Showing posts with label ആക്ഷേപഹാസ്യം. Show all posts
Showing posts with label ആക്ഷേപഹാസ്യം. Show all posts

Tuesday, 31 December 2024

ഫാനിന്റെ ചുവട്ടിലെ തേനും, അച്ചന്റെ കത്തിയും!!


   "മോസ്റ്റ്‌ വാലുബിൾ കസ്റ്റമേഴ്‌സ്സിന്" ആൾ ഏഷ്യ വ്യാപാരി വ്യവസായി ഏകോപന സമതി നൽകിവരുന്ന പുരസ്‌ക്കാരങ്ങളിൽ പ്രധാനമായ, കേരളത്തിലെ "ഫാൻസികമ്മൽ" കച്ചവടക്കാരുടെ "തലതൊട്ടപ്പിപട്ടം" കിട്ടിയ ശേഷമാണ് ചിഞ്ചുമോൾ വെക്കേഷനായി നാട്ടിൽ എത്തിയത്.
സാരിയുടെ മുന്താണീക്കൊത്ത "മുത്താണി" കമ്മൽ, ചുരിദാറിന്റെ സ്ലീവിന് മാച്ചുള്ള "സ്ലോപ്പുള്ള" കമ്മൽ, പച്ച കുർത്തയ്ക്ക് ചേരുന്ന പാവയ്ക്ക കൊണ്ടാട്ടത്തിന് മുറിച്ചുണങ്ങിയ പോലത്തെ "പാവയ്ക്ക" കമ്മൽ, നൈറ്റ് ഗൗൺന്റെ ബട്ടന് മാച്ചുള്ള "നെറ്റുള്ളകമ്മൽ" തുടങ്ങി കേരളജനതയ്ക്കറിയാത്ത പലതിന്റെയും  ബ്രാൻഡ് അംബാസിഡർ ആണ് ചിഞ്ചു മോൾ.ഭർത്താവ് മിസ്റ്റർ ചിഞ്ചുമോൻ ആകട്ടെ ബിസിനസ്സ്,കൂട്ടുകാർ എന്നൊക്കെ പറഞ്ഞു ഫുൾ തിരക്കിൽ ആയത് കൊണ്ട് ചിഞ്ചു മോളെ വലിയ കാര്യമായ മൈന്റും ഇല്ല. അതിനാൽ പറ്റുന്ന സമയങ്ങളിൽ കറക്കവും അല്ലാത്ത സമയങ്ങളിൽ ഉറക്കവും പിന്നെയും സമയം മിച്ചമെങ്കിൽ പള്ളിയിലോ, കുടുംബയോഗങ്ങളിലോ ചെന്ന് യോഗാവസാനം കിട്ടുന്ന ഫുഡ്‌ അടിക്കുക ആണ് പതിവ്.

അങ്ങനുള്ള ചിഞ്ചുമോൾ സ്ഥിരമായി യോഗങ്ങളിൽ കുത്തിയിരുന്നുറക്കം ആണെന്ന് പറഞ്ഞുകൊണ്ട് പള്ളി വിഹാരി "സെബു അച്ചൻ"  വിളിച്ച് ചേർത്ത കുടുംബ യോഗത്തിൽ ചെന്ന് ഫാനിൻ ചുവട്ടിൽ കണ്ണടച്ചിരിക്കുമ്പോൾ ആണ് അച്ചന്റെ ബോറൻ പ്രസംഗത്തിനും കോട്ടയം-ഷൊർണൂർ ട്രെയിൻ യാത്രയുമായുള്ള അപൂർവ സാമ്യം ചിഞ്ചുമോൾ ആദ്യമായി ശ്രദ്ധിക്കുന്നത്.

രണ്ടിനും ഒച്ചിന്റെ വേഗമാണ്. രണ്ടിലും ഇരുന്ന് താൻ കൂർക്കംവലിയും തീറ്റയും ആണ് എന്നത് യാദൃശ്ചികം മാത്രം.

അച്ചനും ട്രെയിനും ഒരിക്കലും മുഷിപ്പൻ നിലപാട് മാറ്റില്ല എങ്കിലും അതിൽ നിന്നും രക്ഷപെടുക തല്ക്കാലം അസാധ്യം തന്നെ. ഒരാൾക്ക് എങ്ങിനെ ഇങ്ങനെ ബോറടിപ്പിക്കാൻ പറ്റുന്നു എന്നതിൽ ചിഞ്ചുമോൾക്ക് അത്ഭുതം തോന്നി. ഈ അച്ഛനെ ഒരു ദിവസം മുഴുവൻ താൻ പോകുന്ന കോട്ടയം-നിലമ്പൂർ പകൽ നിരങ്ങി ട്രെയിനിൽ യാത്രയ്ക്ക് കൊണ്ടൊകണം. എന്നാലേ അച്ചന്റെ ഈ ബോറൻ കത്തി അവസാനിക്കൂ 

പ്രസംഗം കഴിഞ്ഞു പോകുന്ന അച്ചനെ പള്ളിമേടയിലെ പട്ടി കടിക്കാനോടിക്കുന്നത് 
ചിന്തിച്ച ചിഞ്ചുമോൾ അവിടിരുന്നു ജിമിക്കി കുലുക്കി പൊട്ടി ചിരിച്ചു.

അടുത്ത മാസത്തെ കൂട്ട പ്രാർത്ഥനയെ പറ്റി സീരിയസ് ആയി സംസാരിച്ചുകൊണ്ടിരുന്ന അച്ചനും, അച്ചനെ കേട്ടിരുന്ന നാട്ടാരും ഒരുപോലെ ചിഞ്ചുമോളെ തുറിച്ചു നോക്കി...

അതോടെ തൊട്ടടുത്തിരുന്ന ആരോ ജിമിക്കിയിൽ പിടിച്ചു വലിച്ച് ചിഞ്ചു മോളെ സൈലന്റ് ആക്കി.യോഗങ്ങളിലെ പ്രഭാഷണങ്ങളോടും അച്ചന്മാരുടെ ഉപദേശങ്ങളോടും  മൂക്ക് കുത്താനുപയോഗിച്ച നാരക മുള്ളിന്റെ വിലപോലും പണ്ട് മുതൽക്കേ ഇല്ലാതിരുന്ന ചിഞ്ചുമോൾക്ക് യോഗങ്ങളിലും ചടങ്ങുകളിലും പങ്കെടുക്കുന്നതിൽ ഇളവുകൾ അരമന നേരിട്ട് ഇടപെട്ട് പാസാക്കി കൊടുത്തു. എന്നിട്ടും മുടങ്ങാതെ കൃത്യമായി ഫുഡിന്റെ ടൈം നോക്കി പള്ളി പരിസരത്തോ യോഗവീടുകളിലോ എത്തിച്ചേരുന്നത് തുടർന്നപ്പോൾ പൊതുവിദ്യാഭ്യാസ വകുപ്പിൽ സ്വാധീനം ചെലുത്തി ആദ്യം വടക്കൻ കേരളത്തിലേയ്ക്കും, അവിടുള്ളവരുടെ പരാതിയിൽ മലബാറിലേയ്ക്കും,തുടർന്നുള്ള പരാതിയിൽ പിന്നീട് മധ്യകേരളത്തിന്റെ വാലായി "പാമ്പ്"നെ പോലെ "ആടി" കിടന്നിരുന്ന സ്ഥലത്തോട്ടും ട്രാൻസ്ഫർ ചെയ്തു.

എങ്കിലും വെള്ളിയാഴ്ച ആകുമ്പോൾ അവിടുന്ന് കയറി ശനിയാഴ്ച ഫുൾ പട്ടിണി കിടന്ന് എല്ലാ ഞായറാഴ്ചകളിലും ചിഞ്ചുമോൾ കൈയ്യും കഴുകി യോഗാവസാന ഭക്ഷണത്തിൽ മാത്രം ശ്രദ്ധയൂന്നി ചെന്ന് യോഗം തീരും വരെ കസേരയിൽ ഇരുന്ന് ഉറങ്ങി പോന്നു.

അല്ലേലും മനുഷ്യനുണ്ടാക്കിയ മതങ്ങളോടുള്ള വിശ്വാസകുറവ് ചിഞ്ചുമോളെ പോലെ അഭ്യസ്ഥവിദ്യാരായ പലരും ഉള്ളിന്റെ ഉള്ളിൽ കൊണ്ടു നടന്നിരുന്നു. രാഷ്ട്രീയത്തെക്കാൾ വലിയ കച്ചവടമായി മതങ്ങൾ മാറുമ്പോൾ ഉള്ളിലെ അവിശ്വാസിയെ ചങ്ങലയ്ക്കിട്ട് വിശ്വാസിയെപോലെ ജീവിക്കുവാൻ ആണ് അധികാരമൊ സ്വാധീനമൊ ഇല്ലാത്ത പലരും ചെയ്യാനുള്ളത്.

അച്ചന്റെ കത്തിയെ സീറ്റിലിരുന്നുള്ള ഉറക്കം കൊണ്ടും,ഫുഡിലുള്ള പ്രതീക്ഷ കൊണ്ടും തോൽപിച്ച ചിഞ്ചുമോൾ "കുമ്പ" നിറച്ചശേഷം വീട്ടിലെത്തി ഒരാഴ്ചത്തേയ്ക്കുള്ള ഡ്രെസ്സുകൾ... ഒരു  ബാക്ക് പാക്ക് ബാഗിലും, ഒരാഴ്ചത്തേയ്ക്കുള്ള കമ്മലുകൾ രണ്ട് വലിയ ചാക്കിലും കെട്ടി കാറിന്റെ ഡിക്കിയിൽ കൊണ്ടു വച്ചു.

കിടക്കാൻ നേരം കുളിച് പല്ല് തേച്ച് ഡ്രസ്സ്‌ ചെയ്തു കാറിൽ തന്നെ പോയി കിടന്നാൽ... രാവിലെ മിസ്റ്റർ ചിഞ്ചുമോൻ കോട്ടയം സ്റ്റേഷനിൽ  നാലാം നമ്പർ പ്ലാറ്റ് ഫോമിൽ വരുന്ന നിലമ്പൂർ വണ്ടിയിലെ ഏതേലും സീറ്റിനടിയിൽ ചിഞ്ചുമോളുടെ ലഗേജും, സീറ്റിന് മുകളിലായി ചിഞ്ചു മോളെയും ഉറക്കം ഉണർത്താതെ കൊണ്ടുവച്ചോളും!!

**************

യാത്രക്കാരുടെ പ്രത്യേക ശ്രദ്ധയ്ക്ക്..... കോട്ടയത്ത് നിന്നും നിലമ്പൂർ റോഡ് വരെ പോകുന്ന, ട്രെയിൻ നമ്പർ 16326.... പ്ലാറ്റ് ഫോം നമ്പർ നാലിൽ നിന്നും ഉടൻ പുറപ്പെടുന്നു...

"പാസ്സഞ്ചേസ്സ് യുവർ അറ്റൻഷൻ അറ്റൻഷൻ പ്ലീ.....സ്............ട്രെയിൻ നമ്പർ വൺ സിക്സ് ത്രീ ടു സിക്സ് ഫ്രം കോട്ടയം ടു നിലമ്പൂർ റോഡ് എക്സ്പ്രസ്സ്‌ വിൽ ലീവ് ഫ്രം പ്ലാറ്റ്ഫോം നമ്പർ ഫോർ ഷോർട്ലി"



യാത്രിയോൻ 
 കൃപയഡ്യാൻ കീജിയെ....
ഗാടി നമ്പർ ഏക് ഛെഹ് തീൻ ദോ ചെഹ്... കോട്ടയം സേ നിലമ്പൂർ റോഡ്.........
.........

മനസ്സിന് കുളിരും ആശ്വാസവും പകരുന്ന ആ അനൗൻസ്മെന്റ് കേട്ട തൃപ്തിയോടെ....... ഇനി ഒരാഴ്ചത്തേയ്ക്ക് 
ചിഞ്ചുമോളെ സഹിക്കണ്ടല്ലോ എന്ന സന്തോഷത്തോടെ.....മിസ്റ്റർ ചിഞ്ചുമോൻ കോട്ടയം റയിൽവേ സ്റ്റേഷന്റെ പടികളിറങ്ങി കാർ പാർക്കിങ്ങിലേക്ക് നടന്നു.

കൂർക്കം വലിച്ചുറങ്ങിയ ചിഞ്ചുമോളേയും കൊണ്ട്.... 
 ഷൊർണ്ണൂർ സ്റ്റേഷനും കടന്ന് ട്രെയിൻ നിലമ്പൂർക്ക് ഇഴഞ്ഞു.

Sunday, 8 December 2024

മാട്രിമോണിയൻ!!

 

ജ്യോതിയും വന്നില്ല ഒരു തീയും വന്നില്ല !!

കിലുക്കം കണ്ടതിന്റെ ഹാങ്ങ്‌ ഓവര് അല്ല, പുട്ടിനു പീര ഇടും പോലെ ഇടയ്ക്കിടെ എല്ലാ മാട്രിമോണിയിലും വിവാഹ പരസ്യം പോസ്റ്റിയ ശേഷമുള്ള റിസല്ട്ട് പറഞ്ഞതാ.

പണ്ടേ "തപ്പാൻ" അത്ര പോരാഞ്ഞ കൊണ്ടാകും മലയാള രാജ്യത്ത് ഉള്ള മാട്രിമോണികളിൽ മൊത്തം തപ്പീട്ടും ഒരുലോഡ് "ലൈക്കും" ഒരു കൊട്ട കമൻ്റും അല്ലാതെ പേരിന് ഒരു ജീരക മിട്ടായി പോലും കിട്ടാഞ്ഞത്.


ങ്ങാഹ !!
അങ്ങിനങ്ങു തോറ്റ് കൊടുത്താല് ശരിയാവില്ലല്ലോ !!
എന്നൊടാ കളി!!

അവിവാഹിതനോട് സമൂഹം കാണിക്കുന്ന ഒരുലോഡ് പുച്ഛത്തെ പുച്ഛിച്ചുകൊണ്ട് ഞാൻ മാട്രിമോണിയൽ ഇടാനായി പോസ്റ്റെഴുതി തുടങ്ങി.

പറയാന് വന്നത് മറന്നു പോകും മുന്നേ ഒരു കാര്യം പറഞ്ഞോട്ടെ ??
മതമേതായാലും.... ജാതി ഏതായാലും.... സ്ഥലമേതായാലും....,പെൺകുട്ടിയുമായി സംസാരിച്ചും, കണ്ടും പരസ്പരം ഇഷ്ടമായാൽ, ഉടൻ കെട്ടുവാൻ തയ്യാറായി നിൽക്കുന്ന എന്നെ പറ്റി പറയാൻ മറ്റാരുമില്ലാത്തത്കൊണ്ടും, ഞാൻതന്നെ പറയേണ്ടതുള്ളത് കൊണ്ടും മാത്രമാണ് പറയുന്നത് ട്ടോ !!

"അശ്വതി നക്ഷത്രം, 188 cm പൊക്കം,
തൃശ്ശൂർ ജില്ല
മാസ്റ്റർ ഡിഗ്രി
സ്വന്തം ബിസിനസ്സ്......
മ്യൂസ്സിക്കും,സിനിമയും, യാത്രകളും, വായനയും, എഴുത്തും,പാചകവും, വാചകവും,നീന്തലും ഒക്കെ ആണ് ഹോബികൾ.ജാതി,മതം,ജാതകം എന്നിവ ഒന്നും പ്രശ്നമല്ല.പോസ്റ്റ് കണ്ട് ലൈക്കും കമൻഡും അടിച്ചു പോകാതെ താല്പര്യമുള്ളവരോ,അവരുടെ ബന്ധുക്കളോ കൂട്ടുകാരോ പരിചയക്കാരോ ശത്രുക്കളോ ഒന്ന് സഹായിച്ചാൽ.... മുടങ്ങാതെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ "ഏകാന്തത"യെ അങ്ങ് പെൻഷൻ കൊടുത്തു പറഞ്ഞു വിടാമായിരുന്നു.തന്നെയുമല്ല, ഭാവിയിലെ ഒരു സന്യാസിയെ നിങ്ങൾക്ക് സഹിക്കേണ്ടിയും വരില്ല"

അങ്ങിനെ പുതിയ പോസ്റ്റ് പെട്ടെന്ന് പണിത് ക്രെയിൻ വിളിച്ചു ഓൺലൈനിൽ നാട്ടി.നാട്ടിയ പോസ്റ്റിൽ ഈച്ച പൊതിഞ്ഞു, ലൈക്ക് നിരന്നു,കിളികൾ കൂട് കൂട്ടി.ഒടുവിൽ..... 
.......................................
കാക്ക പോലും വരാതായി!!!
എന്നാ പിന്നെ പോസ്റ്റ് അവിടെ കിടന്നു മഴനനയട്ടെ!!

മുഖത്ത് നോക്കി കൊഞ്ഞനം കുത്തിക്കൊണ്ട് കാലം കടന്നുപോയിക്കൊണ്ടേയിരുന്നു.ജീവിത പങ്കാളിക്കായി അന്വേഷിച്ചു പല മാട്രിമോണിയിലും ബ്രോക്കർക്കും പൈസ കളഞ്ഞു നടന്നതല്ലാതെ യാതൊന്നും നടന്നില്ല.അല്ല, "ഒന്നും നടന്നില്ല" എന്ന് തീർത്തു പറയാൻ പറ്റില്ല, പ്രായം മുന്നോട്ടു നടന്നു ദേ 40 ചാടി കടന്നു."മെൻ ആർ നോട്ടി അറ്റ് ഫോർട്ടി"എന്ന് വച്ച് നീ കിടന്നു പിടയ്ക്കണ്ട എന്ന് എൻ്റെ മനസ്സ് വരെ എന്നോട് പറഞ്ഞു.

പെണ്ണന്വേഷണം വീട്ടുകാർ ഏകദേശം നിർത്തിയ ലക്ഷണമാണ്.എന്നിട്ടും, "തളരരുത് രാമൻകുട്ടി" എന്ന് കണ്ണാടി നോക്കി സ്വയം പ്രോത്സാഹിപ്പിച്ചുകൊണ്ട്
"വധു" ഉണ്ടോ ചങ്ങാതീ... ഒരു കല്യാണം കഴിക്കാൻ??,"കല്യാണ കച്ചേരി പാടാമിനി" തുടങ്ങി ചില  പോസ്റ്റുകൾ ഫേസ് ബുക്കിൽ അടക്കം, കണ്ട എല്ലാ മാട്രിമോണിയലിലും കൊണ്ടുപോയി നാട്ടിയതിനു സമീപത്തൂടെ  ജിയോ അവരുടെ 5g കേബിൾ വലിച്ചതോടെ ഞാനിട്ട കണക്ഷൻ കേബിളുകൾ എല്ലാം 3g ആയി പോയി.

തടയണയിൽ ചൂണ്ട ഇട്ട്, മുറി ബീഡിയും വലിച്ച് നടന്ന ചകിരിതലയൻ വരെ പെണ്ണ്കെട്ടി മാന്യനായ ശേഷം മുടങ്ങാതെ പണിക്ക് പോയിത്തുടങ്ങി.

പ്രത്യേകിച്ച് ഒരു പണിയുമില്ലാതെ കൂട്ടിൽ കിടന്നുറങ്ങി ഇടയ്‌ക്കെണീറ്റ് ഒരു കോട്ടുവായിട്ട ശേഷം പിന്നേം ചുരുണ്ട് ഉറങ്ങുന്ന വീട്ടിലെ "നായ"യെ തേടി ഏതോ ഒരു പട്ടി ഒരുനാൾ രാവിലെ ഗെയ്റ്റിന് വെളിയിൽ നിന്ന് പരുങ്ങി.  കൂട്ടിൽ കിടക്കുന്ന ഈ ശുനകമോനെ വരെ അന്വേഷിച്ച് വരാൻ ആളായി!!കലിമൂത്തഞാനതിനെ കയ്യിൽ കിട്ടിയ കല്ലെടുത്ത് എറിഞ്ഞോടിച്ചു. "ചുമ്മാതല്ലടാ പെണ്ണ് കണ്ടെത്താൻ സഹായിക്കുന്നത് പോയിട്ട് ഒരു സദ്യയ്ക്ക് വിളിക്കാൻ പോലും നിന്നെ തേടി ആരും വരാത്തത്" എന്ന ഭാവേന കൂട്ടിൽ കിടന്നവൻ എന്നെ നോക്കി കുരച്ചു!!

ഉറുമ്പ് പോകാൻ വെയിലത്ത് വച്ച "കരിപ്പെട്ടി"എടുത്ത് കില്ലപട്ടിയെ എറിഞ്ഞെന്നും പറഞ്ഞ് പിന്നീട് വീട്ടിൽ നിന്നും കേട്ട ചീത്ത കയ്യും കെട്ടി നിന്ന് ഞാൻ കേൾക്കുമ്പോൾ കൂട്ടിൽ കിടന്നവൻ നന്ദിയോടെ അമ്മയ്ക്ക് നേരെ നോക്കി വാലാട്ടി.പന്ന പട്ടി, ശവത്തിൽ കുത്തുവാ!!

അതോടെ ഞാനും ഒരു തീരുമാനത്തിൽ എത്തി.

ഒട്ടും സമയം കളയാതെ മറ്റൊരു പോസ്റ്റിനുള്ള അപേക്ഷ കൊടുത്ത് സെക്യൂരിറ്റി ഡെപ്പോസിറ്റ് അടച്ച് രസീത് വാങ്ങി അലമാരിയിൽ വച്ച് പൂട്ടി.പോസ്റ്റിന് തലവാചകം എഴുതി പോസ്റ്റ് ചൂടോടെ കൊണ്ടോയി നാട്ടി.

"സദ്യ" ഉണ്ടോ ചങ്ങായി... ഒരു "പായസം" കഴിക്കാൻ??

"അശ്വതി നക്ഷത്രം, 188 cm പൊക്കം,തൃശ്ശൂർ ജില്ല....
......
.........
തുടങ്ങിയവ നിരത്തി മറുപടിയും കാത്ത് വെറുതെ മേപ്പോട്ട് നോക്കിയിരുന്നു സമയം കളയുന്നില്ല.വധു നെ തേടുമ്പോൾ അല്ലെ കുഴപ്പമുള്ളൂ.സ്വന്തം വിവാഹം കൂടാൻ പറ്റിയില്ലേലും മറ്റുള്ളവരുടെ കൂടുവാൻ കുഴപ്പമില്ലല്ലോ.ഉണ്ടോ?? അതുകൊണ്ട്, നല്ല പായസം കൂട്ടി വിവാഹ സദ്യകൾ നടത്തുമ്പോൾ മറക്കാതെ വിളിക്കണേ...!!വിളമ്പാൻ ആളുകുറവുള്ള സദ്യകളിൽ വിളംബി സഹായിക്കും.ഗ്രൂപ്പ് ഫോട്ടോ വേണ്ടവർക്ക് അവരുടെ ഫോണിൽ ഫോട്ടോ എടുത്ത് കൊടുക്കും.

പിന്നൊരു പ്രത്യേക കാര്യം,അവിടെ വന്നു പായസം കൂട്ടി സദ്യ തട്ടുന്നതിനിടയിൽ, "ഇയാളെ ഞങ്ങൾ അറിയില്ല" എന്ന് പറഞ്ഞു നാട്ടുകാരെ കൊണ്ട് തല്ലിക്കരുത്.അതുകൊണ്ട് മാത്രം എൻ്റെ ഒരു ഫോട്ടം ഇടാം !!

ഫോട്ടോയും,സദ്യയ്ക്ക് ക്ഷണിക്കാനുള്ള എൻ്റെ വാട്സ്ആപ്പ് നമ്പറും വച്ച് മുഖപുസ്‌തകത്തിൽ കുഴിച്ചിട്ട പോസ്റ്റ് പെട്ടെന്ന് തന്നെ കയറി വയറൽ ആയി.കമൻ്റുകളും ലൈക്കുകളും ചാകരക്കാലത്തെ മത്തിയെ പോലെ കുമിഞ്ഞു കൂടി.വാട്സാപ്പ് നമ്പറിൽ പല ഗ്രൂപ്പുകളിലും വിശിഷ്ടാതിഥി ആയി ക്ഷണിക്കപ്പെട്ടു.വിവാഹമാർക്കറ്റിൽ ഭ്രഷ്ട് ചാർത്തികിട്ടി പുരനിറഞ്ഞുകവിഞ്ഞൊഴുകിയവർ ചേർന്ന് നിർമിച്ച "ആട്ടും തുപ്പും" ഗ്രൂപ്പുകാർ അഡ്മിൻ പട്ടം തന്ന് ആദരിച്ചു.ഓഡിറ്റോറിയം ഗ്രൂപ്പുകാർ കല്യാണ പാർട്ടികളിൽ ആജീവനാന്ത പാസ്സ് നൽകി ചേർത്ത് നിർത്തി.

ഇനി സദ്യകാലം!!

കേരളത്തിൽ തെക്കുവടക്ക് ഓടിനടന്ന് സദ്യയും പായസവും തട്ടി ഏമ്പക്കം വിടുന്നതും സദ്യയ്ക്ക് വരുന്ന സുന്ദരികളെ വായിൽ നോക്കുന്നതുമായ കുളിർ സ്വപ്‌നങ്ങൾ പ്രതീക്ഷിച്ച് ഞാനുറങ്ങി.




Thursday, 23 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-5 !!

               മത്സ്യത്തൊഴിലാളി!!*

പണ്ടേ കട്ടപ്പുറത്ത് ആയിരുന്ന വണ്ടിയുടെ ആക്സിൽ ഊരിയ പോലെ ആയി ലോക്ക്ഡൗൻ.
അരി ഒഴികെ സർക്കാർ തരുന്ന ഒരു ക്ഷേമനിധിയും ഇല്ല.പോക്കറ്റ് എലികളും ബാങ്ക് അക്കൗണ്ട് പൂച്ചകളും പ്രസവവവാർഡ് ആക്കിയിരിക്കുന്നു.
കടക്കാരന്റെ കാലും കയ്യും പിടിച്ചു 4 കൊളുത്തും 50 മീറ്റർ ചരടും വാങ്ങി.
അങ്ങിനെ ഞാനുമൊരു മത്സ്യ തൊഴിലാളി ആയി.

ചൂണ്ടയിൽ മീൻ കൊത്തിയാലും ഇല്ലേലും, മത്സ്യത്തൊഴിലാളി പെൻഷൻ കൈപ്പറ്റിയിട്ടു വേണം ഒരുപായ്ക്കറ്റ് തേൻ മിഠായി വാങ്ങി നുണഞ്ഞു തിന്നിട്ടു കോവിഡിനെ ഒന്ന് കൊഞ്ഞനം കുത്തി കാണിക്കാൻ!!


മത്സ്യ പ്രജകളെ...എന്റെ ചൂണ്ടയെ ആനാഥമാക്കാരുതേ....!!

Friday, 17 April 2020

"ക്വാറന്റൈൻ" ലെ കുറിപ്പുകൾ-4 !!

പേരിനു ചില "ബ്രോ"സ്സ്!!


                      ലോക്ക്ഡൗണ് ആയത് കൊണ്ട് എവിടെയും പൊക്കില്ല.പ്രത്യേകിച്ചു പണി ഒന്നും ഇല്ല,എങ്കിലും ഒട്ടും ടൈം ഇല്ല.
സോഷ്യൽ മീഡിയയിൽ നിരങ്ങാനും ഫോർവർഡ്കൾ മുറപോലെ അയക്കാനും ഒട്ടും മടി ഇല്ല താനും!!

എന്നാൽ.. 

ഒരു വാക്കോ അല്ലേൽ വോയ്‌സോ അയച്ചു വിശേഷങ്ങൾ ചോദിക്കില്ല.
ചുരുക്കി പറഞ്ഞാൽ അങ്ങോട്ടു വിളിച്ചാൽ തേൻ ഒലിക്കും, "നിന്നെ വിളിക്കാൻ ഒരുങ്ങുക ആയിരുന്നു" എന്നോ അല്ലേൽ "നീ ആയിരുന്നോ, ഫോൺ മാറ്റിയപ്പോ  നിൻ്റെ നമ്പർ പോയി" എന്നോ പറഞ്ഞേക്കാം!! 

ഇനി അങ്ങോട്ട് വിളിച്ചില്ല എങ്കിൽ ... നമ്മളെകൊണ്ട് എന്തെങ്കിലും ആവശ്യം വരാത്തിടത്തോളം കാലം  "പൂര"ത്തിന് കണ്ട ഭാവം പോലും കാണിക്കില്ല!!

ഈ ലക്ഷണങ്ങൾ ഒക്കെ ആയാൽ, നമുക്ക് മുന്നിൽ ഏതാണ്ട് ഒരു "ബ്രോ" ജനിക്കുകയായ്!!

പേരിനൊരു "ബ്രോ"





Friday, 10 May 2019

വാസുമാഷിനൊരു തുറന്ന കത്ത് !!

പ്രീയപ്പെട്ട വാസുമാഷിന്,
സ്കൂളിൽ നിന്നും പുറത്താക്കപ്പെട്ട ശേഷം "വഴിയേ പോയ വയ്യാവേലി ആണേല്‍ അത് എനിക്കുള്ളതാ" എന്നുറക്കെ പറഞ്ഞുകൊണ്ടു പാടവരമ്പത്ത് ഇരുന്നു നൂർസേട്ട് ബീഡി കലിപ്പോടെ പുകച്ചു തള്ളി വഴിയേ പോണോർക്ക് മുഴുവൻ വിപ്ലവ വീര്യം പകർന്നു ആളെ ബേജാറാക്കുന്ന ആ പഴയ പതിവ് ഇപ്പോളും ഉണ്ട് എന്നറിഞ്ഞത് മുതൽ നിങ്ങൾക്ക് "നല്ലത്" എഴുതണം  എന്നു കരുതിയതാണ്.

അങ്ങോട്ട് ബന്ധപ്പെടാൻ നോക്കിയാൽ കിട്ടില്ല.അതറിഞ്ഞാൽ തിരികെ ബന്ധപ്പെടാൻ  നിങ്ങൾ ഒരിക്കലും ശ്രമിക്കാറില്ലല്ലോ.അതുകൊണ്ടാണ് വേണ്ട എന്ന് വച്ചത്.

പിന്നെ ഇപ്പോൾ  എഴുതാൻ കാരണം ഉണ്ട്.പ്രഭയും സജീവേട്ടനും കൂടി  വൃദ്ധ സദനം തുടങ്ങുന്നു.ഒൻപത് ആളുകളെ കിട്ടിയിട്ടുണ്ട്.ഒൻപത് എന്നാൽ  "വശപ്പിശക്" ആണ് എന്ന് മാഷെ നിങ്ങൾ തന്നെ പലപ്പോഴും വിനുവിനോട് പറഞ്ഞിട്ടുള്ളതല്ല??എങ്കിൽ പിന്നെ നിങ്ങളെ കൂടി ചേർത്താൽ ആ പേരുദോഷം മാറ്റി പത്താളുകളുമായി സദനം നാടമുറിച്ചുമാറ്റി തുറന്നിടാം എന്ന് പ്രഭ പറഞ്ഞു .നിങ്ങൾക്ക് ബോറടി മാറുകയും ചെയ്യും സദനത്തിൽ ഒരു വിപ്ലവകാരിയുടെ സാനിധ്യം ആവുകയും ചെയ്യും.

എന്നാൽ ഒരു കാര്യം ആദ്യമേ തന്നെ പറയട്ടെ.ഇവിടെ വന്നിട്ട് ആരും  കാണാതെ "ഇടുക്കി ഗോൾഡും" "നാടനും" തേടി പോയാൽ..... തൊണ്ണൂറു വയസ്സായ കിളവന്‍ ആണ് ഇങ്ങള്‍ എന്നൊന്നും നോക്കില്ല,പിള്ളേരെല്ലാം കൂടി വളഞ്ഞിട്ട് തല്ലും!!
വേറെ ഒരു കാര്യം പ്രത്യേകം പറയാൻ ഉണ്ട്.കഴിഞ്ഞ രണ്ടു മാസമായി "വടമാല" വഴിപാട് നടത്തുവാൻ എന്ന പേരിൽ  മാഷിന്‍റെ, ഇടയ്കിടെ ഉള്ള ഹനുമാന്‍കോവില്‍ സന്ദര്‍ശനം മീര ടീച്ചർക്ക് അത്ര പിടിക്കുന്നില്ല എന്നത് സത്യം ആണ് എന്ന് വിനു പറഞ്ഞു കേട്ടു.അതുകൊണ്ടു തന്നെ, മാഷ് മുഖം മാത്രമായി ഒന്ന് ഇൻഷുർ ചെയ്യുന്നത് നല്ലതായിരിക്കും, പ്രത്യേകിച്ച് വായിൽ മിച്ചമുള്ള അഞ്ചാറു പല്ലുകൾ എങ്കിലും!!

പിന്നെ ഒരു കാര്യം,"സ്മിനുവും പ്രഭയും സജീവും വിനുവും ഒക്കെ പാർട്ട്ടൈം വഷളന്മാർ ആണ്" എന്ന് മാഷ് "ശാന്ത"യോട് പറഞ്ഞതായി ബീരാൻ പറഞ്ഞു.ഉള്ളതാണോ മാഷെ? ഇങ്ങനെ പറഞ്ഞു നടക്കാൻ മാഷിനോട് ആരാ പറഞ്ഞത്? മീര ടീച്ചര്‍ പറഞ്ഞു തന്നതാണോ?? അതോ മുന്തിരിയിൽ ഒളിച്ചിരുന്ന പുളി കണ്ടുപിടിച്ച ആ പഴയ കുറുക്കച്ചാർ ആയതാണോ മാഷെ നിങ്ങൾ ?

ഇര കോർത്തിട്ട മാഷിന്റെ "ചൂണ്ട" അടക്കം മീനുകൾ വിഴുങ്ങുകയും മറ്റുള്ളവരുടെ കളസത്തിന്റെ വള്ളിയിൽ വരെ "ചൂണ്ട" എന്ന് കരുതി മീനുകൾ കൂട്ടത്തോടെ വന്നു ഉരുമി നീക്കുകയും ചെയ്യുമ്പോൾ, സ്വാഭാവികമായും ആർക്കും ഉണ്ടാകുന്ന ഫീലിംഗ്സ്സ് ഒക്കെ തന്നെ ആണ് ഇപ്പോൾ ഞങ്ങളോട് മാഷിന് തോന്നിയതും.

മാഷിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഹാലൂസിനേഷന്‍!!
"കാരാട്ട പഠിക്കാനുള്ള ഫോം താന്‍  പൂരിപ്പിച്ചത് കൊണ്ടാണ് ബ്രൂസ്ലി ലോകപ്രശസ്തനായത്" എന്ന് കണാരേട്ടന്‍ പറയും പോലെ ഇനി മാഷിനും വേണേൽ മീനുകളുടെ ക്രെഡിറ്റ് ഏറ്റെടുക്കാം കേട്ടോ.


പിന്നെ മാഷെ,
തിരക്കിനിടയില്‍ പറയാന്‍ മറന്നു.നിങ്ങടെ തനി സ്വഭാവം ഉള്ള ഒരു കോഴി ഇവിടുണ്ട് എന്ന് പറഞ്ഞിരുന്നത് ഓർക്കുന്നോ? ആ പൂവാലന്‍ പൂവന്‍ ഇന്നലെ ചക്കി കോഴിടെ വീടിലോട്ടുള്ള വേലി ചാടാൻ പോകുന്ന പോക്കിൽ, റോഡു കടക്കുമ്പോൾ വണ്ടി തട്ടി ചത്തു.അടുത്ത മാസം പാടിയിൽ നിർത്തി പൊരിക്കാൻ നേർന്ന് വച്ചിരുന്നതാ.തട്ടിയ വണ്ടിക്കാരൻ തന്നെ പൂവാലനെ പൊക്കി എന്നത് ആണ് ഏറെ സങ്കടം.കണ്ടുനിന്ന പാണ്ടൻ നായ കുര പോയിട്ട് ഒന്ന് മൂളുക പോലും ചെയ്തില്ല."അലിഞ്ഞു താഴെ വീഴുമോ" എന്ന പിരിമുറുക്കത്തിൽ ചായ മുക്കി ടൈഗർ ബിസ്ക്കറ്റ് തിന്നുമ്പോൾ വാലാട്ടി വരും ആ പരട്ട ശുനകൻ, അപ്പോൾ അവന്റെ ഉണക്ക മോന്തയിൽ നോക്കി തന്നെ ഞാൻ ബിസ്ക്കറ്റ് മൊത്തത്തിൽ തിന്നുന്നുണ്ട്.

രണ്ടു ദിവസം മുന്നേ ഒരു സംഭാവമുണ്ടായിട്ടോ മാഷെ.തളര്‍ന്നു കിടന്ന കുറിഞ്ഞിപൂച്ചകുട്ടിയ്ക്ക് ഭക്ഷണം കൊടുക്കും വഴി അതിന്‍റെ പല്ല് കൊണ്ട് കൈയ്യില്‍ നല്ലൊരു മുറിവുണ്ടായി.പത്ത് ദിവസം നോക്കീട്ട് പൂച്ചയ്ക്ക് കുഴപ്പമില്ല എങ്കില്‍ കുത്തിവെപ്പ് വേണ്ട എന്ന് ശശി ജ്യോത്സ്യന്‍  കുറിപ്പെഴുതി തന്നതിനാല്‍ കുത്തിയില്ല.
ജ്യോത്സ്യനെ കണ്ടു വരുന്നത് വരെ മുറ്റത്ത് അനങ്ങാതെ കിടന്ന കുറുഞ്ഞി,അടിയനോന്നു മുഖം കഴുകി വന്നപ്പോളെയ്ക്കും അപ്രത്യക്ഷമായത് എങ്ങിനെ എന്നറിയില്ല ഗുരോ.അതിന്റെ പിന്നിലും "പാണ്ടൻ" തന്നെ ആണോ എന്നൊരു സംശയം ഇല്ലാതില്ല!!
മാഷിനറിയോ.... 
ഇപ്പോള്‍.....ഞാനൊരു പൂച്ച ആയി മാറുന്നതും കാത്തുള്ള ഇരിപ്പാണ്.വരണ്ടുണങ്ങിയ തൊണ്ടയില്‍ കൂടി പതുങ്ങിയ "മ്യാവൂ...." വിളികള്‍ വൈകാതെ എത്തുമോ എന്നറിയില്ല.എങ്കിലും പൂച്ച കുലത്തിൽ എത്തിപ്പെടാൻ കൊതിയോടെ കാത്തിരിക്കുന്നത്തിന്റെ  ആദ്യ പടി എന്ന നിലയിൽ അടുക്കളയിൽ കയറി 'അമ്മ അറിയാതെ ഞാനിപ്പോൾ പാല് കട്ടുകുടിച്ചു തുടങ്ങിയിട്ടുണ്ട്.ഇരുട്ടത്ത് തിളങ്ങുന്ന വെള്ളാരം കല്ലുകൾ പോലത്തെ കണ്ണുകളുള്ള ഒരു കരിമ്പൂച്ച ആയി ഒരിക്കൽ ഞാൻ മാറും മാഷെ !!

ഹഹഹഹ.... എന്നിട്ട് വേണം എനിക്കൊരു എലിയുടെ പുറകെ ഓടി, ദംഷ്ട്രകള്‍ കാട്ടി അതിനെ ഒന്ന് അടിമുടി പേടിപ്പിക്കാന്‍! !പേടിച്ചു വിറയ്ക്കുന്ന മൂഷികനെ നോക്കി ഞാനൊന്ന് പൊട്ടിച്ചിരിക്കുന്നുണ്ട്.
ഒരുരഹസ്യം പറയട്ടെ ??
പൂച്ച ആയാല്‍ എനിക്ക് ഇടാന്‍ ഞാനൊരു പേര് കണ്ട് വച്ചിട്ടുണ്ട് - ഡുംഡുഭം.ലക്ഷ്യം തെറ്റിയതിന്റെ പേരില്‍ മുനിയുടെ ശാപവാക്കുകള്‍ ഏല്‍ക്കേണ്ടി വന്ന പുരാണ കഥാപാത്രം!! 
പൂച്ച ആയാലും ഞാനാ പാണ്ടന്‍ നായയുടെ മുന്നിലൂടെ തന്നെ നടക്കും.അവന് എന്നോടുള്ള ദേഷ്യം പൂച്ച രൂപം കാണുമ്പോൾ കൂടുമോ എന്നൊന്നറിയണമല്ലോ!! എന്നിട്ടു വേണം നഖങ്ങൾ എല്ലാം വിരിച്ചു പിടിച്ച് പാണ്ടന്റെ ആ മരമോന്ത ശരിക്കൊന്ന് മാന്തിപ്പൊളിക്കാൻ!! 

മാഷെ നിങ്ങളും,നിങ്ങളെ പോലുള്ള പല മൂരാച്ചികളും വളർത്തുന്ന പൂച്ചകളെ പോലെ... ഓസിക്ക് തിന്നു കൊഴുത്ത്,"മൂഷിക വേട്ട" പാമ്പുകളെ ഏൽപ്പിച്ചു യജമാനന്റെ കാലിനിടയിലൂടെ മുട്ടി ഉരുമ്മി കുറുങ്ങി നടക്കുന്ന "ഷണ്ഡത്വം" ബാധിച്ച ഒരു തടിയൻ പൂച്ച ആയിരിക്കില്ല ഞാൻ, ഉറപ്പ്!!
വേറൊരു കാര്യം, മാഷ് കരുതും പോലെ .....ഇത്തിരി പോന്ന കുഞ്ഞന്‍ മഴത്തുള്ളികളെ ജനലിലൂടെ അകത്തേയ്ക്ക് തട്ടിമറിച്ചിടുന്ന  കുറുമ്പന്‍ കാറ്റിനെ ഗര്‍ജ്ജിച്ചു പേടിപ്പിക്കുന്ന ഇടിമിന്നലിന്റെ മുഴക്കം കേട്ട് ഇന്നലെ രാത്രി പേടിച്ചത് ഞാനല്ല കേട്ടോ.ബള്‍ബുകളുടെ മൂടും നോക്കി നടന്നിരുന്ന ആ പോഴന്‍ കരണ്ട് ആണ്.അതുകൊണ്ടല്ലേ ആദ്യ മുഴക്കത്തിൽ തന്നെ അവൻ നാടുവിട്ടോടിയത്!!ഇരുട്ടിന്റെ മറവിൽ പല അവിഹിതങ്ങളും ഒളിഞ്ഞു നോക്കിയ ക്ഷീണത്തിൽ ഒന്നും അറിയാത്ത പോലെ ഇനി എപ്പോളെങ്കിലും കയറി വരും.നോക്കിക്കോ, ഇന്ന് ഞാനവന്റെ ഓർമകളിൽ നിന്നും പല കാണാകാഴ്ചകളും ചുരണ്ടി എടുത്ത് വിറ്റു കാശാക്കും!!
ഉറക്കം വന്ന് ഒരു കണ്ണ് താഴെ വീണു പോയി, അടുത്തതും കൂടി വീഴും മുന്നെ പലതവണ പറഞ്ഞ ഒരു കാര്യം ഒരിക്കല്‍ കൂടി പറയട്ടെ;
ഇങ്ങളോട് എന്തേലും പറയാന്‍ ഉണ്ടേല്‍ കത്തിലൂടെ അല്ല, നേരിട്ട് തന്നെ പറയാന്‍ ആണ് ഇഷ്ടം.അതാണ്‌ ശീലവും.പക്ഷെങ്കില്,
പല തവണ വിളിച്ചിട്ടും ഫോണ്‍ ബുസി ആയിരുന്നു എന്നത് കൊണ്ട് മാത്രമാണ് ഇങ്ങനൊരു കത്ത്.ഏതാണ്ടൊക്കെ കുറെ വിശേഷങ്ങൾ പറയാൻ ഉണ്ടായിരുന്നു.ഇനി ഇങ്ങള് വിളിക്കുമ്പോൾ അതൊന്നും ഓർമയും കാണില്ല.
സമയം പുലര്‍ച്ചെ രണ്ടുമണി കഴിഞ്ഞു.അല്‍പ്പം കൂടി ഇരുന്നാല്‍ അടുത്ത വീട്ടിലെപമ്മന്‍ കോഴി കൂവും.നമ്മുടെ കൂടെ ഉള്ള ഒരംഗത്തിന്‍റെ മുഖമാണതിന്,സ്വഭാവവും അത് തന്നെ!! അങ്ങിനാണ് അതിനാ പേര് ഇട്ടത്. അവന്‍ എണീക്കും മുന്നേ ആരേലും ഉണര്‍ന്നിരിക്കുന്നത് അറിഞ്ഞാൽ, അവന് പിന്നെ കെറുവാ.പിന്നെ ഒരാഴ്ച 2  മണിമുതൽ തന്നെ കൂവിത്തുടങ്ങും അതുകൊണ്ട് തല്ക്കാലം നിര്‍ത്തുന്നു.
മീര ടീച്ചറോട് സ്നേഹാന്വേഷണം അറിയിക്കണേ.....
                                                                                         സസ്സ്നേഹം 
                                                                                സ്മിനേഷ് രവീന്ദ്രന്‍!!


.
.
PS: രാത്രി ആയതുകൊണ്ട് സ്റ്റാമ്പ് ഒട്ടിക്കാന്‍ കിട്ടിയില്ല.ഫൈന്‍ അടച്ച് കത്ത് കൈപറ്റേണ്ടി വന്നത് കൊണ്ട് വായിച്ചിട്ട്, സ്റ്റാമ്പിന്‍റെ പേരും പറഞ്ഞ് പോസ്റ്റ് കാർഡിൽ "സരസ്വതി" എഴുതി അയക്കരുത്!!
പ്രത്യേകിച്ച് പണി ഒന്നും ഇല്ലെങ്കിൽ പോലും,വീട്ടിലിരിപ്പ് വളരെ കുറവായത് കൊണ്ട്,
എനിക്ക് വരുന്ന കത്തുകൾ മിക്കതും പാവം അമ്മ ആണ് കൈപ്പറ്റാറുള്ളത്.സംഗതി "സരസ്വതി" ആണേൽ... പോസ്റ്റ് കാർഡ് മാറ്റി പോസ്റ്റ് കവറിൽ ആക്കി "സംഗതികൾ" ഒന്നും പുറത്തേക്ക് തെറിച്ചു പോകാത്തവിധം നാലുപാടും ഭദ്രമായി ഒട്ടിച്ചയക്കുക.

പിന്നെ...
വൃദ്ധസദനത്തിലെ പത്താമൻ ആകുന്ന കാര്യം മറക്കണ്ട!!

Monday, 14 November 2016

ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ...



"ആരാണ്ടാ അവിടെ വടക്കോറത്ത്...??"
"അവിടെ പരുങ്ങണ്ട"
"അവിടെ ഒന്നും കിട്ടില്ല ഹമുക്കേ, ഇജ്ജു ഇങ്ങു പോന്നോളീന്‍!!"

ചീട്ടുകളിക്കിടെ പാലാഴി കോലോത്തെ വിഷ്ണു കോയയും , വീടില്ലാ മന്‍സ്സിലിലെ പടച്ചോന്‍ തിരുമേനിയും തല തിരിച്ചുകൊണ്ട് പറഞ്ഞു.

കുരിശിന്‍മേല്‍ വിലാസം കര്‍ത്താവ് നബൂരിച്ചന്‍ വീഞ്ഞടിച്ച് കിറുങ്ങി പാള വിശറിയും വീശി, തൊട്ടടുത്ത് നാട്ടിയ കുരിശ്ശിന്‍റെ മേപ്പോട്ട് നോക്കി കുത്തിയിരിപ്പുണ്ട്.  "ഒറ്റ കുരിശ്ശ് മതി ജീവിതം മാറാൻ !!" എന്ന ആത്മഗതം വീഞ്ഞിനൊപ്പം ഇറങ്ങി പോയി.

സായാഹ്നങ്ങളില്‍ പതിവുള്ള ചീട്ടുകളി സഭ ആണ്.

കോയയും, തിരുമേനിയും, നംബൂരിച്ചനും കളികൂട്ടുകാര്‍ ആണ്.അനാഥര്‍ എന്ന് വേണമെങ്കില്‍ പറയാം.

ആ കഥ ഫ്ലാഷ് ബാക്ക് ആയി മൂന്നും കൂടി എഴുതി വച്ചിരുന്നതാണ്. കഴിഞ്ഞ മഴക്കാലത്തൊരു കട്ടന്‍ കുടിക്കാന്‍ മുട്ടിയ മുട്ടൽ സഹിക്ക വയ്യാതെ വന്നപ്പോൾ, നനഞ്ഞു കുതിര്‍ന്ന ചുള്ളിക്കമ്പിനു പകരം അതെടുത്ത് കത്തിച്ചു വെള്ളം തിളപ്പിച്ച് "കട്ടന്‍ മുട്ടല്‍" അങ്ങ് മോന്തി തീർത്തു.

ഇപ്പോള്‍ ഫ്ലാഷ്ബാക്ക് ഒരു പിടി ചാരം മാത്രം !!

ആ ചാരം ഒരോര്‍മയ്ക്ക് വേണ്ടി മൂവര്‍ സംഘം ഭസ്മകുടത്തില്‍ അടച്ചു പത്തായപ്പെട്ടിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

"ഇതെത്രാമത്തെയാ"
വടക്കൊറത്തെ പരുങ്ങല്‍ നിര്‍ത്തി കയറി വന്ന വരവിനു താമര വീട്ടിൽ ബ്രഹ്മാവ്‌ മൂപ്പന്‍ ചോദിച്ചു.ആ ചോദ്യം ബ്രഹ്മന്‍റെ തന്നെ മറ്റു മൂന്നു തലകള്‍ ചേര്‍ന്ന് കോറസ്സ് ആക്കി.

"അന്നോട്‌ ഞമ്മള്‍ തോനേ പറഞ്ഞെക്കാന്... ഇജ്ജ് ഇങ്ങനെ നാല് തലോണ്ടും തൊള്ള പൊളിച്ച് കോറസ്സ് പാടണ്ടാന്നു.ഒറ്റ തലോണ്ടുള്ള ശോധ്യത്തില്‍ തന്നെ ഞമ്മക്ക് മനസ്സിലാകും."

വിഷ്ണു കോയ നൂറു ഡിഗ്രിയിൽ ചൂടായി.

"അല്ല എന്താണ് മൂപ്പാ... പതിവില്ലാതെ ഇന്ന് നേരത്തെ ...?"

"അത് പിന്നെ..... നംബൂരിച്ചാ ... കായ വല്ലതും ഇരിപ്പുണ്ടോ ??

മുറുക്കാന്‍ തീര്‍ന്നു.അല്‍പ്പം ധന്വന്തരം കുഴമ്പും വാങ്ങണം."
മൂപ്പന്‍ തല ചൊറിഞ്ഞുകൊണ്ട് കാര്യം അവതരിപ്പിച്ചു.

"ഇള്ള കായക്ക് ഞമ്മള് പത്തിരീം കോയീന്‍റെ ചാറും ബാങ്ങി നക്കീന്!!

ഇജ്ജബിടെ കുത്തിരിക്കീൻ!!"
വിഷ്ണു കോയ ചീട്ട് കശക്കി തുടങ്ങി.

"അവിടിരിക്കടോ ബ്രഹ്മാ!!
നമുക്കൊരു കൈ കളിക്കാം.അപ്പോളേക്കും ഇന്നത്തെ കളക്ഷനും കൊണ്ട് പുണ്യാളൻ വരും.എന്നിട്ടു നമുക്ക് ശരിയാക്കാടോ" പടച്ചോന്‍ തിരുമേനി കമഴ്ന്നുകിടന്ന ചീട്ട്കള്‍ ചുരണ്ടി എടുത്തോണ്ട് പുലമ്പി.

അപ്പോഴേയ്ക്കും വീഞ്ഞ് തലയ്ക്കു പിടിച്ച കർത്താവ് നമ്പൂരി,പതിവുപോലെ പൂണൂലേല്‍ തിരുപിടിച്ച് വലിച്ചോണ്ട് തന്‍റെ ജീവിതം മാറ്റി മറിച്ച കുരിശ്ശിനെ തെറി വിളി തുടങ്ങിയിരുന്നു.

അതുകേട്ട് കൊണ്ടാണ് പുണ്യാളന്‍ വന്നത്.

"എന്തൂട്ടാ നംബൂരിച്ച്ച്ചാ.... എന്തൂട്ടാണ് പ്രോബ്ലം?"
ഉത്തരം പറയാതെ ഉത്തരം നോക്കി ഒറ്റയിരിപ്പിരുന്നു കര്‍ത്താവ് നമ്പൂരി.

കൊട്ടയില്‍ മുട്ട ഇടാന്‍ കുത്തിയിരുന്ന കോഴിയെ ഓടിച്ചുവിട്ട പുണ്യാളന്‍ കോഴി ഇരുന്ന കൊട്ടയില്‍ അന്നത്തെ കളക്ഷന്‍ കമഴ്ത്തി.

കഷ്ടപ്പെട്ട് തള്ളികൊണ്ടുവന്ന "സംഗതി" അണ്‍ലോഡ് ചെയ്യാന്‍ പറ്റാത്തത്തില്‍ പ്രതിക്ഷേധിച്ച്, അന്തം വിട്ട് കൊക്കി വിളിച്ചുകൊണ്ട് കോഴി തല്ക്കാലം സ്ക്കൂട്ടായി.

കാര്യസാധ്യത്തിനുവേണ്ടിയുള്ള കൈകൂലി അല്ലാതെ, മനസ്സറിഞ്ഞു കിട്ടുന്ന കാണിക്കയില്‍ മാത്രം കൈയിട്ടു വാരിയിരുന്നവര്‍ അന്നത്തെ കളക്ഷന്‍ കണ്ട്  ഞെട്ടി പുണ്യാളനെ തുറിച്ചു നോക്കി.

ഒന്നിന്‍റെയും രണ്ടിന്‍റെയും അഞ്ചിന്‍റെയും ചില്ലറകള്‍ മാത്രം വീഴാറുള്ള കൊട്ടയില്‍ പതിവിന് വിപരീതമായി അഞ്ഞൂറു വോള്‍ട്ടിലും  ആയിരം വോള്‍ട്ടിലും ചിരിക്കുന്ന മൊട്ടത്തലയുള്ള ഗാന്ധിജീസ്സ്.

ദൈവഭക്തി പഴുത്ത് മൂത്ത ഭക്തരെ അവര്‍ മനസ്സറിഞ്ഞ് അനുഗ്രഹിക്കാന്‍ തന്നെ ഏകകണ്ഠമായി തീരുമാനിച്ചു.

ഗാന്ധികളെവാരികൂട്ടിയ അവര്‍ ശിങ്കടി വെങ്കിടി യെ കൈകൊട്ടി വിളിച്ചുവരുത്തി.
"വെങ്കി.. ഇങ്ക വാങ്കോ"
വെങ്കി ചങ്കിടിപ്പോടെ ഓടിവന്നു.
"ഡേയ് വെങ്കി.. ഇന്ത പണത്തേ പുടി..."

വെങ്കി തമിഴനല്ല!! എന്നാൽ വിഷ്ണുകോയക്ക് വെങ്കിയുടെ ഭാഷ അത്ര വശമില്ല.അപ്പോൾ പിന്നെ കേരളം വിട്ട എല്ലാ മലയാളികളുടെയും പോലെ തമിഴ് പോലെ എന്തോ ഒന്നങ്ങെടുത്തു വച്ച് പെരുക്കി.

"മാര്‍ക്കറ്റില് പോകവേണം.
ഒരുകിലോ വാളപളം... അരകിലോ അരി മുറുക്ക്...ഒരു പേക്കറ്റ് കാജാബീഡി.. നമ്പൂരിച്ചന് പത്ത് ബോട്ടില്‍ മുത്തിരി വൈന്‍...., പടച്ചോന്‍ തിരുമേനിക്കൊരു കോയിന്‍റെ ബിരിയാണി..... ബ്രഹ്മപ്പന് മുറുക്കാനും ധന്വന്തരം കുഴമ്പും....
.........
..............."

ലിസ്റ്റ് നീണ്ടു നീണ്ട് പോയിക്കൊണ്ടിരുന്നു.

"സരി സേട്ടാ...." എന്നും പറഞ്ഞുകൊണ്ട് ലിസ്റ്റ് മുഴുവനാകും മുന്നേ തന്നെ വെങ്കി കിട്ടിയ കെട്ടും കൊണ്ട് മാര്‍ക്കറ്റിലേയ്ക്ക് പാഞ്ഞു!!
മിച്ചമുള്ള ഗാന്ധികളെ മുഴുവൻ എണ്ണി തിട്ടപ്പെടുത്തുന്ന പണി നാല് ദിക്കിലും തലകളുള്ള ബ്രഹ്മൻ തന്നെ ഏറ്റെടുത്തു.


*********************

തെരുവുനായ്ക്കൾ ഓടിച്ചിട്ട് കടിച്ചത് പോലെ അലറി പാഞ്ഞു വരുന്ന വെങ്കിയെക്കണ്ട പുണ്യാളൻ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

കാര്യങ്ങളറിഞ്ഞ പുണ്യാളൻ ഉള്ള പുണ്യങ്ങൾ വാരികെട്ടി വെങ്കിയ്ക്കൊപ്പം കാശിക്കു വിട്ടു.
പോകും വഴി, ഗാന്ധിജീസ്സ്നെ തുപ്പല് തൊട്ട് എണ്ണിക്കൊണ്ടിരുന്ന ആളെ നോക്കി ഉറക്കെ വിളിച്ചു പറഞ്ഞു...

"ബ്രഹ്മ ദേവാ ഓടി തള്ളിക്കോ ............."

ഇന്‍കം ടാക്സ് വക വെള്ളക്കാര്‍ ബ്രെയ്ക്കിടുന്ന ശബ്ദം കേട്ട് കാര്യങ്ങള്‍ ഊഹിച്ച പടച്ചോന്‍ അരൂപിയായി മാറി.

വിഷ്ണു കോയ ഗരുഡനില്‍ കയറി മണ്ടി.

നോട്ടെണ്ണല്‍ നിര്‍ത്തി ബ്രഹ്മന്‍ താമരയില്‍ അഭയംതേടി.

വീഞ്ഞടിച്ച് പാമ്പായ കര്‍ത്താവ് നേരെ കയറി കുരിശ്ശില്‍ തൂങ്ങി.

ഒന്നുമറിയാതെ മുട്ടയിടാന്‍ പറ്റിയ സ്ഥലം തപ്പി തപ്പി പമ്മിക്കൂടിനടന്ന കോഴിയെ ഇന്‍കംടാക്സ്സുകാര്‍ കൊട്ടയ്ക്കരികില്‍ നിന്നും പൊക്കി വണ്ടിയിലിട്ടു.

"ചക്കിനു വച്ചത് കൊക്കിന് കൊള്ളും" എന്നറിയാതെ കോഴി വണ്ടിയ്ക്കുള്ളില്‍ മുട്ടയിട്ടിട്ട് കൊക്ക് നീട്ടി കൊക്കി വിളിച്ചു.....


  കൊ കൊ കൊ ക്കൊ ക്കൊ
   കൊ..ക്കോ...............................; കൊ..ക്കോ...... 


********************








Monday, 20 June 2016

ത്രിഫല !!



                       വായനാദിനത്തിൽ നടന്ന സെമിനാറിൽ സൊസൈറ്റിയിലെ പ്രമുഖർക്കൊപ്പം "പ്രമുഖർ" ആകാൻ ശ്രമിക്കുന്നവരും,ദിവസകൂലിക്ക് അണികളായി പോകുന്നവരും,സംഘാടകരും,അവരുടെ കുടുംബക്കാരും,അധ്യക്ഷനായ പ്രമുഖ സാഹിത്യകാരനും,ഉത്‌ഘാടകൻ ആയ രാഷ്ട്രീയ നേതാവും, കൂടാതെ ഹാള് സൂക്ഷിപ്പുകാരനും കൂടി ആയപ്പോൾ ടൗൺഹാളിൻറെ സ്റ്റേജ് ഉൾപ്പെടുന്ന പകുതിയുടെ പകുതി ഭാഗം നിറഞ്ഞു കവിഞ്ഞതിനാൽ ഹാള് സൂക്ഷിപ്പുകാരൻ തൊട്ടു പുറകിലെ നിരയിലേക്ക് കടന്നിരുന്നു.

പകുതിയും,പകുതിയുടെ പകുതിയും ചേർന്ന,ആളുകളില്ലാത്ത വലിയ ഭാഗത്ത് സംഘാടകരുടെ കുട്ടികൾ ഓടി കളിച്ചു രസിച്ചു.
സ്ത്രീകൾ സീരിയലുകളേയും,ടൗണിൽ തുടങ്ങിയ പുതിയ വസ്ത്രാലയത്തെ കുറിച്ചും, സ്വർണ വിലയേയും,മഹിളാ വേദിയേയും കുറിച്ചും ഒക്കെ വാചാലരായി.

പുരുഷ കേസരികൾ വായനയേകുറിച്ചും വായനയുടെ ഗുണങ്ങളെ കുറിച്ചും ഒക്കെ വാ തോരാതെ സംസാരിക്കുന്ന രാഷ്ട്രീയ നേതാവിനെ അസൂയയോടെ നോക്കിക്കൊണ്ട് "സമയം ഉണ്ടായിരുന്നെങ്കിൽ തങ്ങളും വായിച്ചേനെ" എന്നു നെടുവീർപ്പിട്ടു.തങ്ങളിൽ നിന്നും പുസ്തകങ്ങളെ അകറ്റി നിർത്തിയതിന് "സമയകുറവിനെ" എല്ലാവരും കുറ്റപ്പെടുത്തി.

അപ്പോളാണ് വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നു പറഞ്ഞുകൊണ്ട് ഉത്‌ഘാടകൻ തന്നെ അതിനൊരു പരിഹാരവും ഇട്ട്കൊടുത്തു.

"ഒരു ജന പ്രതിനിധിയുടെ തിരക്കുകളും സമയക്കുറവും നിങ്ങൾക്ക് ഊഹിക്കാമല്ലോ ??അങ്ങിനുള്ള ഞാൻ പോലും വായനയ്ക്ക് സമയം കണ്ടെത്തുന്നുണ്ട്.അതും ഒരു ദിവസം പോലും മുടങ്ങാതെയുള്ള വായന.
ദിവസ്സേനെയുള്ള ടോയിലറ്റിൽപോക്കിനൊപ്പം ആണ് എൻ്റെ വായന.രാത്രിയിൽ കിടക്കും മുന്നേ ഒരു ത്രിഫല കഴിച്ചിട്ട് കിടന്നാൽ, നിങ്ങൾക്കും ദിവസ്സേന ഉള്ള വായന സാധ്യമാകും"

വായിക്കുവാൻ സമയം കണ്ടെത്തിയ സന്തോഷത്തിൽ കേട്ടിരുന്ന പ്രമുഖർ വായിക്കേണ്ട പുസ്തകങ്ങളെകുറിച്ചുള്ള ചർച്ചകൾ തുടങ്ങി.

ഉത്‌ഘാടകൻ പ്രസംഗിച്ചു തളർന്ന് കസ്സേരയിലേയ്ക്ക് മടങ്ങി.അടുത്തിരുന്ന സാഹിത്യകാരൻ അധ്യക്ഷൻ, തിരക്കുള്ള ജീവിതത്തിലും വായനയെ സ്നേഹിക്കുന്ന രാഷ്ട്രീയകാരനെ അഭിന്ദനപൂർവം നോക്കികൊണ്ട് ചോദിച്ചു.

"ഏതു പുസ്തകം ആണ് ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുന്നത് ?"

"പുസ്തകം വായിക്കാൻ ഒന്നും സമയം കിട്ടണില്ല, പത്രങ്ങൾ ആണ് വായിക്കുന്നത്.രാഷ്ട്രീയക്കാർ പല പത്രങ്ങൾ വായിച്ചാലല്ലേ പിടിച്ചു നിൽക്കാനാവൂ"

"എന്നാൽ പിന്നെ രാത്രി കിടക്കും മുന്നേ പുസ്തകങ്ങൾ വായിക്കാൻ വേണ്ടി മാത്രം ഒരിക്കൽ കൂടി....??"

"അതെങ്ങനെ ശരിയാകും ?? ആ പോക്കിനല്ലേ സാഹ്‌യാന പത്രങ്ങൾ വായിക്കുന്നത് !!"

"എന്നാൽ പിന്നെ ഉച്ചയ്ക്ക് ?? ഒന്നിൽ പിഴച്ചാൽ മൂന്ന് എന്നല്ലേ !!"

"അപ്പൊ ഫേസ്ബുക്ക് എപ്പോ നോക്കും?"

രാഷ്ട്രീയക്കാരന്റെ പ്രധാന പ്രവർത്തന മേഖല ടോയ്‌ലറ്റ് തന്നെ എന്നു തിരിച്ചറിഞ്ഞ സാഹിത്യകാരൻ, അധ്യക്ഷനായി തന്നെ ഇരിപ്പ് തുടർന്നു.

"ദിവസ്സേനയുള്ള പുസ്തക വായനയ്ക്കായി" അന്നുമുതൽ തന്നെ പലരും ത്രിഫല കഴിച്ചുതുടങ്ങി.

പുസ്തകവായനയെ പ്രോത്സാഹിപ്പിക്കുവാനായി, പല പ്രസാധകരും പുസ്തകങ്ങൾക്കൊപ്പം  "ഫ്രീ" ത്രിഫല കൂടി ചേർത്തുകൊണ്ട് പുസ്തക മേളകൾ സംഘടിപ്പിച്ചു.


*******************************************************************************











Sunday, 19 June 2016

ഈശ്വരാ ഞാനിന്ന് ചാവണേ....



ഞാനൊരു "ജീവന്‍ പരിരക്ഷാ ഇന്‍ഷുറന്‍സ്സ്" എടുത്തു.

അങ്ങിനെ,
കാശ്കൊടുത്ത് സ്വന്തം മരണത്തിനായി ദിവസ്സേന പ്രാര്‍ഥിക്കുവരുടെ കൂട്ടത്തില്‍ ഞാനുമൊരംഗമായി.

ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം കാലാവധി തീരുമ്പോള്‍...., കൈയില്‍ കിട്ടുന്ന പണത്തിന് ഒരു പക്ഷെ ഒരു "ചെവിതോണ്ടി"പോലും കിട്ടില്ല.

ഒരു ബിസിനസ്‌ ആകുമ്പോള്‍ ലാഭം വേണമല്ലോ??

അതുകൊണ്ട് കാലാവധി തീരും മുന്‍പുള്ള മരണത്തിനായി പ്രാര്‍ഥിക്കാം!!അതും അപകട മരണം തന്നെ.എന്നാലല്ലേ ലാഭം ഉണ്ടാവൂ.....

പോളീസി നമ്പര്‍ എഴുതി പോളീസ്സി എടുക്കാത്ത ദൈവത്തിന് മുന്നില്‍ സമര്‍പ്പിച്ച ശേഷം കണ്ണടച്ച്, മനമുരുകി പ്രാര്‍ഥിച്ചു,




                          ഈശ്വരാ ഞാനിന്ന് ചാവണേ....