Monday, 29 June 2015

കാലന്‍ കഥകള്‍ (ഭാഗം 10)

കാശിനെട്ട്
           കാലപുരിയില്‍ ഇപ്പോള്‍ “കളസ്സംകീറി” മാസം.കൈയില്‍ പത്ത് പൈസ ഇല്ലാതെ കിഴങ്ങും ചുട്ട്,കട്ടനും അടിച്ചിരിക്കുന്ന കാലം. തുള്ളിക്കൊരുകുടം എന്ന രീതിയില്‍ മഴപെയ്യുന്നു. ചോര്‍ന്നൊലിക്കുന്ന കൊട്ടാര ഭാഗത്തൊക്കെ കാലത്തേ തന്നെ കാലത്തി ഓടിനടന്നു ചട്ടികള്‍ നിരത്തി കഴിഞ്ഞു.ആത്മാക്കളെ പെറുക്കുന്ന പണി, ഇപ്പോള്‍ അപ്രന്‍റീസ്സ് ട്രെയിനീസ്സുകള്‍ക്കാണ്.കാലനും,കാലത്തിയും കാലും തിരുമ്മി ചുമ്മാ ഇരിപ്പാ.ചിത്രപ്പന്‍ പോത്തച്ചനേയും കൂട്ടി “ഊത്ത” പിടിക്കാന്‍ പോയിരിക്കുന്നു.അപ്പോളാണ് കാലത്തിക്കൊരു പൂതികേറിയത്‌.കശുവണ്ടിചുട്ട് തിന്നണം.അങ്ങനെ തോന്നാന്‍ കാരണമുണ്ട്.
പണ്ട്, പോക്കണംകോട് കവലയ്ക്കടുത്ത ഫുട്ട്പാത്തില്‍ കുത്തിയിരുന്നു “ചുട്ടണ്ടി” വില്‍ക്കല്‍ ആയിരുന്നു കാലച്ചിക്ക് പണി.അന്ന് കാലച്ചി അല്ല,”കോലച്ചി” ആയിരുന്നു.പേര് ഇത് തന്നെ “ധൂമോർണ്ണ”. വായില്‍ കൊള്ളാത്ത പേരായിരുന്നതിനാല്‍ എല്ലാരും “അണ്ടിക്കാരി” എന്ന് വിളിച്ച്‌ പോന്നു.രാവിലെ തന്നെ കുത്തിയിരുന്ന്
“ചൂടണ്ടി ചൂടണ്ടി.... കശുവണ്ടിയേ....യ്...”
കാശിന് എട്ടെണ്ണം.... എട്ടെണ്ണം,
കാശിനെട്ടേ.......”
എന്ന് കാറി കൂവുന്ന പുള്ളിക്കാരിടെ മുന്നില്‍,നെല്ലിക്കാ തളത്തിന് വില ചോദിക്കാന്‍ വന്ന ഒരു സായിപ്പന്‍ എത്തിപ്പെട്ടു.
“വാട്ട്‌ ഈസ്‌ ദിസ്സ് ??”
എലി  പുന്നെല്ലുകണ്ടത് പോലെ ധൂമോർണ്ണ വാപൊളിച്ചു.കിട്ടിയ താക്കിനു അഞ്ചാറ് ഈച്ചകള്‍ വായില്‍ നിന്നും പറന്നു പോയി.ചോദ്യം മനസ്സിലാകാഞ്ഞ അവള്‍ ഒരുവിധം ഒപ്പിച്ചു പറഞ്ഞു,
“കാശിന് എട്ട്....., കാശിനെട്ട് !!”
എട്ടെണ്ണം എടുത്ത് നീട്ടുകേം ചെയ്തു.നീട്ടിയതെടുത്ത് ചവച്ചോണ്ട് സായിപ്പന്‍ വീണ്ടും, 
“വാട്ട്‌ ഈസ്‌ ദിസ്സ് ??”
സായിപ്പ് വില പേശുവാന്നു കരുതി, അവള്‍ ഉറപ്പിച്ച് തന്നെ പറഞ്ഞു, 
“കാശിന് എട്ട്....., കാശിനെട്ട്, കുറയില്ല !!”
“ഓ.... ഐ സീ...!! കാശുനട്ട്....കാശുനട്ട്!!”
അവള്‍ പറഞ്ഞ വില അതിന്‍റെ പേരാണെന്ന് തെറ്റിധരിച്ച  സായിപ്പതു പറഞ്ഞ് പറഞ്ഞ് കാഷ്യു നട്ട് ആയി മാറി.
അങ്ങനെ ചുട്ടണ്ടി വിറ്റ് നടന്ന അണ്ടിക്കാരി കാശുകാരി ആയി തുടങ്ങി.ആ ഇടയ്ക്കാണ് മാക്രി പിടുത്തം തൊഴിലാക്കിയ യമന്‍(ഇന്നത്തെ കാലന്‍), മാക്രി വില്‍ക്കാന്‍ അവിടെ എത്തിച്ചേര്‍ന്നത്. മാക്രി വിറ്റ് മടങ്ങുന്ന വഴിക്കാണ്, കാലന്‍ കശുവണ്ടി ചുട്ടോണ്ടിരുന്ന ധൂമോർണ്ണയെ കണ്ടത്.യമന്‍റെ   പ്രണയം മാക്രി ചാടും പോലെ പുറത്ത് ചാടി.അതു കണ്ട കശുവണ്ടി നാണം കൊണ്ട് വെന്തു.അവര്‍ക്കിടയില്‍ ഇലക്ട്രിസിറ്റിക്കാര് 11കെ.വി ലൈന്‍ വലിച്ചു.ആ ലൈനേല്‍ തൂങ്ങി മാക്രി യമനും,കശുവണ്ടി ധൂമോർണ്ണയും ഊട്ടിക്ക്‌ ടൂര് പോയി.
വിഷ്ണു മുക്ക്രിയുമായുള്ള പ്രശ്നത്താല്‍, അന്നത്തെ കാലന്‍റെ പണി പോയി നില്‍ക്കുവാരുന്നു.ഊട്ടിയില്‍ പുഷ്പമേള കാണാന്‍ വന്ന മുക്രി,മാക്രി തിന്ന് മയങ്ങിനിന്നപ്പോ അഞ്ചാറ് കശുവണ്ടി ചുട്ടതും കൂടി കൊടുത്തപ്പോ, വിഷ്ണു മുക്രി, മാക്രിയമനെ “കാലനാക്കിയ” ഉത്തരവെടുത്ത് തെരുവിലിറക്കിവിട്ടു.
അന്നത്തെ ആ ഓര്‍മ്മകള്‍ അയവിറക്കിക്കൊണ്ട് കാലത്തി,കാലനോട് കശുവണ്ടി ചുടലിനെ കുറിച്ച് പറഞ്ഞപ്പോ തന്നെ കാലന്‍ അഞ്ചാറു കപ്പലെടുത്ത് വായിലിട്ടോടിച്ച് നോക്കി.സംഭവം മണത്തറിഞ്ഞ ഗുപ്തപ്പന്‍, “ഊത്ത” പണി പോത്തച്ചനെ ഏല്‍പ്പിച്ച്,രണ്ടാം ക്ലാസ്സ്ശങ്ക ആണെന്ന ഭാവേന, “ദേ പോയി.... ദാ വന്നു” എന്ന് മൊഴിഞ്ഞു.എന്നിട്ടൊരു മുങ്ങല്‍!!
വന്ന വഴി തന്നെ ചിത്രഗുപ്തന്‍,ചുട്ടണ്ടി പൊട്ടിക്കാന്‍ കാലത്തിക്കൊപ്പം കൂടി.അവര് രണ്ടാളും ചുമരും ചാരി ഇരുന്നു ചിരട്ട കൊണ്ട് ചുട്ടത് പൊട്ടിക്കും.കാലന്‍ ചൂട്ടുകൂട്ടിയ തീയില്‍ അണ്ടി ചുട്ടെടുക്കും.പൊട്ടിച്ച അണ്ടികള്‍, സൈഡിലായുള്ള ഒരു അലിമിനിയം കോപ്പയില്‍ ഇട്ട് കൊണ്ടിരുന്നു..കുറേ കഴിഞ്ഞപ്പോള്‍ കാലന് കൊതി കേറി.
“ഇനി നമ്മുക്ക് കുറച്ചെണ്ണം തിന്നാലോ?”
അപ്പോളാണ് അവര്‍ ശ്രദ്ധിക്കുന്നത്,കോപ്പയില്‍ ഒരു കോപ്പും ഇല്ല!!
കാര്യം പിടികിട്ടാപുള്ളിയായി തന്നെ നിലനിന്നു.
“കശുവണ്ടി തിന്നുന്ന പത്രമോ?”
കൊതി മൂത്ത കാലന്‍ പച്ചണ്ടി എടുത്തൊരു കടി.കശുവണ്ടി ചോന വീണ് കിറി പൊള്ളിയ കാലന്‍ കാറി.കലി മൂത്ത കാലന്‍ കോപ്പയെടുത്ത് കുപ്പയിലെറിഞ്ഞു.കാലനെ തണുപ്പിക്കാന്‍ കാലത്തി കാലിചായ ഇട്ട് കൊടുത്തു.എല്ലാം ശാന്തമായപ്പോള്‍ മൂവരും ചേര്‍ന്ന് മുടങ്ങിയ അണ്ടിപണി വീണ്ടും തുടങ്ങി.ഇത്തവണ,അലുമിനിയം കോപ്പയുടെ സ്ഥാനത്ത് ചട്ടി വച്ചു.അല്പം കഴിഞ്ഞപ്പോ പിന്നേം തതൈവ!!
ചട്ടി മാറ്റി, കുട്ട വച്ചു.
എന്നിട്ടും, ചങ്കരന്‍ തെങ്ങുമേല്‍ നിന്നും ഇറങ്ങാന്‍ മടിച്ച് അവിടെ തന്നെ ഇരിപ്പാ.
ന അണ്ടി കുട്ടസ്സ്യേ!!
“ഇതെന്തു മായം.അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ.ചുട്ടണ്ടി എവിടെ പോണു എന്നറിയണമല്ലോ!!”
മൂവരും കൂടി വട്ടം വരച്ച് സമ്മേളനം നടത്തി.ഒരാള്‍ ചുടാനും,ഒരാള്‍ പൊട്ടിക്കാനും, ഒരാള്‍ മറഞ്ഞിരുന്നു സത്യം ചികയാനും തീരുമാനമായി.
മൂവര്‍ സംഘം അങ്ങനെ കാത്തിരിക്കുമ്പോള്‍, പിന്നിലെ ചുമരിന്‍റെ മറവില്‍ നിന്നും.........
(ജും... ജും)      

എഴുത്തിലെ കുലപതികൾ !! - ഭാഗം 4

==============================================================================
എസ്സ്.കെ. പൊറ്റെക്കാട്
********************************************************
1913 മാര്‍ച്ച് 14 നു കോഴിക്കോട് ജനിച്ച “ശങ്കരന്‍ കുട്ടി” എന്ന കുട്ടി കുട്ടിക്കാലത്ത് അമ്പലത്തില്‍പ്പോയി ദൈവത്തോട് പ്രാര്‍ഥിച്ചത് "തന്നെ നാടറിയുന്ന കവിയാക്കണേ" എന്നാണ്. കള്ളങ്ങളൊന്നുമില്ലാത്ത കുഞ്ഞുമനസ്സിന്‍റെ പ്രാര്‍ഥന ദൈവം കേട്ടു. അവന്‍ വളര്‍ന്നപ്പോള്‍ ആദ്യം കവിയായി, പിന്നീട് കഥാകൃത്തായി, അതും കഴിഞ്ഞപ്പോള്‍ യൗവ്വനത്തില്‍ അയാള്‍ ലോകത്തിന്‍റെ അജ്ഞാതമായ പരപ്പുകളിലേക്ക് തനിയെ യാത്രപോയി. മാസങ്ങളും വര്‍ഷങ്ങളും നീളുന്നയാത്ര, കപ്പലിലും ബസ്സിലും കാപ്പിരിയുടെ ലോറികളിലും കയറി, കാടുകളും വെള്ളച്ചാട്ടങ്ങളും കടന്ന്, മരുഭൂമികള്‍ കണ്ട്, പിരമിഡുകള്‍ക്ക് മുന്നില്‍ വണങ്ങി ആ യാത്ര നീണ്ടുപോയി. തിരിച്ചുവന്ന് അതെല്ലാം അദ്ദേഹം വിവരിച്ചപ്പോള്‍ അതുവരെ സ്വന്തം നാടിന്റെ നാലതിരുകള്‍ക്കപ്പുറം അജ്ഞാതമായിരുന്ന മലയാളി രമണീയമായ മലയാളത്തില്‍ വിടര്‍ന്ന ലോകത്തിന്റെ ഭൂപടം കണ്ട് വിസ്മയിച്ചു. ഇദ്ദേഹത്തിലൂടെയാണ്- കാപ്പിരികളുടെ നാട്ടിലെയും ക്ലിയോപാട്രയുടെ ദേശത്തെയും സിംഹഭൂമിയുടെയും കഥകള്‍ മലയാളി അറിഞ്ഞുതുടങ്ങിയത്,അല്ലെങ്കില്‍  ഇദ്ദേഹത്തിലൂടെ ആണു മലയാളികള്‍ ലോകത്തെ അറിഞ്ഞ് തുടങ്ങിയത്  എന്ന് പറയുന്നതാവും ശരി.
കത്തിടപാടുകളിലൂടെ ആതിഥേയരെ കണ്ടെത്തി ദേശം മുഴുവന്‍ സഞ്ചരിച്ച് അത് യാത്രാക്കുറിപ്പ് ആക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ രീതി. ഓരോ യാത്രയും ഓരോ ജീവിതമായിരുന്നു എസ്.കെ ക്ക്. ഇന്ന് ലോകം മുഴുവന്‍ ചുറ്റിക്കറങ്ങാന്‍ വിമാനമുണ്ട്. മറ്റ് സംവിധാനങ്ങളുണ്ട്. അതൊന്നുമില്ലാതിരുന്ന കാലത്ത് കപ്പലില്‍ പോയി കഥകള്‍ കണ്ടെത്തി അത് നമുക്ക് മുന്നില്‍ എത്തിച്ചു തന്ന ഇദ്ദേഹത്തിനെ, കാലിക്കറ്റ് സര്‍വകലാശാല ഡോക്ടറേറ്റ് നൽകി ആദരിച്ചു.
സഞ്ചാര സാഹിത്യം എന്നാല്‍ മലയാളികള്‍ക്ക് ആദ്യം ഒര്‍മ്മവരുക, ലോക സഞ്ചാരി എന്ന് വിളിക്കാവുന്ന, “എസ്സ്.കെ” എന്ന് ചുരുക്കത്തില്‍ അറിയപ്പെടുന്ന, “എസ്സ്.കെ. പൊറ്റെക്കാട്” എന്ന “ശങ്കരന്‍ കുട്ടി പൊറ്റെക്കാട്” നെ തന്നെ ആണ്.
അദ്ധ്യാപകൻ, ഇന്ത്യൻ പാർലമെന്റ് അംഗം(1962) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലൂടെ ലോകസഭയില്‍ എത്തുന്ന അപൂർവ്വം സാഹിത്യകാരന്മാരിൽ ഒരാളായിരുന്നു പൊറ്റെക്കാട്ട്
 1928 ല്‍ ആദ്യ കഥ “രാജനീതി” പ്രസിദ്ധപ്പെടുത്തി.1939ല്‍ മുംബൈയ്ക്ക് നടത്തിയ യാത്രയില്‍ നിന്നും ആണു, അദ്ദേഹത്തിന്റെ യാത്രകള്‍ തുടങ്ങുന്നത്. കോളിളക്കം ആയി പുറത്തിറങ്ങിയ ചങ്ങമ്പുഴയുടെ രമണന് ശേഷം, ഇങ്ങനൊരു സമാഹാരം ഇനി ഉണ്ടാവില്ല എന്ന് പറഞ്ഞിരുന്ന കാലത്താണ്, മുംബൈയില്‍ വച്ച് എസ്സ്.കെ എഴുതിയ “നാടന്‍പ്രേമം” എന്ന ആദ്യ നോവല്‍ പുറത്തിറങ്ങുന്നത്. ചങ്ങമ്പുഴയുടെ കവിതയ്ക്ക് വേണ്ടി കാത്തിരുന്നത് പോലെ തന്നെ നാടന്‍ പ്രമേത്തിന്‍റെ ഒന്നാം പതിപ്പിനും രണ്ടാം പതിപ്പിനുമായി ആളുകള്‍ കാത്തിരുന്ന കാലം!! "കറുത്താലും വേണ്ടില്ല വെളുത്താലും വേണ്ടില്ല എനിയ്‌ക്കെന്‍റെ ഡ്രൈവറെ തന്നെ മതി" എന്ന വരികളെല്ലാം അന്ന് ഏറ്റുപാടിയവര്‍ ഏറെയായിരുന്നു.
 എന്നും സാധാരണക്കാരുടെ ഒപ്പം നില്‍ക്കാനാണ് അദ്ദേഹം ശ്രമിച്ചിരുന്നത്.മനുഷ്യരില്‍ നിന്നും അകന്ന്,ഏകാന്തത വൃതമാക്കിയ ഒരു കലാകാരന്‍ ആയിരുന്നില്ല എസ്.കെ.എന്നും രാവിലെ അദ്ദേഹം നടക്കുവാന്‍ ഇറങ്ങിയിരുന്നു.ആയിരം വട്ടം നടന്ന വഴികളിലൂടെ ഉള്ള ആ യാത്രകളില്‍ നിന്നും ആണു, അദ്ദേഹം പല ജീവിതങ്ങളും ഒപ്പി എടുത്തിരുന്നത്.1962ല്‍ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ച, “ഒരു തെരുവിന്‍റെ കഥ”യ്ക്കുള്ള ആധാരം, നിരന്തരം നോക്കിനിന്നുകൊണ്ട്  “മിഠായി തെരുവില്‍” നിന്നും ഒപ്പിയെടുത്തവ തന്നെ ആണ്.
 നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കോഴിക്കോട്, ഇന്നത്തെ തിരക്കുകാളോ, ഫ്ലാറ്റുകളോ, ആഢംബരമോ ഒന്നും ഇല്ലാത്ത........, വയലുകളും, മണ്ണ്‍ വഴികളും, കൃഷിയിടങ്ങളും ഒക്കെ ആയി ഗ്രാമീണ മുഖമുള്ള നന്മ നിറഞ്ഞ ഒരു കൊച്ചു ദേശം.അന്നത്തെ കോഴിക്കോട് ഇന്നില്ല, അതിനെ കുറിച്ച് ഇന്നത്തെ തലമുറയ്ക്ക് അറിയണം എന്നുണ്ടെങ്കില്‍- ആ ദേശത്തിലൂടെ, മുത്തച്ഛന്‍റെ കൈയും പിടിച്ചുകൊണ്ട്, ശങ്കരന്‍ കുട്ടി എന്ന ബാലന്‍ നടത്തിയ കൊച്ചു കൊച്ചു യാത്രകള്‍, “ശ്രീധരന്‍” എന്ന കഥാപാത്രത്തിലൂടെ ഓര്‍മ്മിക്കുന്ന ആത്മ കഥാപരമായ നോവലായ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം, സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡ്, ജ്ഞാനപീഠ പുരസ്കാരം  എന്നിവ നേടിയ, “ഒരു ദേശത്തിന്‍റെ കഥ വായിക്കുക തന്നെ വേണം.
 കണ്ടു കണ്ടു കൊതി തീരാത്ത തെരുവുകളിലൂടെയുള്ള യാത്രകള്‍ അവസാനിപ്പിച്ചുകൊണ്ട് 1982 ഓഗസ്റ്റ് 6നു മറ്റൊരു വലിയ യാത്രയ്ക്കായി ഈ ലോകത്തില്‍ നിന്നും യാത്രതിരിച്ച, എസ്.കെയെ അവസാനമായി കാണാന്‍ എത്തിയവരില്‍ അധികവും, അദ്ദേഹത്തിന്‍റെ ഒരു പുസ്തകങ്ങള്‍ പോലും വായിക്കാത്തവര്‍ ആയിരുന്നു എന്നത് എന്തുകൊണ്ടായിരുന്നു എന്നത് “എപ്പോള്‍ എവിടെവച്ച് കണ്ടാലും സുഖാന്വേഷണങ്ങള്‍ നടത്താതെ പോകില്ല” എന്ന അവരുടെ വാക്കുകളില്‍ നിന്നും തന്നെ വ്യക്തമാണ്.
 പ്രധാന കൃതികള്‍

നോവൽ:

1937- വല്ലികാദേവി
1941- നാടൻ പ്രേമം
1945- പ്രേമശിക്ഷ
1948- മൂടുപടം
1948- വിഷകന്യക
1959- കറാമ്പൂ
1960- ഒരു തെരുവിന്‍റെ കഥ
1971- ഒരു ദേശത്തിന്‍റെ കഥ
1974- കുരുമുളക്
1979- കബീന
നോർത്ത് അവന്യൂ
ചെറുകഥകൾ:
1944 - ചന്ദ്രകാന്തം
1944 - മണിമാളിക
1945 - രാജമല്ലി
1945- നിശാഗന്ധി
1945 - പുള്ളിമാൻ
1945 - മേഘമാല
1946- ജലതരംഗം
1946 - വൈജയന്തി
1947- പൌർണ്ണമി
1947- ഇന്ദ്രനീലം
1948- ഹിമവാഹിനി
1949- പ്രേതഭൂമി
1949- രംഗമണ്ഡപം
1952- യവനികയ്ക്കു പിന്നിൽ
1954- കള്ളിപ്പൂക്കൾ
1954- വനകൗമുദി
1955- കനകാംബരം
1960- അന്തർവാഹിനി
1962- എഴിലംപാല
1967- തെരഞ്ഞെടുത്ത കഥകൾ
1968- വൃന്ദാവനം
1970 - കാട്ടുചെമ്പകം
ഒട്ടകം
അന്തകന്റെ തോട്ടി
നദീതീരത്തിൽ
കടവുതോണി
മെയിൽ റണ്ണർ
രഹസ്യം
മലയാളത്തിന്‍റെ ചോര
ജയിൽ
യാത്രാവിവരണം:
1947 - കശ്മീർ
1949- യാത്രാസ്മരണകൾ
1951- കാപ്പിരികളുടെ നാട്ടിൽ
1954- സിംഹഭൂമി
1954- നൈൽ ഡയറി
1954- മലയ നാടുകളിൽ
1955- ഇന്നത്തെ യൂറോപ്പ്
1955- ഇന്തൊനേഷ്യൻ ഡയറി
1955- സോവിയറ്റ് ഡയറി
1956- പാതിരാസൂര്യന്റെന്‍റെ നാട്ടിൽ
1958- ബാലിദ്വീപ്
1960- ബൊഹേമിയൻ ചിത്രങ്ങൾ
1967- ഹിമാലയൻ സാമ്രാജ്യത്തിൽ
1969- നേപ്പാൾ യാത്ര
1970- ലണ്ടൻ നോട്ട്ബുക്ക്
1974- കെയ്റോ കഥകൾ
1977- ക്ലിയോപാട്രയുടെ നാട്ടിൽ
1976- ആഫ്രിക്ക
1977- യൂറോപ്പ്
1977- ഏഷ്യ
പുരസ്കാരങ്ങള്‍
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം (1962ല്‍, “ഒരു തെരുവിന്‍റെ കഥ"യ്ക്ക്)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം (1973ല്‍, “ഒരു ദേശത്തിന്‍റെ കഥ” യ്ക്ക്)
സാഹിത്യപ്രവർത്തക സഹകരണസംഘം അവാർഡ് (1977 ല്‍, “ഒരു ദേശത്തിന്‍റെ കഥ” യ്ക്ക്)
ജ്ഞാനപീഠ പുരസ്കാരം (1980 ല്‍, “ഒരു ദേശത്തിന്‍റെ കഥ” യ്ക്ക്)
1940 ല്‍ വയനാടിന്‍റെ കഥ പറഞ്ഞ്കൊണ്ട് പ്രസിദ്ധീകരിച്ച, “വിഷകന്യക” എന്ന നോവലിന് മദിരാശി സര്‍ക്കാരിന്‍റെ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
==============================================================================

Saturday, 27 June 2015

കുഴിമടി

                                        അമ്മയുടെ വയറ്റില്‍ സുഖമായി കിടന്നുറങ്ങിയിരുന്ന അവനെ പിടിച്ചു പുറത്തേയ്ക്ക് തള്ളിക്കൊണ്ട്, അമ്മ പ്രസവ വേദനയില്‍ പുളഞ്ഞപ്പോലാണ് ആദ്യമായി അവനില്‍ ഈ അസുഖം ഉടലെടുത്തത്.അവന്‍റെ മടി കാരണം, ആ പാവം അമ്മയുടെ ശരീരം കീറി മുറിച്ച്,അവനെ പുറത്തെത്തിച്ചു.മനുഷ്യത്വം നഷ്ടപെട്ട ഒരു ലോകത്തിലേയ്ക്ക് കണ്ണ് തുറക്കാനുള്ള മടി കാരണം ഉറക്കെ കരഞ്ഞ്കൊണ്ട് അവന്‍ പുറത്തെത്തി.അവന്‍റെ കരച്ചില്‍ കണ്ട്, അവന്‍റെ അമ്മ ചിരിച്ച ആദ്യത്തെയും അവസാനത്തേയും ദിവസം.

പിന്നീടവന്‍റെ മടി കൂടി കുഴിമടി ആയി മാറി.വിശപ്പ് സഹിക്കാനുള്ള മടികാരണം, അവന്‍ അമ്മയുടെ മാറില്‍ തന്നെ പറ്റിച്ചേര്‍ന്നു കിടന്നുറങ്ങി.ഉറങ്ങാന്‍ മടി, ഉണരാന്‍ മടി,മലരാന്‍ മടി,എണീക്കാന്‍ മടി, നടക്കാന്‍ മടി,.... അങ്ങനെ പല മടികള്‍ക്കൊപ്പം വര്‍ഷങ്ങള്‍ പോയ്മറഞ്ഞു.

ഒരുനാള്‍ രാവിലെ അവനെ കുളിപ്പിച്ച്,പുതിയ കുപ്പായം ഇടുവിച്ച് സ്കൂളില്‍ പറഞ്ഞയച്ചു.അപ്പോളും അവന് അമ്മയെ വിട്ട് പോകാനൊരു മടി.പിന്നെ പിന്നെ മടി എന്ന അസുഖം കുറയുന്നതായി കണ്ട അവന്‍റെ അമ്മ സന്തോഷിച്ചു.അവനീ ലോകവുമായി പൊരുത്തപ്പെടുകയായിരുന്നു.

കൌമാരം കടന്ന് വളര്‍ന്ന അവനില്‍ പിന്നെ ഉണ്ടായ ചില കുഴിമടികള്‍ ഒരുപാടു വൈകി ആണു അമ്മ അറിഞ്ഞത്.ചുണ്ടില്‍ പുകയുന്ന സിഗാറിന്‍റെയും,സിരയില്‍ നുരയുന്ന മദ്യത്തിന്‍റെയും ഒപ്പം രതിയുടെ കാണാകയങ്ങളിലേയ്ക്ക് ഊളിയിട്ടെത്തിക്കുവാന്‍ ചില കോലങ്ങളും.അവരെയെല്ലാം വിട്ടുപോരുവനുള്ള മടി, അവന്‍റെ അമ്മയെ തളര്‍ത്തികളഞ്ഞു.തളര്‍ന്ന അമ്മയെ വീട്ടില് നിര്‍ത്തുവാനുള്ള മടി മുത്തുപാകമായപ്പോള്‍, വൃദ്ധസദനത്തില്‍ കൊണ്ടോയി വിറ്റു.

പിന്നെ,കെട്ടിയ പെണ്ണിനോടൊപ്പം അന്തിയുറങ്ങാന്‍ മടി തോന്നിയത് മുതല്‍,അന്യന്‍റെ ഭാര്യമാര്‍ക്കൊപ്പമായി കിടത്തം.

അമ്മ പോയി,ഭാര്യ പോയി,പണം പോയി,മാനം പോയി.ഒടുവില്‍ ജീവിക്കാനുള്ള മടി കൂടിക്കൊണ്ടിരുന്ന നാളുകളിലൊന്നില്‍,നേര്‍വഴി സഞ്ചരിക്കാന്‍ കാണിച്ച മടികളില്‍ തോന്നിയ കുറ്റബോധത്താലോ എന്തോ.....
കുഴിമടിയനായിരുന്ന അവന്‍, മടി കൂടതൊരു കയറില്‍ തൂങ്ങി നിന്നാടി.....

Wednesday, 24 June 2015

എഴുത്തിലെ കുലപതികൾ !! - ഭാഗം 3

=============================================================================================

    
 ശങ്കരവര്യരുടേയും-ലക്ഷ്മികുട്ടിയമ്മയുടേയും മകനായി, എറണാകുളം ജില്ലയിലെ,കാലടിയ്ക്കടുത്ത് നായത്തോട് എന്ന സ്ഥലത്ത് 1901 ജൂണ്‍ മൂന്നിനു പിറന്ന ഒരുകുഞ്ഞ്, പിന്നീട് സാഹിത്യ മേഖലയില്‍ ഇന്ത്യയില്‍ നല്‍കുന്ന ഏറ്റവും വലിയ പുരസ്ക്കാരത്തിന് ഉടമയായി തീര്‍ന്നു.തിരുവില്വാമല എന്ന കൊച്ചുഗ്രാമത്തില്‍ ഒരു സ്കൂള്‍ അദ്ധ്യാപകനായി തുടങ്ങിയ ഔദ്യോഗിക ജീവിതം, 1956ല്‍ അദ്ധ്യാപന രംഘത്തുനിന്നും പിരിഞ്ഞ ശേഷവും – “കേരള സാഹിത്യ അക്കാദമി തലവന്‍”, “കേന്ദ്രസാഹിത്യ അക്കാദമി അംഗം”, “രാജ്യസഭാംഗം” എന്നീ നിലകളില്‍ തുടര്‍ന്നു.വിദ്യാഭ്യാസ കാലത്ത് തന്നെ കവിതകള്‍ രചിക്കുമായിരുന്ന, ഈ മഹാകവിയുടെ “വിശ്വദർശനം” എന്ന കവിതാ ഗ്രന്ഥത്തിന് 1961ല്‍ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും1963ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.1968ല്‍ പത്മഭൂഷന്‍ അവാര്‍ഡ് ലഭിച്ച ഇദ്ദേഹമാണ്,  മലയാളത്തിലെ ഏറ്റവും നല്ല കൃതിക്ക് കൊടുത്തുവരുന്ന “ഓടക്കുഴല്‍” പുരസ്ക്കാരം തുടങ്ങി വച്ചത്.

1978 ഫെബ്രുവരി 2 ഈ ലോകത്തോട്‌ വിടപറഞ്ഞ അദ്ദേഹത്തിന്‍റെ
രചനകള്‍:
സൂര്യകാന്തി (1933)
നിമിഷം (1945)
ഗദ്യോപഹാരം -ഉപന്യാസങ്ങള്‍ (1947)
ഓടക്കുഴൽ (1950)
പഥികന്റെ പാട്ട് (1955)
മുത്തും ചിപ്പിയും -ഉപന്യാസങ്ങള്‍ (1958)
വിശ്വദര്‍ശനം (1963)
മൂന്നരുവിയും ഒരു പുഴയും (1963)
ജീവനസംഗീതം (1964)
സാഹിത്യകൗതുകം (3 വാല്യങ്ങൾ 1968)
പൂജാപുഷ്പം ( 1969‌)
ഓലപ്പീപ്പി –ബാല കവിതാസമാഹാരം
കാറ്റേ വാ കടലേ വാ -ബാല കവിതാസമാഹാരം
ഇളംചുണ്ടുകൾ -ബാല കവിതാസമാഹാരം

മേഘച്ഛായ ( കാളിദാസന്റെ മേഘദൂതിന്റെ വിവർത്തനം )
ഗീതാഞ്ജലി ( ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം )
വിലാസലഹരി (ഒമർ ഖയ്യാമിന്റെ റുബായിയത്തിന്റെ വിവർത്തനം)
ടിപ്പു –ജീവ ചരിത്രം
ഹൈദ്രാലി –ജീവ ചരിത്രം
ഓർമ്മയുടെ ഓളങ്ങൾ (ആത്മകഥ)


           അപൂര്‍വ്വ മുത്തുകളായി നാം കാത്തുസൂക്ഷിക്കുന്ന ബാല്യത്തിന്‍റെ സ്മൃതികളില്‍ നിന്നെടുത്ത്, പഴയ ആ സ്കൂള്‍ ജീവിതത്തിന്‍റെ ഓര്‍മ്മകള്‍ അയവിറക്കിക്കുമ്പോള്‍ നാം ഇപ്പോഴും മൂളാറുള്ള ആ മനോഹര വരികള്‍.... .......   

മന്ദമന്ദമെന്‍ താഴും മുഗ്ദമാം മുഖം പൊക്കി-
സ്സുന്ദരദിവാകരന്‍ ചോദിച്ചൂ മധുരമായ്‌:
"ആരു നീയനുജത്തീ? നിര്‍ന്നിമേഷയായെന്തെന്‍
തേരുപോകവെ നേരെ നോക്കിനില്‍ക്കുന്നൂ ദൂരേ?

സൗമ്യമായ്‌ പിന്നെപ്പിന്നെ വിടരും കണ്ണാല്‍ സ്നേഹ-
രമ്യമായ്‌ വീക്ഷിയ്ക്കുന്നൂ തിരിഞ്ഞു തിരിഞ്ഞെന്നെ;
വല്ലതും പറയുവാനാഗ്രഹിയ്ക്കുന്നുണ്ടാവാ-
മില്ലയോ? തെറ്റാണൂഹമെങ്കിൽ, ഞാന്‍ ചോദിച്ചീല."

ഒന്നുമുത്തരം തോന്നീലെങ്ങനെ തോന്നും? സര്‍വ്വ-
സന്നുതന്‍ സവിതാവെങ്ങു നിര്‍ഗന്ധം പുഷ്പം!
അര്യമാവിനെ സ്നേഹിക്കുന്ന ധിക്കാരത്തിന്നു
സൂര്യകാന്തിയെന്നെന്നെ പ്പുച്ഛിച്ചതാണീ ലോകം!

പരനിന്ദ വീശുന്നവാളിനാല്‍ ചൂളിപ്പോകാ,
പരകോടിയില്‍ച്ചെന്ന പാവനദിവ്യസ്നേഹം.

ധീരമാമുഖംതന്നെ നോക്കിനിന്നൂ ഞാന്‍; ഗുണോ-
ദാരനാമവിടത്തേക്കെന്തു തോന്നിയോ ഹൃത്തിൽ!
ഭാവപാരവശ്യത്തെ മറയ്ക്കാന്‍ ചിരിപ്പതി-
നാവതും ശ്രമിച്ചാലും ചിരിയായ്ത്തീര്‍ന്നീലല്ലോ.

മഞ്ഞുതുള്ളിയാണെന്നു ഭാവിച്ചേനാനന്ദാശ്രു,
മാഞ്ഞുപോം കവിള്‍ത്തുടുപ്പിളവെയ്‌ലിലെന്നൊര്‍ത്തേന്‍;
വേപമുണ്ടായംഗതിൽ, ക്കുളിര്‍കാറ്റിനാല്‍, ലജ്ജാ-
ചാപലതാലല്ലെന്നു നടിച്ചേനധീര ഞാന്‍.

ക്ഷുദ്രമാമിപ്പുഷ്പ്പത്തിന്‍ പ്രേമത്തെഗ്ഗണിച്ചാലോ
ഭദ്രനാദ്ദേവന്‍ നിന്ദനീയമായഗണ്യമായ്‌!
മാമകപ്രേമം നിത്യമൂകമായിരിക്കട്ടെ,
കോമളനവിടുന്നതൂഹിച്ചാലൂഹിയ്ക്കട്ടെ.

സ്നേഹത്തില്‍ നിന്നില്ലല്ലോ മറ്റൊന്നും ലഭിച്ചീടാന്‍;
സ്നേഹത്തിന്‍ഫലം സ്നേഹം, ജ്ഞാനത്തിന്‍ ഫലം ജ്ഞാനം.
സ്നേഹമേ പരം സൗഖ്യം, സ്നേഹഭംഗമേ ദുഖം,
സ്നേഹം മേ ദിക്കാലാതിവര്‍ത്തിയായ്‌ ജ്വലിച്ചാവൂ!

ദേഹമിന്നതിന്‍ ചൂടില്‍ ദ്ദഹിച്ചാല്‍ ദഹിയ്ക്കട്ടെ,
മോഹനപ്രകാശമെന്നാത്മാവു ചുംബിച്ചല്ലോ.
മാമകമനോഗതമവിടന്നറിഞ്ഞെന്നോ;
പോമവളദ്ദേഹത്തിന്‍മുഖവും വിവര്‍ണ്ണമായ്‌,

വളരെ പണിപ്പെട്ടാണെന്റെ മേല്‍നിന്നും ദേവന്‍
തളരും സുരക്ത്തമാം കയ്യെടുത്തതു നൂനം.
അക്ഷരം പുറപ്പെട്ടില്ലന്യോന്യം നോക്കീ ഞങ്ങള്‍;
തല്‍ക്ഷണം കറമ്പി രാവെന്തിനങ്ങോട്ടേയ്ക്കെത്തീ!

നന്ദികാണിപ്പാനെന്റെ ശിരസ്സു കുനഞ്ഞതു
മന്ദിതോത്സാഹന്‍ പോകെ ക്കണ്ടിരിയ്ക്കില്ലാ ദേവന്‍!
നിദ്രയില്ലാഞ്ഞാരക്ത്തനേത്രനായ്‌ പുലര്‍ച്ചയ്ക്കു
ഹ്ര്ദ്രമനെത്തും, നോക്കുമിപ്പുരമുറ്റത്തെന്നെ;

വിളറും മുഖം വേഗം, തെക്കെന്‍ കാറ്റടിച്ചട-
ര്‍ന്നിളമേല്‍ കിടക്കുമെന്‍ ജീര്‍ണ്ണമംഗകം കാണ്‍കെ.
ക്ഷണമാമുഖം നീലക്കാറുറുമാലാലൊപ്പി-
പ്രണയാകുലന്‍ നാഥനിങ്ങനെ വിഷാദിക്കാം:

"ആ വിശുദ്ധമാം മുഗ്ദ്ധപുഷ്പ്പത്തെക്കണ്ടില്ലെങ്കിൽ!
ആവിധം പരസ്പരം സ്നേഹിയ്ക്കാതിരുന്നെങ്കിൽ!"

ഈ വരികള്‍ നമ്മുക്ക് സമ്മാനിച്ച , മലയാളത്തിന്‍റെ മഹാകവി,
“ഓടക്കുഴല്‍” എന്ന കൃതിയിലൂടെ, ഭാരതീയ ജ്ഞാനപീഠ പുരസ്‌കാരം നേടുന്ന ആദ്യ വ്യക്തി ആയി മാറിക്കൊണ്ട് സാഹിത്യചരിത്രത്തില്‍ സുവര്‍ണ്ണലിപികളി എഴുതി വച്ച ആ നാമം, ജി” എന്ന ഒറ്റ വാക്കില്‍ അറിയപ്പെടുന്ന ജി ശങ്കരക്കുറുപ്പ് എന്ന “ഗോവിന്ദന്‍ ശങ്കരക്കുറുപ്പ്" ആവട്ടെ ഇന്നത്തെ കുലപതി.
പുരസ്ക്കാരങ്ങള്‍:
ജ്ഞാനപീഠം- (1965 ല്‍ ഓടക്കുഴൽ)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്ക്കാരം- (1963 ല്‍ വിശ്വദര്‍ശനം)
കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം- (1961 ല്‍ വിശ്വദര്‍ശനം)
സോവിയറ്റ് ലാന്റ് നെഹ്റു പുരസ്ക്കാരം-1967
പത്മഭൂഷണ്‍-1968
=============================================================================================