എന്നാല്‍ പിന്നെ, മാര്‍ക്കറ്റില്‍ വച്ച് കാണാം" എന്ന് ഒപ്പുവച്ച് കോള്‍ കട്ടായി.

മാര്‍ക്കറ്റില്‍ ചെന്ന് അല്പം കഴിഞ്ഞപ്പോള്‍, ഏതോ “പണി” കഴിഞ്ഞ് പോകുന്ന ഒരു അമ്മായിയുടെ പുറകേ വായിനോക്കികൊണ്ട്, പൂവാലന്‍റെ ചിരിയോടെ, ഗതാഗതം എത്തി.മനോജ്‌ പൂവാലന്‍.

"ദേ ഇപ്പൊ ശരിയാക്കി തരാം" എന്നും പറഞ്ഞ്,പ്രഭാഷിനു വാങ്ങാനുള്ള സാധനങ്ങള്‍ വാങ്ങുവാനുള്ള യാത്രയുടെ ഗതാഗതം,  മനോജ്‌ ജി  ഏറ്റെടുത്തു.നാട്ടില്‍ കുളിക്കാത്തവനെ ഇവിടെ കുളിപ്പിക്കും എന്ന വാശിയില്‍ പെയ്ത മഴഒരു ശല്യമായി മാറുന്നതിനു മുന്നേതന്നെ വങ്ങേണ്ടാതൊക്കെ വാങ്ങി,ഞങ്ങള്‍ ലാല്‍ബാഗിലേയ്ക്ക്.

അവിടെ എത്തിയപ്പോള്‍,ഗതാഗതത്തിന്‍റെ കുടുംബം അവിടെ ഞങ്ങളേയും കാത്ത് ഇരിപ്പുണ്ടായിരുന്നു.

"ഇപ്പൊ വരാം" എന്നും പറഞ്ഞ് 3 മണിക്കൂര്‍ മുന്നേ മുങ്ങിയ കെട്ടിയവനെ കൂമ്പിനിടിച്ചു സ്വീകരിച്ചു, കേട്ടിയവള്‍.
"അയ്യോ.... അമ്മോ.... അയ്യോ....., തല്ലല്ലേ........." എന്ന നിലവിളിക്കിടയിലൂടെ എങ്ങിനെയോ വിളിച്ച്‌ പറഞ്ഞ,
"ഇഞ്ചിമുട്ടായി വാങ്ങി തരാം" എന്ന മുട്ടന്‍ നുണയില്‍ പുള്ളിക്കാരി ഒന്ന് തണുത്തു.ആ സമയം ഞങ്ങള്‍ പരിചയപ്പെട്ടു.പൂവാലന്‍റെ കൂടെയുള്ള ജീവിതത്തിനിടയില്‍ ആദ്യമായി കണ്ട രണ്ടുമാന്യന്‍മാര്‍ എന്ന പരിഗണന വച്ച് പുള്ളിക്കാരി വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു.

അത്രയും നേരം അച്ഛന്‍റെ ശല്യം ഇല്ലാതെ സന്തോഷമായി ഇരുന്നിരുന്ന കൊച്ചു ഗതാഗതിയും, കൊച്ചുഗതാഗതവും അച്ഛന്‍ വന്നതിന്‍റെ വിഷമത്തില്‍ കരച്ചില്‍ തുടങ്ങി.പിന്നെ, "കുപ്പത്തോട്ടി" ക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരുന്ന, ഒരു പൊതി ചോക്കളേറ്റ് കൊടുത്തപ്പോള്‍ ഉണ്ണിഗതാഗതങ്ങള്‍ "ഓക്കെ" ആയി.
അവിടുന്ന് ചില ഫോട്ടോകള്‍ എടുത്തു.
കോന്നി പെണ്‍കുട്ടികളുടെ മരണവും ആയി ബന്ധപെട്ടു, കേരളാ പോലീസ് ബാംഗ്ലൂര്‍ കറങ്ങുന്നു എന്നറിഞ്ഞ എകാന്തന്‍, തന്‍റെ ഫോട്ടോ ഒരു കാരണവശാലും ഇടരുത് അപേക്ഷിച്ചു.ഫോട്ടോ ഇട്ടാല്‍ ഉണ്ടാകുന്ന കുഴപ്പം എന്താണെന്ന് പറയാം എന്ന ഉറപ്പിമേല്‍,അവന്‍റെ ഫോട്ടോ ഇടില്ല എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു.അപ്പോളാണ്, ഫോട്ടോ ഇടാന്‍ വിസ്സമ്മതിക്കുന്നതിന്‍റെ രഹസ്യം പുറത്ത് വന്നത്.

ആലപ്പുഴ പഞ്ചായത്തിലെ മാലിന്യ ശല്യം സഹിക്കവയ്യാതെ അവര്‍,വില്ലേജാപ്പിസര്‍ ചാണ്ടിച്ചനെ,തിരോന്തോരത്ത് പോയി കണ്ട് ഒരു പരിഹാരം കണ്ടു.അങ്ങനെ വില്ലേജാപ്പിസ്സില്‍ നിന്നും കിട്ടിയ “കുപ്പത്തൊട്ടി”യുമായി മടങ്ങും വഴി,ചേര്‍ത്തല ഭാഗത്ത് വച്ച് പെടുക്കുവാന്‍ മുട്ടിയ അവര്‍,അതു താഴെ വച്ചിട്ട്  ഒന്ന് പെടുക്കുവാന്‍ പോയി.അപ്പോളാണ്,സ്വന്തമായി ഒരു "കുപ്പ" മോഹിച്ചു നടന്ന എകാന്തന്‍ ആ വഴി വന്നത്.കിട്ടിയ കുപ്പയുമായി മുങ്ങിയ എകാന്തന്‍ അങ്ങനെ "കുപ്പത്തൊട്ടി" ആയി മാറി.അന്ന് മുതല്‍ പഞ്ചായത്ത് അധികൃതര്‍ അവനെ തപ്പുന്നതാണത്രേ.ഫോട്ടോ പ്രസിദ്ധീകരിച്ചു വന്നാല്‍, തന്നെ അവര്‍ പോക്കുമെന്നും, ആശിച്ചടിച്ച്മാറ്റിയ “കുപ്പത്തൊട്ടി” ഇല്ലാതെ തനിക്ക് ജീവിക്കാന്‍ ആവില്ല എന്നും ഉള്ള, പോട്ടിക്കരഞ്ഞോണ്ടുള്ള അവന്‍റെ ഏറ്റുപറച്ചില്‍ കേട്ട് തൊട്ടടുത്ത്‌ നിന്ന മനോജ്‌ഭായിടെ ചെറിയ കൊച്ചുവരെ വിതുമ്പിപോയി.

അതിന്‍റെ വിഷമം മാറ്റാനായി ഞങ്ങള്‍ ഊണ് കഴിക്കാന്‍ തീരുമാനിച്ചു.ഗതാഗതത്തിന്‍റെ സ്വന്തം ബെന്സ്സുവണ്ടിയില്‍ കറങ്ങി തിരിഞ്ഞ്, ഞങ്ങള്‍ ഒരു മലയാളി ഹോട്ടലില്‍ ചെന്ന് കയറി.കൈ കഴുകി ഒരു മേശയ്ക്ക് ചുറ്റും കുത്തിയിരുന്ന ഞങ്ങള്‍ ഒര്‍ഡര്‍ നല്‍കി. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോ, എതാനും ഗ്ലാസ്സുകള്‍ വന്നു.വെള്ളം ഇല്ല.പിന്നെ, 15 മിനിറ്റു കഴിഞ്ഞപ്പോ പ്ലേറ്റ് വന്നു.അപ്പോളും വെള്ളം തന്നില്ല.പിന്നെ കറികള്‍ വന്നു.അപ്പോളും വെള്ളം ഇല്ല.നോക്കുമ്പോള്‍,മറ്റു മേശകളിലും ഇത് തന്നെ അവസ്ഥ.പല വട്ടം ഞങ്ങളെ പോലെ അവരും ഓരോന്നായി ആവര്‍ത്തിച്ചു ചോദിച്ചിട്ടും, “വേണമെങ്കില്‍ കഴിചേച്ചും പോടാ” എന്ന ഭാവം.
അതിനിടയില്‍ ഒരു മേശയ്ക്ക് ചുറ്റും നിന്നും, ഒരു പൊട്ടിത്തെറി.ആരുടെയോ ക്ഷമയുടെ നെല്ലിപലക തെന്നി പോയതാ.വന്ന സപ്ലയര്‍ക്ക് വയറു നിറയെ കേട്ടു.ഞങ്ങള്‍ക്ക് ചോറ് കൊണ്ട് വന്നു കൊട്ടിയിട്ട് അവന്മാര്‍ എങ്ങോ പോയി.സാമ്പാര്‍ ഇല്ല, ഒഴിക്കുവാന്‍ ഒരു കറിയും ഇല്ല.വിശന്നു വലഞ്ഞ പ്രഭാഷ് ആകട്ടെ, കൈ കഴുകാന്‍ കൊണ്ട് വച്ചിരുന്ന ചൂടുവെള്ളത്തില്‍ നാരങ്ങാ പിഴിഞ്ഞ് അതും ഒഴിച്ച് ചോറുണ്ടു.അപ്പോളും ഒഴിക്കാനുള്ള കറികള്‍ ഇല്ല.എന്‍റെയും മനോജ്‌ഭായി യുടേയും കണ്ട്രോള്‍ പോയി തുടങ്ങി.പിന്നെ,പായസം കൂട്ടി കുഴച്ചു ഞാനും,തൊട്ടടുത്ത സീറ്റില്‍ വന്നിരുന്ന ഒരു ജന്തുവിനെ നോക്കി,പൂവാല വെള്ളമിറക്കി ഗതാഗതവും തീറ്റ തുടങ്ങി.

അപ്പോളേയ്ക്കും സാമ്പാര്‍ എത്തി.രണ്ടാമത് ചോറ് ചോദിച്ചപ്പോ അതില്ല.പലവട്ടം ചോദിച്ചു ഒടുവില്‍ തന്തയ്ക്ക് വിളി തുടങ്ങിയപ്പോ,ഏതോ ഒരു അരി വേവിച്ചു കൊണ്ടുവന്ന് കൊട്ടി.ഒരുവിധം കഴിച്ചു എണീറ്റ്,കൈ കഴുകി വന്ന് 15 മിനിറ്റ് കാത്തിട്ടും ബില്‍ ഇല്ല. ഒടുവില്‍ ബില്‍ വന്നു അതു കൊടുക്കുമ്പോള്‍, ഗതാഗതം ഞങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ കാഷ്യറോട് പറഞ്ഞു.അപ്പോളുണ്ടായ അവന്‍റെ മറുപടി ഗതാഗതത്തേയും എന്നെയും ചൊടിപ്പിച്ചു.പിന്നീട്, ഒരു 15 മിനിട്ട് അവിടെ നിന്നു ഗംഭീര വഴക്കുണ്ടാകിയ ശേഷം,ഭക്ഷണം കഴിച്ചു നിറയാത്ത മനസ്സിനെ,വഴക്കുണ്ടാക്കിയ തൃപ്തിയില്‍ നിറച്ച ശേഷം ഞങ്ങള്‍ കുപ്പത്തൊട്ടി ലോനലിയെ കൊണ്ടുപോയി നാട്ടിലോട്ടുള്ള വണ്ടിയില്‍ കയറ്റിഇരുത്തി.

വെള്ളം നനയുമ്പോള്‍ ഉണ്ടാവുന്ന അലര്‍ജ്ജി ഒക്കെ മാറി,മഴനനഞ്ഞ് നനഞ്ഞ് വെളുത്ത എകാന്തന്‍, തന്‍റെ കുപ്പത്തൊട്ടിയുംകൊണ്ട് നാട്ടിലേയ്ക്ക് യാത്രയായി.വാര്‍ക്ക പണിനടക്കുന്ന സ്ഥലത്ത് വന്നു, തന്നെ കാണണം എന്ന പ്രീയാജിടെ അഭ്യര്‍ത്ഥന മാത്രം സമയ കുറവ് കാരണം പാലിക്കാന്‍ പറ്റിയില്ല.എങ്കിലും ഓടിനടന്ന്,രണ്ടു ദിവസ്സങ്ങളിലായി നടത്തിയ കൊച്ചു സംഗമം,വ്യത്യസ്തമായ പല അനുഭവങ്ങളും കൊണ്ട് തന്നെ ഓര്‍മയില്‍ എന്നും തങ്ങിനില്‍ക്കുന്നതായിരുന്നു.അതിനിടയില്‍, ഏറ്റവും ഒടുവില്‍ ആയി നടന്ന ഒരു ഫോണ്‍ വിളിയെകുറിച്ച് കൂടി പറയണം എന്ന് തോന്നുന്നു.

ഫോണില്‍,ഞായറാഴ്ച ആയിട്ടും രാത്രി 12 മണി വരെ ഓഫീസില്‍ ഇരിക്കാന്‍ വിധിക്കപ്പെട്ട ഒരു അടിമ – നമ്മുടെ ഒലക്ക ആബി.
“നീ എവിടെ?”

“ഞാന്‍ ഒരു ഫ്രണ്ടിന്റെ ഒപ്പം ഹോസ്പിറ്റലില്‍ ആണ്,എന്താടി ഒലക്കേ”

“ഇല്ല, ഞാന്‍ ഓഫീസില്‍ ആണ്.ഞാന്‍ പാവം അല്ലേ എന്ന് ഒരാളോടും കൂടി ചോദിച്ചു കണ്‍ഫേം ചെയാന്‍ വിളിച്ചതാ.”

“ഞാനെന്‍റെ കൂട്ടുകാരന്‍റെ കൂടെ ആണു,അവന്‍റെ കൊച്ചിനെയും കൊണ്ട് ആശുപത്രി വരെ വന്നതാ ”

“എന്നാല്‍ അവന് ഫോണ്‍ കൊടുക്ക്‌” എന്നായി ഒലക്ക കച്ചവടക്കാരി.

“അല്ല, നീ ഇത് ആരാന്നു കണ്ടാ.....??”

“എനിക്കറിയാം ആരാന്ന്.നീ ഫോണ്‍ കൊടുക്ക്‌,ഞാന്‍ ചോദിച്ചു കൊള്ളാം”

“എന്നാല്‍ ചോദിച്ചോ” എന്നും പറഞ്ഞ് ഫോണ്‍ എന്‍റെ കൂട്ടുകാരന് കൈമാറി.

ആരാ എന്താ എന്ന് നോക്കാതെ,എന്‍റെ ഒപ്പം ഉള്ളത് - പൂവാലന്‍ മനോജ്‌ ആണെന്ന് ഓര്‍ത്ത്കൊണ്ട് വായില്‍ വന്നതൊക്കെ പറഞ്ഞ്, ആ കൂട്ടുകാരനെ തെറിവിളിക്കുന്ന ഒലക്ക ആബി.

ഒടുവില്‍,തളര്‍ന്ന കൂടുകാരന്‍ ഫോണ്‍ എനിക്ക് കൈമാറുന്നു.എന്നിട്ട് ഒരു ഡയലോഗും.
“എന്‍റെ ഭാര്യയും കുഞ്ഞും കൂടെ ഉള്ളത് കൊണ്ട്, നിനക്കുള്ളത് നാളെ തരാം”

ഫോണ്‍ വാങ്ങിയപ്പോള്‍,അപ്പുറത്ത് ഒലക്ക ആബിയുടെ പൊട്ടിച്ചിരി.

“ഹഹഹ, ഡാ പരട്ടെ, എന്നോടാ കളി.ഞാനാ പരട്ട പൂവാലനിട്ടു വയറു നിറയെ കൊടുത്തു.”

അതു പൂവാലന്‍ അല്ല എന്ന് പറഞ്ഞിട്ട്,വിശ്വസിക്കാത്ത ആബിക്ക്,ഞാന്‍ ഫോണ്‍ കട്ട്‌ ചെയുന്നതിന് മുന്‍പ്- “ഇനി ഇത് ശരിക്കും പൂവാലന്‍ മനോജ്‌ അല്ലേ ?ഈശ്വരാ ആള് മാറിയോ??” എന്ന ചിന്ത ഉണ്ടായ ഉടന്‍ ഫോണ്‍ കട്ട്‌ ചെയ്തു.ഉടന്‍ വന്നു ആബിയുടെ കാള്‍.

"എനിക്ക് അയാളോട് സോറി പറയണം".

ഫോണ്‍ വീണ്ടും കൂട്ടുകാരന് കൊടുത്തു.

"ഐ അം ദ സോറി" എന്ന് പലവട്ടം കേട്ട് മടുത്തപ്പോള്‍, അങ്ങേര് ഫോണ്‍ എനിക്ക് തന്നെ മടക്കി തന്നു.ആളുമാറി തെറി വിളിച്ച ചമ്മല്‍ ആ വാക്കുകളില്‍ നിന്നും അറിഞ്ഞെങ്കിലും,അവളോട്‌ ഇനിയും സംസാരിച്ചു നിന്നാല്‍ മറ്റൊരു മഴകൂടി നനഞ്ഞു പനി പിടിച്ച് കിടക്കേണ്ടി വരും എന്ന ചിന്തയാല്‍,ഓടി നടന്നു നടത്തിയ സംഗമ ഓര്‍മകളും കൈയില്‍ പിടിച്ചു കൊണ്ട്,  വൈറ്റ്ഫീള്‍ഡിലേയ്ക്കുള്ള വണ്ടിയില്‍ കയറിക്കൂടി. 

********************************************

തിരക്കിനിടയിലും സൌഹൃതഹസ്തവും ആയി ഞങ്ങള്‍ക്ക് വേണ്ടി സമയം കണ്ടെത്തിയ,മാത്യു ചേട്ടനും,മനോജ്‌ ഭായിക്കും,വരാന്‍ പറ്റാത്ത വിഷമത്തില്‍,ഓഫീസിലെ നൂലമാലകള്‍ക്കിടയിലും- ഇടയ്ക്കിടെ ഫോണിലൂടെ വിവരങ്ങള്‍ തിരക്കിയ പ്രീയക്കും,കഥാവസാനം ഫോണിലൂടെ ചമ്മല്‍ ഏറ്റു വങ്ങേണ്ടി വന്ന ഒലക്ക ആബിക്കും(പേടിക്കണ്ട,ഫോണില്‍ മനോജ്‌ ഭായി തന്നെ ആയിരുന്നുട്ടാ.)നന്ദി പറഞ്ഞ് കൊണ്ട്...........

 പെണ്ണ് കെട്ടുന്നില്ല എന്ന് പറഞ്ഞ് നടക്കുന്ന പ്രഭാഷ് എന്തിനാണ് ഡബിള്‍ കോട്ട് കമ്പിളി പുതപ്പ് വാങ്ങിയതെന്നതും, ഇടയ്ക്കിടെ വന്ന ഒരു അജ്ഞാത ഫോണ്‍ കാള്‍ അനുസ്സരിച്ച് പ്രഭാഷ് വാങ്ങിയ "പ്രത്യേക ഐറ്റം"  ആര്‍ക്ക് ആണെന്നതും ഇപ്പോളും അജ്ഞാതമായി തുടരുമ്പോള്‍ തന്നെ.....

 ഇത്രയും ദൂരം യാത്ര ചെയ്തു ഇവിടെ വന്ന്‍, രണ്ട് ദിവസം എന്റോപ്പം  ചിലവഴിച്ച,നല്ല നല്ല ഒരുപാടു നിമിഷങ്ങള്‍ സമ്മാനിച്ച   പ്രഭാഷ് മച്ചാന്, ഈ രചന സമര്‍പ്പിച്ച് കൊണ്ട്, തല്‍ക്കാലം നിര്‍ത്തുന്നു.


********************************************************************************************************************

No comments:

Post a Comment