Thursday, 14 July 2016

ചെയ്സ്സര്‍ !!


                    പുകയില കറയും പൊടിഞ്ഞു തുടങ്ങിയ ഷർട്ടും കൈയിൽ ഒരു ചെറിയ സഞ്ചിയുമായി നടക്കുന്ന,പല ഭാഷകള്‍ സംസാരിക്കുന്ന "ബൻഷി" ഒരു മൂന്നാമൻ ആണ്. രതി മണമുള്ള തെരുവുകളിൽ കൂട്ടിക്കൊടുപ്പുകാരൻ ആവാനുള്ള കഴിവ്കേടോ താല്പര്യകുറവോ എന്താണെന്നറിയില്ല, ബൻഷി ഇന്നും ഇങ്ങനെ നഗരത്തിൽ എത്തിച്ചേരുന്നവർക്കു വാസസ്ഥലവും മറ്റു സൗകാര്യങ്ങളും മാത്രമൊരുക്കി കൊടുത്തു കിട്ടുന്നത് കൊണ്ട് ജീവിതം തള്ളി നീക്കുന്നു.

അതിജീവനത്തിന്‍റെ പാതയിലൂടുള്ള യാത്രയില്‍ ഒരുനാള്‍ ആണ് ജയമോഹനന്‍ ജോലികിട്ടി ആ നഗരത്തിൽ വന്നു ചേർന്നത്.ജയമോഹനന്‍ എന്ന പേരില്‍ പുതുമ പോര എന്ന് തോന്നിയതുകൊണ്ടോ എന്തോ, പേര് ചോദിക്കുന്നവരോടൊക്കെ "ജയ്‌" എന്നാണ് അയാള്‍ പറഞ്ഞിരുന്നത്.മഹാനഗരത്തിലെ തിരക്കുകള്‍ക്കിടയില്‍ പതിവ് റൂം ഷെയറിങ്ങിനു മുതിരാതെ "ഒറ്റയ്ക്കൊരു മുറി" എന്ന ചിന്തകള്‍ ആണ് അദ്ദേഹത്തെ ബൻഷി യുടെ അടുത്തെത്തിച്ചത്.

നഗര തിരക്കുകളില്‍ നിന്ന് വിട്ടൊഴിഞ്ഞ ഗിരിനഗര്‍ ലേഔട്ടിൽ,
ചെറു മുറ്റവും, മുറ്റത്ത് നിൽക്കുന്ന ഒരു മാവും, ഗേറ്റും,വീടിനുള്ളില്‍ ഒരു മേശയും,കട്ടിലും,സാധനങ്ങള്‍ വയ്ക്കുവാനുള്ള റാക്കും ഒക്കെ ഉള്ള ആ വീട് ഒറ്റ കാഴ്ചയിൽ തന്നെ ജയ്‌ക്ക്  ഇഷ്ടമായി.ഇങ്ങനൊരെണ്ണം കിട്ടും എന്നു ഒരിക്കലും പ്രതീക്ഷിച്ചതല്ല.

*******************

പതിവിന് വിപരീതമായി അത്താഴ സമയത്ത് അവർ അന്ന് കണ്ടത് ഒരു ഹൊറർ സിനിമ ആയിരുന്നു.സിനിമ ഇടാൻ തുടങ്ങിയത് മുതൽ അയാൾക്ക്‌ വല്ലാത്തോരു അസ്വസ്ഥത ആയിരുന്നു.

"എടാ ഇതു ഇടണ്ട.നമുക്ക് വേറെ ഏതേലും നല്ല സിനിമ കാണാം" എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു.

മോഹൻജിഎന്നാണ് അവർ ജയമോഹനനെ വിളിക്കുന്നത്.

"നമ്മൾക്ക് ഇന്ന് ഇതു തന്നെ കാണാം"
എന്നു പറഞ്ഞുകൊണ്ട് അവർ സിനിമ കണ്ടു തുടങ്ങിയ ഉടൻ ജയ് തൻ്റെ ഭക്ഷണം എങ്ങിനെയൊക്കെയോ കഴിച്ചു എന്നു വരുത്തിയ ശേഷം,എണീറ്റ്‌ പുറത്തേയ്ക്ക് നടന്നു.ബാറിലോട്ടുള്ള പോക്കാണെന്നു മനസ്സിലായ അവർ മിണ്ടാതെ സിനിമ കാണൽ തുടർന്നു.

സിനിമ തീരുന്നതിന് അൽപ്പം മുന്നേ മടങ്ങി വന്ന ജയ്, നേരെ അദ്ദേഹം കിടക്കുന്ന മുറിയിൽ കയറി വാതിലടച്ചു.സിനിമ തീർന്ന ഉടൻ അവർ കിടന്നു.ഒരേ മുറിയിൽ അടുത്തടുത്ത് രണ്ടു പായ വിരിച്ചാണ് അവർ കിടന്നിരുന്നത്.

കിടന്ന് അൽപ്പം കഴിഞ്ഞപ്പോൾ,
"ഞാനിന്ന് നിങ്ങടെ കൂടെ കിടന്നോട്ടെടാ " എന്നും ചോദിച്ച് കൊണ്ട് അവരുടെ മുറിയിലേയ്ക്കു ഒരു പുതപ്പും പിടിച്ച് ജയ് കയറി വന്നു.കണ്ണുകളിൽ നിഴലിക്കുന്ന ഭയം കണ്ണുകളെ താഴോട്ടു തള്ളിയിടുമോ എന്നു തോന്നിപ്പോകും.

"ഞാനവിടെ ഒറ്റയ്ക്ക് കിടന്നാൽ ശരിയാവില്ല"
എന്നു പറഞ്ഞു കൊണ്ടു അയാൾ അവരുടെ ഇടയിൽ കയറി പുതപ്പും മൂടി കിടന്നു.

"ഈയാളെന്താ ഈ കാണിക്കുന്നേ? ഇത്രയും പ്രായമായിട്ടും നിങ്ങക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയോ?നാണമില്ലല്ലോ !!"

"എണീറ്റ്‌ പോയേ "

"ഇന്നൊരു ദിവസം ഞാനിവിടെ കിടക്കട്ടെ ... പ്ലീസ് "

*************

ഓഫീസിൽ തങ്ങളുടെ സീനിയർ ആയ "ജയ്" എന്നറിയപ്പെടുന്ന ആൾ ഒരു നാൾ പെട്ടെന്നാണ് തങ്ങൾ താമസിക്കുന്ന സ്ഥലത്തെയും വീടിനെയും കുറിച്ചോക്കെ ചോദിച്ചത്.

"ഞാനും നിങ്ങടെ കൂടെ താമസിച്ചോട്ടെ" എന്ന ചോദ്യത്തിന് അവർ സന്തോഷത്തോടെ സമ്മതം മൂളി.
കാരണം,അവരും ഒരു റൂം മേറ്റിനെ തപ്പിക്കൊണ്ടിരിക്കുകയായിരുന്നു.

വന്ന അന്ന് മുതൽ അവർ ചില കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു.
ഓഫീസിലും പുറത്തും ഒക്കെ നല്ല ബോൾഡ് ആയി ഇടപെടുന്ന, നല്ല ഉറച്ച ശരീരമുള്ള ജയ് വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചാൽ പിന്നെ നേരെ വിപരീതമായി ആണ് പെരുമാറുക.ഇരുട്ടിനെ ഭയക്കും പോലെ!!

 കുറേ നേരം പ്രാർത്ഥന.മുറിയിൽ മുഴുവൻ നിരത്തി വച്ചിരിക്കുന്ന ദൈവങ്ങളുടെ ഫോട്ടോകൾ മുഴുവൻ തൊട്ടു തലയിൽ വച്ച ശേഷമേ പായ വിരിക്കൂ. അതിനു ശേഷം ഒരു കൊച്ചു പെട്ടിയിൽ സൂക്ഷിച്ച് വച്ചിരിക്കുന്ന, രണ്ടോ മൂന്നോ ഇഞ്ച് വലുപ്പമുള്ള, ദൈവങ്ങളുടെ കൊച്ചു കൊച്ച് വിഗ്രഹങ്ങൾ പെറുക്കി തലയിണ കീഴിലും, തലയിണയ്ക്കു ചുറ്റിലും വയ്ക്കും.എന്നിട്ടു തലവരെ മൂടി പുതച്ച് കിടന്നുറങ്ങും.ചില ദിവസം ഉറങ്ങാൻ കിടന്നിട്ട് എഴുന്നേറ്റ് പുറത്ത് പോയി നന്നായി കുടിച്ചിട്ട് വന്നു പഴയ പടി കിടന്നുറങ്ങും.ആകെ കൂടി സ്വസ്ഥത ഇല്ലാത്ത അവസ്ഥ.

*******************

"നിങ്ങൾക്ക് ഇതെന്താ പറ്റിയെ മോഹൻജി?
എന്താ നിങ്ങടെ പ്രശ്നം ?
നിങ്ങൾ എന്തിനാ ഇങ്ങനെ കുടിക്കുന്നെ ?
നിങ്ങള്‍ ആരെയാ പേടിക്കുന്നെ ?
എന്തായാലും പറയൂ"

അവരുടെ മാറി മാറിയുള്ള ചോദ്യങ്ങൾ കേട്ട് ജയ് തൻ്റെ തലവഴി മൂടിയ പുതപ്പ് മാറ്റി.എന്നിട്ട് നെറ്റി തടവിക്കൊണ്ട് പറഞ്ഞു.
"നിങ്ങക്ക് എന്‍റെ അവസ്ഥ മനസ്സിലാവില്ല, ഞാൻ പറഞ്ഞാൽ നിങ്ങളത് വിശ്വസിക്കില്ല"
"എന്താണെങ്കിലും പറയൂ"

അല്‍പ നേരത്തെ മൌനം!!

വിദൂരതയിലേയ്ക്ക് നോക്കിയ കണ്ണുകളിലൂടെ ....
താന്‍ ആദ്യമായി ഈ നഗരത്തില്‍ വന്നിറങ്ങിയ നാളുകളിലേയ്ക്ക് അയാളുടെ മനസ്സ് വീണ്ടും യാത്ര തുടങ്ങുകയായിരുന്നു.


*******************

ഗിരിനഗര്‍ ലേഔട്ടിലെ,ചില വീടുകളില്‍ അടിച്ച് വാരി വൃത്തിയാക്കാനും വസ്ത്രങ്ങള്‍ കഴുകാനും ഒക്കെ വന്നിരുന്ന വയസ്സായ ഒരു അമ്മച്ചിയെ,
അത്യാവശ്യം വീട്ട് പണികള്‍ ഒക്കെ ചെയ്യുന്നതിന് വേണ്ടിബൻഷി തന്നെയാണ് ഏര്‍പ്പാടാക്കികൊടുത്തത്.ഇടയ്ക്കൊക്കെ വന്നു മുറ്റവും പരിസരവും ഒക്കെ വൃത്തിയാക്കും.അലക്കുവാനുള്ള ദിവസങ്ങളില്‍  തുണികള്‍ ബക്കറ്റില്‍ മുക്കി വെളിയിലെ  പൈപ്പിനരുകില്‍ വച്ചിട്ടാണ്, "ജയ്‌" ഓഫീസില്‍ പോകാറ്.തിരികെ വരുമ്പോളേയ്ക്ക് ആ തുണികള്‍ എല്ലാം അലക്കി, ഉണങ്ങി മടക്കി ബക്കറ്റില്‍ തന്നെ വച്ചിരിക്കും.ഓഫീസില്ലത്ത ദിവസങ്ങളില്‍ അവര്‍ വന്ന് വീടിന്‍റെ ഉള്‍വശം അടിച്ച് വാരി തുടച്ചുവൃത്തിയാക്കുകയും ചെയ്യും.മറാത്തി കലര്‍ന്ന ഹിന്ദി സംസാരിച്ചിരുന്ന അവരുടെ പേര് പോലും ജയ്‌ക്ക് അറിയില്ലാരുന്നു.

വൃദ്ധയോടൊപ്പം  ഏകദേശം പത്ത് പന്ത്രണ്ട് വയസ്സുള്ള ഒരു പെണ്‍കുട്ടിയെ ചിലപ്പോഴെല്ലാം കാണാറുണ്ട്.വൃദ്ധയുടെ കൊച്ചുമകളോ മറ്റോ ആവും.തന്‍റെ വീടിന്‍റെ പരിസരത്തെ റോഡിലും മറ്റുമായി പലപ്പോഴും അവളെ ജയ്‌ കണ്ടിട്ടുണ്ട്.ദാരിദ്രം വിളിച്ചോതും വിധം, മങ്ങി തുടങ്ങിയ ഒരു  ക്രീം കളറുള്ള ഒരു ഉടുപ്പ് ആണ് അവള്‍ മിക്കപ്പോഴും ഇട്ടിരുന്നത്. താന്‍ വരുന്നത് കണ്ട്, തന്‍റെ വീടിന്‍റെ ഗേറ്റ് തുറന്ന് അവള്‍ ഓടുന്നത് കണ്ടിട്ട് അയാള്‍ക്ക്‌ പലപ്പോഴും ചിരിവരാറുണ്ടാരുന്നു.

*******************

ഓഫീസിലെ തിരക്കുകള്‍ ഒക്കെ കുറഞ്ഞ്, പതിവായി നേരത്തെ വരുവാന്‍ തുടങ്ങിയ ശേഷം ആണ്  തന്‍റെ ബോറടി മാറ്റുവാന്‍ വേണ്ടി ജയ്‌ ഒരു ലാപ്ടോപ് വാങ്ങിയത്.കൊച്ചു മുറിയില്‍ ചുമരിനോട് ചെര്ത്തിട്ടിരിക്കുന്ന മേശയും, മേശയുടെ ഒരു സൈഡില്‍ ആയി ഒരു കട്ടിലും, മേശയ്ക്കു മുന്നില്‍ ഉള്ള ചുമരില്‍ സീലിങ്ങിനു കുറച്ച് താഴെയായി, തറയില്‍ നിന്നും ഒന്നരയാള്‍ പൊക്കത്തില്‍, സാധനങ്ങള്‍ കയറ്റി വയ്ക്കാന്‍ പാകത്തിന് ഒരു റാക്കും, മേശയ്ക്കു തൊട്ടു മുന്നില്‍ ഒരു കസ്സെരയും, ഒരു സീലിംഗ് ഫാനും രണ്ടോ മൂന്നോ ബള്‍ബുകളും അല്ലാതെ മറ്റൊന്നും ആ മുറിയില്‍ ഇല്ലാരുന്നു.മുറിക്കു പുറത്തേയ്ക്ക് ഉള്ള വാതില്‍ ഹാളിലേയ്ക്ക് തുറന്നിരിക്കുന്നു.ഹാളിന്‍റെ ഒരു മൂലയ്ക്ക് ടോയിലറ്റും ബാത്ത് റൂമും.തന്‍റെ വസ്ത്രങ്ങളും ബാഗും ഒക്കെ ഹാളില്‍ തന്നെ ആണ് അയാള്‍ വച്ചിരുന്നത്.ഹാളില്‍ നിന്നും നേരെ മുറ്റത്തേയ്ക്ക് ഇറങ്ങാന്‍ ഒരു വാതില്‍.ഹാളിന്‍റെ മറ്റൊരു വശത്തായി അടുക്കള.

ഭക്ഷണം മുഴുവന്‍ പുറത്ത് നിന്നായതിനാല്‍ തന്നെ അയാള്‍ക്ക്‌ അടുക്കള ഉപയോഗിക്കേണ്ടി വന്നിട്ടില്ല.ഓഫീസില്‍ നിന്നും വരും വഴി കഴിച്ചിട്ട് വരും.വന്നാല്‍ ഉടന്‍ കുളിച്ച ശേഷം ലാപ്ടോപ് മേശയില്‍ എടുത്തു വച്ച്, തൊട്ടു മുന്നില്‍ കസേര ഇട്ടുകൊണ്ട്‌, ഉറക്കം വരുന്നത് വരെ ഏതെങ്കിലും സിനിമകള്‍ കാണും.അതാണ്‌ ഇപ്പോള്‍ പതിവ്.

******************

നല്ല കാറ്റുള്ള ഒരു രാത്രി, പതിവ് പോലെ ലാപ്ടോപ്പില്‍ സിനിമ കണ്ടുകൊണ്ട്‌ ഇരിക്കുകയായിരുന്നു. കുറെ നേരമായി എന്തൊക്കെയോ ചെറിയ ചെറിയ ശബ്ദ്ദങ്ങള്‍ കേള്‍ക്കുന്നുണ്ടാരുന്നു.സിനിമയിലെ ഒരു ഫൈറ്റ് രംഗം കണ്ട് തീരാറായപ്പോള്‍,പിന്നില്‍ നിന്നും എന്തോ ഒരു ശബ്ദം!!

പെട്ടെന്ന് തിരിഞ്ഞു നോക്കിയപ്പോള്‍,തുറന്ന് കിടക്കുന്ന ജനലിലൂടെ ചീറിയടിച്ച കാറ്റില്‍ കര്‍ട്ടന്‍ ശക്തിയായി ആടി ഉലഞ്ഞ ശബ്ദമാണ്.
വേഗം എഴുന്നേറ്റ് ചെന്ന് ജനലുകള്‍ കൊട്ടിയടച്ച് കുറ്റിയിട്ടു.
മുറിയിലെ പ്രധാന ലൈറ്റ് ഒഴികെ മറ്റെല്ലാം ഓഫ്‌ ചെയ്ത് സിനിമയുടെ മൂഡ്‌ നഷ്ട്ടപ്പെടും മുന്നേ വീണ്ടും സിനിമ കാണല്‍ തുടര്‍ന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍ എന്തോ ഒരു ശബ്ദം കൂടി."ഈ കാറ്റ് ഇതുവരെ ശമിച്ചില്ലേ" എന്നാ ഭാവേന തല ഒന്നുയര്‍ത്തി നോക്കിയിട്ട് വീണ്ടും സിനിമയിലേയ്ക്ക് തന്നെ മടങ്ങി.

അല്‍പ്പം കഴിഞ്ഞപ്പോള്‍ താനിരിക്കുന്നതിനു പിന്നില്‍ എവിടെ നിന്നോ വീണ്ടും ഒരു അനക്കം പോലെ.ശരീരം അനക്കാതെ കണ്ണുകള്‍ മാത്രം ചലിപ്പിച്ചു കൊണ്ട് തന്‍റെ പിന്‍വശത്തേയ്ക്ക് ഇടംകണ്ണിട്ടു ഒന്ന് നോക്കി.അല്‍പ സമയം അങ്ങിനെ തന്നെ ഇരുന്നു.അപ്പോളും സിനിമ തീര്‍ന്നിരുന്നില്ല.ലാപ്ടോപ്പിന്റെ സ്ക്രീനിലേയ്ക്ക് തന്നെ കണ്ണുകള്‍ മടക്കിയപ്പോള്‍ ആണ് സ്ക്രീനില്‍ ഒരു റിഫ്ലക്ഷന്‍ പോലെ എന്തോ ഒരനക്കം.
പെട്ടെന്ന് തിരിഞ്ഞു നോക്കിയ ജയ്‌ തരിച്ചുപോയി !!

തന്‍റെ പിന്നിലെ ചുമരില്‍, സാധനങ്ങള്‍ കയറ്റി വയ്ക്കുവാന്‍ വേണ്ടി ഉള്ള റാക്കിന് മുകളിലായി, കാലുകള്‍ ആട്ടിക്കൊണ്ട് തന്നോടൊപ്പം സിനിമ കണ്ടു കൊണ്ടിരിക്കുന്ന ഒരു രൂപം!!
പെട്ടെന്നുണ്ടായ ഷോക്കില്‍ തൊണ്ടയില്‍ നിന്നും പുറത്ത് വന്ന നിലവിളിശബ്ദം അടിമുടി നിറഞ്ഞു നിന്ന പേടിയിൽ അലിഞ്ഞില്ലാതായി.

അല്‍പ്പ നേരത്തിനുള്ളില്‍ സ്ഥലകാല ബോധം വീണ്ടെടുത്ത ജയ്‌ ചാടിയെണീറ്റ്, വാതിലുകള്‍ ഇടിച്ചു തുറന്ന് പുറത്തേയ്ക്ക് പാഞ്ഞു.

ഏതോ കൂട്ടുകാരന്‍റെ വീട്ടില്‍ കഴിഞ്ഞ ശേഷം പിറ്റേന്ന് രാവിലെ തന്നെ ജയ്‌ തിരികെ വന്നു. പേടിച്ചു പേടിച്ചാണ് അകത്തുകടന്നത്.

പക്ഷെ, ആ മുറിയില്‍ മറ്റാരും തന്നെ ഇല്ലായിരുന്നു.

എന്തായാലും ഇന്നിനി ഇവിടെ തങ്ങണ്ട എന്ന് കരുതി അയാള്‍ ഒരു ബാഗില്‍ ചില ഡ്രസ്സുകള്‍ എടുത്ത് കൊണ്ട്, വീടും പൂട്ടി എങ്ങോ പോയി.

പിന്നെ മൂന്ന് നാളുകള്‍ക്കു ശേഷം ആണ് ജയ്‌ ആ വീട്ടിലോട്ട് മടങ്ങി വന്നത്.അതും നന്നായി മദ്യപിച്ച ശേഷം!!

പിന്നീട് കുഴപ്പങ്ങള്‍ ഒന്നും ഇല്ലാതെ നാളുകള്‍ പലതും കടന്നു പോയി എങ്കിലും, മദ്യപിച്ചു മാത്രമേ അയാള്‍ക്ക്  ആ വീട്ടിലോട്ട് വരാന്‍ പറ്റിയിരുന്നുള്ളൂ.

*********

ഒരു വെള്ളിയാഴ്ച രാത്രി പതിവിലും മദ്യപിച്ച്, ഉറയ്ക്കാത്ത കാലുകളോടെ ആണ് ജയ്‌ കയറി വന്നത്.വന്ന പാടെ കട്ടിലിലേയ്ക്ക് വീണതാണ്.പിന്നെ ബോധം വരുമ്പോഴേയ്ക്കു നേരം പുലര്‍ന്നു തുടങ്ങിയിരുന്നു.
മുറിയില്‍ ചെറിയ തോതില്‍ വെട്ടം പരന്നു തുടങ്ങി.കണ്ണുകള്‍ തുറക്കാന്‍ മടിച്ച് അല്‍പ്പ സമയം കൂടി അങ്ങിനെ തന്നെ കിടന്നു.

തലയ്ക്കു വല്ലാത്ത കനം.ഇന്നലത്തെ കെട്ട് ശരിക്കും മാറി വരുന്നതെ ഉള്ളു.അല്‍പ നേരം കൂടി കിടക്കാം എന്ന് കരുതി അയാള്‍ കണ്ണുകള്‍ അടച്ചു തന്നെ ഒന്ന് ചരിഞ്ഞു കിടന്നു.

അല്‍പ്പം കഴിഞ്ഞപ്പോള്‍,തന്‍റെ അരികില്‍ ആരോ ഉള്ളതായി ഒരു തോന്നല്‍!!

ആരികിൽ ആയി ആരുടെയോ നിശ്വാസങ്ങൾ ഉള്ള പോലെ!!

അയാള്‍ കണ്ണുകള്‍ പതിയെ തുറന്നു.
തന്‍റെ കട്ടിലില്‍, രണ്ടു കൈകളും ബെഡ്ഡില്‍ കുത്തിക്കൊണ്ട്, തന്‍റെ മുഖത്തേയ്ക്ക് തന്നെ ഉറ്റുനോക്കിക്കൊണ്ട്‌, താന്‍ കിടക്കുന്ന കട്ടിലിന്‍റെ അരികില്‍ ഇരിക്കുന്ന, ക്രീം കളര്‍ ഉടുപ്പിട്ട ഒരു പെണ്‍കുട്ടിയുടെ രൂപം!!

ഒന്ന് ഞെട്ടി എങ്കിലും സ്വപ്നം കാണുകയാവും എന്ന് കരുതി കണ്ണുകള്‍ ഒന്ന് മുറുക്കെ അടച്ച് തുറന്നു.അപ്പോളും ആ പെണ്‍കുട്ടി തന്‍റെ മുഖത്തേയ്ക്ക് തന്നെ നോക്കിക്കൊണ്ടിരിക്കുന്നു.അവളുടെ ശ്വാസം തന്റെ ഹൃദയത്തിൽ തുളഞ്ഞു കയറി പടരുന്നത് അറിഞ്ഞുകൊണ്ട് കുറച്ചു സമയം അങ്ങിനെ തന്നെ മരവിച്ചു കിടന്നു.അപ്പോളും ആ പെണ്‍കുട്ടി ഇമ വെട്ടാതെ മുഖത്തോട്ടു നോക്കിക്കൊണ്ട് അവിടെ തന്നെ ഇരിക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണിലെ നിസംഗത ആ മുറിയിലാകെ വന്യമായി പടർന്നു കയറിക്കൊണ്ടിരിക്കുന്നു.

സ്ഥലകാല ബോധം പതിയെ പതിയെ അരിച്ചിറങ്ങി വന്നപ്പോള്‍ ആണ്, ആ പെണ്‍കുട്ടിക്ക് താന്‍, സിനിമ കണ്ട രാത്രിയില്‍ "റാക്കിന്‍" മുകളില്‍ കണ്ട അതേരൂപം തന്നെയെന്നു മനസ്സിലായത്!!

വീട്ട് വേലയ്ക്കു വരുന്ന വൃദ്ധയുടെ ബന്ധു എന്ന് കരുതി, പലയിടത്തും വച്ച് താന്‍ കണ്ടതും ഇതേ പെണ്‍കുട്ടിയെ തന്നെ ആണെന്ന് ഒരു ഞെട്ടലോടെ അയാള്‍ തിരിച്ചറിഞ്ഞ ആ നിമിഷം കട്ടിലില്‍ നിന്നും ആ പെണ്‍കുട്ടിയെ തള്ളി മാറ്റിക്കൊണ്ട് അയാള്‍ പുറത്തേയ്ക്ക് ഓടി.


**********

താന്‍ താമസിച്ചിരുന്ന ആ വീട്ടില്‍ ഒരു പെണ്‍കുട്ടി തൂങ്ങി മരിച്ചിരുന്നു എന്നും, അതിനു ശേഷം അതൊരു "പ്രേത ബാധ" ഉള്ള വീടാണെന്ന് പലരും പറയുകയും,  അതോടെ ആണ് ആ വീട് ആരും വാടകയ്ക്ക് എടുക്കാതെ ആയതെന്നും, അതുകൊണ്ടാണ് തനിക്ക് ആ വീട് കുറഞ്ഞ വാടകയ്ക്ക് കിട്ടിയതെന്നും ഒക്കെ അറിയുവാന്‍ സാധിച്ച ജയ്‌ക്ക്, പിന്നീട് ആ വീട്ടിലോട്ട് വരുവാന്‍ ധൈര്യം ഇല്ലായിരുന്നു.

ഒന്നോ രണ്ടോ ദിവസം വീതം  പല പല കൂട്ടുകാരുടെ വീടുകളില്‍ മാറി മാറി താമസ്സിച്ചു എങ്കിലും ജയ്‌ക്ക് ആ പെണ്‍കുട്ടി തന്നെ പിന്തുടരുന്നതായി തോന്നിയിരുന്നു.

"അങ്ങിനെ ആണ് പ്രാര്‍ഥനയും പൂജയും ഒക്കെ തുടങ്ങിയത്.നിങ്ങടെ കൂടെ വന്ന ശേഷം, എന്നും മുടങ്ങാതെ പ്രാര്‍ത്ഥിച്ചു കിടക്കുന്നത് കൊണ്ട് ഇപ്പോള്‍ കുഴപ്പമൊന്നും ഇല്ല.എങ്കിലും ചില രാത്രികളില്‍ ഉറക്കം ഉണര്‍ന്നാല്‍, ജനാലയ്ക്കു വെളിയില്‍ ആരോ നില്‍ക്കുന്നത് പോലെ!!"

"ഇടയില്‍ ഉറക്കം ഉണരാതെ ഇരിക്കാന്‍ വേണ്ടി ആണ് കുടിച്ചു വന്ന് കിടക്കുന്നത്.ഇതൊക്കെ ആരോടെങ്കിലും പറയാന്‍ പറ്റുമോ?? പറഞ്ഞാല്‍ തന്നെ ആരെങ്കിലും വിശ്വസിക്കുമോ?? ഇന്നാളൊരു ദിവസം......................"

ഒരു അശരീരി പോലെ ജയ്‌ തന്‍റെ സംസാരം തുടര്‍ന്ന് കൊണ്ടേയിരുന്നു.

രാത്രി 12 മണി ആയെന്ന മുന്നറിയിപ്പുമായി ചുമരിലെ ക്ലോക്ക് പേടിച്ചരണ്ട ഞരങ്ങല്‍ പോലെ പലവട്ടം നിലവിളിച്ചു.

ക്ലോക്കിന്‍റെ നിലവിളിക്കൊപ്പം അവരുടെ ശരീരത്തിലെ രോമങ്ങള്‍ മുഴുവന്‍, എണീറ്റ്‌ നിന്ന് കൊണ്ട് ഇതുവരെയില്ലാത്ത ഒരു പേടി അവരിലെയ്ക്കാവാഹിക്കുകയായിരുന്നു.

ജനാലയ്ക്കു വെളിയില്‍ ആരെങ്കിലും ഉണ്ടോ എന്ന സംശയത്താല്‍ അവരുടെ പേടി നിറഞ്ഞ കണ്ണുകള്‍ ഇരുട്ടില്‍ ആരെയോ പരതി തുടങ്ങിയിരുന്നു....

No comments:

Post a Comment