Friday, 22 October 2021

പിപ്പി പിള്ള!!

 പീക്കിരി പോ...ക്കിരി

പിപ്പി പിള്ള..


കാലത്തെണീറ്റല്ലോ...

കുട്ടി പിള്ള


എന്താടോ പിള്ളേ നോക്കണത്??

ജലജേടെ ആട്ടല് കണ്ടിട്ടാണോ?


അല്ലെടോ മണ്ട അടിമക്കണ്ണേ

ജലജേടെ ആട്ടല് കണ്ടിട്ടല്ല!!


പിന്നെന്താ പിള്ളേ നോക്കണത്

ചട്ടീടെ മൂടത് പൊട്ടീതാണോ??


അല്ലെടോ മണ്ട ഉണ്ടക്കണ്ണാ..

ചട്ടീടെ പൊട്ടിയത് കണ്ടിട്ടല്ല!!


പിള്ളേച്ചൻ തന്നങ്ങു വാതുറക്കു

പിന്നെന്താ പിള്ളേച്ച കാര്യം പറ.


പീക്കിരി പോക്കിരി...

പീപ്പി പിള്ള...


തത്തക്കം പിത്തക്കം..

കള്ള പിള്ള...


മണ്ടശ്ശിരോമണി അടിമ കണ്ണാ

ജാനൂന്റെ വാറ്റത് നീ എടുത്തോ??


സോമനും സരളയും കുട്ടി ദിയെം

ഓസിക്കടിക്കാനായ് വന്നു ചേരും


അമ്പട കേമ കള്ളപിള്ളേ..

ചട്ടീനേം ജലജെയും കൂടി വിളി


ആയ്യയ്യോ വേണ്ടല്ലോ ഉണ്ടാകണ്ണാ

വയറ്റത്തടിക്കല്ലേ അടിമ കുട്ടാ


ചട്ടിയും പൊട്ടിയും വന്നീടെന്നാൽ

ആക്രാന്തപൂരണ  പൊങ്കാലയാ!!


ഞാനില്ല ഞാനില്ല ഹിന്ദി ചെക്കാ

രണ്ടിനേം കൊണ്ടോയി പൂട്ടിയിട്.

Thursday, 6 May 2021

ചാളമേരിയുടെ ദുരന്തൻപിള്ള


                  മീൻ കച്ചവടം നഷ്ടമായിരുന്നു കാലത്ത്, കച്ചവടം ലാഭത്തിലാക്കാൻ വേണ്ടി ചുമന്നമുളകും ചെറുള്ളിയും കറിവേപ്പിലയും ചേർത്തരച്ച മസ്സാല കൂട്ടിൽ, പൊടിച്ച കടുക് വിതറി വറുത്തെടുത്ത് കുരുമുളക് പൊടി തൂകിയ മീൻ....സാമ്പിളായി വാഴയിലയിൽ പൊതിഞ്ഞു ചൂടോടെ കൊടുത്ത്  കസ്റ്റമേഴ്സ്സിനെ ആകർഷിച്ചിരുന്നു മേരി.നഷ്ടത്തിൽ ഉരുണ്ടിരുന്ന  കച്ചവടം ലാഭത്തിൽ ആക്കുക എന്നത് മാത്രമാണ് പൊരിച്ച മീനിന്റെ പിന്നിലെ കെമിസ്ട്രി എന്നറിയാതെ വാഴയിലയോടെ വാങ്ങി മിണുങ്ങിയ പലരെയും പോലെ ദുരന്തനും..... പൊരിച്ചത് തിന്നശേഷം ഇരട്ടി വില കൊടുത്തു മീൻ വാങ്ങാൻ തുടങ്ങി. മാത്രമല്ല, മേരിയുടെ മീൻ വണ്ടിക്ക് കാറ്റടിച്ച് കൊടുത്തു , മീൻ പിടിക്കാൻ നൈലോണിന്റെ വല വാങ്ങി ചാക്കിൽ പൊതിഞ്ഞു കൊട്ടയിലിട്ടു കൊടുത്തു.പാതിരാത്രി സർവ്വരും ഉറങ്ങിക്കഴിഞ്ഞു കുളത്തിൽ ഇടുന്ന ചൂണ്ടയിൽ കൊരുക്കാൻ മണ്ണിരയെ പിടിച്ചു ചിരട്ടയിലിട്ടു കൊടുത്തു.

"ഏഴിമല പൂഞ്ചോല....." എന്ന ഗാനം മൂളി നടന്നത് കൊണ്ടോ എന്തോ കടലിൽ നിന്നും പിടിച്ച മീനുകൾ ചൂടപ്പം പോലെ വിറ്റു  പോയി. മീൻകൊതിയന്മാർ കൂടുകയും നില മെച്ചപ്പെടുകയും ചെയ്തപ്പോൾ..... മേരി  "വറുത്ത മീനിട്ടു ഇര പിടിക്കുന്ന" പരുപാടി നിർത്തി.വറുത്ത മീൻ കിട്ടിയിരുന്ന ഏക വ്യക്തി താനാണ് എന്ന് തെറ്റിദ്ധരിച്ച ദുരന്തനാകട്ടെ...മേരി വറുത്ത മീൻ ചൂടോടെ എന്നും തിന്നാൻ കൊതിച്ചു.

മേരി "ചാളമേരി" ആയും, പിന്നെയും വളർന്നു മാർക്കറ്റ് മുതലാളി ആയി വളർന്നപ്പോളും കരഞ്ഞു കൂവി മീൻ ചോദിച്ചു മേരിയെ തേടി കവലകൾ തോറും ദുരന്തൻ ട്രെയിനുകൾ തള്ളി നടന്നു.

മാസങ്ങളും വർഷങ്ങളും കരഞ്ഞു മൂക്ക് പിഴിഞ്ഞു നടന്ന ദുരന്തന്റെ കണ്ണീരിൽ നാട്ടിലെ പിള്ളേർ പൂളുകൾ നിർമ്മിച്ച് മീൻ വളർത്തി ലാഭം കൊയ്തു.ദുരന്തനാകട്ടെ,നടുക്കടലിൽ ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് കപ്പലുകൾ വരെ  തള്ളി വെറുപ്പിച്ചു. 

എന്നിട്ടും...

ങേ ഹേ ... മേരി മാത്രം കുലുങ്ങിയില്ല!!

പിന്നെ എങ്ങിനെ രണ്ടു തള്ളുകൾ ഒന്നിച്ചു എന്നതിന് പിന്നിൽ  "ഒരു പന്നിക്ക് മറ്റൊരു പന്നിയെ കണ്ടുകൂടാ" എന്ന ചൊല്ല് തെറ്റിയത് ഒന്നും അല്ല കാരണം.

സംഗതി നടന്നത് പ്രളയത്തിന് ശേഷം വന്ന പൊളപ്പൻ വേനലിൽ ആണ്.നാടൊട്ടുക്ക് മുള്ളാൻ പോലും വെള്ളമില്ലാതെ നെട്ടോട്ടം ഓടുന്ന സമയത്ത് ആണ്  ചേനപ്പാറയിലെ ചൊറി തവള പാണ്ടിമേളക്കാരി കാക്കാലത്തിയുടെ സഹായത്തോടെ മീൻ വിറ്റുമടങ്ങിയ മേരിയുടെ   നാട്ടിൽ തള്ളുമോൻ എത്തുന്നത്.വെള്ളം ഇല്ലേൽ ഒന്നും ഇല്ല എന്നല്ലേ .  തുള്ളി വെള്ളം ഇല്ലാത്ത കാലത്ത് മേരിയുടെ നാട്ടിൽ കരഞ്ഞു പ്രളയം വരുത്തി അഭിനവ ഋഷ്യശൃഖനായി മോങ്ങി നിന്ന  തള്ളനു മുന്നിൽ മേരി ആവിപറക്കുന്ന കരിമീൻ എടുത്ത് പൊരിച്ചു വാഴയിലയിൽ വച്ച് കൊടുത്തു നിലത്ത് കളം വരച്ചു കൊണ്ട് തള്ള് സഹിക്കാൻ തീരുമാനിച്ചു.

രണ്ടു തള്ളുകൾ ഒന്നിച്ചപ്പോൾ തള്ളുവനാട് ദേശീയ ദുരന്ത നിവാരണ സേന ഏറ്റെടുത്ത് ദുരന്ത നിവാരണ മാർഗം എന്ന നിലയിൽ, ദുരന്തൻ്റെ കൂടെ കൂടി  വലിയ ദുരന്തമായി മാറിയ മീൻകാരി മേരിയെ നാട് കടത്താൻ തീരുമാനിച്ചു. വീണിടം വിഷ്ണുലോകമാക്കി ശീലമുള്ള മേരി, നാട് വിട്ടാൽ തിരികെ വന്നില്ലെങ്കിലോ എന്ന് പേടിച്ച തള്ളൻ ഒരു രാത്രി മുഴുവൻ മൂക്കുപിഴിഞ്ഞു കരഞ്ഞ ശേഷം, മേരിക്ക് പകരം നാട് വിടുന്നു.

നാടുവിട്ട് പ്രവാസ്സി ആയ ദുരന്തൻ പിള്ളയുടെ അഭാവം നാട്ടുകാർ പടക്കം പൊട്ടിച്ചാഘോഷിച്ചു. 

                                                     **************


P.S
ദുരന്തൻ പോയ ശേഷം മേരി മീൻ കച്ചവടം നിർത്തി പഴയ തറവാട്ടിൽ ചേക്കേറി ഓസിക്ക് തിന്നു ജീവിതം തുടങ്ങി.അല്ലേലും കാണികൾ ഇല്ലാത്ത പൂരപ്പറമ്പിൽ എന്ത് കച്ചവടം ??

വെറുമൊരു സ്വപ്നം!!

.                                      കോടമഞ്ഞ്‌ വെള്ളി നരതീർത്ത മലഞ്ചെരുവിലൂടെ... മനോഹരമായ ആ താഴ്വരയിലേയ്ക്ക് വളഞ്ഞു പുളഞ്ഞിറങ്ങുന്ന മലയോര പാതയിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന ബസ്സിൽ തളം കെട്ടി നിന്നിരുന്ന മരം കോച്ചുന്ന തണുപ്പിൽ നിന്നും രക്ഷനേടുവാനായി തൻ്റെ കട്ടിയുള്ള ഷോൾ നൽകുന്ന ചെറിയ ചൂടിനേക്കാൾ ശക്തിയുള്ള ചൂട് തേടി, പതിവ് പോലെ....ഒരു കൊച്ചു മുന്തിരിവള്ളി പോലെ അവളെൻ്റെ  കയ്യിൽ ചുറ്റിപിണഞ്ഞ്, തോളിൽ തല ചായ്ച്ചിരുന്നുറങ്ങുന്നുണ്ടായിരുന്നു.ഒരു വശം ഊർന്നു വീഴാറായ ഷോൾ എടുത്ത് ഞാനവളെ ഒട്ടും തണുപ്പ് കയറാത്ത വിധം നന്നായൊന്നു പുതപ്പിച്ചു.ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കതയോടെ..... എൻ്റെ മെയ്യോട് കൂടുതൽ ഒട്ടിച്ചേർന്ന്, ഉറക്കത്തിൽ നിന്നും കണ്ണുകൾ തുറക്കാതെ ഏറ്റവും ഇഷ്ടമുള്ള ഒരനുഭൂതിയിൽ എന്നവണ്ണം മനോഹരമായ ഒരു ചെറു ചിരിയോടെ അവൾ ഉറക്കം തുടർന്നു.

ഹൃദയത്തിൽ നിറഞ്ഞു വന്ന സ്നേഹം അവളുടെ നെറുകയിലേയ്ക്ക് ഒരു മൃദു ചുംബനത്തിലൂടെ ഞാൻ പകർന്നു നൽകിയപ്പോൾ, കണ്ണുകൾ തുറക്കാതെ തന്നെ വെള്ളാരം കല്ലുകൾ തിളങ്ങും പോലെ മനോഹരമായി  അവളൊന്നു പുഞ്ചിരിച്ചു, എന്നെ എക്കാലവും ഏറ്റവും ആകർഷിച്ച് പോന്നിരുന്ന,ആത്മാവിൽ ഒരു സൂര്യകാന്തി പോലെ പൂത്തു നിൽക്കുന്ന, അതേ പുഞ്ചിരി!! ആ പുഞ്ചിരിയുടെ മാധുര്യം നുകർന്നുകൊണ്ട് കണ്ണുകൾ അടച്ചു, കാലങ്ങളുടെ സീമകൾ കടന്നു പോന്ന വഴിയിലേക്ക് എൻ്റെ മനസ്സ് ചെറുതായി ഒന്നു വഴുതി വീണു.

***

ഒരുമിച്ചിങ്ങനൊരു യാത്ര വർഷങ്ങൾക്ക് മുന്നേ ആഗ്രഹിച്ചിരുന്നത് ആണ്.പക്ഷെ...കാലം കരുതിയ ചില വികൃതികൾ!!

കുട്ടിത്തം നിറഞ്ഞ ഒരു നിഷ്കളങ്കത ഉണ്ട് അവളുടെ ഉള്ളിൽ.അത് തന്നെ ആണ് അവളുടെ നല്ല സ്വഭാവങ്ങളുടെ എല്ലാം അടിത്തറ.ആ നിഷ്കളങ്കതയെ മാറ്റി നിർത്തി അനാവശ്യ പക്വത നേടുവാൻ ശ്രമിക്കുമ്പോളൊക്കെ  അവൾക്ക് അവളുടെ മനസ്സ് കൈവിട്ടു പോകാറുണ്ട്.നിർണ്ണായക തീരുമാനങ്ങളിൽ വ്യക്തമായ നിലപാടുകൾ എടുക്കുവാനാകാതെ പലപ്പോഴും അവൾ പതറിയിരുന്നു.ഒന്നായിരുന്ന മനസ്സുകളെ രണ്ട് കരകളിൽ ആക്കി അകറ്റി നിർത്തിയതിനു  പിന്നിൽ വിരഹത്താൽ ഉണ്ടായ പരസ്പര ഈഗോ മാത്രം. ഓരോ തവണ കലഹിക്കുമ്പോഴും മനസ്സിൽ ഉണ്ടായ ആഘാതം ഒടുവിൽ എന്നെ എത്തിച്ചത് ഒരുമാസത്തെ ആശുപത്രിജീവിതത്തിലേയ്ക്ക്. മാസങ്ങളും വർഷങ്ങളും നീണ്ട ഉറക്കമില്ലാത്ത രാത്രികളും മനോ വ്യഥകളും ആശുപത്രി കിടക്കയിലിറക്കിവയ്ക്കാനും പക്ഷെ... എനിക്ക് എൻ്റെ പെണ്ണിൻ്റെ സഹായം കൂടിയേ തീരുകയുള്ളായിരുന്നു.സ്നേഹത്തോടെ ഉള്ള "ഏട്ടാ...  ഏട്ടന് സുഖം ആണോ?" എന്ന ഒറ്റ ചോദ്യം!! അല്ലെങ്കിൽ... നെഞ്ചോട് ചേർന്ന് നിന്നൊരു ചക്കര ഉമ്മ!! ഇത്രയും മതിയായിരുന്നു.

ഒരു പതിറ്റാണ്ട് കാലം സ്നേഹിച്ച ശേഷവും, അങ്ങനൊരു സ്നേഹ ദാരിദ്ര്യം അനുഭവിക്കുന്ന കണ്ടിട്ടു ദൈവത്തിന് സഹതാപം തോന്നിയിട്ടൊ എന്നറിയില്ല.... ആശുപത്രി ജീവിതത്തിൻ്റെ പതിനാലാം ദിവസം രാവിലെ അവൾ ആകാശത്ത് നിന്നും താണിറങ്ങി എൻ്റെ അരികിൽ വന്നിരുന്നു."ഇനിയും ആകാശത്തിൽ ഉയർന്നു നിൽക്കില്ല" എന്ന ഉറപ്പോടെ എൻ്റെ നെഞ്ചിലോട്ടു മെല്ലെ ചാഞ്ഞപ്പോൾ ഉണ്ടായ ആ നിർവൃതി പക്ഷെ അധികം വൈകാതെ തന്നെ ആകാശ മേഘങ്ങളെ പോലെ മാഞ്ഞു തുടങ്ങി.

ഇത്തവണ...  കാര്യമായ ഒരു കാരണവുമില്ലാതെ പെട്ടെന്നൊരു നാൾ കാര്യങ്ങൾ കൈവിട്ടു പോയി.പറയുവാൻ ഒരു ജോലി ഇല്ലാ എന്നതായിരുന്നു ഇത്തവണ കാരണം.വർഷങ്ങൾ പറഞ്ഞിട്ടും ഞാൻ ജോലിക്ക് പോകാതെ വീട്ടിൽ കുത്തി ഇരിക്കുന്നു എന്നതാണ് കാരണമായി പറഞ്ഞത്. സ്വന്തമായി അധ്വാനിച്ചു  പണം ഉണ്ടാക്കുന്നതിൽ സംതൃപ്തി കണ്ടെത്തിയിരുന്ന എന്നിൽ, ഒരുവൻ്റെ കീഴിൽ ജോലി ചെയ്താൽ മാത്രമേ "വില" ഉള്ളൂ എന്ന അവസ്ഥയേക്കാൾ വേദന പടർത്തിയത് , അവൾ പിന്നീട് എന്നോട് മിണ്ടിയില്ല എന്നത് ആയിരുന്നു.

*************

പ്രകൃതി കനിഞ്ഞു നൽകിയ വശ്യ ഭംഗിയാർന്ന തീരത്തിലെത്തിച്ചേർന്ന ബസ്സിൽ നിന്നും ഓർമകളുടെ തീരം വിട്ടുണർന്ന ഞാൻ അവളുടെ മൃദുലമായ കൈയ്യും പിടിച്ചിറങ്ങി ചെന്നപ്പോഴും അവിടമാകെ കോടമഞ്ഞിൽ പുതച്ച് കിടക്കുകയായിരുന്നു.മനോഹരമായി വെട്ടി നിർത്തിയ തേയില തോട്ടങ്ങളിലെ ഇളം പച്ചപ്പിനെ വകഞ്ഞു മാറ്റി അങ്ങിങ്ങായി അനന്തതയിലേക്ക് നീളുന്ന ചില റോഡുകളെ കോടയിൽ പൊതിഞ്ഞു മാടി വിളിക്കുന്ന പുലർകാലം. കടന്നു വരുവാൻ മടിച്ച കുഞ്ഞു സൂര്യ കിരണങ്ങൾ ഞങ്ങളുടെ ശ്വാസ നിശ്വാസങ്ങൾക്ക് പോലും പുകയുടെ രൂപം ചാർത്തി നല്കിക്കൊണ്ടിരുന്നു.അക്ഷരങ്ങൾ മഞ്ഞായി പറക്കുന്ന കണ്ടപ്പോൾ ശ്വാസം ഉള്ളിലേയ്ക്ക് എടുത്ത് മുകളിലേയ്ക്ക് വാ തുറന്നൂതി.വായിൽ നിന്നും ഒരു കൽക്കരി എൻജിനിൽ നിന്നെന്ന പോലെ മഞ്ഞു പുകയായി പറക്കുന്ന കണ്ട് അവൾ എൻ്റെ ഇടത്തെ കയ്യിൽ തൂങ്ങി നിന്ന് ചിരിച്ചു.

"നിനക്ക് പുക ഊതണം എന്ന് പറഞ്ഞില്ലേ ?? കൊതി തീരും വരെ ഊതിക്കൊ.സിഗാറിന് വച്ച പണത്തിനും കൂടി നമുക്ക് ചോക്കലേറ്റ് വാങ്ങാം

അതോടെ അവളുമൊരു ആവി എൻജിൻ ആയി ചൂളം വിളിച്ചു പുക തള്ളി തുടങ്ങി.ആ പുകയിൽ പഞ്ഞികെട്ടുകൾ പോലുള്ള മേഘങ്ങൾ ആകാശത്ത് കൂട്ടി ചേർക്കപ്പെട്ടു.

അവിടുത്തെ സ്റ്റേയ്ക്കായി തിരഞ്ഞെടുത്തത് ഒരു ട്രീ ഹൗസ്സ്  റിസോർട്ട് ആയിരുന്നു.അങ്ങോട്ടുള്ള യാത്രയാകട്ടെ  കുതിരവണ്ടിയിലും.അതിനായി ബസ്സ് ഇറങ്ങിയിടത്ത് നിന്നും അല്പമകലെ ഉള്ള കുതിര വണ്ടി റിക്ഷ നിൽക്കുന്നിടത്തേയ്ക്ക് ഞങ്ങൾ പതുക്കെ നടന്നു.

ഭാര്യ എന്ന പദവി ആരാലും ചോദ്യം ചെയ്യാനാകാത്ത വിധം മനോഹരമാക്കിക്കൊണ്ടായിരുന്നു അവളെൻ്റെ കൈപിടിച്ച് തോളോട് തോൾചേർന്നു ഞങ്ങളുടെ മാത്രമായ ലോകത്തിലേയ്ക്ക് ചുവടുകൾ വച്ചിരുന്നത്.

അല്ലെങ്കിലും....

2014 ജൂണ് 18 നു ഞങ്ങൾ ഒരുമിച്ച് കണ്ട സിനിമയിലെ പോലെ.... കൈ ചേർത്തു പിടിച്ച്....തോളോട് തോൾ ചേർന്നു..എൻ്റെ ഒപ്പം നടക്കുന്ന, ഒരോ ദിവസത്തെയും എല്ലാ കുഞ്ഞു കാര്യങ്ങളും ആവേശത്തോടെ എന്നോട് പറഞ്ഞിരുന്ന.... എൻ്റെ ആത്മാർഥ സുഹൃത്തായ അവളെ ആയിരുന്നു എക്കാലത്തും ഞാൻ ഹൃദയം നൽകി സ്നേഹിച്ചിരുന്നത്.

ചുറ്റിനും വളർന്നു നിൽക്കുന്ന വന്മരങ്ങളേയും അവയ്ക്ക് താഴെയുള്ള തേയില ചെടികളെയും പിന്നിലാക്കി,വളവു തിരിവുകൾ കടന്ന്, റോഡിലേയ്ക്ക് പരന്നു ചാടുന്ന വെള്ള ചാട്ടത്തിന് ചാരെ കൂടി  കുതിര വണ്ടി ഞങ്ങളുടെ താമസ സ്ഥലത്തേയ്ക്ക് പാഞ്ഞു.

വലിയൊരു വളവു കഴിഞ്ഞ ഉടൻ ഇടതു വശത്തുള്ള മണ്ണിട്ട റോഡിലേയ്ക്ക് കയറി നല്ലൊരു ഇറക്കം ഇറങ്ങി ഞങ്ങൾ അൽപ്പ ദൂരം കൂടി മുന്നോട്ടു പോയി. മല അടിവാരം ആണെന്ന് തോന്നുന്ന സ്ഥലത്ത് ഒരു വലിയ കവാടം കടന്നു ഞങ്ങൾ ഒടുവിൽ കുതിരവണ്ടിയിൽ നിന്നും ഇറങ്ങി. വെട്ടു കല്ലിൽ തീർത്ത ഒരു ചെറിയ ഓഫീസ്. അവിടെ രെജിസ്റ്ററിൽ പേരുകൾ ഒത്തു നോക്കി താക്കോലും വാങ്ങി, അവർ പറഞ്ഞ വഴിയിലൂടെ ഞങ്ങൾ മുന്നോട്ടു നടന്നു. ഇരു വശത്തും ഗോൾഡൻ മൗറീഷ്യ വച്ച് പിടിപ്പിച്ച പുല്ലു പാകിയ ഒരു വഴി.വഴിയ്ക്ക് നടുവിലായി ഓരോ മീറ്റർ ഇടവിട്ട്, ക്ലാവർ ചിഹ്നം പോലെ ഉള്ള കല്ലുകൾ പതിച്ചിട്ടുണ്ട്. ഭൂമിയുടെ അടിയിലേക്ക് എന്നപോലെ അല്പമകലെ തളം കെട്ടി നിന്നിരുന്ന മഞ്ഞിലെവിടെയോ മുങ്ങിപോകുന്ന വഴി ഞങ്ങൾക്ക് മുന്നിലായി എങ്ങോട്ടോ ഇറങ്ങി കിടക്കുന്നു. ഇരു വശത്തും ധാരാളം ഏല ചെടികൾ ഉള്ള ഭാഗം കടന്നു ചെന്നത് ഒരു കൊച്ചു മൈതാനം പോലെ നിരപ്പായി , പുല്ലുകൾ വെട്ടി നിർത്തിയ ഒരുഭാഗത്തേയ്ക്കാണ്. അവിടെ പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരുമരത്തിലെ ശാഖകളെ നിലനിർത്തിക്കൊണ്ടു തന്നെ,ശാഖകൾക്കിടയിലൂടെ ഒരു പിരിയൻ ഗോവണിയും ഗോവണി കയറി ചെന്നാൽ മരമുകളിൽ തടികൊണ്ട് പണിത ഒരു കൊച്ചു വീടും!!
വീട്ടിൽ കയറി ബാഗ് വച്ച് ഉടൻ അവൾ കുളിക്കുവാൻ കയറി.വീട് ഏറെക്കുറെ മുഴുവനായി തടിയിൽ ആണ് പണിതിരിക്കുന്നത്.മരമുകളിലെ ബാത്ത് റൂമിൽ ചൂടുവെള്ളവും ഷവറും ഒക്കെ ഉണ്ട്. കുളി കഴിഞ്ഞു അവളുടെ ഇഷ്ട നിറമായ കറുപ്പണിഞ്ഞു അവൾ ഈറനോടെ പുറത്ത് വന്നപ്പോൾ ആ തണുപ്പത്തും ആ ഭംഗി നോക്കി കുറെ നേരം അങ്ങിനെ കിടക്കുവാൻ ആണ് തോന്നിയത്.

എങ്കിലും, സ്ഥലങ്ങൾ കാണുവാനും കൈകോർത്തു ചേർന്ന് നടക്കുവാനും അവൾക്കുള്ള ഇഷ്ടം അറിയാവുന്ന കൊണ്ട് പെട്ടെന്ന് പോയി കുളി കഴിഞ്ഞു റെഡി ആയി വന്നു.അപ്പോഴേയ്ക്കും മുൻ‌കൂർ പറഞ്ഞതനുസരിച്ചു ബ്രേക്ക് ഫാസ്റ്റ് എത്തി.ഇളം മഞ്ഞ നിറമുള്ള മാവിൽ ഉണ്ടാക്കിയ മൊരിഞ്ഞ ദോശ.അതിൽ ചീസ് ഇട്ടിട്ടുണ്ട്. ഉരുളക്കിഴങ്ങും ക്യാരറ്റും പനീറും ചേർന്ന മസാലയുടെ മുകളിലായി ബീറ്റ് റൂട്ട് തേങ്ങാ പീര പോലെ ചിരവി ഇട്ടിട്ടുണ്ട്.എല്ലാം കൂടി ഒത്ത നടുവിൽ ആയി വച്ചിട്ട് ഓലപ്പടക്കം പോലെ ദോശ മടക്കി അതിനു മുകളിൽ കട്ടിയുള്ള പൊതിന ചമ്മന്തി കൊണ്ട് രണ്ടില വരച്ചിട്ടു അതിനു മുകളിൽ തക്കാളി കൊണ്ടൊരു റോസ് ഉണ്ടാക്കി വച്ചിരിക്കുന്നു.

മറ്റൊരു പ്ളേറ്റിൽ കൂർത്ത തൊപ്പി പോലെ വേറൊരു ദോശ.തൊപ്പിയുടെ മുകളിൽ ക്യാരറ്റുകൊണ്ട് ഒരു പൂവ്.തൊപ്പി പൊക്കി നോക്കിയാൽ അതിനുള്ളിൽ പാത്രത്തിന് നടുവിലായി,ഓറഞ്ചു കളറിൽ മസാല .അതിൽ ഉരുളക്കിഴങ്ങും മല്ലി ഇലയും കോളിഫ്ളവറും ഒക്കെ ചേർന്നിട്ടുണ്ട്. രണ്ട് ദോശയ്ക്കും രണ്ടു തരം ചട്‌ണി. ഒന്ന് തേങ്ങാ അരച്ചതും മറ്റൊന്ന് നിലക്കടല അരച്ചതും. വ്യത്യസ്ത രുചികൾ.

രണ്ടു ദോശയും രുചിയോടെ പരസ്പരം ഷെയർ ചെയ്തു കഴിച്ചപ്പോൾ ഇനിയും ഓരോ ദോശ കൂടി വരുത്തിയാലോ എന്ന് എന്നിലെ തീറ്റ ഭ്രാന്തൻ ആവർത്തിച്ചു ചിന്തക്കുന്നുണ്ടായിരുന്നു.എങ്കിലും അപ്പോളേയ്ക്ക് മഞ്ഞിന് അൽപ്പം ശമനം വരുത്തിക്കൊണ്ട് വെയിൽ പടർന്നത് കൊണ്ട് ഞങ്ങൾ കാഴ്ചകൾ കാണുവാൻ ചുറ്റിക്കറങ്ങാം എന്ന് തീരുമാനിച്ചു മരമുകളിൽ നിന്നും താഴെ ഇറങ്ങി.

ഞങ്ങളുടെ മരവീടിൻ്റെ   പിന്നിൽ ചെറിയൊരു കുന്നുണ്ട്.അതിനു മുകളിൽ കയറിയാൽ മനോഹരമായ കാഴ്ച ഉണ്ട് എന്ന് ഓഫീസിൽ നിന്നും കിട്ടിയ ബുക്‌ലെറ്റിൽ വായിച്ചതു അനുസരിച്ചു അങ്ങോട്ട് നീങ്ങി.ആരോ മലമുകളിൽ ഇരുന്നു നിർത്താതെ പാലോഴുക്കിയ പോലെ മനോഹരമായ ഒരു വെള്ളച്ചാട്ടം അടുത്ത കുന്നിൻ മുകളിൽ നിന്നും പതഞ്ഞൊഴുകി മലയടിവാരത്തിലേയ്ക്ക് നീങ്ങുന്ന മനോഹരമായ കാഴ്ച.
തണുപ്പും വെയിലും ചേർന്ന് പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതി.ആ അനുഭൂതിയുടെ നിറവിൽ ഞാൻ അവളെ പിന്നിൽ കൂടി ചെന്ന് കെട്ടി പിടിച്ചു കുറെ നേരം വെള്ള ചാട്ടവും അതിനു പിന്നിലായി അകലെ കാണുന്ന ഗ്രാമ ഭംഗിയും ഒക്കെ നോക്കി മതിയാകും വരെ അനങ്ങാതെ നിന്നു.
"പോകാം"
"പോണോ ? കുറച്ചു നേരം കൂടി കഴിഞ്ഞു പോകാം ഏട്ടാ"
നിൻ്റെ ഇഷ്ടം സഖി!!

"എന്നാൽ നമുക്ക് ആ കുന്നിൻ മുകളിലോട്ടു പോയാലോ ?"
"കുറെ ദൂരം കാണും."
"സാരമില്ല കൈ പിടിച്ചു നടന്നാൽ ദൂരമൊന്നും അറിയില്ല."

അവിടെ ചെന്നപ്പോളേയ്ക്ക് വീണ്ടും ചെറുതായി കോട ഇറങ്ങി സൂര്യ പ്രകാശം മങ്ങിയിരുന്നു.എവിടുന്നോ ഒഴുകി വന്ന വെള്ളം ഒറ്റയ്ക്ക് നിൽക്കുന്ന ഒരു മരത്തിൻ്റെ  ഇരു വശങ്ങളിലൂടെയും ചുറ്റി ഒരു വെള്ളച്ചാട്ടമായി കുതിക്കുന്നു.ഏതാനും മീറ്ററുകൾ താഴെ വച്ച് മറ്റൊരു വലിയ ഉറവ കൂടി ചേരുന്നതോടെ വെള്ളച്ചാട്ടത്തിൻ്റെ  ശക്തി കൂടുന്നു.
നല്ല തെന്നൽ ഉള്ളതായി തോന്നിയത് കൊണ്ട് ദൂരെ നിന്നും നോക്കി കണ്ട ശേഷം ഞങ്ങൾ കുന്നിറങ്ങി താഴെ എത്തി.മറ്റു സ്ഥലങ്ങൾ കാണുവാൻ ഉള്ള സെല്ഫ് ഡ്രൈവ് ഓപ്പൺ ജീപ്പ് വാടകയ്ക്ക് എടുത്തു അതിൽ ഞങ്ങൾ രണ്ടും യാത്ര തിരിച്ചു.

ഡ്രൈവിംഗ് ഇഷ്ടമായിരുന്നിട്ടും അവൾ എൻ്റെ ഷോൾഡറിൽ തല ചായ്ച്ചു മടി പിടിച്ചു സൈഡ് സീറ്റിൽ ഇരുന്നതേ ഉള്ളൂ.ചോദിച്ചു കേട്ടറിഞ്ഞതും , റിസോർട്ട് വക ബുക്‌ലെറ്റ്ൽ കണ്ടതും അനുസരിച്ചു ഏകദേശം അരമണിക്കൂർ ഡ്രൈവ് ചെയ്തു കയറ്റം കയറി ചെന്ന് നിന്നത് മനോഹരമായൊരു മലമുകളിൽ.  താഴേയ്ക്കുള്ള കാഴ്ചകളെ മറച്ചുകൊണ്ട്,നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പഞ്ഞി കെട്ട് മേഘങ്ങൾ പോലുള്ള കോട മഞ്ഞിൻ മറുകരയിൽ തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന മകുടത്തിനു  മുകളിൽ പോയി ആകാശത്തേയ്ക്ക് പറന്നുയരുവാൻ എൻ്റെ മനസ്സിനെ പ്രേരിപ്പിക്കുന്ന മനോഹരമായ കാഴ്ച!! 

"നമുക്ക് ഈ മഞ്ഞിന് മുകളിലൂടെ ചവിട്ടി നടക്കാൻ പറ്റുമായിരുന്നെങ്കിൽ എന്ത് രസമായിരുന്നു അല്ലെ ? കൊതി ആകുന്നു"
അവൾ കൊച്ചു കുട്ടിയെപ്പോലെ ചിരിച്ചുകൊണ്ട് പറഞ്ഞത് കേട്ട്, 2  ചിറകുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് മോഹിച്ച അവൾക്കായി .മേഘകീറുകൾ പോലുള്ള കോടമഞ്ഞു പറിച്ചു രണ്ടു വെള്ള ചിറകുകൾ നെയ്തുകൊടുത്തു.ആ ചിറകു വീശി അവൾ അങ്ങകലെ, തിടമ്പേറ്റിയ കരിവീരനെ പോലെ തലയെടുപ്പോടെ നിൽക്കുന്ന മലമുകളിലേക്ക് ഒരു വെള്ളി അരയന്നത്തെ പോലെ പറന്നിറങ്ങി.



*************

ചില സ്വപ്നങ്ങളും നിമിഷങ്ങളും അതി മനോഹരം എങ്കിലും അവയിലേക്കുള്ള ഓർമ്മകളുടെ താക്കോൽ പലപ്പോഴും ഒരു നെടുവീർപ്പോടെ,  വലിച്ചെറിയേണ്ടത് പിന്നീടുള്ള ജീവിതത്തിനു അനിവാര്യമായി വന്നേക്കാം.അത്തരം തിരിച്ചറിവോടെ... പേർസണൽ ഫോൾഡറിൽ ഉണ്ടായിരുന്ന പല നല്ല നിമിഷങ്ങളുടെയും ഓട്ടോഗ്രാഫുകൾ പതിഞ്ഞ ഫോട്ടോകൾ ഓരോന്നായി.... ഇനി തിരിച്ചെടുക്കാൻ പറ്റാത്ത വിധം ഡിലീറ്റ് ചെയ്യുമ്പോൾ കൺകോണിൽ ഒരു ചെറു നനവ് പടർന്നുവോ ?? അറിയില്ല!! എങ്കിലും, ഒരു സത്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. സുബോധത്തിന് മേലെ മരണം പടരും വരേയ്ക്കും, എൻ മനസിൻ കോണിലെവിടെയോ അണയാതെ നിൽക്കുന്നുണ്ടാകും അവൾ എന്ന എൻ പ്രണയം. ഇനി ഒരിക്കലും സ്വന്തമാക്കാൻ സാധ്യത ഇല്ലാത്ത വെറുമൊരു സ്വപ്നമായി!!



 


Tuesday, 6 April 2021

കൊറോണകാലത്തെ ഒരു തിരഞ്ഞെടുപ്പ് ദിനം!!

                        വർഷങ്ങൾക് ശേഷമാണ് തിരങ്ങെടുപ്പു ഡ്യൂട്ടിയ്ക്ക് എത്തുന്നത്.രജനിയണ്ണന് ഫാൽക്കെ കിട്ടിയതിന്  ശേഷം വന്ന ഡ്യൂട്ടി ആയതുകൊണ്ട് അണ്ണനോടുള്ള സ്നേഹപ്രകടനത്തിനായി "ലേറ്റ് ആയി വന്താലും ലേറ്റസ്റ്റായി വരുവേൻ" എന്നുറക്കെ പറഞ്ഞുകൊണ്ട്, ഡ്യൂട്ടി സ്ഥലത്ത് വളരെ വൈകി എത്തിച്ചേർന്നു.
എത്തി ചേർന്നു എന്നല്ല, ഭീഷണിപ്പെടുത്തി എത്തിച്ചു എന്നതാണ് സത്യം!!കണ്ട്രോൾ റൂമിൽ നിന്നവിളിയോട് വിളി , ലാസ്റ്റ് വാർണിങ് അഞ്ചുവട്ടം കിട്ടി.ഒടുവിൽ,ഏപ്രിൽ 5,2021 ന്  വൈകിട്ട് 4 മണിക്ക് ഒരുവിധം ബൂത്തിൽ റിപ്പോർട്ട് ചെയ്തു.ഉച്ച ഭക്ഷണം കാര്യമാകാത്ത കൊണ്ട് വിശന്നു കുടൽ കരിയുന്നു.അല്ലേലും തീരെ സമയം ഇല്ലാത്ത അവസരങ്ങളിൽ ഈ കുടലിനെ പിടിച്ചു കൂമ്പിനിടിക്കാൻ തോന്നും വിധം ഉള്ള വിശപ്പ് ആണ്.

രാത്രി 8  മണിയോടെ,തൊട്ടടുത്ത ബൂത്തിൽ ഡ്യൂട്ടിയിൽ ഇരുന്നു ചിതൽ പിടിച്ച മച്ചാനെയും വിളിച്ചു ബൂത്ത്‌ വിട്ട് തട്ടുകടയിൽ എത്തി വയറു നിറയെ ദോശ വാങ്ങി കഴിച്ചു.എത്ര എണ്ണം കഴിച്ചു എന്ന് അറിയാത്ത കൊണ്ട് ബില്ല് കൂടെ കഴിക്കാൻ വന്ന സതീഷ് മാഷിനെ ഏൽപ്പിച്ചു ഞങ്ങൾ മുങ്ങി.വീട്ടിൽ ചെന്നപ്പോൾ ദേ ചോറും കറിയും തലേന്ന് മിച്ചം വന്ന ഭക്ഷണങ്ങൾ എല്ലാം മേശയിൽ നിരത്തി വച്ചിരിക്കുന്നു.നിവൃത്തി ഇല്ലാതെ അതും കഴിച്ചു നേരെ ബെഡിലേയ്ക്ക്.

************

ഇലക്ഷൻ ദിനം, ഇന്ന് രജനി അണ്ണന് പഠിക്കാൻ നിന്നാൽ ഇലക്ഷൻ കമ്മീഷന്റെ തനി രൂപം കാണേണ്ടി വരും എന്നറിയാവുന്ന കൊണ്ട് പുലർച്ചെ തന്നെ ഒരു ചൂട്ടും കത്തിച്ചു ലാപ്പും തൂക്കി ബൂത്തിൽ എത്തി.

സംഗതി ലൈവ് ആണെന്നറിഞ്ഞ ഉടൻ ഓഫീസർമാർക്ക് വരെ ചെറിയ ടെൻഷൻ.ഒരു ചെറിയ സഭാ കമ്പം!!

5.30 ക്ക് മോക്ക് പോൾ തുടങ്ങി.ഓരോ സ്ഥാനാർത്ഥിയുടെയും പോളിംഗ് ഏജന്റ്മാർ 10 വോട്ട് വീതം ചെയ്യും.അതിനു ശേഷം വോട്ടിങ് മെഷ്യനിൽ അതെല്ലാം കൃത്യമായി രേഖപ്പെടുത്തി എന്നുറപ്പു വരുത്തിയ ശേഷം മെഷ്യൻ ക്ലിയർ ചെയ്യും.അതിനു ശേഷം ദോശ കടയിൽ ദോശ ചുടാനായി കല്ല് ചൂടാക്കി ഇടും പോലെ  അത് സീൽ ചെയ്തു വോട്ടിങ്ങിനായി തയ്യാറാക്കി നിർത്തും.ഇത്തവണ പതിവ് വോട്ടിങ് മെഷ്യനു കൂട്ടായി ഒരു തടിമാടൻ കൂടി ഉണ്ട്.വോട്ട് രേഖപ്പെടുത്തിയാൽ ഉടൻ, വോട്ടു രേഖപ്പെട്ട ചിഹ്നം,സ്ഥാനാർത്ഥിയുടെ പേര് ,ക്രമനമ്പർ എന്നിവ 7 സെക്കൻഡ് നേരത്തേയ്ക്ക് ലൈറ്റ് ഇട്ട കണ്ണാടി കൂടിൽ പേപ്പറിൽ പ്രിന്റു ചെയ്തു കാണിച്ച ശേഷം ബ്ലും എന്ന് വിഴുങ്ങുക എന്നതാണ് കക്ഷിയുടെ പണി.വോട്ടിങ്ങിനു ശേഷം തടിയന്റെ (വിവിപാറ്റ്-വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ)  കുടവയർ തുറന്നു ഈ പേപ്പറുകൾ എന്നി നോക്കിയാൽ ഓരോ ചിഹ്നത്തിനും കിട്ടിയ വോട്ടുകൾ അറിയാൻ പറ്റും. മോപ്പ് പോളിൽ ഈ പേപ്പറുകൾ കൂടി എടുത്ത് പ്രത്യേകം കവറിൽ സീൽ ചെയ്തു കഴിഞ്ഞാൽ മോക്ക് പോൾ കദം!!

ഇതെല്ലാം ഓടി നടന്നു റെക്കോർഡ് ചെയ്തു കഴിഞ്ഞപ്പോളേയ്ക്ക് ആരോ ചൂടുള്ള ചായ തന്നു. ഇന്നത്തെ ദിവസം മിക്കതും ഈ ചായയുടെ  അയവിറക്കി എൻ്റെ പെരുവയർ കരിഞ്ഞുണങ്ങി കിടക്കേണ്ടി വരുമോ എന്നൊരു ചിന്ത എന്നെ അലട്ടി തുടങ്ങിയപ്പോളേയ്ക്ക് മണി 7 ആയി.അതോടെ യഥാർത്ഥ പോളിംഗ് തുടങ്ങി.


അതിനിടയിൽ മറ്റു പോളിംഗ് ഓഫീസർമാർ ഒക്കെ എവിടെയോ പോയി തട്ടിയിട്ട് ഏമ്പക്കവുംവിട്ടു കുമ്പയും തടവി തിരികെ വരുന്ന കണ്ടപ്പോൾ വിശപ്പ് കൂടി.ഉടൻ അടുത്ത ബൂത്തിൽ കുത്തിയിരുന്നുറങ്ങുന്ന മച്ചാനെ കുത്തി ഉണർത്തി കാര്യം പറഞ്ഞു.അപ്പോൾ ആണ് അവൻ പറയുന്നത്, ഞങ്ങളെ കൂടാതെ ഡ്യൂട്ടിക്ക് ഉള്ള മൂന്നാമൻ ഫുഡ് അടിച്ചു എന്ന്. അവൻ വയറിളകി ചാകണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഒരുകവിൾ പച്ചവെള്ളം ചവച്ചരച്ചിറക്കിയപ്പോളേയ്ക്ക് "ഫുഡ് കഴിച്ചോ എന്ന് ചോദിച്ചു കൊണ്ട്"
 വീട്ടിൽ നിന്നും വിളി വന്നു.അറ്റ കൈക്ക് ഏതേലും വീട്ടിൽ കയറി ഭക്ഷണം കഴിക്കേണ്ടി വരുമോ?? 

സമയം 9.ഈശ്വര, ഉറക്കം തെളിഞ്ഞിട്ട് ഭക്ഷണയില്ലാതെ 6 മണിക്കൂർ!!ഇന്നെങ്ങാനും ഭക്ഷണം കിട്ടിയില്ല എങ്കിൽ, ഇതിലേയ്ക്ക് പിടിച്ചിട്ട ആ കൂതറ മാഷിനേയും മാഷിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്ന ആ കൂതറ ടീച്ചറേയും തല്ലിക്കൊന്നിട്ടു ജയിലിൽ പോയി കിടക്കാനുള്ള ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞു.

കാര്യം അറിഞ്ഞ ഉടൻ വെട്ടുക്കിളി നീല സാരി ഉടുത്തപോലുള്ള ഒരു ആശാ പ്രവർത്തക ഞങ്ങൾക്ക് ആഹാ നൽകി കൊണ്ട് വണ്ടി എടുത്തു അതിൽ കയറി ചെവിത്തോണ്ടി പറക്കും പോലെ ഒറ്റ പോക്ക്.അങ്ങിനെ ഒടുവിൽ ഭക്ഷണം എത്തി.ഒരു നേരത്തെ ഭക്ഷണത്തിന് ചിലവ് 500. ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്നും ഫുഡ് കഴിക്കുന്ന വികാരത്തിൽ മാറാല നിറഞ്ഞ സർക്കാർ സ്കൂൾ സ്റ്റാഫ് മുറിയിലെ പൊടിപിടിച്ച ബഞ്ചിൽ ഇരുന്നു കരിഞ്ഞ ദോശ തിന്നുമ്പോൾ, ഫൈവ് സ്റ്റാർ ഹോട്ടലിലും 500 രൂപയ്ക്ക്  ഇതുപോലെ കരിഞ്ഞ ഫുഡ് ആവും കിട്ടുക എന്ന ആശ്വാസം മനം നിറഞ്ഞു പുറത്തു വന്നു.അപ്പോളേയ്ക്ക് കൊടുത്ത കാശിന്റെ ബാക്കി കിട്ടും എന്ന ആശ ബാക്കി വയ്ക്കാതെ ആശാ പ്രവർത്തക എങ്ങോ പോയി മറഞ്ഞിരുന്നു.

വീണ്ടും ബൂത്തിലേയ്ക്. അവിടെ ചെന്ന് മാഷിനെ ചൊറിയുന്നതിനിടയിൽ ചുമന്ന സാരി ഉടുത്ത തത്തയും വടികുത്തി മോണ കാട്ടി പാഞ്ചാലിയും വെളുത്ത് തുടുത്ത കറുമ്പനും, വിയർപ്പിന് വാടയുള്ള സുഗന്ധയും,ആരാച്ചാരുടെ മുഖമുള്ള സുന്ദരനും ഒക്കെ വോട്ടു രേഖപ്പെടുത്തിക്കൊണ്ടിരുന്നു.ചൊരിഞ്ഞത് മാഷിന് പിടിച്ചില്ല, ഉടൻ തന്നെ ഇലക്ഷൻ ഡ്യൂട്ടിക്ക് വേണ്ടി ഉണ്ടാക്കിയ ഗ്രൂപ്പിൽ നിന്നും പിടിച്ചു പുറത്തിട്ടു. 
ഇടയ്ക്കിടെ ഏതേലും അധ്യാപകർ ഇതുപോലെ പതിവായി ക്ലാസ്സിൽ നിന്നും പുറത്താക്കിയിരുന്ന പഠനകാലഘട്ടം അതോടെ  ഓര്മയിലേക്ക് ഇടിച്ചു കയറി  വന്നു.

ഐവ!!.. 

ഇനി കുറെ നേരം കോളേജ് കാലം അയവിറക്കി സമയം കളയാം എന്ന് തീരുമാനിച്ചു.

അതിനിടയിൽ ആണ്, ഇന്നത്തെ രാഷ്ട്രീയക്കാർക്ക് വോട്ട് ചെയ്യുന്നതിലും ഭേദം വല്ല വലവിരിക്കാനും പൊയ്ക്കൂടേ എന്ന ഭാവേന ഒരു എട്ടുകാലി വല നെയ്യുന്നത് കണ്ണിൽ പെട്ടത്.അതിനിടയിൽ കൂതറ മാഷിന്റെ ഭാര്യ എന്തോ മെസ്സേജ് അയച്ചു ശ്രദ്ധ തിരിച്ചു. കാര്യം ചോദിച്ചപ്പോൾ ബൂത്തിൽ ഇരുന്നുറങ്ങി മൂക്ക് ഫോണിൽ കുത്തി മെസ്സേജ് താനേ പോയത് ആണത്രേ.ഊള!!

പൊട്ടാതെ വല നെയ്യാൻ മോറൽ സപ്പോർട്ട് നൽകിയ എൻ്റെ കണ്ണ് തെറ്റിയ ഉടൻ എട്ടുകാലി വലയിൽ നിന്നും ഉരുണ്ടു മറിഞ്ഞു ചന്തിയും കുത്തി താഴെ വീണു.അതോടെ വല നോക്കുന്ന ഫ്ലോ പോയി.പിന്നീട് തറ ഓട് എണ്ണുവാൻ തീരുമാനിച്ചു.510 എണ്ണം.തറ ഓട് എണ്ണിക്കഴിഞ്ഞു മെപ്പോട്ട് നോക്കി ഇരിക്കുന്ന എന്നെ കണ്ട് , ഇവനെങ്ങാനും ഇനി മുകളിലെ ഓട് എണ്ണാൻ വലിഞ്ഞു കയറുമോ എന്ന പേടി കാരണം ആരോ കൊടുത്ത ചായയും ആയി വന്ന പ്രിസൈഡിങ് ഓഫീസർ എവിടുന്നോ ഒരു പരിപ്പ് വടയും വച്ച് നീട്ടി.

പണ്ടേ ഭക്ഷണം കണ്ടാൽ കവാത്ത് മറക്കുന്ന ഞാൻ അതോടെ ഫ്‌ലാറ്റ്!! 

രാവിലത്തെ 5 സ്റ്റാർ അനുഭവവും ബാങ്ക് അക്കൗണ്ടിൽ പൂച്ച പെറ്റുകിടക്കുന്നതു കൊണ്ടും പോക്കറ്റിൽ പേരിനു പോലും 10 ഹോട്ട് ഇന്ത്യൻ ബക്സ് ഇല്ലാത്തതും കൊണ്ട് ഉച്ചയ്ക്ക് ഊണ് വീട്ടിൽ നിന്നാക്കാം എന്ന് കരുതി വീട്ടിൽ വലിഞ്ഞു കയറി ചെന്ന് മൂക്ക് മുട്ടെ തിന്നു ഏമ്പക്കം വിട്ടു എണീറ്റ് 5 മിനിറ്റ് റെസ്റ്റും കഴിഞ്ഞു ബൂത്തിൽ എത്തിയപ്പോൾ എല്ലാരും ഈച്ച ആട്ടി ഇരിക്കുന്നു.തിരക്ക് ഇല്ല.ഇതറിഞ്ഞിരുന്നു എങ്കിൽ 2 മണിക്കൂർ കൂടി ഉറങ്ങീട്ടു പോന്നാൽ മതിയാരുന്നു.എന്തായാലും വന്നു,വാട്സ് ആപ്പിൽ സ്നേഹത്തോടെ മുടങ്ങാതെ  മെസ്സേജ് അയച്ചിരുന്ന ഏക വ്യക്തി വോട്ട് കുത്താൻ പോയി അനിയത്തിയേയും കണ്ടിട്ട് ആ വഴി പോയതിനാൽ വാട്സ് ആപ്പിലും കൊടിയ വരൾച്ച.അല്ലേലും കക്ഷിക്ക് ഇപ്പോൾ ഇച്ചിരി ജാഡ കൂടുന്നുണ്ട്.

എന്നാൽ പിന്നെ യൂട്യൂബ് കാണാം എന്ന് കരുതി അതിൽ കയറി നിരങ്ങി.സമയം ആരെയും നോക്കി നിൽക്കാതെ മുന്നോട്ടു പോയിക്കൊണ്ടിരുന്നു.ഒടുവിൽ 7 മണി ആയി.പോളിംഗ് അവസാനിച്ചു. പിന്നെ ബാലറ്റ് സീൽ ചെയ്യുന്ന തിരക്കായി.ബാലറ്റ് സീൽ ചെയ്തു കഴിഞ്ഞ ഉടൻ കട്ടയും പടവും മൂടി എല്ലാം പെറുക്കി കെട്ടി വീട്ടിലേയ്ക്കു വച്ച് പിടിച്ചു.വീട്ടിൽ ചെന്നപ്പോൾ മുതു പാതിരാത്രി!!

എന്നെ വീട്ടിലാക്കിയ ഉടൻ മച്ചാൻ ചേർത്തലയ്ക്ക് വണ്ടി തിരിച്ചു.

പിറ്റേന്ന് സൂര്യൻ വന്നു ചന്തിയ്ക്ക് ചവുട്ടി വിളിച്ചപ്പോ എപ്പോഴോ പൊങ്ങി.ഉറക്ക ചടവോടെ കുറെ നേരം ഇരുന്നപ്പോൾ പോസ്റ്റൽ വോട്ടും ആയി പോസ്റ്റ് വുമൺ വന്നു. ഇനി അത് ചെയ്തു നായകന.അതൊരു ചടങ്ങായി!!



Friday, 26 March 2021

കഴിഞ്ഞു പോയ കാലം ...കാറ്റിനക്കരെ...



                     ബോയ്സ് സ്കൂളിലെ പൂപ്പൽ മണം തങ്ങി നിൽക്കുന്ന മുരടിച്ച ചുമരുകളുടെ ആലിംഗനത്തിൽ നിന്നും പുറത്തുകടന്ന്, സ്വാതന്ത്ര്യത്തിൻ്റെ പഞ്ഞി മിഠായികൾ വിരിച്ച വഴിയിലൂടെ നടന്നു കയറിയത്... കലാലയ രാഷ്ട്രീയവും പ്രണയവും ഇഴചേർത്തു നെയ്ത നിത്യവസന്തകാലം തണൽ പാകും വൃക്ഷങ്ങളായി വളർന്നു പന്തലിച്ച കലാശാലയുടെ മുറ്റത്തേയ്ക്കായിരുന്നു.പ്രതീക്ഷയുടെ, ആനന്ദത്തിൻ്റെ  തോരണങ്ങൾ ചുവപ്പും പച്ചയും വെള്ളയും കാവിയും നീലയും ഒക്കെ ആയി വഴിതെളിച്ചത് ചതുര കല്ലുകൾ ചേർന്നു തൂണുകൾ ആയി ചേർന്ന് കൗമാര പ്രൗഢിയുടെ  മുഖപടം ചാർത്തി നിൽക്കുന്ന നീണ്ട വരാന്തയിൽ നിന്നും ഇരുവശങ്ങളിലൂടെ മുകളിലേക്ക് നയിക്കുന്ന പടവുകൾക്ക് നടുവിൽ കൂടി പ്രധാന ഗ്രൗണ്ടിനോട് ചേർന്നു, സ്റ്റേജിന് പിന്നിലായി കുടിപള്ളിക്കൂടം പോലെ നീളത്തിലുള്ള,ചുറ്റും പുല്ലുകൾ വളർന്നു നിൽക്കുന്ന ഓടിട്ട ഒരു ബ്ലോക്കിലേക്കായിരുന്നു.

ഇരുവശത്തേക്കും തുറന്നിരിക്കുന്ന വലിയ വാതിൽ പാതികളിൽ ഒന്നിൽ കറുത്തതും വെളുത്തതുമായ അക്ഷരങ്ങൾ ചേർന്ന് PDC എന്ന് കുത്തിവരച്ചതിനു ചുറ്റും ആരോ ഒരു ചുവപ്പ് ഹൃദയം വരച്ചു ചേർത്തിരുന്നതിൽ ഉടക്കിയ കണ്ണുകളെ പിൻവലിച്ചുകൊണ്ട്....ഉണ്ട കണ്ണുള്ള രാമനും,ചകിരി തലയൻ ജോസും, ചാണക വാടയുള്ള ജസ്റ്റിനും,ഉണ്ട പീക്കിരി ബഷീറും ചേർന്ന് ഒരുപോലെ വായി നോക്കിയിരുന്ന സുന്ദരികോതകളാൽ നിറഞ്ഞ ആ  വലിയ മുറിയിൽ കടന്ന് കൂടിയതോടെ.... ഹൃദയത്തിലും ജീവിതത്തിലും പിന്നീട് മായാത്ത ഓര്മകളാൽ സമ്പന്നമായ ആ കാലം തുടങ്ങുകയായിരുന്നു, കലാലയ ജീവിതം!!

കോളേജിൽ എത്തിയ കൗതുകത്തിൽ സ്വപ്നങ്ങൾ പാറിനടന്നിരുന്ന പ്രീ ഡിഗ്രി സയൻസ് ക്ലാസ്സ് മുറിയുടെ കൊളുത്തുകൾ ഇല്ലാത്ത ജനലുകൾ വഴി ചാടികയറി, മുകളിലെ ഓടിനിടയിൽ മറഞ്ഞിരുന്നു അണ്ണാറക്കണ്ണൻ നിർത്താതെ ഉച്ചത്തിൽ ചിലച്ചിരുന്ന ആ ദിവസം, മായാ വർണ്ണങ്ങൾ വിടർന്നു നിൽക്കുന്ന സുവർണ്ണ കാലം ജീവിതത്തിൽ പിറവിയെടുക്കുക മാത്രമല്ല, ജീവിതത്തിൽ ആദ്യമായി ഇത്ര അധികം സുന്ദരികളെ ഒരുമിച്ചു കാണുക എന്ന ഉത്സവത്തിൻ്റെ  കൊടിയേറൽ കൂടി ആയിരുന്നു. 

"കഞ്ചൻ" എന്ന ഗംഗാധരൻ പിള്ള സാറിൻ്റെ ഇംഗ്ലീഷ് ക്ലാസിലിരുന്ന് കൗതുകത്തോടെ പെണ് നിരകളിലൂടെ പരതി നടന്നിരുന്ന കണ്ണും മനസ്സും ഇംഗ്ലീഷ് എന്ന ഭാഷയോട് ചതുർത്ഥി പാലിച്ചു പോന്നിരുന്നത് കൊണ്ട്, പ്രഥമ ഭാഷാ വിജയം എന്നത് ജീവിതത്തിൽ ഉടനീളം മറ്റൊരു  ബാലികേറാ മലയായി എൻ മുന്നിൽ ആകാശം മുട്ടെ വളർന്നു നിന്നിരുന്നു.
അറുബോറൻ ക്ലാസ്സുകളിൽ പോലും പെണ്കുട്ടികൾ പുസ്തകപുഴുക്കളായി അരിച്ചു തുടങ്ങിയപ്പോൾ, പാറി നടന്നൊരു ശാലഭത്തിൽ നിന്നും ചിറകുകൾ കടമായെടുത്ത് ക്ലാസ് മുറികളെ ബഹിഷ്‌കരിച്ചു കൊണ്ട് ശുദ്ധവായു തേടി ഞങ്ങളിൽ ചിലരും ക്യാമ്പസിലൂടെ അദ്ധ്യാപകരുടെ കണ്ണിൽ പെടാതെ മറ്റാരും കാണാത്ത സന്തോഷത്തിൻ പൂക്കൾ തേടി പറന്നു നടന്നു.

പതിവ് നടവഴികളും കാമിതാക്കളുടെ പ്രേമ സല്ലാപ കേന്ദ്രങ്ങളും കടന്നു അതിരുകൾ നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ക്യാമ്പസ്സ് ചുറ്റലുകളിൽ പലതും ചെന്നു നിന്നത്, പ്രകൃതി കനിഞ്ഞു നൽകിയ നാട്ടു മാവിൻ കൊമ്പതും തേൻ വരിക്ക ചുവട്ടിലും ഒക്കെ തന്നെയായിരുന്നു.

വീട്ടിൽ നിന്നും അമ്മ അറിയാതെ അടിച്ചു മാറ്റിയ മുളക് പൊടിയും, ഉപ്പും പേനാക്കത്തിയും ഒക്കെ ആയി സുധിയും ഷാനുവും രഘുവും ഒപ്പം ചേർന്നപ്പോൾ മാവിൽ വലിഞ്ഞു കയറുക എന്നതിൻ്റെ കാർമ്മികത്വം എന്നിൽ വന്നു ചേർന്നു.സ്കൂൾ കാലഘട്ടത്തിൽ വീട്ടിൽ നിന്നും ബസ്സ് സ്റ്റോപ്പിലേക്ക് ഉള്ള രണ്ട് കിലോമീറ്റർ നടത്തത്തിൽ പകുതി ദൂരം വെട്ടിചുരുക്കുവാൻ വേണ്ടി പതിവായി kseb സബ്സ്റ്റേഷൻ്റെ വലിയ മതിൽ വലിഞ്ഞു കയറി ചാടിയിരുന്ന എന്നിലെ മുൻ പരിചയത്തിൻ്റെ ബലത്തിൽ പല മാവിൻ കൊമ്പുകളിൽ നിന്നും മാങ്ങകൾ കൃത്യമായി താഴെയെത്തിയിരുന്നു.

മരം കയറ്റം വിജയകരമായി പോയിരുന്ന ഒരു ദിവസം പതിവില്ലാതെ ആരോ ഓടി അകലുന്ന ശബ്ദവും പിന്നാലെ എത്തിയ അൺപാർലമെന്ററി പദ സമ്പത്തും കേട്ട് മാവിൻ ചുവട്ടിലേക്ക് പകച്ചു നോക്കിയപ്പോൾ,ഓടിപ്പോയ ഇരയെ തുറിച്ചു നോക്കുന്ന ഇറച്ചി വെട്ടുകാരനെ പോലെ ഒരുവൻ മടക്കി കുത്തിയ മുണ്ടും വിറയ്ക്കുന്ന മൂക്കുമായി മുകളിലേയ്ക്ക് നോക്കി പുളിച്ചത് വാരി വിതറുന്നു.

താഴത്തായിരുന്നു എങ്കിൽ ഓടി തള്ളാമായിരുന്നു, ഇതിപ്പോ മാവിൻ മേലെ ഇരുന്ന് എങ്ങനെ ??

ഇറച്ചിക്കടയിൽ തൂങ്ങുന്ന പൊത്തിൽ കാലിന് പകരം എൻ്റെ തുണിയില്ലാ കോലം കയറിൽ ആടിക്കളിക്കുന്നത് മനസ്സിൽ ഉറപ്പിച്ചു തുടങ്ങിയപ്പോൾ ആഗതൻ അഭിഷേകം നിർത്തി.ഉപദേശം തുടങ്ങി!!

ക്യാമ്പസിലെ മാവും പ്ലാവും പാട്ടത്തിനെടുത്ത കരാറുകാരൻ ആണ് കക്ഷി. അങ്ങേരുടെ എത്ര ലാഭം ആണ് ഞാനും കൂട്ടുകാരും പൂളി ഉപ്പും മുളകും ചേർത്ത് ചവച്ചരച്ചത് ?? 
പാവം !! ഇനി മേലാൽ മുടങ്ങാതെ ഉള്ള മരം കയറ്റം ഇല്ല, വല്ലാതെ കൊതി കയറുമ്പോൾ മാത്രം എന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് സയൻസ് ബ്ലോക്ക് ലക്ഷ്യമാക്കി നടന്നു.

മരം കയറ്റ ശേഷി കുറച്ചതിനാലും ബാലി കയറാ മലകളുടെ എണ്ണം വർദ്ധിച്ചതിനാലും ഒരുപാട് സമയം ഫ്രീ ആയി കിട്ടി തുടങ്ങിയിരുന്ന കാലഘട്ടത്തിലെ ഒരു ദിവസം ആണ് ആ കാഴ്ച ആദ്യമായി കണ്ണിൽ പെട്ടത്.
മാറോടു ചേർത്ത പുസ്തകങ്ങളും ആയി കൂട്ടുകാർക്കൊപ്പം നടന്നു വരുന്ന പാവാടയും ടോപ്പും ധരിച്ച നീണ്ട് മെലിഞ്ഞ ഒരു സുന്ദരി!!

അവളുടെ നെറ്റിയിൽ ചന്ദനം പൊന്നിന്കുടത്തിലെ പൊട്ടു പോലെ ആദ്യം തോന്നി.സ്ഥിരമായി കണ്ടുതുടങ്ങിയപ്പോൾ ആ തോന്നൽ താനേ മാറി.എങ്കിലും ആ ചന്ദന കുറിക്ക് അവളോളം സൗന്ദര്യം തോന്നിയിരുന്നത് ഒരു പക്ഷെ ഉള്ളിൽ അവളോട് തോന്നിയ അടുപ്പം കൊണ്ട് ആയിരിക്കാം. നീണ്ട മുടികളിൽ തുളസി കതിർ ചൂടി അവൾ വന്നിരുന്ന ചില ദിവസങ്ങളിൽ എന്നിലെ പ്രണയം പുഴയായി ഒഴുകി അവളുടെ അടുത്ത് വരെ ചെന്നിട്ടു മൗനമായി തിരികെ പോന്നിരുന്നു.

"ഡാ സ്മിനു, നിനക്ക് ചേരും അവൾ, നിന്നെ പോലെ നല്ല പൊക്കം ഉണ്ട് അവൾക്കും" പൊക്കമില്ലാത്ത സുധി അന്ന് എന്നേക്കാൾ പൊക്കമുള്ളവനായി പിന്നിൽ നിന്നും നൽകിയ പ്രോത്സാഹനം പിറ്റേന്ന് അവളെ പരിചയപ്പെടുവാൻ ഉള്ള സാഹസത്തിനുള്ള ധൈര്യം പകർന്നു നൽകി.


മഷിയെഴുതിയ കണ്ണുകളിൽ സംശയം നിറച്ച ശേഷം അവളെന്നെ നോക്കിക്കൊണ്ടു താല്പര്യമില്ലാത്ത രീതിയിൽ പേര് പറഞ്ഞു,"ഉമ"!!
"ഉമ്മ" എന്ന് മുഖത്തു നോക്കി പറഞ്ഞാലും "അത് താനല്ലയോ ഇതെന്നു വർണ്ണ്യത്തിൽ വിരിയുന്ന ആശങ്കയുടെ ബലത്തിൽ"  തെറ്റിധാരണ ഒഴിവാക്കാൻ പറ്റുന്ന നല്ല പേര്. അടിപൊളി !!
 
അന്ന് വരെ ഒരു സുന്ദരിയോട് ഞാനോ എൻ്റെ കൂടെ നടന്നവരോ പേര് ചോദിച്ചിട്ടില്ല,ഇനി ആരേലും ചോദിച്ചാൽ തന്നെ ആരും മറുപടി പറഞ്ഞിട്ടും ഇല്ല!!അന്നത്തെ പ്രീഡിഗ്രി പൊടിമീശക്കാരന് അത് തന്നെ സ്വർഗം കിട്ടിയ പോലെ ആയിരുന്നു. 

പക്ഷെ, അന്നത്തെ പേര് പറയലിന് ശേഷം പിന്നീട് ഒരു വാക്ക് ഇങ്ങോട്ടു പറയുകയോ, എന്നെ എന്നല്ല എൻ്റെ കൂടെ ഉള്ളവരെ പോലുമോ അവളുടെ കൂടെ ഉണ്ടായിരുന്നവർ അടക്കം തിരിഞ്ഞു നോക്കിയില്ല എന്നത് ഞങ്ങളെ തളർത്തിയില്ല. പതിവ് പോലെ ക്ലാസ്സ് കട്ട് ചെയ്യലും കറങ്ങി നടക്കലും സിനിമയ്ക്ക് പോക്കും മുറയ്ക്ക് നടന്നു .ഒന്ന് മാത്രം നടന്നില്ല , പഠനം!!

ആ ഇടയ്ക്ക് ആണ് സ്നേഹപുല്ലു പറിക്കൽ ഒരു പകർച്ചവ്യാധി കണക്കെ ക്യാമ്പസ്സിൽ പടർന്നത്. ആരുടേയും ശ്രദ്ധയിൽ പെടാതെ ക്യാമ്പസ്സിൽ വെറുതെ ജീവിച്ചു മരിച്ചു പോന്നിരുന്ന സ്നേഹപുല്ലുകൾ പെട്ടെന്നൊരുദിവസം രാവിലെ മുതൽ  അന്നത്തെ ഞൊറിപ്പാവാട പ്രായക്കാരികളിൽ പലരുടെയും വർണ്ണ പാവാടകളിൽ കയറി കുത്തി ഇരിക്കുകയും പരോപകാരികളായ ചേട്ടന്മാരിൽ പലരും തങ്ങൾക്കിഷ്ടമുള്ള തരുണികളിളെ,ആരുമില്ലാത്ത ക്‌ളാസ്സുകളിൽ വച്ച് സ്നേഹപ്പുൽ പെറുക്കി മാറ്റുവാൻ സഹായിക്കുകയും ചെയ്യുക എന്നത് ആണ് "സ്നേഹപ്പുല്ല് പറിക്കൽ". കലാപരുപാടി ദർശനം നേരിട്ടും ഒളിഞ്ഞും ഒക്കെ കിട്ടിയ പലരും നടത്തിയ  വിവരണം വഴി ആ ചേട്ടന്മാരോട് അസൂയയിൽ പൊതിഞ്ഞൊരാരാധന മനസ്സിൽ പൊട്ടിമുളച്ചു.ഒരിക്കൽ കൂടെ പഠിച്ച ഒരുത്തിയെ തന്നെ സ്നേഹപുല്ലു മത്സരത്തിൽ നേരിട്ട് കണ്ടതോടെ മനസ്സിൽ മറ്റൊരാധി പടർന്നു. ഇതുപോലെ ഇനി ആരെ ഒക്കെ കാണേണ്ടി വരും ??

അതോടെ ചേട്ടന്മാരോട് ഉണ്ടായിരുന്ന ആരാധന തുണിയഴിഞ്ഞു എങ്ങോ വീണുപോയി.ഹരിദാസൻപിള്ള സാർ പുലിയെ പോലെ ഇറങ്ങിയത് കൊണ്ട് ക്യാമ്പസിലെ സ്നേഹപുല്ലുകൾ കൂട്ടത്തോടെ ആത്മഹത്യ ചെയ്തതു.വർഷങ്ങൾക്ക് അപ്പുറം, അതിലെ ഫോട്ടോഗ്രാഫർ ആയിരുന്ന ചേട്ടൻ ബൈക്ക് അപകടത്തിൽ പെട്ട് ദൈവത്തിന്റെ സ്വന്തം ഫോട്ടോഗ്രാഫിക്ക് ഫ്രെമിലേയ്ക്ക് ആരോടും മിണ്ടാതെ യാത്രതിരിച്ചതറിഞ്ഞപ്പോൾ മനസ്സിൽ എവിടെയോ ഒരു നൊമ്പരം!!കാരണം, സ്നേഹപ്പുല്ല് പോലുള്ള ചിലത് ഒഴിച്ച് നിർത്തിയാൽ അദ്ദേഹത്തിനെ എനിക്ക് ഇഷ്ടമായിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിൻ്റെ ക്യാമറകണ്ണുകളെ!!

പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തതു കൊണ്ടും പഠിക്കുവാൻ തീരെ താല്പര്യമില്ലാഞ്ഞത് കൊണ്ടും പിന്നീടുള്ള 2  കൊല്ലത്തെ ഒട്ടു മിക്ക പകലുകളിലും എൻ്റെ കണ്ണുകൾ അവളറിയാതെ ഉമയുടെ പിന്നാലെയും, രാത്രികളിൽ മനസ്സ് ഉമയുടെ കൂടെയും ഒക്കെ ആയി ചുറ്റിക്കറങ്ങിക്കൊണ്ടിരിക്കെ തന്നെ പ്രീഡിഗ്രി പ്രാക്ടിക്കൽ പരീക്ഷകളും തിയറി കടമ്പകളും ഒക്കെ  യഥാസമയങ്ങളിൽ ഋതുക്കൾ മറയുന്നതിലും വേഗം കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു.

ഒടുവിൽ ഒരുനാൾ പ്രീഡിഗ്രി കാലവും കൂട്ടുകാരും ഉമയും കണ്മുന്നിൽ കൂടി  ദൂരേയ്ക്ക് നടന്നകന്നപ്പോൾ ആണ് "ഇനി എന്ത്" എന്ന വലിയ ചോദ്യം മാത്രം കൂട്ടിനായി വന്നു ചേർന്നത്.

********************

ഇംഗ്ലീഷ് എന്ന ബാലികേറാമലയുടെ ചുവട്ടിൽ കുത്തിയിരുന്നു  പലവട്ടം സപ്ലി എഴുതി കഷ്ടപ്പെട്ട് വാങ്ങിയ മാർക്ക് ലിസ്റ്റുകൾ തൂക്കി നോക്കിയിട്ടോ എന്നറിയില്ല, ഒടുവിൽ പ്രീഡിഗ്രിക്കാരൻ എന്ന ലേബൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ദാനമായി വച്ച് നീട്ടി. ദോഷം പറയരുതല്ലോ, "ദാനം കിട്ടിയ പശുവിൻ്റെ പല്ലുകൾ എണ്ണാൻ പാടില്ല" എന്ന പഴമൊഴിയിൽ ഉള്ള വിശ്വാസം അന്നത്തെ കാലത്തെ  പ്രമുഖ കലാലയങ്ങളിലെ അധികാരികൾക്ക് ഇല്ലാതിരുന്നതുകൊണ്ട് തന്നെ മാർക്കടിസ്ഥാനത്തിൽ, ഒരു കോളേജിലുംഅഡ്മിഷൻ കിട്ടിയില്ല!!

ഒടുവിൽ, വ്യാസയുടെ പരിസരത്ത് തട്ടുകട നടത്തി ജീവിക്കാം എന്ന തീരുമാനത്തിൽ എത്തിച്ചേർന്നതിൻ്റെ പിറ്റേന്ന് ആരുടെയോ പ്രാർത്ഥന ഫലം കൊണ്ടെന്ന പോലെ വ്യാസയിൽ നിന്നും പ്രതീക്ഷയുടെ ഒരു മിന്നാമിന്നിങ്‌ എൻ്റെ നെറ്റിയിൽ  പറന്നു വന്നിരുന്നിട്ട് പോയി.മിന്നാമിന്നിങ്‌ പോയ പിന്നാലെ കുളി കഴിഞ്ഞു തിരിച്ചെത്തിയപ്പോൾ, ആ പ്രാർത്ഥന അച്ഛന്റെയും അമ്മയുടെയും ആണ് എന്ന തിരിച്ചറിവ് നൽകി കൊണ്ട് അമ്പലത്തിലെ പ്രസാദവുമായി 'അമ്മ കടന്നു വന്നു. 

അതോടെ "തട്ടുകട നടത്തി കീശയും വയറും കുത്തിനിറയ്ക്കാം" എന്ന ഞാനുണ്ടാക്കിയ ആ മനോഹര "ചീട്ടുകൊട്ടാരം" തകർന്നു താഴെവീണു.അതിലൊരു ചീട്ടിലെ "ജോക്കർ" എന്നെ നോക്കി അമർത്തി ചിരിച്ചു.

"മാനേജ്മെന്റ് ക്വാട്ട" എന്ന രണ്ടാം വാതിലിലൂടെ അങ്ങിനെ വീണ്ടും വ്യാസയുടെ ക്യാറ്റിൽ ട്രാപ്പ് കടന്നു മുന്നോട്ടു നീങ്ങിയപ്പോൾ മനസ്സിൽ ബി.എ അഡ്വെർടൈസിങ് എന്ന പുതിയ കോഴ്സ് മാത്രമായിരുന്നു.സ്വന്തമായൊരു പരസ്യ കമ്പനി എന്ന ഭാവികാല സ്വപ്നസാക്ഷാകാരം മുന്നിൽ നടന്നു വഴി കാണിച്ചു കൊണ്ടിരുന്നത് കൊണ്ട് മറ്റൊന്നും ശ്രദ്ധയിൽ പെട്ടില്ല.ഓഫീസിൽ കയറി കഴിഞ്ഞപ്പോൾ തന്നെ "കൊതിച്ചതില്ല, കിട്ടുന്നത് വേണേൽ വാങ്ങണം ഇല്ലേൽ പുറത്തു പോകണം" എന്ന കാലാവസ്ഥ മുറിക്കുള്ളിൽ രൂപാന്തര പെട്ടു.

കൊടിയ ദരിദ്രത്തിനിടയിലും പ്രതീക്ഷയുടെ നാമ്പുകൾ എന്നിൽ അർപ്പിച്ച രക്ഷിതാക്കൾ രണ്ടുപേരുടെയും ദയനീയ മുഖം ഒരു നോക്ക് കണ്ടതോടെ ഭാവിയിലെ എൻ്റെ ആ പരസ്യ കമ്പനി, ഗര്ഭത്തിന് മുൻപേ തന്നെ താഴിട്ടു പൂട്ടി ആ താക്കോൽ ഞാൻ വിഴുങ്ങി.

*********

അങ്ങിനെ ഒന്നാം വർഷ ഭൗതികശാസ്ത്രം ക്ലാസ്സിലേക്ക് എൻ്റെ മനസ്സ്, മനസ്സില്ലാമനസ്സോടെ പറിച്ചു നടപ്പെട്ടു.കൊതിച്ചത് കിട്ടാഞ്ഞതിൻ്റെ ദേഷ്യമോ, അതോ ഫിസിക്സ് പഠിക്കണമെങ്കിൽ ഇംഗ്ലീഷും പഠിക്കണം എന്ന സത്യത്തിനോടുള്ള വിമുഖതയോ എന്നറിയില്ല, എന്നിലെ ഉഴപ്പൻ മറനീക്കി പുറത്തെത്തി, അതോടെ പ്രകൃതിയോടിണങ്ങുവാൻ എന്ന ഭാവേന ക്ലാസിനു പുറത്ത് തന്നെ ആയി സ്ഥിര വാസം.

ഉച്ചയ്ക്ക് എല്ലാവരും വട്ടമിട്ടിരുന്നു പരസ്പ്പരം കറികൾ വാരി വിളമ്പി ഒരുമിച്ചുള്ള ഭക്ഷണം കഴിക്കൽ വയറിനേക്കാൾ വേഗം നിറച്ചിരുന്നത് ഞങ്ങളുടെ മനസ്സുകൾ ആയിരുന്നു.വാട്ടിയ ഇലയിൽ പൊതിഞ്ഞ ചോറിൽ ഒളിപ്പിച്ച തേങ്ങാ ചമ്മന്തിയും, കടു മാങ്ങാ അച്ചാറും, കുട്ടി പാത്രത്തിൽ ഞെരിഞ്ഞമർന്നു വീർപ്പു മുട്ടിയ പപ്പടവും,ചെമ്മീൻ അച്ചാറും....അന്നത്തെ രുചികൾ ഇന്നും നാവിൽ മായാതെ നിൽക്കുന്നതിനു ഒറ്റ കാരണമേ ഉള്ളൂ.അമ്മമാർ!!

അമ്മമാരുടെ സ്നേഹത്തിൽ പൊതിഞ്ഞ ആ ഉച്ച ഊണുകൾ തന്നെ ആണ് , ഞങ്ങൾക്കായി അന്ന് വിഭവങ്ങൾ ഒരുക്കിയ ആ അമ്മമാരും ആയി പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആത്മ ബന്ധം ഇന്നും നിലനിർത്തുന്നതിന് പ്രധാന കാരണം.
                                          (ഉത്രാളികാവ് പൂരം കൂടാൻ ശ്രീ യുടെ വീട്ടിൽ )


ഇംഗ്ലീഷ്നോട് ഉണ്ടായിരുന്ന വിമുഖത "ഹൗണ്ട് ഓഫ് ബാസ്‌ക്കർവില്ലീസ്" ലെ സ്റ്റേപ്പിൾട്ടൻ്റെ മുഖഭാവമുള്ള നന്ദകുമാർ സാറിൻ്റെ ക്ലാസുകൾ ഒഴികെ ഉള്ള എല്ലാ ഇംഗ്ലീഷ് ക്ലാസ്സുകളിൽ നിന്നും അതിവേഗം "ബഹുദൂരം" മാറിനിൽക്കാൻ എന്നെ പ്രേരിപ്പിച്ചിരുന്നു. പട പേടിച്ചു പന്തളത്ത് ചെന്നപ്പോ പന്തം കൊളുത്തി പട എന്ന കണക്കെ ആയിരുന്നു പുന്നയ്ക്കൽ നാരായണൻ എന്ന പഴുതാര മീശ വച്ച മാഷിൻ്റെ ഫിസിക്സ് ക്ലാസുകൾ.ഫിസിക്സ് കൂടാതെ ഇംഗ്ലീഷ് സാഹിത്യത്തിലും പിജി ഉള്ളത് കൊണ്ട് ഫിസിക്സ് ക്ലാസ്സുകളിലെ ചോദ്യോത്തര വേദികളിൽ ഞാൻ പറയുന്ന ഉത്തരങ്ങളിലെ ഗ്രാമർ തെറ്റുകൾ കൂടി തിരുത്തി തുടങ്ങിയപ്പോൾ പുന്നയ്ക്കൽ സാറിനോടുള്ള സൗഹൃദം നിലനിർത്തിക്കൊണ്ടുതന്നെ ക്ലാസ്സിൽ നിന്നും പലപ്പോഴും ഇറങ്ങിപോരേണ്ടി വന്നു.

നാരായണി ടീച്ചറുടെ മാത്‍സ് ക്ലാസ്സിൽ 2 കൊല്ലത്തിനിടയിൽ ഒരിക്കൽ പോലും കയറിയിട്ടില്ല എന്നത് എന്തുകൊണ്ട് എന്ന് ഇന്നും അറിയില്ല.ഒരിക്കൽ ടീച്ചർ ഇതെന്നോട് തുറന്നു ചോദിച്ചത് മനസ്സിൽ പൊള്ളലുകളായി നീറിയിരുന്നത് കൊണ്ടാകും, ഫൈനൽ ഇയർ ജയിച്ച ശേഷം മാർക്ക് ലിസ്റ്റും വാങ്ങി ടീച്ചറെ നേരിൽകണ്ട് ക്ലാസ്സ് കട്ട് ചെയ്തതിനു ക്ഷമ ചോദിച്ചതും, പിന്നീടുള്ള ജീവിതത്തിൽ ഫിസിക്സ്നൊപ്പം മാത്‍സ്നേയും സ്നേഹിച്ചതും.
ഒരിക്കൽ പോലും ടീച്ചറുടെ ക്ലാസ്സിൽ ഇരുന്നിട്ടില്ല എങ്കിലും, ഇരുവശത്തേക്കും വകഞ്ഞുമാറ്റിയ നര പടർന്ന മുടിയും ഭംഗിയായി ഉടുത്ത ഇളം കളർ സാരികളും വട്ട കണ്ണാടിയും വട്ട മുഖവും ഉള്ള ടീച്ചറുടെ മുഖം ഇന്നും മനസ്സിൽ മായാതെ സൂക്ഷിക്കുന്നത് ഒരു പക്ഷെ, അന്ന് ക്ഷമ പറഞ്ഞപ്പോൾ ഒരമ്മയെ പോലെ എൻ്റെ കവിളിൽ സ്നേഹത്തോടെ പിടിച്ചത് കൊണ്ടാകുമോ ?

എന്തായാലും ഒട്ടുമിക്ക ക്ലാസുകളിലും കയറാതെ കറങ്ങി നടന്നിരുന്നത് കൊണ്ട് മറ്റു കുട്ടികൾക്ക് ഇല്ലാതിരുന്ന ഒന്ന് എനിക്ക് കിട്ടി , ധാരാളം സമയം!!

അങ്ങിനുള്ള സമയങ്ങൾ ആനന്ദകരമാക്കുവാൻ കറങ്ങി നടക്കുന്നതിനിടയിൽ ആണ് മിന്നായം പോലെ കണ്ണിലേക്ക് ആ പഴയ പോസറ്റീവ് എനർജി വീണ്ടും കടന്നു വന്നത്, ഉമ!!

ഐ വ!!

പ്രീഡിഗ്രിക്കാരിയിൽ നിന്നും ചില്ലറ മാറ്റങ്ങൾ, അൽപ്പം പൊക്കം വച്ചോ എന്നൊരു സംശയം !!

ചെറുതായി ഒന്ന് മിനുങ്ങിയിട്ടുണ്ട്.ഗൗരവത്തിൽ നിന്നും പെട്ടെന്നുള്ള ചിരി കൂടിയിട്ടുണ്ട്,അതുപോലെ തന്നെ ആ സൗന്ദര്യവും!!.മാറത്ത് പുസ്തകം അടക്കി പ്രീഡിഗ്രി കാലത്ത് ഉണ്ടായിരുന്ന ആ പതുങ്ങൽ ഇപ്പോൾ ഇല്ല, കുറെ കൂടി സോഷ്യൽ ആയത് പോലെ.

ഇഷ്ടം പോലെ സമയവും പ്രേമിക്കാൻ പറ്റിയ അന്തരീക്ഷവും. എന്നാ പിന്നെ ഇവളെ അങ്ങ് പ്രേമിച്ചാലോ ? ലൈബ്രറിയുടെ പുറം ചുമരിലെ വലിയ ജനലിൻ പടിയിൽ കാലുകൾ ആട്ടി ചാരിയിരുന്നു വ്യാസയുടെ പ്രധാന കവാടത്തിലൂടെ കടന്നു വരുന്ന സുന്ദരികളെ മുടങ്ങാതെ നോക്കി അവളുമായി താരതമ്യം ചെയ്തു ഒടുവിൽ പിന്നെയും പിന്നെയും മനസ്സിൽ ഉറപ്പിച്ച ശേഷം പറ്റിയ ഒരു സാഹചര്യം നോക്കി നടപ്പായി.

വിക്രമാദിത്യന് വേതാളം എന്നപോലെ അവളുടെ കൂടെ എപ്പോളും ഒരു ചകിരി തലയുള്ള കൂട്ടുകാരി !! ഇവർ എന്താ സയാമീസ് ഇരട്ടകളോ ?
ഇനി അഥവാ ഉമയെ കെട്ടേണ്ടി വന്നാൽ സയാമീസ് ഇരട്ടയേയും കൂടെ കൂട്ടേണ്ടി വരുമോ ? അങ്ങിനെ ചില അശുഭ ചിന്തകൾ കാരണം ദിവസങ്ങൾ പിന്നെയും മുന്നോട്ടു പോയിക്കൊണ്ടിരുന്നു.

ഒടുവിൽ ഒരുനാൾ, അപ്രതീക്ഷിതമായി അവൾ എൻ്റെ മുന്നിൽ വന്നു പെട്ടു.മറ്റൊന്നും നോക്കിയില്ല, പെട്ടെന്ന് അവളെ തടഞ്ഞു നിർത്തി കാര്യം പറഞ്ഞു.

"എടൊ ഉമാ... ഇയാളെ എനിക്ക് ഇഷ്ടം ആണ്, ലബ്ബ്‌ യൂ  !!"

ഒറ്റ ശ്വാസത്തിൽ പറഞ്ഞൊപ്പിച്ചത് കേട്ടിട്ടോ കേൾക്കാതെയോ മനസ്സിലായിട്ടോ മനസ്സിലാവാതെയോ എന്നറിയില്ല, മഷിയെഴുതിയ കൂർത്ത കണ്ണുകൾ കൊണ്ട് എൻ്റെ ഹൃദയത്തിൽ ആഞ്ഞൊരോറ്റ കുത്ത് വച്ച് തന്നിട്ട്, പേടിച്ച ഭാവത്തിൽ അവൾ ഒറ്റ ഓട്ടം.

പിന്നീടുള്ള ഒന്ന് രണ്ട് ദിവസങ്ങളിൽ അവൾ വന്നില്ല, അവളുടെ കൂടെ വേതാളവും !!

പിന്നീട് അവളെ കാണുമ്പോൾ, കാർമേഘം മൂടി കെട്ടിയ മുഖവുമായി വേതാളം കൂടെയുണ്ട്. അവൾ എല്ലാം വേതാളത്തിനോട് പറഞ്ഞിട്ടുണ്ട് .ഉറപ്പ് , ഞാൻ മനസ്സിൽ ഉറപ്പിച്ചു. പിന്നീടുള്ള പല ദിവസങ്ങളിലും അത് തന്നെ അവർത്തിച്ചു.വേതാളത്തിൻ്റെ നോട്ടത്തെക്കാൾ എന്നെ അസ്വസ്ഥമാക്കിയത് ഉമയുടെ കണ്ണുകൾ, വ്യാസയിൽ നിന്നും പിരിയാൻ നേരം ഓട്ടോഗ്രാഫിനായി സമീപിച്ചപ്പോൾ അല്ലാതെ പിന്നീടൊരിക്കൽ പോലും എന്നിലേയ്ക്ക് വന്നില്ല എന്നതാണ്.

തന്നെ അല്ല , ആരൊക്കെയോ എന്നോട് പറയുകയും ഉണ്ടായി.. "അവൾക്ക് വേറെ ബോയ് ഫ്രണ്ട് ഉണ്ട്" എന്ന്. അതോടെ ആ അദ്ധ്യായം ഞാൻ മൂടി കെട്ടി,പക്ഷെ ഉള്ളിൽ എനിക്ക് തോന്നിയ പ്രണയത്തെ മൂടി വയ്ക്കാൻ അത്ര എളുപ്പം അല്ലായിരുന്നു.അത് കൊണ്ട് തന്നെ അവളുടെ ശ്രദ്ധയിൽ പെടാതെ അവളെ  ഇടംകണ്ണിട്ട് നോക്കുകയും , അവളുടെ ക്ലാസ് മുറിയിൽ ദിവസം ഒരു തവണ എങ്കിലും പോകുകയും ഞാൻ പതിവാക്കി.

ആ പതിവ് തെറ്റിക്കാതിരിക്കാൻ പാകത്തിൽ അവിടെ ചില സൗഹൃദങ്ങൾ ഉണ്ടായിരുന്നു. "S3D". മിക്ക ദിവസങ്ങളിലും ഞങ്ങൾ നാൽവർ സംഘത്തിനൊപ്പം കോളേജിൽ പോകുമ്പോഴും വരുമ്പോഴും ഒക്കെ ഈ നാൽവർ സംഘവും ഉണ്ടാവാറുണ്ട്.പ്രണയത്തേക്കാൾ മനോഹരമായ ഒരു സൗഹൃദം ആ പെൺപടയോട് ആദ്യമേ ഉടലെടുത്തത് കൊണ്ടും, ഞങ്ങളുടെ ക്ലാസ്സിലെ പെൺപടകൾക്ക് ഞങ്ങളോട് ചതുർത്ഥി ആയിരുന്ന കൊണ്ടും എന്നും ഒഴിവു സമയം നോക്കി ഞങ്ങൾ അവരെ കാണുവാനും സംസാരിക്കാനും അവരുടെ ക്ലാസ്സിൽ പോകുക പതിവായിരുന്നു.ആ വഴി ആരുമറിയാതെ ഉമയെയും കടകണ്ണിലൂടെ നോക്കാന് ഞാൻ മറന്നിരുന്നില്ല.

ഇങ്ങോട്ടു തിരികെ  കിട്ടണം എന്ന വാശി ഇല്ല എങ്കിൽ ആർക്കും ആരെയും സ്നേഹിക്കാൻ പറ്റും എന്ന ആത്മ ബോധം നേടിയ ഞാൻ അങ്ങിനെ കൗമാരത്തിൽ തന്നെ ഒരു "ആത്മ ബോധി" ആയി മാറി. അതോടെ പിന്നീടുള്ള ശ്രദ്ധ ചീട്ടുകളിയിലും സിനിമയ്ക്ക് പോക്കിലും ചക്കപ്പഴം തിന്നു ക്ലാസ്സിൽ വരുകയും ആ പേരിൽ വിജയകുമാർ സാർന്റെ ചീത്ത കേട്ട് ക്ലാസ്സിൽ നിന്നും ഇറക്കി വിടപ്പെടുകയും,Ncc യും ഉല്ലാസ്സേട്ടൻ്റെ കടയിൽ പോയി വെടി പറഞ്ഞിരിക്കലിലും ഒക്കെ ആയി.

വെടി പറഞ്ഞിരിക്കാൻ സപ്പോർട്ട് ചെയ്ത ഉല്ലാസ്സേട്ടൻ തലയിൽ ചക്ക വീണ് മരിച്ചു എന്നത് അറിഞ്ഞത് പതിറ്റാണ്ടുകൾ കഴിഞ്ഞു ഒരു ദിവസം കിഷനും, നിവാസും, ജയൻ ചേട്ടനും ഒപ്പം വ്യാസയിൽ പോയ അന്നാണ്.

അങ്ങിനെ കറങ്ങി നടക്കുന്നതിനിടയിൽ ഒരിക്കൽ ,എക്കണോമിക്സ് ബ്ലോക്കിൽ നിന്നും , ക്യാന്റീനും മലയാളം ഹിന്ദി ഡിപ്പാർട്ട് മെന്റുകൾക്കും മുന്നിലുള്ള,കെമിസ്ട്രി എം.എസ്സ് സി ലാബിന് പുറകിള്ള ചെറിയ ഗ്രൗണ്ടിലേയ്ക്ക് കയറുന്ന ചെറിയ വഴിയിലൂടെ മുകളിലേയ്ക്ക് കയറാൻ തുടങ്ങിയപ്പോൾ ആണ് എന്തോ ഒന്ന് ഉരുണ്ടു വന്നു തൊട്ടു മുന്നിലായി പതിച്ചത് കണ്ടത്.പെട്ടെന്നുണ്ടായ അമ്പരപ്പിൽ ഒന്നും പിടി കിട്ടിയില്ല.പിന്നീടാണ് കാര്യം പിടി കിട്ടിയത്,താഴ്ന്നു കിടന്ന കർട്ടൻ പൊങ്ങിയ പോലെ സ്ഥാനം തെറ്റി സിൽക്ക് പാവാടയോടെ അന്നത്തെ കാലത്ത് ഞങ്ങളുടെ ഒപ്പം മലയാളം ക്ലാസ്സിൽ വന്നിരുന്ന അന്യായ ജാഡക്കാരി ആയ ബി.എ ക്ലാസ് മേറ്റ്!! ഒരൊറ്റ വീഴ്ച മതി സകല ജാഡകളും കൊഴിഞ്ഞുവീഴാൻ എന്നാരോ പറഞ്ഞത് സത്യം ആയി. പിന്നീടൊരിക്കലും ആ കുട്ടി ഞങ്ങളോട് ഒരു രീതിയിലുമുള്ള തലക്കനം കാണിച്ചിട്ടില്ല.വർഷങ്ങൾക്ക് ഇപ്പുറവും ആ വീഴ്ചയും കാഴ്ചയും മനസ്സിൽ നിൽക്കുന്നു എങ്കിലും സത്യസന്ധമായി തന്നെ പറയാം, ആ കുട്ടിയുടെ മുഖം ഓർമയിൽ ഇല്ല.

സ്റ്റഡി ടൂർ എന്ന വ്യാജേന തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം കാണുവാൻ പോയ വഴി തിരുവനന്തപുരവും കന്യാകുമാരിയും കറങ്ങി വന്നപ്പോൾ ഉണ്ടായ അനുഭവ ഓർമകളിലെ പ്രധാനി ആണ് വേളിയിലെ മൽസ്യകന്യകയും കൊട്ടാരവും വിവേകാനന്ദപാറയും ഞണ്ടു ബജ്ജിയും പത്മനാഭസ്വാമി ക്ഷേത്ര ദർശനവും പ്ലാനറ്റോറിയവും എല്ലാം.
                                                                 (തിരുവനന്തപുരം ട്രിപ്പ്)


ഫൈനൽ ഇയറിലെ മൂന്നാർ ടൂർന്റെ സുഖം പിന്നീട്  നടത്തിയ ഒരു മൂന്നാർ ട്രിപ്പിലും കിട്ടിയിട്ടില്ല.


പുന്നയ്ക്കൽ സാറിൻ്റെ ഒഴികെ ഉള്ള എല്ലാ ഫിസിക്സ് ക്ലാസ്സുകളിലും മുടങ്ങാതെ കയറിയിരുന്ന കൊണ്ട് തന്നെ ഫസ്റ്റ് ഇയർ റിസൾട്ട് വന്നപ്പോൾ സെക്കൻഡ് ലാംഗ്വേജ് മലയാളം ഒഴികെ എല്ലാ വിഷയത്തിലും 8 നിലയിൽ പൊട്ടി.ഏറ്റവും വലിയ അത്ഭുതം മെയിൻ വിഷയം ആയ ഫിസിക്സ്ന് കിട്ടിയത് വെറും 1 മാർക്ക് എന്നതാണ്. 


മാർക്ക് ലിസ്റ്റ് കിട്ടിയപ്പോൾ വീട്ടിൽ കാണിച്ചില്ല."മാർക്ക് ലിസ്റ്റ് ഫൈനൽ ഇയറേ കിട്ടൂ" എന്ന് അവരെ പറഞ്ഞു വിശ്വസിപ്പിച്ചതോടെ സെക്കൻഡ് ഇയർ റിസൾട്ട് വരുമ്പോളത്തെ കാര്യവും കൂടി മുൻ‌കൂർ സേഫ് ആക്കി.

ആ മുൻ‌കൂർ ജാമ്യം ദൈവം അറിഞ്ഞിട്ടോ എന്നറിയില്ല പുള്ളി പണി തന്നു. സെക്കൻഡ് ഇയറിൽ ആകെ 2 പരീക്ഷയെ എഴുതാൻ പറ്റിയുള്ളൂ. അതിൽ ഒന്ന് മലയാളം ആയതു കൊണ്ട് ജയിച്ചു, പക്ഷെ പതിവ് തെറ്റിക്കാതെ ഇംഗ്ലീഷിന് എട്ടു നിലയിൽ പൊട്ടി.മൂന്നാം പരീക്ഷയ്ക്ക് ഹാളിൽ തലകറങ്ങി വീണത് കൊണ്ട് അവിടുന്നങ്ങോട്ടുള്ള പരീക്ഷകൾക്ക് പൊരുതി തോറ്റു എന്ന പഴി കേൾക്കേണ്ടി വന്നില്ല.അതിനു മുന്നേ ആയുധം വച്ച് കീഴടങ്ങി!!

വയറൽ ഫീവർ കഴിഞ്ഞു എക്സാം എഴുതാൻ വന്നപ്പോളേയ്ക്ക് അത് കഴിഞ്ഞിരുന്നതിനാൽ തത്വത്തിൽ ഒന്നാം വർഷത്തിൻ്റെ തനിയാവർത്തനം തന്നെ ആയി റിസൾട്ട്.

ഒന്നാം വർഷത്തെ മുണ്ടത്തിക്കോട് പഞ്ചായത്തിലൂടെ നടന്നുള്ള ജനസംഖ്യ കണക്കെടുപ്പും, രണ്ടാം വര്ഷം പൈങ്കുളം തടയണ നിർമാണവും, ഭാരത പുഴയുടെ തീരത്ത് വച്ച് കപ്പ പുഴുങ്ങി അടിച്ചതും ഒക്കെ ആയ ഓർമ്മകൾ മാത്രം മനസ്സിൽ അവശേഷിപ്പിച്ചു കൊണ്ട് മൂന്നാം വർഷത്തെ കമ്പൽസറി സോഷ്യൽ സർവീസ് തുടങ്ങുന്നതിന് 2  ആഴ്ച മുന്നേ, കൃത്യമായി പറഞ്ഞാൽ ഫൈനൽ ഇയർ എക്സാം തുടങ്ങാൻ വെറും 2 മാസം മാത്രമുള്ളപ്പോൾ, ഡിസംബർ 15 ന് ഫസ്റ്റ് ഇയറും സെക്കൻഡ് ഇയറും കൂടി "മലയാളം" മാത്രം പാസ്സ് ആയ അക്കൊല്ലത്തെ ഏക സയൻസ് വിദ്യാർത്ഥി എന്ന പട്ടം "മാർക്ക് ലിസ്റ്റ്" രൂപേണ എന്നെ തുറിച്ചു നോക്കി കൈയിൽ എത്തി ചേർന്നു.

3 കൊല്ലം കൊണ്ട് എഴുതി എടുക്കേണ്ട 18 പേപ്പറിൽ അടുത്ത 4 മാസം കൊണ്ട് സപ്ലി അടക്കം എഴുതി എടുക്കേണ്ടത് 16 പേപ്പർ.

ആഹാ, അന്തസ്സ്!!

ഫൈനൽ ഇയർ പകുതി മുതൽ ദിവസേന അങ്ങോട്ടും ഇങ്ങോട്ടും ഉള്ള 60 കിലോമീറ്റർ യാത്ര ഒഴിവാക്കി ആ സമയം കൂടി പഠനത്തിൽ ശ്രദ്ധിക്കുവാൻ വേണ്ടി ശ്രീകുമാർ സാറിൻ്റെ വീട്ടിൽ താമസിച്ചു, വ്യാസ ആശ്രമത്തിൽ ഭക്ഷണവും മെഡിറ്റേഷനും ഒക്കെ ആയി മുന്നോട്ടു പോയിരുന്ന ജീവിതം നിർത്തി തിരികെ നാട്ടിൽ പോയാലോ എന്ന് ചിന്തിച്ചു.
                                        (ശ്രീകുമാർ സാറിൻ്റെ ഔട്ട് ഹൗസ്സിലെ പഴയ ഒരോർമ്മ


ആ ചിന്തകൾക്ക് സപ്പോർട്ട് എന്ന പോലെ ഡിപ്പാർട്ട്മെന്റ് ഹെഡ് പ്രത്യേകം വിളിപ്പിച്ച് നാട്ടിലേക്കുള്ള ടിക്കറ്റ്നുള്ള പണം ശാസനാ രൂപത്തിൽ തന്നു മനം നിറച്ചു.

"സ്മിനേഷ് എക്സാം എഴുതണ്ട, ഇത്രയും പേപ്പർ എഴുതി എടുക്കാൻ തനിക്ക് പറ്റില്ല.എടൊ സ്മിനു താൻ എഴുതിയാൽ 100% വിജയം എന്ന ഫിസിക്സ് ഡിപ്പാർട്ട്മെന്റ് പ്രതീക്ഷ നടക്കാതെ വരും"

"ഇല്ല സാർ, ഞാൻ കാരണം  നാണക്കേട് വരില്ല, ഞാൻ ഇന്ന് തന്നെ സ്ഥലം വിടും" ലാബിൽ കയറി വെർണിയർ തൊട്ടു സത്യം ചെയ്തു.ഒരു പണിയുമില്ലാതെ തൊട്ടടുത്തായി വെറുതെ തൂങ്ങി കിടന്നുറങ്ങിയിരുന്ന  സിമ്പിൾ പെൻഡുലം പിടിച്ചാട്ടി ആ സത്യം ഞാൻ ഉറപ്പിച്ചു.

അതോടെ ഡിപ്പാർട്ട്മെന്റ് തലവൻ്റെ  മുഖത്ത് അക്കൊല്ലം 100% വിജയം കിട്ടുമെന്ന വിശ്വാസം പുഞ്ചിരിയായി വിരിഞ്ഞു.ആ പുഞ്ചിരി മായും മുന്നേ യാത്ര പറഞ്ഞു ഞാനിറങ്ങി. തിരികെ പോരും വഴി എതിരെ നടന്നു വന്ന, ഞങ്ങളുടെ ട്യൂട്ടർ ആയിരുന്ന വിജയമേനോൻ സാറിനോട് യാത്ര പറഞ്ഞു.

"താനിതെവിടെ പോകുന്നു?"

കാര്യം അറിഞ്ഞ സാർ പതിവ് ശൈലിയിൽ പാൻസ് മുകളിലോട്ടു വലിച്ച് കയറ്റിയിട്ട് പറഞ്ഞു.

"ഡിപ്പാർട്ട്മെന്റ് ഹെഡിനോട് പോകാൻ പറയടോ, ഇതുവരെ എന്ത് എന്നതല്ല, ഇനി താൻ എന്ത് ചെയ്യുന്നു എന്നതാണ് തൻ്റെ റിസൾട്ട്. പരിചയപ്പെട്ടപ്പോൾ മുതൽ തൻ്റെ നിഷ്കളങ്ക ചിരി എനിക്കിഷ്ടമാ ഒപ്പം തന്നേയും.അതുകൊണ്ടാണ് നിങ്ങൾ ക്ലാസ്സിൽ ഒപ്പിക്കുന്ന വേലകൾ ഒക്കെ ഞാൻ കണ്ടില്ല എന്ന് നടിച്ചത്.ചെല്ലൂ... പോയിരുന്നു നന്നായി പഠിക്ക്. താൻ കാരണം ഡിപ്പാർട്മെന്റ്ന്  ഒരു പേരും പോകില്ല,തന്നിൽ എനിക്ക് വിശ്വാസമുണ്ട് "

ഫിസിക്സ് ക്ലാസ് മുറിയോട് ചേർന്നുള്ള പൈപ്പിന് അടുത്ത് വച്ച് സാർ പകർന്നു നൽകിയത് ഏതാനും ചില വാക്കുകൾ മാത്രമല്ലായിരുന്നു, മറിച്ച് കൃത്യമായ സമയത്ത് ഒരദ്ധ്യാപകൻ തെളിക്കേണ്ട പ്രകാശം തന്നെ ആയിരുന്നു.ഇന്ന് പല അദ്ധ്യാപകർക്കും തെളിക്കുവാൻ അറിയാത്തതും അതെ പ്രകാശം തന്നെ.

അത് കൊണ്ട് തന്നെ ആയിരിക്കാം, ഫൈനൽ ഇയർ ലാസ്റ്റ് ക്ലാസ്സിൽ സാർ പാടിയ 
"കഴിഞ്ഞു പോയ കാലം ...കാറ്റിനക്കരെ... 
കൊഴിഞ്ഞു പോയ രാഗം  കടലിനക്കരെ.... 
ഓർമകളെ..........." എന്ന വരികളും അന്നത്തെ ആ നിമിഷവും അന്നത്തെ മുഖങ്ങളും എല്ലാം ഒട്ടും മങ്ങലേൽക്കാത്ത വർണ്ണ ചിത്രമായി മനസ്സിൽ ഇടയ്ക്കിടെ തെളിയുന്നത്.

ക്ലാസ്സിൽ ഇരുന്നു ചീട്ടുകളിച്ചതും,കലാഭവൻ മണിയും ജയരാജ് വാര്യരും ഒക്കെ നിറഞ്ഞാടിയ കോളേജ് ഡേകളിൽ ക്ലാസ്സ്മുറികളിൽ ഇരുന്നു തെങ്ങിൻ കള്ള് കുടിച്ചതും ഒക്കെ കയ്യോടെ പിടിച്ചിട്ടും ചെവിക്ക് പിടിച്ചു തിരിച്ചുകൊണ്ട്, പ്രിസിപ്പാൾ ആയിരുന്ന "ഹരിദാസൻ പിള്ള സാറിനോട് പറയും" എന്നും പറഞ്ഞുകൊണ്ട്  പോയ വഴി നേരെ കാന്റീനിൽ പോയി ചായ കുടിച്ചിട്ട് ഒന്നും അറിഞ്ഞില്ല എന്ന ഭാവേന  തിരികെ വന്നത് സ്നേഹം കൊണ്ട് ആയിരുന്നു എന്ന തിരിച്ചറിവ്, അപ്പോഴും മുഖത്ത് മായാത്ത ഒരു ചിരി  സൂക്ഷിച്ച എൻ്റെ കവിളിലൂടെ നനവൊഴുകാൻ കാരണമായി.

ചിരിച്ചുകൊണ്ട് തോളിൽ തട്ടിയ സാറിൻ്റെ  കാലിൽ തൊട്ടു നെറുകയിൽ വച്ച് കൊണ്ട് റൂമിലേയ്ക്ക് നടക്കുമ്പോൾ ഒന്ന് തീരുമാനിച്ചിരുന്നു.തോറ്റാലും ശരി  ജയിച്ചാലും ശരി പരീക്ഷ എഴുതുക തന്നെ ചെയ്യും!!


റൂമിൽ ചെന്ന ഉടൻ ശ്രീകുമാർ സാർ അടുത്ത് വന്നു.
ആരോടും അധികം സംസാരിക്കാത്ത സാർ അന്ന് ആദ്യമായി കുറെ നേരം എന്നോട് സംസാരിച്ചു.എന്നിൽ ആത്മവിശ്വാസം പകർന്നു നൽകി.

അതിന് ശേഷം വന്ന സോഷ്യൽ സർവീസിൽ എനിക്ക് വേണ്ടി അറ്റെൻഡൻസ് മാർക്ക് ചെയ്യാനും എൻ്റെ ഒപ്പു വരെ ഇടാനും സഹായിച്ച ചങ്കുകൾ ആയ ഉറ്റ തോഴരുടെ സഹായവും, അച്ഛനുമമ്മയുടെ പ്രാർത്ഥന കൊണ്ടും ഒടുവിൽ റിസൾട്ട് വന്നപ്പോൾ ഫസ്റ്റ് ക്ലാസ്സ് നേടി ജയിക്കുവാൻ ആയപ്പോഴും സന്തോഷം തോന്നാതിരിക്കാൻ ഒരു കാരണമുണ്ടായിരുന്നു.
"എടൊ സ്മിനു താൻ എഴുതിയാൽ 100% വിജയം എന്ന ഫിസിക്സ് ഡിപ്പാർട്ട്മെന്റ് പ്രതീക്ഷ നടക്കാതെ വരും" എന്ന് പറഞ്ഞ ഡിപ്പാർട്ട്മെന്റ് തലവന് പണി കൊടുക്കാൻ വേണ്ടി മാത്രം എന്ന പോലെ, കൂടെ ഉണ്ടായിരുന്ന ചങ്കുകളിൽ ചിലർ തോറ്റു!!

കൃത്യസമയത്ത് കിട്ടുന്ന മോറൽ സപ്പോർട്ട് ഉണ്ടെങ്കിൽ ഏതു ഈച്ചയ്ക്കും പൂച്ച ആകാം എന്ന വലിയ പാഠം ആയിരുന്നു ഡിഗ്രി വിജയത്തിലൂടെ ഞാൻ നേടിയെടുത്തത്. പിന്നീടുള്ള ജീവിതത്തിൽ പകച്ചു നിൽക്കുന്ന പല പ്രതിസന്ധികളിലും ഊർജ്ജം നൽകുവാൻ ഈ അനുഭവം എന്നെ സഹായിച്ചിട്ടുണ്ട് എന്ന്, പലരോടുമുള്ള നന്ദിയോടെ മാത്രമേ പറയുവാൻ സാധിക്കുകയുള്ളു

പഠിക്കുവാൻ എൻ്റെ കയ്യിൽ നിന്നും വാങ്ങിയ പുസ്തകത്തിൻ്റെ അവസാന പേജുകളിലെവിടെയോ ഒരു ചിത്രം വരച്ചിരുന്നു.പുസ്തക പൊതിച്ചിലിനുള്ളിലെ പേജുകളിൽ ഒന്നിൽ ആയിരുന്ന കൊണ്ടും, അത് വരച്ചിട്ടു മാസങ്ങൾ കഴിഞ്ഞിരുന്നത് കൊണ്ടും ആ കാര്യം ഞാൻ മറന്ന് പോയിരുന്നു.എന്തോ ആവശ്യത്തിന് പുസ്തകത്തിൻ്റെ  പുറം പൊതി അഴിക്കുകയും ആ ചിത്രം അനാവരണം ചെയ്യപ്പെടുകയും, അതിൻ്റെ പേരിൽ മറ്റുള്ളവർ  കളിയാക്കി എന്നുമുള്ള കാരണത്തിൽ "S3D" എന്നോട് മിണ്ടാതാവുകയും ചെയ്തത് മനസ്സിനെ  വല്ലാതെ ബാധിച്ചിരുന്നു.കാരണമറിയാതെ കുഴങ്ങിയ എന്നോട്, ഞാൻ വരച്ച ചിത്രം ആണ് അകൽച്ചയ്ക്ക് കാരണമെന്ന് പറയുവാൻ വൈകിയതും ഒരുപക്ഷെ കാലത്തിൻ കുസൃതികൾ തന്നെ.അതുകൊണ്ടാകും അവരിൽ 3 പേരും ഇപ്പോൾ എവിടെ എന്ന് പോലും അറിയുവാൻ പറ്റാത്തത്.

എന്നെങ്കിലും അവരെ എവിടെ വച്ചെങ്കിലും കണ്ടുമുട്ടിയേക്കാം!! എന്നാൽ ഇനി ഒരിക്കലും കണ്ടുമുട്ടാത്ത ഒരാൾ ഉണ്ട്, വേതാളം!! 

കഥകൾ പറഞ്ഞും കുസൃതികൾ കാട്ടിയും അവൾ എങ്ങോ പോയി.ഒരു കാലം കഴിഞ്ഞപ്പോൾ ഉമയിൽ നിന്നും സ്വയം ഞാൻ മാറി നടന്നത് കൊണ്ടോ എന്നറിയില്ല വേതാളത്തോടു സംസാരിക്കാൻ ഒരിക്കലും ശ്രമിച്ചിട്ടില്ല, പക്ഷെ, വേറിട്ട വ്യക്തിത്വം ഉണ്ടായിരുന്നത് കൊണ്ടോ അല്ലെങ്കിൽ എൻ്റെ കാർട്ടൂണുകളിലെ പ്രധാന കഥാപാത്രം ആയിരുന്നത് കൊണ്ടോ എന്നറിയില്ല, അവളോട് എവിടെയൊക്കെയോ ഒരു സൗഹൃദം പലപ്പോഴും തോന്നിയിരുന്നു.അതുകൊണ്ടു തന്നെ ആയിരിക്കാം, വേതാളം തിരികെ പോയി എന്നറിഞ്ഞപ്പോൾ എവിടെയോ ഒരു നൊമ്പരം!! നിൻ പ്രീയ സഖി ഉമയ്ക്  നേർവഴി കാട്ടുവാനായി ആ പഴയ വേതാളമായി  ഭൂമിയിൽ നീ ഉണ്ടാവണമായിരുന്നു!!

 ഓർമ്മ പുസ്തകത്തിൽ നീ കുറിച്ച വരികൾ പോലെ...വരയും മൂളിപ്പാട്ടും ഞാനുള്ള കാലത്തോളം എന്നിൽ ഉണ്ടാകും!! പക്ഷെ നിൻ്റെ കഴിവുകൾ ലോകത്തെ കാണിക്കാതെ എന്തിനു നീ എങ്ങോ പോയി മറഞ്ഞു??

ഈഗോയും തലക്കനവും പണവും പ്രതാപവും മനസ്സിൽ ജനിക്കും മുന്നേ കിട്ടിയ സൗഹൃദങ്ങൾ ആയതുകൊണ്ടാകും, ഒരിക്കൽ ചെമ്പരത്തി പൂ വച്ച് കോളേജിൽ പോകുവാനും അതേപടി ക്ലാസ്സിൽ ഇരിക്കുവാനും കാണിച്ച അതെ ഐക്യത്തിൽ,ഫൈനൽ ഇയർ മോഡൽ എക്സാം കട്ട് ചെയ്ത് രാംദാസിൽ മോഹൻലാൽ റീലീസ്സ് പടം കാണാൻ പോയ അതേ ഒത്തൊരുമയിൽ സജുവും, വത്സനും, കിഷനും, നിവാസും, കുട്ടി മഹേഷും, ജിന്നിയും, വിപിന്ദാസും,ബിനുവും, പ്രസൂണും, ഒക്കെ ഇപ്പോളും എൻ്റെ ഹൃദയത്തോട് ചേർന്നു തന്നെ ജീവിച്ചു പോരുന്നത്.

ഓട്ടോ ഗ്രാഫിൽ ഉമ എഴുതിയ വരികൾ ആയ "....രൂപത്തിൽ വേറിട്ട് നിൽക്കുന്നതിനാലും കലാബോധം കൊണ്ടും ഒരിക്കലും മറക്കില്ല........" എന്നതിന് പകരം   "5 കൊല്ലം എന്നെ വായ് നോക്കിയവൻ ആയതുകൊണ്ട് മറക്കില്ല" എന്നെങ്കിലും എഴുതാഞ്ഞതിൻ്റെ  വിഷമം  മനസ്സിലെവിടെയോ ഇന്നും മായാതെ നിൽക്കുന്നുണ്ട്.

വൺ വേ എങ്കിലും ആദ്യപ്രണയം ആയതുകൊണ്ടാകാം,ഒരിക്കലും പ്രണയ സാഫല്യം നേടില്ല എന്നറിഞ്ഞിട്ടും "ഉമ" എന്നിൽ, റൺവേയിൽ കയറാത്ത എൻ്റെ പ്രണയിനി ആയി തന്നെ ഇപ്പോളും നിലകൊള്ളുന്നത്!!


വർഷങ്ങൾ പതിറ്റാണ്ടുകൾക്ക് വഴിമാറിക്കൊടുത്ത് മുന്നോട്ടു പോകുമ്പോളും ഓർമ്മയുടെ അവസാന നാളവും അണയും വരെ വ്യാസയിൽ നിന്നും കിട്ടിയ  ഈ ബന്ധങ്ങൾ എല്ലാം ഹൃദയത്തോട് ചേർന്ന് തന്നെ ഉണ്ടാകും. അതൊരുപക്ഷേ ഏകപക്ഷീയമായാൽ പോലും !!
 
ലയലാസ്യ കലാ കാ....ന്തി സഖി നി..ൻ്റെ രൂ...പമേ......ന്തി....
...... ..................   .... ....... .......................... .......
.................................................  ..................

ഈ മാ..റിൽ മുഖം ചേർത്താ.. സുര ലോ...കം ഒന്നു തീ..ർത്തു ..
......സുര ലോ...........കം ഒന്നു തീ.........ർത്തു ..

 

Wednesday, 24 March 2021

മാറ്റത്തിൻ സൂത്രവാക്യം!!

"നീയും" "ഞാനും" ഈഗോയുടെ അതിർത്തിയ്ക്കപ്പുറം മരിച്ചു വീഴുമ്പോൾ "നമ്മൾ" ജനിക്കും

അതോടെ സ്വർഗത്തിൻ വാതിലുകൾ പൂട്ടുകൾ ഭേദിച്ച് നമുക്കായി തുറക്കപ്പെടും!! അപ്പോഴാണ് സന്തോഷത്തിൻ പൊൻ കതിർ തളിർക്കുന്ന കാഴ്ചകൾ കണ്മുന്നിൽ നൃത്തം തുടങ്ങുക.

മാറ്റത്തിൻ സൂത്രവാക്യം നമ്മളിൽ തുടങ്ങുന്നു!!

കാലൻ കഥകൾ (ഭാഗം 15)

                        കൊച്ചു വർത്തമാനത്തിനിടയിൽ കാലത്തി ഉണ്ടാക്കിയ എള്ളുണ്ട, എടുത്ത് ആർത്തിയോടെ കടിച്ച ഉടൻ "കിടും" എന്നൊരു ശബ്ദവും, പിന്നാലെ കോറസ്സായി  യമപുരി മുഴുവൻ കേൾക്കുന്ന പോലെ കാലൻ്റെ  കാറിച്ചയും മുഴങ്ങി.

അത് കേട്ടു നാലുമണി ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്ന ചിത്രഗുപ്തൻ, ഓടി പോത്തപ്പൻ്റെ അടുത്തെത്തി മൂക്കിന് നേരെ വിരൽ ചൂണ്ടി ആക്രോശിച്ചു.

"മര്യാദയ്ക്ക് ഒന്ന് കിടന്നുറങ്ങാനും സമ്മതിക്കില്ല, ല്ലേ ? കൊരങ്ങൻ !!"

അപ്പോൾ ആണ് കാലൻ്റെ രണ്ടാം  കാറൽ നാലാം കാലത്തിൽ മുഴങ്ങിയത്.

നല്ല അസ്സൽ  പോത്തൂർ തറവാടിയായ തന്നെ "കൊരങ്ങാ" എന്ന്  വിളിച്ച ഗുപ്തൻ തിരുമേനിയുടെ പള്ളയ്ക്ക് ഒരു തൊഴി കൊടുക്കാൻ ചാടി എണീറ്റ പോത്തപ്പൻ, കാല കാറൽ കേട്ട് ഒന്ന് ഞെട്ടി.

"പടച്ചോനെ.... ഇങ്ങേര് വേറെ പോത്തിനെ വാങ്ങിയോ ?"

"തൻ്റെ പണി പോയോ" എന്ന പേടിയാൽ പോത്തച്ചനും, പുതിയ പോത്തിൽ കാലന് മുന്നേ കയറി ഇരുന്നു "ഫസ്റ്റ് റൈഡ്" നടത്തണം എന്നുറച്ച് ചിത്രഗുപ്തനും, കാറൽ കേട്ട ദിക്ക് നോക്കി പാഞ്ഞു!!


**************

കാലപുരി ആസ്ഥാന വൈദ്യൻ ഉല്പലാക്ഷൻ പിള്ള ഭൂമിയിലേയ്ക്ക് ഡെപ്യൂട്ടേഷനിൽ "അണ്ണാൻ" കുഞ്ഞായി പോയത് കൊണ്ട് ആസ്ഥാന മേസ്തിരി കോമക്കുറുപ്പ് വന്ന് " എള്ളുണ്ട" കടിച്ചപ്പോൾ പൊട്ടിയ പല്ല് കമ്പിയിട്ടു കെട്ടി, കോൺക്രീറ്റ് ചെയ്ത് "ഒരാഴ്ച വായ തുറക്കരുതെന്നു' നിർദ്ദേശിച്ചിട്ടു "ഗ്രൗട്ട്" കലക്കി ബ്രെഷിനു "തേച്ചിട്ടു" പോയി.

കോൺക്രീറ്റ് ചെയ്തുറപ്പിച്ച പല്ല് ദിവസ്സേന നനയ്ക്കേണ്ടതിനാൽ കാലൻ ഒരാഴ്ച സ്വയം ലീവ് പ്രഖ്യാപിച്ചു കട്ടിലിൽ കയറി കേന്ദ്രത്തിൽ കയ്യും വച്ച് ചുരുണ്ടു കൂടി കിടന്ന്  കൂർക്കം വലി തുടങ്ങി.

"ഇംഗ്ലീഷ് ആത്മാക്കളോടു സംസാരിക്കുമ്പോൾ ഇങ്ങേരുടെ സ്റ്റാൻഡേർഡ് പോരാ" എന്നും പറഞ്ഞു കാലനുറങ്ങിയ ഉടൻ കാലൻ്റെ ടാബെടുത്ത് കാലത്തി "ഓൺലൈൻ സ്പോക്കൺ ഇംഗ്ലീഷ് കോച്ചിങ്ങിന്" കാലൻ്റെ പേര് എവിടെയോ കൊണ്ടുപോയി റെജിസ്റ്റർ ചെയ്തു.


കാലൻ പട്ടം രാജി വച്ച്,മസാജ്ജ് സെൻററിൽ  ഓയിൽ മസ്സാജ്‌ജ് ആസ്വദിക്കുന്നത് സ്വപ്നം കണ്ടുകൊണ്ടിരുന്നപ്പോൾ ആണ് സ്വപ്ന തടസ്സം ആയി ഫോൺ ഉറക്കെ ശബ്‌ദിച്ചത്.

"ഹലോ ഈസ്സ്  ഇറ്റ്  മിസ്റ്റർ കാലൻ??"

ഉം

"ഐ ആം കോളിംഗ് ഫ്രം ആനമുട്ട ലിമിറ്റഡ് "

ങ്ങ

വേർ ആർ യൂ ലൊക്കേറ്റഡ് സർ ? 

ഓ 

"ആർ യു സ്റ്റിൽ വർക്കിംഗ് അസ് എൻ ഇൻഷുറൻസ് ഏജൻറ്?"

ങേ !!

കോൺക്രീറ്റ് ഇളകണ്ട എന്ന് കരുതി ഏകാക്ഷര മന്ത്രങ്ങൾ മാത്രം ഉരുവിട്ടു കൊണ്ടിരുന്ന കാലൻ കാര്യമറിയാതെ കുഴങ്ങി

ഹൌ ലോങ്ങ് ആർ യൂ ബീയിങ് ഇൻ ദിസ് ഫീൽഡ് ??

ആ..

"ജനറൽ ഇൻഷുറൻസ് ആണോ മെഡി ക്ലെയിം ആണോ ചെയ്യുന്നത്?"

"ഇപ്പോൾ ബിസിനസ്‌ എങ്ങനെ പോകുന്നു?"


"ക്യാൻ യു പ്ളീസ് റെഫർ എനി അദർ ഏജൻറ്സ്സ് ?"

കാലൻ്റെ  മനസ്സിൽ ചിത്ര ഗുപ്തന്റെയും പോത്തപ്പന്റെയും മുഖങ്ങൾ ഹൈഡ്രജൻ ബലൂൺ പോലെ പൊങ്ങി വന്നു.

"ഡു യു വാണ്ട് ടു ട്രൈ ഫോർ എ ബെറ്റർ ഓപ്പർട്യൂണിറ്റി ഇൻ ബിസിനസ്?" 

"ഉള്ള പണി തന്നെ ചെയ്യാൻ മടി, അപ്പോള !!" കാലൻ മനസ്സിൽ പറഞ്ഞു 

"ഞങ്ങൾ അതിനായി നൽകുന്ന ട്രെയിനിംഗ്പ്രോഗ്രാമിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ടോ?"

ഫാ.... കാലൻ ഉറക്കെ ആട്ടി. കോൺക്രീറ്റ് ഒന്നിളകി. കാലൻ കാറി!!

സ്വപ്ന കുളി മുടങ്ങിയ കലിപ്പിൽ ഇരുന്ന കാലന് തൻ്റെ എഫിഷെൻസിയെ ചോദ്യം ചെയ്തതിലും കൂടുതൽ പിടിക്കാതിരുന്നത് മലയാളം അറിഞ്ഞിട്ടും ഇംഗ്ലീഷിൽ പറഞ്ഞു എന്നതാണ് .അതിൻ്റെ കൂടെ കോൺക്രീറ്റ് ഇളകിയപ്പോളത്തെ വേദനയും.

ദേഷ്യത്തിൽ വിറച്ച കാലൻ്റെ ചകിരി ബ്രഷ് പോലത്തെ   മീശയിൽ പറ്റി പിടിച്ചിരുന്നുറങ്ങിയിരുന്ന ഈച്ചകൾ തെന്നി തെറിച്ചു താഴെവീണു!!

ഫോൺ കട്ട് ചെയ്തു ടാബ് എടുത്ത് തോണ്ടി ഫോണിൽ വിളിച്ചവൻ്റെ ഡീറ്റെയിൽസ് എടുത്ത് അവൻ്റെ ആയുസ്സ് ഒരാഴ്ച ആയി വെട്ടിച്ചുരുക്കി.

"ലീവ് കഴിഞ്ഞ ഉടൻ അവനെ പൊക്കി ഇവിടെ കൊണ്ടുവന്നു തീയിൽ പൊരിക്കുന്നുണ്ട്. എന്നോടാ കളി!!
പണ്ട് "കാലൻപരീക്ഷ"യ്ക്ക് കോപ്പി അടിക്കാനുള്ള ബിറ്റ് എഴുതി മിച്ചം വന്ന പേപ്പറില്‍ അവന്‍റെ പേരെഴുതി ചുരുട്ടി ചെവിയിൽ തിരുകി.


കോമ കുറുപ്പ് മേസ്‌തിരി പറഞ്ഞതു കൊണ്ട് മാത്രം കാലൻ ആ ഒരാഴ്ച വായിൽ മുടങ്ങാതെ വെള്ളം നനച്ചു. ശരീരം നനച്ചില്ല !! അങ്ങിനെ "വാട്ടർ ബില്ലിൽ വലിയൊരു സേവിങ് " എന്ന പതിവ് ആ മാസവും തെറ്റിയില്ല !!

വായിലെ കോൺക്രീറ്റിങ്ൻ്റെ തട്ട് പൊളിച്ച അന്ന് തന്നെ കാലൻ, തന്നെ വിളിച്ചു ഇംഗ്ലീഷ് പറഞ്ഞവനെ പൊക്കാനായി, വെറുതെ കിടന്നുറങ്ങിയിരുന്ന  പോത്തപ്പനേയും കുത്തിപ്പൊക്കി യാത്ര തിരിച്ചു.

*******************

പല്ല് കേസ്സിൽ കാലൻ അപ്രതീക്ഷിത ലീവിൽ പോയതറിഞ്ഞ കാലാദികാലനായ "ശിവപ്പ",തൻ്റെ ഭൂതഗണങ്ങളിലെ കുഞ്ഞി പൂതങ്ങങ്ങളിൽ ഒന്നായ കൊറോണ പൂതത്തെ വിളിച്ച് വേൾഡ് ടൂർ പാക്കേജ്ജ് ഒപ്പിട്ടു കൊടുത്തു. ചൈനീസ് ന്യൂഡിൽസ് തിന്നാൻ ദീർഘ നാളായി കൊതിച്ചിരുന്ന കുട്ടി പൂതം നേരെ ഗൂഗിൾ മാപ്പിട്ട് ചൈനയ്ക്ക് വച്ച് പിടിച്ചു.

കാലപുരിയിലെ ഒരാഴ്ച എന്നാൽ, ഭൂമിയിലെ കാക്കത്തൊള്ളായിരം മണിക്കൂറുകൾ ആയതിനാൽ,കാലൻ ലീവ് കഴിഞ്ഞു വന്നപ്പോളേക്കും കൊച്ചു പൂതം, കപ്പയും മീനും തിന്നാനായി കേരളത്തിലും എത്തിച്ചേർന്നിരുന്നു.

കൊച്ചു പൂതത്തിൻ്റെ ടൂർ പ്ലാനറിയാത്ത കാലൻ ആനമുട്ട ലിമിറ്റഡിന് മുന്നിൽ പോത്തിറങ്ങി!!

സംഗതി പൂട്ടി കിടക്കുന്നു.എന്നാ പിന്നെ അടുത്ത കടയിൽ ചോദിക്കാം എന്ന് കരുതി നോക്കിയപ്പോൾ അതും താഴിട്ടിരിക്കുന്നു."ഇനി വല്ല ഹർത്താലും ആണോ??"

ന്തായാലും അവൻ്റെ വീട്ടിൽ പോയി പൊക്കാം.എന്ന് കരുതി നടന്നു തുടങ്ങിയപ്പോൾ ആണ് ഒരു പോലീസ് വണ്ടി വന്ന് വലിയ ശബ്ദത്തിൽ പോത്തിനെ വട്ടം വച്ച് ബ്രെക്കിട്ടു നിന്നത്.ബ്രേക്ക് നിലവിളി കേട്ട് പേടിച്ച പോത്തച്ചൻ അപ്പോൾ തന്നെ വാലും പൊക്കി കണ്ടം വഴി ഓടി തള്ളി.

"ലോക്ക് ഡൗണിലാണോടാ പെരുവയറാ പോത്തിനെ അറക്കാൻ കൊണ്ടുപോണേ? നിൻ്റെ മാസ്ക്ക് എവിടെടാ അലവലാതി ?"   

"മാസ്‌ക്കോ??, അതെന്തിനാ?? " കാര്യമറിയാതെ കാലൻ വാപൊളിച്ചു.

"കൊറോണ കാലത്ത് മാസ്ക്ക് എന്തിനാണെന്നോ ?"

ഏതാടാ നീ ... 

കാ...ലൻ!!"

"ഫ...പന്ന................. പൊക്കിയെടുത്ത് വണ്ടീലിടവനെ, ലോക്‌ഡൌൺ തെറ്റിച്ചതും പോരാഞ്ഞു എന്നെ ഇരട്ടപ്പേരും വിളിക്കുന്നോ @$%^&*....."

കാലൻമത്തായി എന്ന സർക്കിൾ ഏമാൻ ഉറഞ്ഞു തുള്ളി തീരും മുന്നേ കൊറോണ കിറ്റ് ധരിച്ച കോൺസ്റ്റബിൾ ബാബു കാലനെ പൊക്കി വണ്ടീൽ കയറ്റി. വണ്ടി നേരെ കൊറോണ വാർഡിലെ ബെഡിനു സമീപം കൊണ്ടോയി നിർത്തി.കാലനെ ബെഡിലേയ്ക്ക് മറിച്ചിട്ട ഉടൻ സർക്കിൾ മത്തായി മീശ വിറപ്പിച്ച് കൊണ്ട് ആക്രോശിച്ചു
.
"ക്വാററ്റൈൻ എങ്ങാനും തെറ്റിച്ച ചവുട്ടി എല്ലൂരിക്കളയും പന്നി"

നടന്നതൊന്നും പിടികിട്ടാതെ നിലാവത്ത് പെട്ട കോഴിയെ പോലെ അന്തിച്ചു പോയ കാലനെ ആരൊക്കെയോ ചേർന്ന് പിടിച്ച് കെട്ടി മൂക്കിൽ കോലിട്ടു കുത്തി ആന്റിജൻ ടെസ്റ്റ് നടത്തി, 14 ദിവസം നിരീക്ഷണത്തിന് വച്ചു.

പതിനഞ്ചാം ദിവസം രാവിലെ ആരും കാണാതെ പുറത്തിറങ്ങിയ കാലൻ  നേരെ ആനമുട്ടക്കാരനെ തപ്പി നടന്നു തുടങ്ങി.ആദ്യത്തെ വളവ് തിരിഞ്ഞു  കഴിഞ്ഞപ്പോൾ ആണ് ചെക്കിങ്ങിനായി സൈഡാക്കിയ പോലീസ്സ് ജീപ്പ് കണ്ണിൽ പെട്ടത്.ജീപ്പിനടുത്ത് നിന്ന് തന്നെ തുറിച്ചു നോക്കുന്ന പോലീസിനെ കണ്ട ഉടൻ ആണ് മാസ്ക് മറന്ന കാര്യം ഓർമ്മ വന്നത്.ഒട്ടും വൈകിയില്ല, ഉടു വസ്ത്രത്തിൻ്റെ  അറ്റം കൊണ്ട് മൂക്കും വായും പൊത്തി കാലൻ ഞെളിഞ്ഞു നടന്നു.

"ഞെളിഞ്ഞിതെവിടെ പോകുന്നു?പോകും മുന്നേ ദേ ഇതും കൂടി അടച്ചെക്കൂ"
പോലീസ് വച്ചു നീട്ടിയ സ്ലിപ്പ് വാങ്ങി വായിച്ച കാലൻ അന്തിച്ചു പോയി
.
"മാസ്ക് ഇല്ലാത്തതിന് 200 രൂപയെ പിഴ ഉള്ളൂ എന്ന് ഇന്നലത്തെ പേപ്പറിൽ വായിച്ചല്ലോ!! ഇതെന്താ ആയിരം? ഇതെന്തു ന്യായം"

"മാസ്ക് ഇല്ലാത്തതിന് പിഴ 200 തന്നെ, പക്ഷേ പോലീസിനെ തുണി പൊക്കി കാണിച്ചതിന് പിഴ 800 ആണ്!! "

വെപ്രാളത്തിൽ മാസ്ക് ആക്കുവാൻ പൊക്കിയ മുണ്ട് പതിയെ താഴ്ത്തിയ ശേഷം കാലൻ  ഒറ്റ ഓട്ടം വച്ചു കൊടുത്തു.

ആ ഓട്ടം നിന്നത് കാടിനുള്ളിലെ ഒരു നീർചോലയ്ക്ക് അടുത്താണ്.അല്‍പ്പ നേരം ഇരുന്ന് കിതപ്പകറ്റിയപ്പോള്‍ ആണ് വയറ്റില്‍ ഒരുരുണ്ട് കയറ്റം, ഒപ്പം മുണ്ട് വലിച്ചു കീറും പോലെ ഒരു ശബ്ദവും!!

"വായുഗുളിക വണേണ്ടതായിരുന്നു!! ങ്ങ... അടുത്ത തവണ ആവട്ടെ"

വയറും തിരുമ്മി കാലന്‍ അടുത്ത് കണ്ട പൊന്ത കാട്ടില്‍ പോയി കുത്തി ഇരുന്നു രണ്ടാം ക്ലാസ്സ്‌ പരീക്ഷ വിജയകരമായി എഴുതി തീര്ത്ത് മടങ്ങി.

********************

 ആന മുട്ട ലിമിറ്റഡ്  തപ്പി നടന്നു മടുത്ത കാലന്‍, പോലീസ്സ് ജീപ്പ് കണ്ട് പേടിച്ചോടിയ പോത്തനെ, പലവട്ടം തെറി വിളിച്ചത് കേട്ടറിഞ്ഞ പോത്തച്ചന്‍ കുണ്ഠിത പെട്ട് കുണ്ടിയും കുലുക്കി തിരിച്ചു വന്നു.ഒടുവിൽ പോത്തച്ചൻ്റെ സഹായത്തോടെ കാലൻ, മുട്ടക്കാരൻ്റെ വീട്ടിൽ എത്തി ചേർന്നു. അപ്പോളേക്കും മുട്ടക്കാരൻ കൊറോണ ഭൂതത്തിൻ്റെ പിടിയിൽ അമർന്നു ഒരു പിടി ചാരമായി മാറിയിരുന്നു.ഭൂതം ചപ്പിയ ആനമുട്ടക്കാരൻ്റെ ആത്മാവിനേയും കെട്ടി വരിഞ്ഞു തിരികെ പോകും വഴി "മുണ്ടുപൊക്കി" എന്നും പറഞ്ഞു  "സംഗതി"യ്ക്ക് വിലയിട്ട പോലീസിനേയും നൈസ് ആയി പൊക്കി. 



****************************************************************


മുന്‍ ഭാഗങ്ങള്‍:
ഭാഗം 1- “ഗുണ്ട്മേരി”
ഭാഗം 2- “കാലന്‍ കോഴി”
ഭാഗം 3- “കേശുമ്മാവന്‍”
ഭാഗം 4- "ന്യൂട്ടയന്ത്രം"
ഭാഗം 5- “കോരപ്പന്‍ ആന്‍റ് പോത്തന്‍സ്സ്”
ഭാഗം 6- “ചാത്തലീല”
ഭാഗം 7- “കോപ്പന്‍സ്സ് ഓണ്‍ ഡ്യൂട്ടി”
ഭാഗം 8- "കുരുക്കഴിച്ച് ശാന്തമ്മ"
ഭാഗം 9- "കാലപുരി മേള"
ഭാഗം 10- "കാശിനെട്ട്"
ഭാഗം 11- "മാക്രി ഒരു പോക്രി"
ഭാഗം 12- "കേരള ടൈ"
ഭാഗം 13- പോ.. പട്ടി

ഭാഗം 14- ബൃഹ്

Sunday, 21 February 2021

മഴചക്രം!!

കലിൻ്റെ  ആലസ്യങ്ങൾ അഴിച്ചു വച്ച്....
മഷിയെഴുതിയ മിഴിയോരങ്ങളെ ആലിംഗന ബന്ധരാക്കി വിട്ടുകൊണ്ട് നീ ഉറങ്ങുമ്പോൾ......
ജനലിഴകളിലൂടെ അരിച്ചിറങ്ങി, നിൻ നയന മനോഹാരിത പരതി നടക്കുന്ന നിലാവെളിച്ചത്തിൽ... 
ഒരു ചെറുകാറ്റായി നിന്നെ തഴുകി തലോടി നിൻ കവിളിൽ ഒരു മണിമുത്തം നൽകി.... ഞാൻ തിരികെ പോരുമ്പോൾ....
കൈ പിടിച്ച് കൂടെ വരുവാൻ മടിക്കുന്നത്, പഴന്തുണി കെട്ടിൽ എവിടെയോ ഒളിച്ചിരിക്കുന്ന നിൻ മനസ്സോ അതോ ഹൃദയമോ എൻ പ്രീയ സഖി ???

മടി അല്ല എന്നതറിയാഞ്ഞിട്ടല്ല,ഒരിക്കലും വരില്ല എന്നുമറിയാം!! 

എങ്കിലും......

വന്നു എന്ന് ചിന്തിക്കുവാനും 

ആരൊക്കെയോ ആണ് എന്ന് സങ്കല്പിക്കുവാനും വെറുതെ ഒരു സുഖം.

മഴനനഞ്ഞു കൈകോർത്തു നടക്കുവാനും, നിളയിൽ മുങ്ങി കുളിക്കുവാനും കൈപിടിച്ച് മലകയറാനും,ഗസലിൽ നുരയുന്ന ലഹരിക്കൊപ്പം മിഴികൾ പൂട്ടുവാനും,മഞ്ഞു പെയ്യുന്ന താഴ്വരകളിൽ പുകയൂതി നടക്കുവാനും ഒക്കെയായുള്ള........... സ്വപ്നലോകത്തെ സങ്കല്പയാത്രകൾ!!

 അത്തരം സങ്കല്പ ലോകങ്ങൾ ആണ് ഇപ്പോഴത്തെ  പ്രീയ സുഹൃത്തുക്കൾ !!

ദൈവത്തിന്റെ വികൃതിയിൽ ജീവിതത്തിൽ കിട്ടാതെ പോയ പലതും....സമൃദ്ധമായിതന്നെ ലഭ്യമാകുന്ന സങ്കല്പ ലോകം!!

*********

മഴയെ സ്നേഹിച്ച സുന്ദരി...
നിനക്ക് വേണ്ടി എന്നപോലെ പുറത്തു വേനൽ മഴ തകർത്തു പെയ്യുന്നു. നിന്നോടുള്ള എൻ പ്രണയം പുറത്ത് പെയ്യുന്ന മഴയിൽ അലിഞ്ഞു ചേർന്നെങ്ങോ ഒഴുകി അകലുന്നത്, ബാഷ്പമായി ഉയർന്നു പൊങ്ങി വീണ്ടുമൊരു പെരു മഴയായ് പെയ്യുവാൻ മാത്രമെന്നറിയുക നീ സഖി.

മഴചക്രം കറങ്ങികൊണ്ടേ ഇരിക്കും...രണ്ട് പതിറ്റാണ്ടു കറങ്ങിയ അതേ ഊർജ്ജത്തോടെ, ഒരു പക്ഷെ അതിൽ കൂടുതൽ  വേഗതയിൽ!!

"വെറുതെ" എന്നറിഞ്ഞുകൊണ്ടു തന്നെ!!