Friday, 8 July 2016

ഷാപ്പിലെ കറിയും,പൂരപ്പറമ്പിൽ വയറിളക്കവും!!

                              ണുത്ത കാറ്റിന്‍റെ കൈയ്യും പിടിച്ച് കൊഞ്ചി കുഴഞ്ഞുപെയ്യുന്ന മഴ നോക്കി നില്‍ക്കുമ്പോള്‍ പല ഓർമകളിലൂടെയും തെന്നി തെറിച്ചുകൊണ്ട് മനസ്സ് കാലങ്ങൾക്ക് പിന്നിലേയ്ക്ക് ഓടിത്തുടങ്ങിയിരുന്നു.

എറണാകുളം നോര്‍ത്ത് സ്റ്റേഷന്‍റെ ഓവർ ബ്രിഡ്‌ജിന്‍ മുകളില്‍,മഴ കോലങ്ങൾ ആസ്വദിച്ചു എത്രനേരം നിന്നു എന്നറിയില്ല.തളർന്ന സീൽക്കാരത്തോടെ മേൽക്കൂരയിൽ പതിക്കുന്ന മഴത്തുള്ളികൾക്ക്  താളബോധം നഷ്ടപ്പെട്ടിരിക്കുന്നു.മഴത്തുള്ളികളുടെ വേഗത്തെ ജീവിത തിരക്കുകള്‍ കൊണ്ട് തോല്‍പ്പിക്കുവാന്‍ വേണ്ടി തലങ്ങും വിലങ്ങും പായുന്ന പല പല രൂപങ്ങള്‍.

മഴനനഞ്ഞു വിറച്ചുതുടങ്ങിയ ബോഗികളുമായി ഏതോ ഒരു ട്രെയിൻ സ്റ്റേഷൻ വിട്ടു പോകാനുള്ള വ്യഗ്രതയിൽ പുറന്തള്ളിയ ചൂളംവിളിയില്‍  ഓർമകള്‍ എങ്ങോ ഓടിയൊളിച്ചു.

അപ്പോഴേയ്ക്കും സമയം എട്ടുമണി കഴിഞ്ഞിരുന്നു.മച്ചാനെ വിളിച്ചപ്പോൾ "നോർത്ത് സ്റ്റേഷൻ പരിസരത്ത് എത്താറായി.ഇപ്പൊ വിളിക്കാം" എന്ന മറുപടി.മച്ചാനെത്തുന്ന സമയം കൊണ്ട് പ്ലിങ്ങനെ വിളിച്ചുനോക്കാം എന്നു കരുതി വിളിച്ചപ്പോൾ പ്ലിങ്ങൻ എഞ്ചിന്‍റെ ചൂടും പറ്റി, ഏതോ പെൺ ബസ്സിന്‍റെ പിന്നാലെ തോപ്പുംപടിക്കു നിരങ്ങിക്കൊണ്ടിരിക്കുന്നു.

എന്നാൽ പിന്നെ കംസനെ വിളിക്കാം എന്ന് കരുതി ഡയൽ ചെയ്തപ്പോളേ ഫോൺ അറ്റൻഡ് ആയി.മറുതലയ്ക്കൽ ഏറുകൊണ്ട പട്ടിയെ പോലുള്ള ഒരു നിലവിളി.

ജെസിബി ക്ക് വിളിച്ച കോൾ പട്ടിക്ക് പോയോ ?? ഈശ്വര .. ഇതെങ്ങനെ!!
എന്ന് തല പുകച്ച് തുടങ്ങിയപ്പോഴേയ്ക്കും നെഞ്ചത്തടിച്ചു താളം പിടിച്ചൊരു കംസ ധ്വനി മുഴങ്ങി.

"എനിക്ക് കള്ളുകുടിക്കാൻ പറ്റണില്ല അളിയാ!!
ആരുടെയോ ശാപം ആണെന്ന് തോന്നുന്നു"

  എന്നാൽ അതൊന്നറിയണമല്ലോ എന്നു കരുതി വേഗം തോപ്പുംപടി വരാൻ പറഞ്ഞു ഫോൺ വച്ചു.കള്ള് വാങ്ങി തരാം എന്നു പറഞ്ഞാൽ ചത്ത്‌കിടന്നാലും കംസൻ ഗ്ളാസ്സും ആയി വരും എന്നറിയാമായിരുന്നു.

അപ്പോളേക്കും മച്ചാൻ എത്തി.


"ഡാ .. ഡെന്നി വരുന്നുണ്ട്.ഏതോ പെണ്ണിനെ വായിനോക്കാന്‍ വേണ്ടി, പി.എസ്.സി  കൊച്ചിങ്ങിന് ചേര്‍ന്ന ഡെന്നി , "ക്ലാസ്സില്‍ പോകുവാ" എന്നും പറഞ്ഞാണ് സ്ലേറ്റും പെന്‍സ്സിലും വാട്ടര്‍ ബോട്ടിലും കുപ്പി പാലും ഒക്കെ എടുത്ത് വീട്ടില്‍ നിന്നിറങ്ങിയതത്രെ.അതുകൊണ്ട് അവന്റെ വീട്ടില്‍ പോയി ഫ്രഷ്‌ ആകാം എന്ന പരുപാടി നടക്കില്ല.നമുക്ക് കുറച്ചപ്പുറത്തുള്ള ജംഗ്ഷനിൽ പോയി അവനെ കാത്ത് നിൽക്കാം"

"ഇവിടെ വന്നിറങ്ങിയ ഉടൻ ഡെന്നിയെ വിളിച്ചിരുന്നു.അപ്പോഴും അവൻ വീട്ടിൽ നിന്നും ഇറങ്ങി എന്നാണല്ലോ പറഞ്ഞത് "

ഇവൻ ഇത്ര ദൂരെ ആണോ താമസിക്കുന്നത് എന്നു ആലോചിച്ചുകൊണ്ട് മച്ചാന്‍റെ പിന്നാലെ കുടയും ചൂടി എങ്ങോട്ടോ നടന്നു.ഏതോ ഒരു ബസ്സ്‌സ്റ്റോപ്പില്‍ ചെന്ന് കിട്ടിയ ശകടത്തില്‍ കയറി ഹൈകോടതി പരിസരത്ത് ചെന്നിറങ്ങി ഡെന്നിയെ വീണ്ടും വിളിച്ചു.

"എത്താറായി ചേട്ടാ"എന്ന് മാത്രം.

ഏകദേശം ഒരുമണിക്കൂര്‍ ആ മഴയത്ത് അവിടെ നിന്നു.ഫുള്‍ ലോഡ് വെള്ളവുമായി ഒരു ജലപീരങ്കി നെരിഞ്ഞമര്‍ന്ന ടയറുകളുമായി ഞങ്ങളുടെ തൊട്ടു മുന്നില്‍ വന്നു നിന്നു.അല്‍പ്പം കഴിഞ്ഞപ്പോള്‍ ഒരു പോലീസ് വാഹനം കൂടി വന്നു നിന്നു.ഏതോ ആളുകള്‍ ഇന്ന് മഴനനഞ്ഞ്‌ തല്ലുകൊള്ളാന്‍ പോകുന്നു.വെറുതെ അവിടെ നിന്ന് പുലിവാലാകണ്ട എന്ന ചിന്തകള്‍ ഞങ്ങളെ അവിടുന്ന് പോകുവാന്‍ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
"ഡെന്നി വരും വഴി  അവനെ പൊക്കാം" എന്നും പറഞ്ഞ് പതുക്കെ നടന്നു തുടങ്ങി.

നടന്ന് നടന്ന് ഒടുവില്‍ ഞങ്ങള്‍ ഡെന്നിയുടെ വീടിന്‍റെ തൊട്ടടുത്തുള്ള വീടിന്‍റെ മുന്നില്‍ എത്തിയപ്പോള്‍ ഒരു ചുവപ്പ് കാര്‍ നിരങ്ങി വരുന്നത് കണ്ടു.നിരങ്ങി വന്ന കാർ അര കിലോമീറ്റർ അകലെ പോയി നിന്നു.
മഴ നനഞ്ഞു കാറിനടുത്തെത്തിയപ്പോൾ, കനത്ത മഴയിൽ സൺഗ്ളാസ്സും വച്ചുകൊണ്ട്, നീല ചുരിദാറും, വെള്ള മുണ്ടും ചകിരി ചീഞ്ഞ പോലുള്ള തലയും ഒക്കെ ആയി ഒരു തടിമാടൻ!!

അവൻ്റെ കക്ഷത്തിനിടയിലെങ്ങാനും കുടുങ്ങി ചത്താലോ എന്നു പേടിച്ച മച്ചാൻ"ഡാ നീ ഫ്രണ്ടിൽ ഇരുന്നോ, അവന്‍റെ രൂപത്തിന് നീയാ ബെസ്റ്"എന്നും പറഞ്ഞ് പുറകിൽ ചാടി കയറി.

വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ ഫ്രീസറിൽ കയറിയത് പോലെ.
"ഇത്രയും തണുപ്പുള്ളപ്പോൾ എന്തിനാടാ ഏസി?"
"ഏസിയിൽ ഇരുന്നാൽ വെളുക്കും എന്ന് എവിടെയോ വായിച്ചു ചേട്ടാ,അതു പോട്ടെ .. നുമ്മ എങ്ങാട്ടാണ് ??"

ആദ്യമായി കാണുന്നതല്ലേ, ഇവന്‍റെ രണ്ടു ഫോട്ടോ എടുക്കാം എന്നു കരുതി ക്യാമറ പുറത്തെടുത്തപ്പോൾ മുതൽ ഡെന്നി "കല്യാണരാമനിൽ" ഇന്നച്ചൻ പോസ്സ് ചെയ്യുന്ന പോലെ പല പല പോസുകൾ ഇട്ടുതുടങ്ങി.


ക്യാമറ കണ്ടപ്പോൾ മുതൽ ഡെന്നിയുടെ നോട്ടം ക്യാമറയ്ക്കു നേരെ ആയി.നേരെ നോക്കി ഓടിച്ചപ്പോൾ തന്നെ റോഡിന്‍റെ നടുക്ക് കൂടിയാണ് കാർ പോയിരുന്നത്.ജീവനിൽ കൊതി ഉള്ളത് കൊണ്ടു ക്യാമറ എടുത്ത് വച്ചു.

വെണ്ടുരുത്തി പാലം കയറി തുടങ്ങിയപ്പോൾ കംസന്‍റെ ഫോൺ.

പാലം കടന്ന ഉടൻ നിക്കുന്നുണ്ടെന്ന നിർദ്ദേശം വിശ്വസിച്ച ഞങ്ങൾ പാലം കടന്നൊരു കടയുടെ മുന്നിൽ കാർ നിർത്തി.
കനത്ത മഴ ആയതുകൊണ്ട് റോഡിലെ ആളുകളെ തിരിച്ചറിയുന്നില്ല.
കംസൻ അവിടെങ്ങാനും ഉണ്ടോ എന്നറിയാൻ വേണ്ടി, പൊരിഞ്ചാക്കിന് കൊട്ട് ഇട്ടതു പോലുള്ള ഒരു രൂപത്തിന് വേണ്ടി ഞങ്ങൾ ചുറ്റിനും കണ്ണോടിച്ചു.


പിന്നെയും അരമണിക്കൂർ കഴിഞ്ഞപ്പോൾ കംസൻ മറ്റൊരു കാറിൽ അവിടെത്തി.

അവിടെ നിന്നും കംസന്‍റെ കാറിൽ കയറാൻ തോന്നിയ തീരുമാനം തെറ്റായിരുന്നു എന്നു ഉടൻതന്നെ മനസ്സിലായി.

ഉറക്കെ പറഞ്ഞാൽ തെറി ആയി മാറുന്ന ഏതോ ഒരു സ്ഥലത്ത് ആണ് പ്ലിങ്ങൻ ഉള്ളതെന്നു മച്ചാൻ പറഞ്ഞ ഉടൻ കംസൻ, ജെസിബി തിരിക്കും പോലെ വണ്ടി തിരിച്ച് ആവേശത്തിൽ ഒരോറ്റ പോക്ക്.

"ഇതെവിടേയ്ക്കാ ഈ പോണേ ? ഇങ്ങക്ക് സ്ഥലം അറിയോ ? നമുക്ക് അവരുടെ വണ്ടിയുടെ പുറകെ പോന്നാൽ പോരെ ?"

തുടങ്ങിയ ചോദ്യങ്ങൾക്ക് പഴകിയ കക്കൂസുംബ്രഷ് പോലത്തെ കൊമ്പൻ മീശ പിരിച്ചു കൊണ്ട് ഒരൊറ്റ മറുപടി.

"നമ്മൾ സ്ഥിരം പോകുന്ന റൂട്ട് ആണ് ഭായി"

എവിടെയോ ചെന്നപ്പോൾ മച്ചാൻ വിളിച്ചു.
"ഞങ്ങ ദേ ശാന്തേട്ടന്‍റെ അടുത്തെത്തി.നിങ്ങളെവിടാ?"

അപ്പൊ നമ്മൾ എങ്ങോട്ടാ പോണതെന്ന ഭാവേന കംസനെ നോക്കിയപ്പോൾ, "അവര് വഴി തെറ്റി വേറെ വഴി പോയി. ദാ ദിപ്പോ ശരിയാക്കാം, ആ വളവു തിരിഞ്ഞാൽ നമ്മളെത്തും "



വളവ് തിരിഞ്ഞപ്പോ അവിടെ വഴി തീർന്നു.
"ഛെ !! ഇതറിഞ്ഞെങ്കിൽ ഞാൻ ജെസിബിയും കൊണ്ട് വന്നേനെ"

"എന്തിനാ വഴി മാന്തിയുണ്ടാക്കാനാ ?? ഇങ്ങള് ജാഡ കളഞ്ഞിട്ട് ആരോടെങ്കിലും വഴിചോദിക്ക് മനുഷ്യ.റൂം എടുത്തിട്ടു വേണം ഫ്രഷ് ആകാൻ" വയറു തടവി കൊണ്ട് ഞാൻ പറഞ്ഞു.

പിന്നെ ,അവിടുന്നു പെണ്ണുങ്ങളോടും കിളവിമാരോടും മാത്രം വഴി ചോദിച്ചു ചോദിച്ചു ചോദിച്ച് ജെസിബി പല വഴി വണ്ടി ഓടിച്ചു.

ആ പ്രദേശത്തെ പാലങ്ങൾ മുഴുവൻ കണ്ടു.ഉടുവഴികൾ മുഴുവൻ കറങ്ങി.

അവസാനം, ജെസിബി തന്നെ മച്ചാനെ വിളിച്ച് "പേത്ത" എന്നു പറഞ്ഞു.എന്നിട്ട് വണ്ടി തിരിച്ചു.

"പേത്ത പറഞ്ഞിട്ടുണ്ട്, ഇനി കളി ആദ്യം തുടങ്ങാം" എന്നും പറഞ്ഞുകൊണ്ട് ആദ്യം ഞങ്ങടെ കാറുകൾ തമ്മിൽ പിരിഞ്ഞ അതേ സ്ഥലത്ത് കൊണ്ടുപോയി വണ്ടി സൈഡാക്കി.


കുറച്ചു സമയം കഴിഞ്ഞപ്പോൾ അവർ ഞങ്ങളെ കണ്ടുപിടിച്ചു.പിന്നെ ഒരു ലോഡ്ജിൽ റൂം എടുത്ത് പ്രാഥമിക കാര്യങ്ങൾ തീർത്തു.

അപ്പോളാണ് നേരെ "മുല്ല പന്തലിൽ" പോയാലോ എന്ന ചിന്ത വന്നത്.
മുല്ല പന്തലല്ലേ, എനിക്കറിയാം എന്നു പറഞ്ഞ ജെസിബി ചാടി വണ്ടിയിൽ കയറി.പോകുന്ന വഴി പ്ലാൻ മാറി.വേറെ ഏതോ ഒരു ഷാപ്പ്.
അവിടുന്നു പത്തിരുപത് കിലോമീറ്റർ പോയപ്പോൾ മെയിൻ റോഡിൽ നിന്നും തിരിഞ്ഞ് വണ്ടി ഷാപ്പിന്‍റെ മുറ്റത്ത്!!



ഒരു മുറിയിൽ എല്ലാവരും കൂടി ചിരിയും കളിയും തമാശയും ഒക്കെ ആയി ഒരുപാട് സമയം.അതിനിടയിൽ ഓർഡർ എടുക്കാൻ ആളെത്തി.
മീൻ തലയും പുട്ടും ഓർഡർ കൊടുത്തു.

മീൻ തല എന്നു കേട്ടപ്പോൾ മത്തി തല പ്രതീക്ഷിച്ച, ആദ്യമായി ഷാപ്പിൽ കയറുന്ന ഡെന്നി ഒരു വലിയ സ്റ്റീല്‍ ഉരുളിയിൽ നിറയെ ചാറിൽ മുങ്ങി ചാടിക്കളിക്കുന്ന, നാലഞ്ചു കിലോ ഉള്ള മീനിന്‍റെ തല കണ്ട് ഞെട്ടി!!


ഞെട്ടി ഇരിക്കുന്ന ഡെന്നിയുടെ മുഖത്ത് നോക്കി മറ്റെല്ലാവരും മീൻ പൊളിച്ചു തീറ്റ തുടങ്ങി.

അപ്പോളേയ്ക്കും പുട്ടും, ഒരു കുപ്പി കള്ളുമായി ആളെത്തി.
പിന്നൊരു യുദ്ധമാരുന്നു.മീൻ കറി ഇവിടെ കൂട്ടിയാൽ അങ്ങു ഗൾഫിൽ വരെ എരിയും എങ്കിലും കിടിലൻ കറി.ആദ്യ പ്ലെയ്റ്റ് കൊണ്ടുവന്നപ്പോഴേ വിളമ്പുകാരന് കാര്യം പിടി കിട്ടിയതിനാൽ ,പുട്ട് മുറയ്ക്ക് വന്നുകൊണ്ടിരുന്നു.

പണ്ട് കോഴിക്കോട് സംഗമത്തിൻ്റെ തലേന്ന് ഇതുപോലൊരു പുട്ടു തീറ്റ ഉണ്ടായിരുന്നത് ഓർത്തുകൊണ്ട് ശാന്തേട്ടൻ പറഞ്ഞു.

"നമുക്ക് അന്നത്തെ റെക്കോർഡ് തകർക്കണം സ്മിനു."

കേട്ട വഴി കംസൻ ഒരു കുറ്റി പുട്ട് അങ്ങിനെ തന്നെ കുത്തികയറ്റി കൊണ്ടു സമ്മതം മൂളി.

മീൻ കറിയുടെ എരുകാരണം കംസന്റെ മീശ വരെ ഒടിഞ്ഞു തൂങ്ങി എങ്കിലും തീറ്റയ്ക്കു ഒരു കുറവും ഇല്ലാരുന്നു.

പുട്ടിനു പൊട്ടി വാങ്ങാൻ ഷാപ്പുകാർ പോയ ഗ്യാപ്പിനാണു എല്ലാവരും ചുമരിൽ തൂക്കി ഇട്ട മെനു കണ്ടത്.


പിന്നെ പലവട്ടം അപ്പം വാങ്ങി.
അപ്പത്തിന് കക്ക ഫ്രൈ, അതു പോരാഞ്ഞു പന്നിയിറച്ചി..
"വിഭവങ്ങൾ പലവിധം ഷാപ്പിൽ സുലഭം!!"

അതു തീർന്നപ്പോളേയ്ക്കു പുട്ടെത്തി.

ഡെന്നിയുടെ മൂക്കിൽ കൂടിയും, ചെവിയിൽ കൂടിയും ഒക്കെ പുട്ട് പുറത്തെത്തി തുടങ്ങിയപ്പോൾ ഞങ്ങൾ തീറ്റ നിർത്തി എണീറ്റു.
അപ്പോളും കംസൻ അവിടെ ഇരുന്നു മീൻ പത്രം വടിച്ചുനക്കുന്നുണ്ടാരുന്നു.

എല്ലാം കഴിഞ്ഞു തിരികെ പോരും വഴി ജെസിബി യാത്ര പറഞ്ഞു മറ്റൊരു വഴിക്ക് പോയി.ശാന്തേട്ടനും മച്ചാനും കൂടി ഡെന്നിയുടെ കാറിൽ സ്റ്റേഷനിൽ കൊണ്ടാക്കുമ്പോൾ സമയം ആറിനോട് അടുത്തിരുന്നു.


ലീവ് ഇല്ലാതിരുന്നിട്ടും, ലീവ് എടുത്ത് സ്റ്റേഷൻ മുതൽ എല്ലാത്തിനും ചുക്കാൻ പിടിച്ചുകൊണ്ട് കൂടെ ഉണ്ടായിരുന്ന മച്ചാനോടും,രാവിലത്തെ ഓട്ടത്തിനിടയിൽ വിളിച്ചുപറഞ്ഞിട്ടു പോലും, ട്രിപ് മുടക്കി കൂടെ കൂടിയ ശാന്തേട്ടനോടും, അന്നത്തെ വർക്ക്‌ വേണ്ട എന്നു വച്ചുകൊണ്ട് കൂടെ കൂടി ഒരുപാട് ചിരി സമ്മാനിച്ച ജെസിബി ദിലീപിനോടും, അതിനേക്കാളൊക്കെ വയ്യാത്ത കാലും വച്ച്‌കൊണ്ട് ഒരു ദിവസം മുഴുവൻ വേദന സഹിച്ചു കൊണ്ടു വണ്ടി ഓടിച്ചു വന്ന ഡെന്നികുട്ടനോടും നന്ദി പറഞ്ഞാൽ തീരില്ല.



അപ്രതീക്ഷിതമായി ടിക്കറ്റ് വന്നതുകൊണ്ട്  ജീവിത പങ്കാളി പ്രവാസ ജീവിതത്തിനായി പെട്ടെന്ന് കയറി പോയത് കൊണ്ട്, സെന്റി ആയി പോകുമായിരുന്നതിന് പകരം, ജീവിതത്തില്‍ എന്നും ഓര്‍ത്തിരിക്കാന്‍ പറ്റും വിധം മനോഹരമായ ഒരു ദിവസം തകർത്തു പെയ്യുന്ന മഴയിലും സമ്മാനിച്ച ഈ സൊഹൃതം എന്നെന്നും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ.... നിറഞ്ഞ മനസ്സോടെ ഒറ്റപ്പാലത്തിനുള്ള ട്രെയിനിൽ മടങ്ങുമ്പോഴും, മഴ വാശിയോടെ തന്നെ പെയ്യുന്നുണ്ടാരുന്നു....


***************************


അയ്യന്തോള്‍ പോകും വഴി അധികാരി മാഡത്തിനെ കൂടി കണ്ടുകളയാം എന്ന ചിന്തയില്‍ തിരുവില്വാമലയില്‍ നിന്നും പുറപ്പെടും വഴി ഒലക്ക മാഡത്തെ വിളിച്ചു.അര മണിക്കൂര്‍ തുടര്ച്ച ആയി വിളിച്ചിട്ടും അനക്കമില്ല.

തൃശൂര്‍ക്കുള്ള വണ്ടിയില്‍ ഇരിക്കുമ്പോള്‍ തിരികെ കാള്‍ വന്നു.
ഫോണ്‍ എടുക്കാഞ്ഞതില്‍ ദേഷ്യപ്പെടാന്‍ തുടങ്ങിയപ്പോള്‍ ആണ് കാര്യം മനസ്സിലായത്.

കക്ഷി ഫോണ്‍ എടുക്കാന്‍ ഓടി വരുമ്പോളേയ്ക്കും ദൈവവിളി വരും.
പിന്നോരോട്ടമാ."മുട്ടി"പായി പ്രാര്‍ത്ഥനയും സമര്‍പ്പണവും കഴിഞ്ഞ് വീണ്ടും കാള്‍ എടുക്കാന്‍ ഓടി വരുമ്പോളേയ്ക്ക് വീണ്ടും ദൈവ വിളി.
തലേന്ന് പൂച്ചയ്ക്ക് കൊടുക്കാന്‍ കെട്ടിയവന്‍ കൂരിസുരേഷ് വാങ്ങി കൊണ്ടുവന്ന ഹോട്ടല്‍ വെസ്റ്റ്‌ കഴിച്ചതാണ്.പിന്നെ നിലത്ത് നിന്നിട്ടില്ല എന്നാണ് പറഞ്ഞത്.

ചിക്കന്‍ കണ്ടപ്പോള്‍ ആക്രാന്തം.കിലുക്കത്തിലെ രേവതിയെ പോലെ, "കുരങ്ങാ... കുരങ്ങന് വേണോ" എന്ന് കൈ നക്കികൊണ്ട്   കൂരിസുരേഷിനോട് ചോദിക്കാം എന്ന് കരുതി, കെട്ടിയവന്‍ കുളിക്കാന്‍ കയറിയ സമയത്ത് പൊതി അഴിച്ചു തിന്നതാണ്.ഒടുവില്‍ ഭക്ത ആയി മാറി.

അല്ല അപ്പൊ നീ ഇന്ന് ലീവ് ആണോ ?സുഖമില്ലാതെ എങ്ങനെ വരും?

"ഇന്ന് മുതലാളി ഇല്ല.അപ്പൊ അങ്ങേരെ പറ്റിച്ച് കറങ്ങി നടക്കാം.ശമ്പളം കിട്ടുകൈയും ചെയ്യും.എങ്ങനുണ്ട് ഐഡിയ?"

അല്ല, അപ്പൊ ദൈവവിളി ഉണ്ടായാലോ?
"മഴ അല്ലേടാ ഗഡി? പിന്നെ നമ്മുടെ പൂരപറമ്പല്ലേ ഉള്ളത്, ഞാനഡജസ്റ്റ് ചെയ്തോളാം, നീ വന്നിട്ട് വിളിച്ചാല്‍ മതി.ഞാനവിടെ എവിടെങ്കിലും വായി നോക്കി നില്‍പ്പുണ്ടാവും"

തൃശൂര്‍ മുന്‍സിപ്പല്‍ ഓഫീസിനു സമീപം ചെന്നിറങ്ങുമ്പോള്‍ കനത്ത മഴ.

മഴയത്ത് അയ്യന്തോളിനുള്ള ബസ്സ്‌ കിട്ടുന്ന സ്ഥലത്തെയ്ക്ക് നടക്കുമ്പോള്‍ ഒരു കൂട്ടം അമ്പലകാളകള്‍ മുന്നില്‍ കൂടി നടന്നടുക്കുന്നു.പൂരപറമ്പിനടുത്ത് അതൊരു സ്ഥിര കാഴ്ച ആയതുകൊണ്ട് മൈന്റ് ചെയ്തില്ല.അവസാന കാളയും കടന്ന് പോയപ്പോള്‍ കാളകള്‍ക്കിടയില്‍ നിന്നൊരു വിളി.

"ഡാ അരപ്പിരി...."

ഈശ്വരാ..... കാളകളും...?? എന്ന സംശയത്തില്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ ഒരു കാള മാത്രം തിരിഞ്ഞ് നില്ല്കുന്നു.മറ്റുള്ളവ നടന്നകലുന്നു.
തോന്നിയതാവും എന്ന് കരുതി തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍
"നിനക്കെന്നെ മനസ്സിലായില്ല അല്ലെ അരപ്പിരി പരട്ടെ ?" എന്നൊരു ചോദ്യവും ആദ്യമായി മുട്ട ഇട്ട കോഴി നാട്ടാരെ മുഴുവന്‍ കൊക്കി അറിയിക്കുന്ന പോലെ ഒരു ചിരിയും...

"കി കി കി കി കി കി കി കി "
നിന്നെ പറ്റിക്കാന്‍ ഇവറ്റൊല്ടെ കൂടെ കൂടിയതാ.

നോക്കുമ്പോള്‍, മഴ നനഞ്ഞൊലിച്ച് ചാണക മണവുമായി "ഒലക്ക ആബി".

"നീ വാ, എനിക്ക് വിശക്കുന്നു.ചോറ് കഴിക്കാം.അപ്പോള്‍ വിശേഷങ്ങള്‍ പറയാം" എന്നും പറഞ്ഞ് ഞങ്ങളൊരു ഹോട്ടലില്‍ കയറി.

"ഡാ പിരി , എനിക്കൊന്നും വേണ്ടട്ടാ. എനിക്ക് വിശക്കണില്ല.ഉച്ചയ്ക്ക് കഴിക്കാറില്ല.തന്നേം അല്ല, ഇന്നലത്തെ ചിക്കന്‍റെ പണി തീര്‍ന്നിട്ടും ഇല്ല."

എന്നാല്‍ ശരി എന്ന് പറഞ്ഞ് ഞാനൊരു ഊണ് പറഞ്ഞു.

ചോറ് വന്നു.ഒരുരുള കഴിച്ചപ്പോള്‍ മുതല്‍ എന്‍റെ മുഖത്ത് തന്നെ നോക്കി കഴിക്കുന്നതിന് വെള്ളമിറക്കി ഇരിപ്പ് തുടങ്ങി.
ഈ പോക്ക് ആണേല്‍ എനിക്കും ദൈവ വിളി കിട്ടും എന്ന് തോന്നിയ ഞാന്‍ ഒരു മസാല ദോശ ഓര്‍ഡര്‍ ചെയ്തു കൊടുത്തു.പിന്നെ ശല്യമില്ലാരുന്നു.
ഇടയ്ക്ക് ഒന്ന് പൊങ്ങി നോക്കിയപ്പോള്‍ മസാല ദോശ കാലി ആക്കിയിട്ട് ഇളിച്ചുകാണിക്കുന്ന ഒലക്ക മാഡം.

 "ഇനിയും വേണം"എന്ന ആ മുഖത്തെ ഭാവം കണ്ടില്ല എന്ന് നടിച്ചുകൊണ്ട്‌ ഞാന്‍ ഊണ് മതിയാക്കി എണീക്കാന്‍ തുടങ്ങിയപ്പോള്‍ , ഹോട്ടല്‍ സപ്ലയര്‍ ഓടി വന്നു.

"പ്ലെയ്ത്റ്റ് തിന്നാന്‍ നോക്കണ്ട,വേണേല്‍ ഇനിയും തരാം" എന്ന് പറഞ്ഞ് പ്ലേറ്റു പിടിച്ച് വാങ്ങി.

കൂടുതല്‍ നിന്നു ചളമാക്കും മുന്നേ ബില്ല് കൊടുത്ത് പുറത്തിറങ്ങി.

എന്നാല്‍ ശരി, എന്ന് പറഞ്ഞ് പോകാന്‍ തുടങ്ങിയപ്പോള്‍ ഒലക്ക ഒരോഫര്‍ എടുത്തിട്ടു.

"ഡാ ഗഡീ, സാലറിയോ കൂട്ടി തരില്ല, ഓട്ടോ വിളിച്ച് തൃശൂര്‍ മുഴുവന്‍ കറങ്ങി അത് ഓഫീസ് ആവശ്യത്തിനു പോയതാ എന്ന് കണക്കെഴുതും.നിനക്കെവിടാ പോകേണ്ടത് ?ഞാന്‍ ഓട്ടോ വിളിച്ച് കൊണ്ടാക്കാം"എന്ന് പറഞ്ഞ് ഒരോട്ടോ വിളിച്ചു.

"ചേട്ടാ നടുവിലാല്‍ പോകണം,അയ്യന്തോള് വഴി പോയാല്‍ മതി"

അപ്പോളാണ് ഓട്ടോക്കാരനെ സൂക്ഷിച്ചു നോക്കിയത്.ഒലക്കയുടെ നാട്ടുകാരന്‍.

ടിപ്പര്‍ ഓടിച്ചു നടന്ന കക്ഷി പ്രൊമോഷന്‍ കിട്ടി ഇപ്പൊ ഓട്ടോ ഓടിക്കുന്നു.

അയ്യന്തോള്‍ ചെന്ന് ഓട്ടോ ഇറങ്ങുമ്പോള്‍ തേങ്ങ ചിരവും പോലുള്ള ശബ്ദത്തില്‍ ഒലക്ക മാഡം പറയുന്നുണ്ടാരുന്നു.

"ഡാ പിരി, നിന്‍റെ ബുക്ക്‌ വേണ്ടേ ?

"വേണം വേണം . ഇങ്ങു തന്നേക്ക്‌"

"അത് ഓഫീസിലാ"

വായില്‍ വന്ന "സരസ്വതീ നമസ്തുഭ്യം.... വരദേ .. കാമരൂപിണി" വിഴുങ്ങിക്കൊണ്ട് ഓട്ടോയില്‍ നിന്നിറങ്ങി 

*********************


തിരികെ പോരും വഴി നടുവിലാലില്‍ ഇറങ്ങി ഓലക്കയെ വിളിച്ചു. 2 വര്ഷം മുന്നേ എന്‍റെ കൈയില്‍ നിന്നും വായിക്കാന്‍ ആണെന്ന് പറഞ്ഞ് വാങ്ങിയ "ആരാച്ചാര്‍ " ഒരു പേജ് പോലും തുറന്ന് നോക്കാതെ ഒരു വെടല ചിരിയോടെ മടക്കി തന്നു. 

ഒപ്പം മറ്റൊരു പൊതിയും.പുസ്തകം ആണെന്ന് കണ്ടപ്പോള്‍ തന്നെ അറിയാരുന്നു.എങ്കിലും വീട്ടില്‍ ചെന്നാണ് തുറന്നത്.
പുസ്തക ശേഖരത്തിലേയ്ക്ക് ഒരു പുസ്തകം കൂടി സമ്മാനമായി തന്നതില്‍ ഒരുപാട് സന്തോഷം തോന്നിയപ്പോളും, "ആരാച്ചാര്‍" വായിക്കാതെ മടക്കി തന്നതില്‍ നല്ല ദേഷ്യം തോന്നാതിരുന്നില്ല.




*******************

പാറ്റയെ കണ്ടു പേടിച്ച് തുള്ളല്‍ പനി പിടിച്ച് കിടക്കുന്ന ഗുണ്ടയെ മാത്രം കാണുവാന്‍ പോകാന്‍ പറ്റിയില്ലല്ലോ എന്ന് മനസ്സില്‍ തോന്നിയ ആ വിഷമം , ഫോണില്‍ വിളിച്ച് ഗുണ്ടയെ രണ്ടു ചീത്ത വിളിച്ചപ്പോള്‍ മാറികിട്ടി.

പാലക്കാട് വരെ വന്നിട്ട് ഒന്ന് വിളിക്കഞ്ഞതോ പോട്ടെ, തൃശൂര്‍ യാത്രയില്‍ കാണാം എന്ന് പറഞ്ഞതിനാല്‍ അങ്ങോട്ട്‌ വിളിച്ച ഫോണ്‍ എടുക്കാത്ത കൂതറ ബാവേലിയോടു പറയാനുള്ളത് ചാറ്റില്‍ കൊടുക്കാം എന്ന ആശ്വാസത്തില്‍ ബാംഗ്ലൂര്‍ വന്നിറങ്ങിയപ്പോള്‍ ആണ് പ്രസാദേട്ടന്‍ വിളിച്ചത്.

"തിരിച്ചു പോയി" എന്ന തെറ്റിധാരണയില്‍ കഴിഞ്ഞതിനാല്‍, ആ മനുഷ്യനെ കാണാന്‍ പറ്റിയില്ലല്ലോ എന്നലോചിച്ചപ്പോലെയ്ക്ക്
"ഞാനിന്ന് പോകുവാ ഡാ " എന്ന് മടങ്ങിപ്പോകുന്ന എല്ലാ പ്രവാസികളും മറ്റാരും കാണാതെ ഉള്ളിൽ ഒതുക്കുന്ന വേദനയോടെ പറഞ്ഞപ്പോൾ എന്തോ ഒരു വല്ലായ്മ തോന്നി എങ്കിലും...

"എന്നാല്‍ പിന്നെ അവിടെ ചെന്നിട്ട് കാണാം ചേട്ടാ, ഹാപ്പി ജേർണി!!"  എന്ന്  മാത്രം പറഞ്ഞ്കൊണ്ട് നേരെ റൂമിലേയ്ക്ക് വെച്ചടിച്ചു ...








No comments:

Post a Comment