അടുത്ത വീട്ടിലുള്ളവൻ വാശിക്ക് പൊട്ടിച്ച പടക്കങ്ങളുടെ വൈവിധ്യം കണ്ടപ്പോൾ വീട്ടിലെ കൊച്ചു കുട്ടി ഉറക്കെ പറഞ്ഞ കാര്യം, ഈഗോ കാരണം ഞാൻ എന്റെ മനസ്സിൽ പതുക്കെ പറഞ്ഞു....
"കുറേ കൂടി വാങ്ങാമായിരുന്നു!!"
ചിന്തകളില് അല്പമെങ്കിലും ഭ്രാന്ത് എന്നും നിലനില്ക്കണേ എന്ന് മാത്രമാണ് മുടങ്ങാതെ പ്രാര്ത്ഥിക്കാന് ഉള്ള ഏക കാര്യം.അത്തരം ഭ്രാന്തുകളെ അക്ഷരങ്ങളിലൂടെ കുത്തികുറിക്കുമ്പോള് "അരപ്പിരി"യാകുന്നു........ ഓർമ്മകൾ മങ്ങുന്ന വാർദ്ധക്യത്തിലേയ്ക്കുള്ള, ഭൂതകാലത്തിലെന്നൊക്കെയോ മനസ്സ് സഞ്ചരിച്ച വഴികളുടെ അടയാളപ്പെടുത്തലുകൾ കൂടി ആകുന്നു.... ഈ "അരപ്പിരി" !!
അടുത്ത വീട്ടിലുള്ളവൻ വാശിക്ക് പൊട്ടിച്ച പടക്കങ്ങളുടെ വൈവിധ്യം കണ്ടപ്പോൾ വീട്ടിലെ കൊച്ചു കുട്ടി ഉറക്കെ പറഞ്ഞ കാര്യം, ഈഗോ കാരണം ഞാൻ എന്റെ മനസ്സിൽ പതുക്കെ പറഞ്ഞു....
"കുറേ കൂടി വാങ്ങാമായിരുന്നു!!"
പ്രായത്തിൽ വലിയ വ്യത്യാസമുള്ളവർ പേരു വിളിക്കുന്നത് പലർക്കും പൊടി പോലെ അലർജി ആണ് എന്നത് ശ്രദ്ധിച്ചിട്ടുണ്ട്.ഏതാണ്ടതുപോലൊന്നു അപൂർവം....ചിലരോട് ഉണ്ടായിരുന്ന കാലത്താണ് "മേതിൽ രാധാകൃഷ്ണൻ" എന്ന യങ് ഓൾഡ് മാനെ പരിചയപ്പെടുന്നത്.
75 വയസ്സിലും ചിന്തകൾ കൊണ്ട് ജീനിയസ്സും ഉന്മേഷം കൊണ്ടും ലാളിത്യം കൊണ്ടും കൊച്ചുകുട്ടി ആയ മേതിൽ.അച്ഛനേക്കാൾ പ്രായ മുള്ള ആളെ പേരു വിളിക്കാൻ ഒരിക്കലും തയ്യാർ അല്ലായിരുന്നു.
ടാ..സ്മിനു.നീ എന്റെ ഫ്രണ്ട് ആണേൽ മേതിൽ എന്നു വിളിക്കുന്നത് ആണിഷ്ടം.അതോടെ വേറെ മാർഗം ഇല്ലാതായി.
കട്ട സൗഹൃദം അങ്ങിനെ തുടങ്ങി.ഒപ്പം പ്രായം വ്യത്യാസവും പേരുവിളിയും തമ്മിൽ ഉള്ള പുലയും തീർന്നു.
********
" ഈ ചേട്ടാ എന്നൊന്നും വിളിക്കില്ല.എടാ പോടാ വിളി ആണ് എനിക്ക് ഇഷ്ടം."
അങ്കിൾ വിളികൾ കേട്ടു തഴമ്പിച്ച ചെവികളിൽ എടാ പോടാ വിളികൾ ഓടാതിരിക്കുമോ.
ഇതേ ഡയലോഗ് വേറൊരാളിൽ നിന്നും മുന്നേ കേട്ടിട്ടുള്ളത് കൊണ്ടും അതേ അഹങ്കാരവും ബോൾഡ് ആണെന്ന മുഖം മൂടിയും തിരിച്ചറിഞ്ഞപ്പോൾ തന്നെ മനസ്സിൽ കുറിച്ചിട്ടു..."നിന്റെ കൊമ്പ് ഞാൻ മുറിച്ചു നിന്നെ കൊണ്ട് "ഏട്ടാ" എന്നു വിളിപ്പിക്കുമെടി കാന്താരി" എന്നു.
ദിവസ്‌സേന ഉള്ള അടികൾക്കൊടുവിൽ.... "ഞാൻ നിന്നെ ആത്മാർഥമായി വിളിക്കുവാ,ലോകത്തിൽ വേറെ ആരെയും അങ്ങിനെ വിളിച്ചിട്ടില്ല എന്നു പറഞ്ഞു..... 26 ആം വയസ്സിൽ അവൾ എന്നെ ഹൃദയത്തിൽ തൊട്ടു... ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ "ഏട്ടാ.." എന്നു വിളിക്കുമ്പോൾ... രക്ത ബന്ധത്തിലും ശക്തമായൊരു ഫീൽ!!
*********
തലയിൽ ഒരു പാറ എടുത്തു വച്ച പോലത്തെ അവസ്‌ഥ. കുളിക്കുവാൻ കൊണ്ടുപോകുന്ന പട്ടികുട്ടിയെ പോലെ കണ്ണുകൾ വിടരുവാൻ മടിച്ചുകൊണ്ടു കൂമ്പി അടഞ്ഞുകൊണ്ടിരുന്നു.നേരം പുലർന്നതോ അതോ പതിരാവായതോ എന്നറിയില്ല. തലയിലെ പാറയെ തള്ളി നീക്കി പതിയെ എണീറ്റിരുന്നു.ഓർമയും സ്ഥലകാല ബോധവും തമ്മിൽ പിണങ്ങി മാറിനിന്നു.ശൂന്യതയിൽ ആരോ വർണ്ണങ്ങൾ വാരി വിതറും പോലെ മങ്ങിയ വെട്ടത്തിൽ കാഴ്ച്ചകൾ നടന്നടുത്തു തുടങ്ങിയപ്പോൾ ചുറ്റിനും കണ്ണോടിച്ചു.
നെഹ്റു പാർക്ക് എന്ന മഞ്ഞയിൽ കരിയോയിൽ കൊണ്ട് കോറിയിട്ടൊരു ബോർഡിനു മുന്നിൽവച്ചേനിക്ക് ഓർമകൾ തിരികെ കിട്ടി തുടങ്ങി.
സ്വതന്ത്രത്തിന്റെ ലോകത്ത് എത്തിയതിന്റെ ആഘോഷ രാവിൽ അന്തിയുറങ്ങിയത് പാർക്ക് ബഞ്ചിൽ. "ഇച്ചിരി വെള്ളം കിട്ടിയിരുന്നെങ്കിൽ!!"
ആരോ ഉപേക്ഷിച്ച ഒരു കുപ്പി വെള്ളം അടുത്ത ബെഞ്ചിൽ സുഖമായുറങ്ങുന്ന കണ്ട സന്തോഷത്തിൽ എണീറ്റ് നടക്കാൻ ശ്രമിച്ചപ്പോൾ ആണ് അരയിൽ മുറുക്കെ പിടിച്ച കുഞ്ഞികൈയുടെ അറ്റത്ത് പുഴു തിന്ന പല്ലുകൾ കാട്ടി ചിരിക്കുന്ന വട്ട മുഖം കണ്ടത്.
കുഞ്ഞികണ്ണുകളിൽ വല്ലാത്ത തിളക്കം.കുട്ടിക്കാലത്ത് വായിച്ച ഏതോ പുസ്തകത്തിലെ വികൃതി പെണ്കുട്ടിയുടെ കുട്ടിക്കാല രൂപത്തെ ഓര്മപ്പെടുത്തുന്ന മുടികൾ.വെള്ളയിൽ കറുത്ത പൊട്ടുകൾ ഉള്ള കുഞ്ഞുടുപ്പിൽ തിരസ്ക്കരിക്കപെട്ടവളുടെ കരി പുരണ്ടിരിക്കുന്നു.
എങ്ങനെ എന്നിൽ ഇവൾ അഭയം തേടി എന്നറിയില്ല.എങ്കിലും വല്ലാത്തൊരടുപ്പത്തോടെ ആ 3 വയസ്സുകാരി എന്നെ നോക്കി ചിരിച്ചു കൊണ്ട് എന്തോ പറയുന്നപോലെ.
*******
വഴീന്നു കിട്ടിയ പുഴുപ്പല്ലി യെ വീട്ടിൽ കൊണ്ടാകാം എന്നു കരുതി പൊക്കി നടന്നപ്പോൾ ആണ് കുറെ ആളുകൾ ഓടി വരുന്ന കണ്ടത്.
പൂർവികർ ചെയ്ത പുണ്യമോ അതോ പുഴുപ്പല്ലി എന്നോട് കാണിച്ച ഇഷ്ടം കണ്ടിട്ടോ എന്നറിയില്ല.തല്ലു കൊണ്ടില്ല. ഇന്നലെ രാത്രി കതങ്ങൾക്ക് അപ്പുറത്ത് മിസ്സ് ആയ കൊച്ച് എങ്ങിനെ എന്റെ അരയിൽ ചുറ്റി എന്ന ദൂരൂഹതയിൽ ചവുട്ടിക്കൊണ്ടു ഞാനാവരുടെ പുറകെ നടന്നു.അപ്പോളും അവൾ അച്ഛന്റെ തോളിൽ കിടന്നു എന്നെ നോക്കി വളപ്പൊട്ടുകൾ വീണുടയുന്നപോലെ കൊഞ്ചി ചിരിക്കുന്നുണ്ടായിരുന്നു.
******
പുഴുപ്പല്ലുകളെല്ലാം കമ്പിയിട്ട പലക പല്ലുകൾക്ക് വഴിമറിയെങ്കിലും... വർഷങ്ങൾക്കിപ്പുറം... .. ആത്മാവിന്റെ ഇലാമ വൃക്ഷത്തിൽ ഒരു നനുത്ത കാറ്റായി........ കൊഞ്ചലുകൾ നിറഞ്ഞ ആ വളപ്പൊട്ടു ചിരി ചുറ്റി പടർന്നത് ഒരു നിയോഗം പോലെ ഞാൻ ആസ്വദിച്ചു തുടങ്ങിയിരുന്നു.
നെഹ്രുപാർക്കിന്റെ നരവീണ ബെഞ്ചിൽ... അവളെ എന്നിലേക്ക് എത്തിക്കുവാൻ കാരണകാരനായ....അജ്ഞാതനായ ആ പിള്ളേരെ പിടുത്തകാരനെ ഞാൻ മനസ്സാൽ നമിക്കുന്നു.
ബോധിവൃക്ഷ തണലിൽ വച്ചുൾവിളികിട്ടിയ മഹാനെ പോലൊരു വിളി എനിക്കും കിട്ടി.ഫോൻവിളി ആണെന്ന് മാത്രം.കേന്ദ്രത്തിൽ നിന്നും പ്രൊഡക്ഷൻ മാനേജർ ആണ്."നീ കട്ടപ്പനയ്ക്ക് പോകുന്നില്ലേ?"
"രാവിലെ പൊങ്ങി..കട്ടപ്പനയിൽ കല്യാണത്തിന് പോകാം" എന്ന തീരുമാനത്തിൽ തലേന്ന് കിടന്നതേ ഓർമ ഉള്ളൂ. അപ്പൊ സദ്യ ഉരുട്ടി വിഴുങ്ങുന്നത് കണ്ടതൊക്കെ സ്വപ്നം ആയിരുന്നോ??എന്തരോ എന്തോ!!
എന്തോ ഉടായിപ്പ് പറഞ്ഞു അച്ഛന്റെ ഫോണ് കട്ട് ചെയ്ത്,കട്ടിലിനടിയിൽ കിടന്ന ഉടുമുണ്ട് തപ്പിയെടുത്ത് ചുറ്റിക്കെട്ടി അരമണിക്കൂർക്കൊണ്ടു പ്രാഥമിക റൗണ്ട് കർമങ്ങൾ കഴിച്ചു ചാലക്കുടി സ്റ്റേഷനിൽ എത്തി.ഇന്നിനി കട്ടപ്പനയും കുട്ടപ്പനും ഒന്നും വേണ്ട...എന്നു തീരുമാനിച്ചു കിട്ടിയ വണ്ടിയിൽ "ഊട്ടി" പരിസരത്ത് ലാൻഡ് ചെയ്തു.
ഉറക്കച്ചടവിൽ നിലാവത്ത് പെട്ട കോഴിയെപോലെ നാലുപാടും നോക്കി പമ്മിനിന്നപ്പോൾ മൂട്ടിൽ പന്തം കൊളുത്തിയ പോലെ ഒരാൾ പാഞ്ഞു വന്നു.എവിടെയോ കണ്ടു പരിചയം ഉണ്ടല്ലോ എന്നോർത്തു നിന്നപ്പോൾ തേയ്ക്കാത്ത പല്ലും മോണയും കാട്ടി എന്നെ നോക്കി ഒരു ചിരി.ഇതു നമ്മുടെ കണ്ടംപറി ആശ അല്ലെ എന്നോർത്തപ്പോലേയ്ക്കും കക്ഷി ദൂരെ എത്തി.പിന്നാലെ വച്ചടിച്ചു ചെന്നു നിന്നത് റൂം 27നു മുന്നിൽ.
തറവാട്ടു മുറ്റത്ത് ചാരുകസ്സേരയിൽ ഇരുന്നു മുറുക്കാനിൽ ചുണ്ണാമ്പ് തേയ്ക്കും പോലൊരു കാരണവർ ലാപ്‌ടോപ്പിൽ തോണ്ടി പുറം തിരിഞ്ഞിരിക്കുന്നു.ഡോ.പി.എം വിജയൻ!! ഡോക്ടറുടെ കിറിയും നോക്കി...അവാർഡ് പടത്തിനു ആള് കുത്തിയിരിക്കും പോലെ അഞ്ചാറു പേർ, പട്ടിക്ക് മുഴുവൻ തേങ്ങ കിട്ടിയ മട്ടിൽ ചിന്തിച്ചിരിപ്പുണ്ട്.
മുൻബഞ്ചിൽ ഇരുന്നൊരു തട്ടമിട്ട രൂപം കണ്ണുരുട്ടി, കൊഞ്ഞനം കുത്തി,പിന്നെ കിറി കോട്ടി കാണിച്ചു. കളിപൂച്ച സിഫു. മറു ബെഞ്ചിൽനിന്നും കണ്ണട വച്ചൊരു കിളവി പല്ലിളിച്ചു- മാർക്കറ്റ് കിച്ചു. തട്ടക്കാരിയുടെ പിന്നിലെ ബഞ്ചിൽ മെലിഞ്ഞുണങ്ങിയ ഒരു രൂപം, പാണ്ടി ലോറിക്ക് മുന്നിൽ മസിലു പിടിച്ചിരിക്കുന്ന പോലെ ഇരിപ്പുണ്ട്.ഒറ്റ നോട്ടത്തിൽ 7 up ന്റെ പഴയ പരസ്യത്തിലെ കോലൻ മുടിക്കാരൻ രൂപത്തെ ഓർമ വന്നു. Jk.
അവന്റെ പിന്നിലിരുന്നു അവനെ ചൊറിയാം എന്നുകരുതി പോയിരുന്നപ്പോൾ, ബാർബർ ഷോപ്പില്ലാത്ത നാട്ടിൽ നിന്ന് വരും പോലെ... മറ്റൊരു രൂപം ഓടിക്കിതച്ചുവന്നു എന്റെ ഇടത് ഭാഗത്തിരുന്നു കുശലാന്വേഷണം തുടങ്ങി.പേര് ചോദിച്ചപോൾ "അമർ" എന്നൊന്നമറി അവൻ!!
ആരംഭ ശൂരത്വം കഴിഞ്ഞപ്പോൾ അമർ ബാക്ക് എൻജിൻ ഓട്ടോ കയറ്റം കയറും പോലെ കൂർക്കം വലിച്ചുറക്കമായി.ഉറങ്ങാൻ വേണ്ടി ഇത്ര ദൂരം വന്ന അവനെ അസൂയയോടെയും അത്ഭുതത്തോടെയും നോക്കിക്കൊണ്ടിരുന്നപ്പോൾ,പിന്നെയും ആരൊക്കെയോ കടന്നു വന്നു കിട്ടിയ സ്ഥലത്ത് കുത്തിയിരുന്നു മാറി മാറി കോട്ടുവായിടാൻ തുടങ്ങി.
ഒടുവിൽ ഉച്ച ഉച്ചര ആകാറായപ്പോൾ കഞ്ചാവടിച്ച കോഴി മുട്ടയിടാൻ സ്ഥലം നോക്കി വന്നപ്പോലെ ഒരുവൻ പതുങ്ങി വന്നു jk യെ തള്ളിമാറ്റി അവിടെ കുടിയേറി പാർത്തു.- കരൺ!!
അവൻ വന്ന ഉടൻ ക്ലാസ്സ് കഴിഞ്ഞു. എല്ലാവർക്കും തന്റെ പേരെഴുതിയ വെറ്റില അടിച്ചേല്പിച്ചിട്ടു, തോണ്ടിക്കൊണ്ടിരുന്ന ലാപ്പും തൂക്കി ഡോക്ടർ സ്കൂട്ടായി.
അപ്പോൾ ആണ് എല്ലാവരെയും ശരിക്ക് കാണുന്നത്.പുളിയുറുമ്പു കേറിയ പോലെ ഓടിനടക്കുന്ന മുൻസിപ്പൽ കൗണ്സിലർ സുകന്യ. വെള്ളം കണ്ടാൽ നിൽക്കുന്ന "പാമ്പ് ശ്രുതി",പേരുപറഞ്ഞാൽ പല്ലുതെറിക്കുന്ന "ബ്രീഫിയ", മൈന കണ്ണട വച്ചപോലുള്ള ശർമ്മിള. ലിഷ സിസ്റ്റർ, ഗ്രൂപ്പിൽ സജീവമല്ലാത്ത, ബൊമ്മക്കുട്ടികളെ പോലെ തോന്നിയ പേരുകൾ മറന്നു പോയ മറ്റു ചിലരും.
ക്ലാസ് കഴിഞ്ഞു എന്നറിഞ്ഞ ഉടൻ താറാവ് കൂട്ടത്തിൽ കല്ലെടുത്തെറിഞ്ഞ പോലെ ക്ലാസ്സിൽ ബഹളം ആയി.ബ്രിഫിയയെ ബ്രീഫ് ആക്കി.. assignment അടിച്ചു മാറ്റാൻ ശ്രമിക്കുന്ന മാർക്കറ്റ് കിച്ചുവിനോട് ഓഫർ ചെയ്ത ചപ്പാത്തിക്കാര്യം ചോദിച്ചപ്പോൾ പുളിച്ചു പൊങ്ങിയ പോലുള്ള മുഖം കൊണ്ടു ആട്ടിപ്പായിച്ചു. അതുകണ്ടു മനസ്സലിഞ്ഞ പാമ്പ് ശ്രുതി ഒരുകൂടു ബിസ്ക്കറ്റ് എടുത്തു നീട്ടി.
ബിസ്ക്കറ്റ് കണ്ട ഉടൻ ഗ്രഹണി പിടിച്ച പിള്ളേർക്ക് ബോണ്ട കിട്ടിയ പോലെ അടിയും പിടിയും ആക്രാന്തവും!! ഭാഗ്യത്തിന്...മൂക്കി വലിക്കാൻ പാകത്തിന് കുറച്ചു ബിസ്ക്കറ്റ് പൊടി കിട്ടി.
ബിസ്ക്കറ്റ് തിന്ന ആവേശത്തിൽ കുമ്പളങ്ങയിൽ തട്ടം ഇട്ടപോലുള്ള സിഫു അക്രമം തുടങ്ങി.ഇടി കുത്ത് കടി മാന്തൽ, ചവിട്ടികൂട്ടൽ.... അങ്ങിനെ തനിസ്വരൂപം പുറത്ത് കാണിച്ച കള്ളി പൂച്ചയെ ദോശ വാങ്ങിത്തരാം എന്നു പറഞ്ഞു ആരോ കൂട്ടി കൊണ്ടുപോയി.
ക്ലാസ് കഴിഞ്ഞ ഉടൻ ഉണ്ടം പൊരി തിന്നണം എന്നും പറഞ്ഞോടിയ കണ്ടംപറി, ഉപ്പുമാവും ചോറും കണ്ടു മടങ്ങി വന്നു മൂക്കറ്റം വെട്ടിവിഴുങ്ങി...ആരുടെയോ കുടയും അടിച്ചുമാറ്റി തുള്ളി ചാടി സ്ഥലം വിട്ടു.അച്ചാർ നോക്കി വെള്ളമിറക്കി നിന്നിരുന്ന മസിൽ മാൻ jk, അച്ചാർ തീർന്നതോടെ കയ്യും നക്കി വേറെ പണിക്ക് പോയി.
ഫുഡ് തീർന്ന ഉടൻ തക്കാളി വാങ്ങാൻ എന്നും പറഞ്ഞു കിച്ചാമണി മുങ്ങി.ആ പുറകെ മറ്റുള്ളവരും.
എന്നാൽ പിന്നെ അടുത്ത സ്വീകരണ സ്ഥലം തേടി പോകാം എന്ന് കരുതി നീങ്ങിയപ്പോൾ....ആക്രി കടയിൽ നിന്നടിച്ചുമാറ്റിയത് പോലൊരു വണ്ടി മുന്നിൽ വന്നു ഞരങ്ങി നിന്നും.അതിൽ നിന്നും സൈക്കിൾ യജ്‌ഞകാരൻ കണാരനെ പോലൊരുവൻ ചാടി ഇറങ്ങി.'വഴി മാറട കൂതറ ചെക്കാ" എന്നു തുടങ്ങുന്ന പഞ്ചു ഡയലോഗ് താങ്ങി എടുത്തു കൊണ്ടുവരും മുന്നേ ആള് കൈയേൽ കയറി പിടിച്ച് കുലുക്കി കൈ ഉള്ക്കി തന്നു.
അപ്പോളാണ് മുഖം നോക്കുന്നത്.ഓസിക്ക് സദ്യ കിട്ടും എന്ന് കേട്ട് പൊരി വെയിലത്ത് പാലക്കാട് വരെ പോയി വിളിക്കാത്ത കല്യാണം കൂടി വന്ന അനീഷ് കല്യാൺ .പേരിലെ കല്യാൺ കല്യാണം തേടി നടക്കുന്നതിന്റെ ആണെന്നറിഞ്ഞു ചിരിക്കാതിരിക്കാൻ ആയില്ല.
കുശലം പറച്ചിലും പരിഭവങ്ങളും ആയി... അൽപ സമയം.അപ്പോളേക്കും ജന്മനാ ഉള്ള ആ മാറാരോഗത്തിന്റെ കരങ്ങൾ എന്നെ കാർന്നു നിന്നു തുടങ്ങി.ഒരു കൊട്ട ചോറ് തട്ടി രോഗം മാറ്റുവാൻ പറ്റിയ ഹോട്ടൽ തേടിയുള്ള അലച്ചിലിൽ..... ഒരു ലോഡ് ടെൻഷനും അതിലേറെ പരിഭവവും സൗന്ദര്യ പിണക്കവും ആയി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന കരണും പൂച്ച സിഫുവും കൂടെ കൂടി.
ആത്മശാന്തി തേടിയുള്ള ആ ഓട്ടം നിന്നത് ശാന്ത ചേച്ചിയുടെ വനിത കാന്റീനു താഴെ ആണ്. വനിത എന്നും...കാന്റീൻ എന്നും കണ്ട ഉടൻ പടികൾ ചാടി കയറി കടയ്ക്ക് മുന്നിൽ വെള്ളമിറക്കിക്കൊണ്ടു അരമണിക്കൂർ അക്ഷമനായി കാത്ത് നിന്നപ്പോഴേയ്ക്കും 2 നു പകരം മൂന്നു പേർ കയറി വന്നു.10 പടികൾ കയറാൻ അര മണിക്കൂറോ എന്നോർത്ത് നിന്നപ്പോൾ മൂന്നാമൻ മുന്നിൽ വന്നു ഇളിച്ചു നിന്നു. ഫ്രഡിൻ!!
വായില്ലാ കുന്നിലപ്പന്റെ ശിഷ്യരായി മാറിയ രണ്ടാൾക്കിടയിൽ... വായും പൊളിച്ചു നടക്കുന്ന ഫ്രഡിനെ കിട്ടിയപ്പോൾ ചൂടത്തു സംഭാരം കുടിച്ച പോലൊരാശ്വാസം.ആ ആശ്വാസം തീരും മുന്നേ മൂക്കറ്റം ചോറുണ്ട് കൈകഴുകി.
എല്ലാവരോടും യാത്രപറഞ്ഞു ട്രെയിനിൽ ഇരിക്കുമ്പോൾ...കട്ടപ്പനയിൽ കല്യാണത്തിന് ചെല്ലാത്തതിന്റെ പേരിൽ ബന്ധുവീട്ടിൽ ചിലരുടെ വിളിവന്നു.ഒന്നും പറയാതെ അവരുടെ കലിപ്പ് തീരും വരെ ഫോണ് ചെവിയിൽ വച്ചു കേട്ടിരിക്കുമ്പോൾ....എന്നും...എന്നെ ഞാനായി നിലനിർത്തിയിരുന്നത് പല നാൾ..... പല വഴി വന്നു ചേർന്ന സുഹൃത്തുക്കൾ തന്നെ ആയിരുന്നു എന്ന് ചിന്തിക്കാതിരിക്കാൻ ആവുമായിരുന്നില്ല.
വ്യത്യസ്ത മുഖങ്ങളുള്ള....വ്യത്യസ്ത ചിന്തകളുള്ള ചില സൗഹൃദങ്ങൾ തേടിയുള്ള യാത്രകൾ തുടരാൻ തന്നെ തീരുമാനിച്ചുകൊണ്ടു... ചാലക്കുടി സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി മെല്ലെ നടന്നു.
മാർച്ച്!!
എന്തെന്നറിയില്ല, വല്ലാത്തൊരു ആവേശമാണ് ഈ മാസത്തിനോട്.എഴുത്തിന്റെ വഴിയിലേക്ക് എന്നെ എത്തിച്ചത് ഇതുപോലൊരു മാർച്ച് മാസം ആണ്.
എന്തെഴുതി എന്നതിലപ്പുറം... എങ്ങനെ എഴുതി എന്നത് ആണ് എനിക്കിപ്പോളും മനസ്സിൽ ആക്കാത്ത ഏക കാര്യം.
പഴയ എഴുത്തുകൾ ഇന്ന് വായിക്കുമ്പോൾ...ഏതോ അപരിചിതന്റെ വരികൾ പോലെ!!
ഒരുകാര്യം മാത്രം അറിയാം.അന്നൊക്കെ എഴുതുമ്പോൾ വാക്കുകൾ ഒരു "മാർച്ച്" പോലെ മുറിയാതെ താളത്തിൽ ഒഴുകി എത്തിയിരുന്നു.
ഇന്ന് എനിക്ക് ആ ഒഴുക്ക് നഷ്ടപ്പെട്ടുവോ??
ഇത്രയും എഴുതുവാൻ തന്നെ മണിക്കൂറുകൾ എടുത്ത എനിക്ക്... പഴയ "അരപ്പിരി" ആകുവാൻ വീണ്ടും മോഹം.
ചിന്തകളിൽ വീണ്ടും ഭ്രാന്ത് നിറയ്ക്കുവാൻ വെറുതെ ഒരു മോഹം??
വട്ടു...ച്ചാരുടെ മണ്ടച്ചാരുടെ...
മൊട്ടത്തലയിൽ കൂണുമുളച്ചു!!
കൂണു മുളച്ചത് കണ്ടു കൊതിച്ചോരാ...
മാഡം അങ്ങനെ മുട്ടകളിട്ടു....
മുട്ട പുഴുങ്ങാൻ വച്ചൊരു നേരം,
മുട്ടവിരിഞ്ഞതു കുട്ടികളായി !!
പുഴുങ്ങിയ മുട്ടകൾ തിന്നാൻ വന്നൊരു
വട്ടൂ..നെ നോക്കി കുട്ടി ചിരിച്ചു !!
കുട്ടി ചിരിക്കണ കണ്ടൊരു വട്ടു ,
പെട്ടി മുറുക്കീട്ടൊരോ..ട്ടോ പിടിച്ചു
ഓ..ട്ടോ പിടിച്ചോരാ മൊട്ടത്തലയൻ,
പിന്നെ പൊങ്ങീത് ഖത്തറിലാണേ !!
അത്തള പിത്തള കൊച്ചള വട്ടു
കമ്പിളി ചുറ്റി പാ...റി നടന്നു !!
ഖത്തറിലുള്ളൊരു വട്ടുച്ചാരുടെ...
കള്ള.....ക്ക..ളികൾ നാട്ടിലറിഞ്ഞു!!
മുട്ടവിരിഞ്ഞാ.. കുട്ടികൾ ചേ...ർന്ന്,
മണ്ടച്ചാരുടെ...കൂമ്പു കലക്കി !!
കൂമ്പുകലങ്ങി നടക്കും നേരം....
പാലക്കാട്ടെ... ടീച്ചർ കടിച്ചു !!
ടീച്ചർ കടിച്ചത് പോരാഞ്ഞിട്ട്...
വട്ടേക്കാവൻ.. പിടുക്ക് വിഴുങ്ങി !!
പിടുക്കില്ലാതെ ഇരിക്കും നേരം...
മൊട്ടത്തലയിൽ സിലിണ്ടറു വീണു !!
സിലിണ്ടറും പൊക്കി നടക്കും നേരം..
വേലീലിരുന്നൊരു പാമ്പിനെ കണ്ടു !!
പാമ്പിനെ കണ്ടു മയങ്ങിയ വട്ടു ,
പാമ്പിനെ വച്ചോരു കോണകമാക്കി !!
ആ...ടണു പാമ്പ്...ചീ..റ..ണ് പാ..മ്പ് !!
അയ്യോ പാമ്പേ...കൊത്ത...ല്ലേ.... ടാ !!